Pages

Monday, October 13, 2014

എം.എന്‍.വിജയന്‍

പ്രിയ സുഹൃത്തുക്കളേ,
എം.എന്‍.വിജയന്റെ ഓര്‍മയെ ആദരിക്കുന്നതിന്നായുള്ള നിങ്ങളുടെ ഈ കൂടിച്ചേരല്‍ മലയാളി ജനസമൂഹത്തിന്റെ ധൈഷണിക ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള അദമ്യമായ താല്‍പര്യത്തിന്റെ തിളങ്ങുന്ന അടയാളമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്ന എല്ലാ സുഹൃത്തുക്കളെയും ആദരപൂര്‍വം ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
വിജയന്‍ മാഷുടെ ബൗദ്ധികജീവിതം അല്ലെങ്കില്‍ ജീവിതങ്ങള്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കേരളജനതയുടെ ധൈഷണികജീവചരിത്രത്തിലെ ഏറ്റവും കനപ്പെട്ട അധ്യായമാണ്.ശ്രീനാരായണ ഗുരുവും കുമാരനാശാനും മറ്റും നേതൃത്വം നല്‍കിയ കേരളീയ നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ബ്രിട്ടീഷ് ലിബറലിസത്തിന്റെയും മാനവികതാവാദത്തിന്റെയുമെല്ലാം ആശയലോകങ്ങളുടെ സ്വാധീനത്തിലാണ് എം.എന്‍.വിജയന്റെ ചിന്താജീവിതം രൂപപ്പെടുന്നത്.1945 ല്‍ അതായത് തന്റെ പതിനഞ്ചാമത്തെ വയസ്സില്‍  എഴുതിയ 'അധ്യാത്മവിപ്ലവം' എന്ന ആദ്യലേഖനവും തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അച്ചടിമഷി പുരണ്ട 'ലക്ഷ്യവും മാര്‍ഗവും',ഓ,നിങ്ങളുടെ സദാചാരം, 'ഉദയവും അസ്തമനവും', 'യുഗത്തിന്റെ പ്രവാചകന്‍',ഓജസ്സിന്റെ കൊടുങ്കാറ്റ്',നാം സ്വപ്നം കാണുന്ന ലോകം',ഹ്യൂമനിസം തുടങ്ങിയ ലേഖനങ്ങളും എം.എന്‍.വിജയന്റെ ജീവിതം ചെറുപ്രായം മുതല്‍ക്കേ ഉത്തരവാദിത്വപൂര്‍ണമായ ധൈഷണികതയുടെ അത്യുന്നതങ്ങളിലാണ് വ്യാപരിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.മഹാകവി വൈലോപ്പിള്ളി തന്റെ 'ഓണപ്പാട്ടുകാര്‍' എന്ന സമാഹാരത്തിന് അവതാരിക എഴുതിക്കുമ്പോള്‍ വിജയന്‍മാഷ് 22കാരനായ നവയുവാവായിരുന്നു.
1948 ല്‍ സിഗ്മണ്ട് ഫ്രോയിഡിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖനവും 'ഭ്രാന്തന്മാര്‍'എന്ന ശീര്‍ഷകത്തില്‍ ഒരു ദീര്‍ഘ ലേഖനവും എഴുതിയിരുന്നെങ്കിലും 57ലെ  'മാമ്പഴം' നിരൂപണം മുതല്‍ക്കാണ്  എം.എന്‍.വിജയന്‍ ഫ്രോയിഡിയന്‍മന:ശാസ്ത്രത്തെ സാഹിത്യനിരൂപണത്തില്‍ പ്രയോഗിച്ചു തുടങ്ങിയത്.നിരൂപണത്തിനു പുറത്ത് സംസ്‌കാരപഠനത്തിന്റെയും സാമൂഹ്യരാഷ്ട്രീയവിമര്‍ശങ്ങളുടെയും മണ്ഡലങ്ങളിലേക്കു കൂടി മനോവിശ്ലേഷണത്തെ അദ്ദേഹം വ്യാപിപ്പിച്ചു.ഇന്ത്യന്‍ ജീവിതവീക്ഷണത്തെ നിയന്ത്രിക്കുന്ന മാനസിക തന്ത്രങ്ങളെ കുറിച്ചും ഭക്തിയുടെ മനശാസ്ത്രത്തെ കുറിച്ചും ഹിന്ദുവര്‍ഗീയ ഫാസിസത്തിന്റെ മനശാസ്ത്രപരമായ അടിസ്ഥാനങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ ആഴവും പരപ്പും അസാധാരണം തന്നെയാണ്.ഇന്ത്യയില്‍ മുതിര്‍ന്ന മക്കള്‍ അധികം പേരുടെയും ലിംഗച്ഛേദം സംഭവിച്ചു കഴിഞ്ഞുവെന്നും നിഗൂഢഭീതികളോടെ ഭാരതീയര്‍ വീക്ഷിച്ചുപോന്നിട്ടുള്ള മാതൃദേവതയുടെ അനാദിരൂപം പുതിയ ഭാരതത്തില്‍ കൂടുതല്‍ ശക്തവും സര്‍വംഗ്രാഹകവും ആയിത്തീരാന്‍ സാധ്യതകളുണ്ട് എന്നും 'പഴയ സത്യവും പുതിയ മിഥ്യയും' എന്ന ലേഖനത്തില്‍ എം.എന്‍ വിജയന്‍ പ്രസ്താവിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
 1983 മാര്‍ച്ചില്‍ തലശ്ശേരിയില്‍ നടത്തിയ 'മാര്‍ക്‌സും ഫ്രോയിഡും' എന്ന പ്രസംഗം മുതല്‍ 2000ജൂണ്‍ 1ന് പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുവരെയുള്ള കാലത്ത് എം.എന്‍.വിജയന്‍ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഏറ്റവും ശക്തനായ സാംസ്‌കാരിക വക്താവും വ്യഖ്യാതാവുമായിരുന്നു.പുരോഗമന സാഹിത്യത്തിന്റെ ആശയപരമായ അടിത്തറയുടെ ശാക്തീകരണവും വിപുലനവുമായിരുന്നു ഈ ഘട്ടത്തില്‍ അദ്ദേഹം ഏറ്റെടുത്ത പ്രധാനദൗത്യം.കവിതയുടെ രാഷ്ട്രീയത്തെ കുറിച്ചും ഭാവനയുടെ ജനാധിപത്യത്തെ കുറിച്ചുമെല്ലാം കേരളത്തില്‍ അങ്ങോളമിങ്ങോളമായി ഉള്ളുണര്‍ത്തുന്ന എത്രയോ പ്രഭാഷണങ്ങള്‍ ഇക്കാലത്ത് അദ്ദേഹം നടത്തുകയുണ്ടായി.പിന്നീട് മാര്ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങളുടെയും കേരളീയജീവിതത്തെ കീഴടക്കാന്‍ തുടങ്ങിയ നവകൊളോണിയല്‍ ആശയലോകത്തിന്റെയും രൂക്ഷവിമര്‍ശകനായിത്തീര്‍ന്നു അദ്ദേഹം.ഫണ്ടിംഗിന്റെ രാഷ്ട്രീയത്തിനെതിരെയും ആഗോളമുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര ഉല്പാദന/വിതരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ആശയങ്ങളുടെയും പരിപാടികളുടെയും ഇറക്കുമതികള്‍ക്കെതിരെയും അദ്ദേഹം നീക്കുപോക്കില്ലാത്ത നിലപാടുകള്‍ കൈക്കൊണ്ടു.ഈ ഘട്ടത്തിലാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത് അദ്ദേഹത്തിനെതിരെ നിയമയുദ്ധത്തിനിറങ്ങിയത്.പരിഷത്ത് തനിക്കെതിരെ നല്‍കിയ അപകീര്‍ത്തി കേസ് തള്ളിക്കൊണ്ടുള്ള കോടതിവിധിയെ തുടര്‍ന്ന് 2007 ഒക്‌ടോബര്‍ 3ന് തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എം.എന്‍.വിജയന്‍ അന്തരിച്ചത്.
സര്‍വസമ്മതമായ അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുക  ഒരു ജൈവബുദ്ധിജീവിയുടെ ലക്ഷണമല്ല.എം.എന്‍.വിജയന്റെ സാഹിത്യസാംസ്‌കാരികരാഷ്ട്രീയ നിരീക്ഷണങ്ങളില്‍ പലതിനോടും പലര്‍ക്കും പല വിയോജിപ്പുകളുമുണ്ടാകാം.അദ്ദേഹത്തിന്റെ നിലപാടുകളില്‍ ചിലത് തെറ്റാണെന്നു തന്നെയും സ്ഥാപിക്കാന്‍ പ്രയാസമുണ്ടാവില്ല.പക്ഷേ,പത്ത് വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചല്ല ജീവിതത്തില്‍ ശരിയുടെ വഴിയില്‍ അദ്ദേഹം സാധിച്ച നൂറുനൂറ് മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തിയാണ് മഹാത്മജിയെ മനസ്സിലാക്കേണ്ടത്.എം.എന്‍.വിജയനെ മാത്രമല്ല ഏതൊരു മനുഷ്യനെയും ഒരു ജനത ഉള്‍ക്കൊള്ളേണ്ടത് ഇതേ മാനദണ്ഡം വെച്ചു തന്നെ.
എം.എന്‍.വിജയന്‍ എന്ന ഉന്നതശീര്‍ഷനായ മലയാളിബുദ്ധിജീവിയുടെ ധീരവും മൗലികവുമായ ചിന്താലോകങ്ങളെ മറവിക്ക് കൈമാറരുതെന്ന ദൃഢനിശ്ചയത്തോടെ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്ന എല്ലാവരോടുമുള്ള ആദരം ഒരിക്കല്‍ കൂടി അറിയിക്കുന്നു.
എന്‍.പ്രഭാകരന്‍
ഒക്‌ടോബര്‍ 10,2014

(2014 ഒക്‌ടോബര്‍ 10ന് ദുബായിയില്‍ എം.എന്‍ ,വിജയന്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തിലേക്ക് അയച്ചുകൊടുത്തത്.)