Pages

Thursday, September 27, 2012

ഇത്രമാത്രം

വിഡ്ഡിയും വിവേകിയുമാണ് ഞാന്‍
ദുര്‍മാര്‍ഗിയും സന്മാര്‍ഗിയുമാണ് ഞാന്‍
ഭീരുവും ധീരനുമാണ് ഞാന്‍
ആരുടെയും വഴിവിളക്കല്ല ഞാന്‍
ഇരുളില്‍ വെളിച്ചത്തിന്റെ ഒരു മിന്നിമായല്‍
പിന്നെ കുറുക്കന്‍ ഓരിയിടുന്നു
നരി മുരളുന്നു   
കരിമൂര്‍ഖന്‍ ഇര തേടുന്നു
ഒരു രാപ്പക്ഷി നിലവിളിച്ച് പറന്നകലുന്നു
അത്രമാത്രം.

Thursday, September 20, 2012

മൂന്ന് കവിതകള്‍

1   
കൊറ്റികള്‍ കിഴക്കോട്ട് പറക്കുന്നു
അവ പടിഞ്ഞാറേക്ക് മടങ്ങി വരുംവരെ
ഇവിടെ
ഈ വയല്‍വരമ്പില്‍ത്തന്നെ നില്‍ക്കുന്ന ആള്‍
പ്രകൃതിയെ പൂജിക്കുന്ന കവിയാകാം
ഭ്രാന്തനാകാം
പരിസ്ഥിതി പ്രണയിയാകാം
ചിലപ്പോള്‍ അമ്മട്ടിലൊക്കെ വേഷം കെട്ടുന്ന
വെറുമൊരു ഭീരുവുമാകാം.
   
2
ചെന്നായക്ക് ആട്ടിന്‍തോല്‍
വെച്ചുകെട്ടുന്ന പണിശാലയില്‍
ഞാനും പണിക്കു ചേര്‍ന്നു
വിശപ്പുമൂത്ത് ഒരുനാള്‍
അവരിലൊരാള്‍
എന്നെയും തിന്നേക്കാം
നിവൃത്തിയില്ല പക്ഷേ
തല്‍ക്കാലം എനിക്കൊരു പണിവേണ്ടേ?

3
അടവ് മറന്ന ആശാന്റെ കളരിയില്‍
അഭ്യാസികള്‍ക്ക് പഞ്ഞമില്ല
ആര് ആരെ കുത്തിമലര്‍ത്തും?
വെട്ടിവീഴ്ത്തും?
കുറുവടിയാല്‍ കയ്യോ,കാലോ,കഴുത്തോ
ഒടിച്ചുവീഴ്ത്തും?
കളരിക്ക് പുറത്ത്
കാണികള്‍ക്കും പഞ്ഞമില്ല.
(മാതൃകാന്വേഷി മാസിക,2012,സെപ്റ്റംബര്‍)

Sunday, September 16, 2012

കവിതാഡയറി

1
ഖനനം ചെയ്യുന്തോറും വളരുന്ന ഖനിയെ
ഭാഷയെന്നുവിളിക്കാം
(പ്രണയമെന്നും.)       
2
സ്നേഹത്തിന്റെ ദേവാലയത്തില്‍ 
നഗ്നനും നിരക്ഷരനുമായി
ഞാന്‍ പ്രവേശിച്ചു
ഉടുപ്പിനു പകരം ചിറകുകള്‍ കിട്ടി
അക്ഷരങ്ങള്‍ക്കു പകരം
മനുഷ്യവംശം എന്നോ മറന്നുപോയ
ചിത്രലിപികളും.

Sunday, September 2, 2012

ഇടതുപക്ഷ ബദല്‍ - പുതിയ പരിപ്രേക്ഷ്യം

നിലവിലുള്ള ഇടതുപക്ഷം അതിന്റെ രാഷ്ട്രീയസാംസ്കാരിക ദൌത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് അങ്ങേയറ്റം അശക്തമാണെന്ന് അനുഭവത്തില്‍ നിന്ന് ബോധ്യം വന്നാല്‍ ഒരു ബദലിനെ കുറിച്ചുള്ള ആലോചനകള്‍ സ്വാഭാവികമായും രൂപപ്പെട്ടേ മതിയാവൂ.കേരളത്തിന്റെ രാഷ്ട്രീയപൊതുബോധത്തില്‍ അത് സംഭവിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി.
ഇപ്പോഴത്തെ  ഇടതുപക്ഷത്തിന്റെ ഇല്ലായ്കളും പരിമിതികളും വാസ്തവത്തില്‍ എന്തൊക്കെയാണ്?ഒന്നാമ ത്തെ കാര്യം പുതിയ ലോകപരിതോവസ്ഥയില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും നമ്മുടെ ജനജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സംഭവിച്ചു കഴിഞ്ഞ മാറ്റങ്ങളെയും മനസ്സിലാക്കുന്നതിന് ഇടതുപക്ഷം സ്വീകരിച്ചു വരുന്ന വിശകലന രീതികളും സിദ്ധാന്തങ്ങള്‍ തന്നെയും വലിയൊരളവോളം ഫലവത്താകുന്നില്ല എന്നതാണ്.ഇങ്ങനെ സംഭവിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്..ലോകമുതലാളിത്തത്തിന്റെ ഇന്നു നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള വികാസവും മേധാവിത്വവും സൃഷ്ടിക്കുന്ന അനുഭവങ്ങളെയും പ്രശ്നങ്ങളെയും നേരിടുന്നതിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ വളര്‍ച്ചകളിലേക്ക് ലോകത്തൊരിടത്തുമുള്ള ഒരു കമ്യൂണിസ്റ് പാര്‍ട്ടിയും എത്തിച്ചേര്‍ന്നിട്ടില്ല.ആഗോളവ ല്‍ക്കരണത്തിന്റെ പല വിപരീത സാധ്യതകളെയും അതിജീവിക്കുന്നതായി ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരേയൊരു കമ്യൂണിസ്റ് രാജ്യമായ ചൈനയാണെങ്കില്‍ സ്വയം ഒരു മുതലാളിത്ത ശക്തിയായി മാറുകയല്ല എന്ന് ഉറപ്പിച്ച് പറയാന്‍ ഒരു സൈദ്ധാന്തികനും സാധ്യമല്ല.ഇന്ത്യയിലെ കമ്യൂണിസ്റുകാര്‍ക്കും മറ്റ് ഇടതുപക്ഷക്കാര്‍ക്കും ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായി ചൂണ്ടിക്കാണിക്കാവുന്ന ഒരു രാജ്യവും ഇന്ന് നിലവിലില്ല എന്ന് ചുരുക്കം.ഇവിടത്തെ പ്രശ്നങ്ങള്‍ക്ക് ഇവിടത്തെ കമ്യൂണിസ്റുകാര്‍ സ്വന്തം നിലയില്‍ തന്നെ ഉത്തരം കണ്ടെത്തണം.അതിനുള്ള ശേഷി  അവര്‍ക്ക് കൈവരണമെങ്കില്‍ സൈദ്ധാന്തികമായി വലിയ വിപ്ളവകാരികളായി ഭാവിക്കുകയും പ്രയോഗത്തില്‍ മൂലധനശക്തികളുടെ ഒത്താശക്കാരായി  പ്രവര്‍ത്തിക്കുകയും സ്വയം ഒരു മൂലധനശക്തിയായി വളരുകയും ചെയ്യുന്ന രീതി അവര്‍ ഉപേക്ഷി ക്കണം.പാവപ്പെട്ടവരും  ഇടത്തരക്കാരുമായ ജനങ്ങളെ മാത്രമേ സ്വന്തം സാമ്പത്തിക നിലനില്‍പ്പിനായി അവര്‍ ആശ്രയിക്കാവൂ.ആ ജനവിഭാഗങ്ങളുടെ സമഗ്രമായ ജീവിതവളര്‍ച്ച ഉറപ്പാക്കുന്നതിനു വേണ്ടിയാവണം അവര്‍ പ്രവര്‍ത്തിക്കുന്നത്.
പഴയ കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി മധ്യവര്‍ഗം അംഗബലത്തിലും സാമൂഹ്യസ്വാധീനത്തിലും രാജ്യം മുഴുക്കെയും വലിയ അളവിലുള്ള വളര്‍ച്ച നേടിയിട്ടുണ്ട്.അവരുടെ താല്പര്യങ്ങളും അടിത്തട്ടിലെ തൊഴിലാളികളുടെ താല്പര്യങ്ങളും കടുത്ത സംഘര്‍ഷത്തിലേര്‍പ്പെടുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമായി ഉണ്ടാവുന്നുമുണ്ട്.എങ്കിലും സാമ്പത്തിക സമത്വത്തിനും യഥാര്‍ഥമായ ജനാധിപത്യത്തിനും വേണ്ടിയുള്ള രാഷ്ട്രീയമുന്നേറ്റത്തില്‍ മധ്യവര്‍ഗത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ ഇപ്പോഴും കമ്യൂണിസ്റുകാര്‍ക്ക് കൂടെ കൂട്ടാം. പക്ഷേ,അവരെ ഭാവിയിലെ സോഷ്യലിസ്റ് സമൂഹത്തിന്റെ നിര്‍മിതിക്ക് കെല്പുള്ളവരാക്കിത്തീര്‍ക്കണമെങ്കില്‍ പ്രത്യയശാസ്ത്രതലത്തില്‍ അവര്‍ക്ക് വ്യക്തത കൈവരുത്താന്‍ ഇടതുപക്ഷത്തിന് കഴിയണം.രാഷ്ട്രീയ ദര്‍ശനം,സംസ്കാരം,കല,സാഹിത്യം എന്നീ മേഖലകളില്‍ സൈദ്ധാന്തിക വ്യക്തത കൈവരുത്തുന്നതില്‍ നിരന്തര ജാഗ്രത പുലര്‍ത്തിയാലേ ഇത് സാധ്യമാവൂ.ഈ ജാഗ്രത സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടത് നേരത്തേ പഠിച്ചുറച്ച പാഠങ്ങളില്‍ നിന്ന് ചരിത്രം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സ്വയം വിമോചിപ്പിക്കാനുള്ള കഴിവാണ്.മനുഷ്യ സമൂഹത്തിന്റെ ഭാവിയുടെ മുഴുവന്‍ രൂപരേഖയും മാര്‍ക്സ്-ഏംഗല്‍സ്,ലെനിന്‍ തുടങ്ങിയ കമ്യൂണിസ്റാചാര്യ•ാര്‍ വരച്ചുവെച്ചിരിക്കുന്നു,അതിനപ്പുറം ഒന്നും സംഭവിക്കാനില്ല എന്ന ധാരണ തിരുത്തുക തന്നെ വേണം.ലോകജനതയ്ക്ക് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും നേരത്തേ ആരെങ്കിലും വിഭാവനം ചെയ്തിരുന്നു എന്നു കരുതുന്നത് മൂഢത്വം മാത്രമേ ആവുകയുള്ളൂ.ചരി ത്ര വികാസത്തിന്റെ സാമാന്യസ്വഭാവം എന്താണെന്ന് വിശദീകരിക്കുകയും ഭാവിസാധ്യതകള്‍ ചൂണ്ടിക്കാണിക്കുകയുമാണ് അവര്‍ ചെയ്തത്.അവരുടെ കണ്ടെത്തലുകളും നിഗമനങ്ങളും ഭൂതകാലത്തെയും വര്‍ത്തമാനത്തെയും മനസ്സിലാക്കുന്നതിനും ഭാവിയിലേക്ക് കരുതലോടെ ചുവടുകള്‍ വെക്കുന്നതിനും നമ്മെ സഹായിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.പക്ഷേ,ഒരു സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ സിദ്ധാന്തവും പൂര്‍വമാതൃകകളും കടന്നു ചെല്ലാത്ത പല കോണുകളില്‍ നിന്ന് അവയെ സമീപിക്കേണ്ടിവരും. പ്രശ്നത്തിന്റെ സാമ്പത്തികകാരണങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം  പ്രാദേശികവും പാരിസ്ഥിതികവും സാംസ്കാരികവുമായ പല ഘടകങ്ങളെ കൂടി കണക്കിലെടുക്കേണ്ടിവരും. ഈ പ്രക്രിയയില്‍ ഉടനീളം മാര്‍ക്സിസം നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ വളരെ സഹായകമാവുമെങ്കിലും പ്രശ്നപരിഹാരം അവയെ മാത്രം ആശ്രയിച്ചാവണമെന്ന് ശഠിക്കുന്നതില്‍ കാര്യമില്ല.ഒരു സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയല്ല ആരും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടത്.മതവിശ്വാസിയുടെ മനോഭാവത്തിന് പകര്‍പ്പെടുക്കുന്ന ഇടമാകരുത് മാര്‍ക്സിസ്റ്റുകാരുടെ രാഷ്ട്രീയം.
മൂലധനത്തിന്റെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ചുള്ള വ്യാപനം ചൂഷണത്തിന്റെ പുതിയ ഇടങ്ങളും  രൂപങ്ങളും സൃഷ്ടിക്കുന്നതിനോടൊപ്പം വിമോചനത്തിന്റെയും വികസനത്തിന്റെയും പുതിയ ചില സാധ്യതകളെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുക കൂടി ചെയ്യുന്നുണ്ട്.മനുഷ്യസമൂഹത്തിന്റെ നാളിതുവരെയുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത്.ഈ വാസ്തവത്തെ അംഗീകരിച്ച് ജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമായതെന്ത്  എന്ന് കണ്ടെത്തി അതിനുവേണ്ടി നിലകൊള്ളുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്.അതല്ലാതെ ആഗോളവല്‍ക്കരണം സമ്പൂര്‍ണമായും ജനവിരുദ്ധമാണ് അതുകൊണ്ട് അതിനെ ചെറുത്തു തോല്പിച്ചതില്‍പ്പിന്നെയേ നിര്‍മാണാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തങ്ങള്‍ തിരിയൂ എന്ന് ശാഠ്യം പിടിച്ചാല്‍ ആഗോളവല്‍ക്കരണം അതിന്റെ വഴിക്ക് മുന്നേറുകയും ഇടതുരാഷ്ട്രീയം നിന്നിടത്തു തന്നെ നില്‍ക്കുകയോ പരോക്ഷമായി ബഹുരാഷ്ട്മൂലധന ശക്തികളുമായി സന്ധിചെയ്യുകയോ ചെയ്യും.പകരം ആഗോളവല്‍ക്കരണത്തെ പുതിയ ലോകസാഹചര്യത്തിലെ ഒരു രാഷ്ട്രീയ സാമ്പത്തികയാഥാര്‍ത്ഥ്യമായി വ്യക്തതയോടെ തിരിച്ചറിയുകയും ബഹുരാഷ്ട്ര കുത്തകകള്‍ നടത്തുന്ന സാമ്പത്തികചൂഷണത്തിന്റെയും സാംസ്കാരികാധിനിവേശത്തിന്റെയും ഇടങ്ങളെയും ഇരകളെയും കണ്ടെത്തി പോരാട്ടത്തിന്റെ പുതിയ രൂപങ്ങള്‍ ആവിഷ്ക്കരിച്ച് മുന്നേറുകയുമാണ് ഇടതുപക്ഷം ചെയ്യേണ്ടത്.ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന പൌരസമൂഹസംഘടനകളുടെ സഹായം കൂടി അവര്‍ തേടേണ്ടതാണ്..
ആഗോളവല്‍ക്കരണത്തെ  ഒരു വസ്തുതയെന്ന നിലയില്‍ അംഗീകരിച്ചേ മതിയാവൂ എന്നു പറയുമ്പോള്‍ ലോകജനതക്ക് ഇനി മുന്നോട്ടുപോവാനുള്ള ഒരേയൊരു പാത ബഹുരാഷ്ട്രമുതലാളിത്തം ഇന്ന് വെട്ടിത്തുറന്നിരിക്കുന്നതാണ് എന്നല്ല അര്‍ത്ഥമാക്കുന്നത്.അത് യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്ന അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും പുതിയ രൂപങ്ങളെ തട്ടിത്തകര്‍ത്തുകൊണ്ടു തന്നെയാണ് ഭാവി സമൂഹത്തിലേക്കുള്ള യാത്ര സാധ്യമാക്കേണ്ടത്.അതിനു പക്ഷേ,നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളെ മുഴുവന്‍ സിദ്ധാന്തം കൊണ്ട് പ്രതിരോധിച്ചാല്‍ മതി എന്നു കരുതുന്നത് മൌഢ്യമാണ്.
                              പ്രൊഫഷണല്‍ രാഷ്ട്രീയത്തിനു പുറത്തേക്ക്
എല്ലാ പരിമിതികള്‍ക്കിടയിലും പാര്‍ലിമെന്ററി ജനാധിപത്യം കൈവരിച്ചിരിക്കുന്ന ജനകീയാംഗീകാരത്തെ കുറിച്ച് ഇന്നിപ്പോള്‍ കമ്യൂണിസ്റുകാര്‍ക്കും കൃത്യമായ ബോധ്യമുണ്ട്.ഇന്ത്യയുടെ  രാഷ്ട്രീയഭാവിക്ക് മറ്റൊരു സാധ്യത സമീപഭാവിയിലൊന്നും കണ്ടെത്താനാവില്ലെന്നതില്‍ അവര്‍ക്കും സംശയമൊന്നും ഇല്ല.തിരഞ്ഞെടുപ്പ് വിജയത്തിലൂടെ കൈവരുന്ന അധികാരം,ആ അധികാരം ഉപയോഗിച്ചുള്ള ഭരണനിര്‍വഹണം,ഭൂരിപക്ഷം ലഭിച്ച് ഭരണത്തിലെത്താന്‍ പറ്റാതെ വരുന്ന സാഹചര്യത്തിലും തങ്ങളുടെ കയ്യിലുള്ള പരിമിതമായ അധികാരങ്ങള്‍ ഉപയോഗിച്ചു തന്നെ ജനജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സാധ്യമാവുന്ന ഇടപെടലുകള്‍ ഇതൊക്കെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സ്വരൂപമെന്ന് എല്ലാവര്‍ക്കും അറിയാം.അതുകൊണ്ടു തന്നെ രാഷ്ട്രീയത്തെ മുഖ്യ പ്രവൃത്തിമണ്ഡലമായി സ്വീകരിക്കാന്‍ ഉദ്ദേശിച്ച് രംഗത്തിറങ്ങുന്ന എല്ലാവരും അധികാരത്തിന്റെ ഏതെങ്കിലുമൊരു പടവില്‍ എത്തിച്ചേരുക എന്നത് ലക്ഷ്യമാക്കുന്നുണ്ട്.വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്തും യുവജനരാഷ്ട്രീയരംഗത്തുമെല്ലാം പ്രവര്‍ത്തിക്കുന്ന ഏറെക്കുറെ എല്ലാവരും രാഷ്ട്രീയത്തെ പ്രൊഫഷണല്‍ മനോഭാവത്തോടെ തന്നെയാണ് സമീപിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അത് അരുതാത്തതാണെന്ന് പറയുന്നതിലൊന്നും അര്‍ത്ഥമില്ല.പക്ഷേ,പ്രൊഫഷണലിസത്തിന്റെ അര്‍ത്ഥം പാര്‍ട്ടിമേധാവികളോടുള്ള വിധേയത്വം എന്നാവുകയും ഒരു സ്വകാര്യകമ്പനിയില്‍ അതിന്റെ മുതലാളിമാരെയും മേലുദ്യോഗസ്ഥരെയും താണുവണങ്ങി സ്ഥാനക്കയറ്റം നേടുന്നതുപോലൊരു പ്രവര്‍ത്തനശൈലിയിലേക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ എത്തിക്കഴിയുകയും ചെയ്താല്‍ അത് വിനാശകരം തന്നെയാണ്.ഇങ്ങനെയുള്ള വിധേയത്വത്തിന്റെ ഉല്പന്നമായ നേതാക്കള്‍ പൊതുപ്രശ്നങ്ങളെ സത്യസന്ധമായി സമീപിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.എല്ലാ സന്ദര്‍ഭങ്ങളിലും താന്താങ്ങളുടെ നേട്ടത്തില്‍ ഊന്നിയേ അവര്‍ക്ക് പ്രതികരിക്കാനും പ്രവര്‍ത്തിക്കാനുമാവൂ.ഈ സ്ഥിതിക്ക് മാറ്റം വരണമെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടികളില്‍ സമ്പൂര്‍ണമായ ആഭ്യന്തരജനാധിപത്യം നടപ്പിലാവണം.ഇന്നത്തെ നിലയില്‍  അംഗീകൃത ഇടതുപക്ഷ പ്രസ്ഥാനത്തിന് പുറത്തുള്ള വിവിധ കൂട്ടായ്മകളുടെ നിരന്തര സമ്മര്‍ദ്ദം വഴിയേ അത് സാധ്യമാവൂ.
    പാര്‍ട്ടി പിന്തുണക്കുന്ന പ്രൊഫഷണല്‍ രാഷ്ട്രീയക്കാര്‍ക്കു മാത്രമേ അസംബ്ളിയിലും പാര്‍ലിമെന്റിലും ജനങ്ങളുടെ പ്രതിനിധികളായി എത്താന്‍ പറ്റൂ എന്നതാണ് ഇന്നത്തെ സ്ഥിതി.വല്ലപ്പോഴും അലങ്കാരത്തിനെന്ന പോലെയാണ് ഒന്നോ രണ്ടോ പേരെ അങ്ങനെയല്ലാതെ തിരഞ്ഞെടുത്തയക്കുന്നത്.അതു മാറി കക്ഷി രാഷ്ട്രീയത്തിന് പുറത്തുള്ള വിവിധ ജനകീയ കൂട്ടായ്മകളുടെ ഏറ്റവും അനുയോജ്യരായ പ്രതിനിധികള്‍ കൂടി അധികാരത്തില്‍ വരുന്നതിന് രാഷ്ട്രീയ കക്ഷികള്‍ തന്നെ വഴിയൊരുക്കുന്ന അവസ്ഥ രൂപപ്പെടണം.ജനങ്ങളുടെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ട് അനുഭവപരിചയമുള്ള പൊതുപ്രവര്‍ത്തകരെ ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം സഹകരിപ്പിക്കുക എന്നത് പാര്‍ട്ടികളുടെ അജണ്ടയില്‍ വരണം. ഇന്ന് സങ്കല്പത്തിന്റെ തലത്തില്‍ പോലും നിലവില്‍ വന്നിട്ടില്ലാത്ത ഇക്കാര്യം സമീപഭാവിയിലെങ്ങും യാഥാര്‍ത്ഥ്യമായിത്തീരും എന്ന് പ്രതീക്ഷിക്കാനാവില്ല.എങ്കിലും ആ ഒരു സാധ്യതയിലേക്ക് പൊതുസമൂഹം ഉണരാനുള്ള സമയമായി.
ഒരു പ്രശ്നത്തെ കുറിച്ചും ആഴത്തില്‍ പഠിക്കാതെ വലിയ വായില്‍  പ്രസംഗിച്ച് തൃപ്തിയടയുക,തികച്ചും ഉത്തരവാദിത്വരഹിതമായി  ജനങ്ങളെ പ്രകോപിപ്പിച്ച് പിന്‍മാറുക,വിവിധ രംഗങ്ങളില്‍ അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള ഉപജാപങ്ങളില്‍ ഏര്‍പ്പെടുക ഇതൊക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഉറപ്പിച്ചു വെച്ചിരിക്കുന്ന നേതാക്കള്‍ എല്ലാ പാര്‍ട്ടികളിലും പെരുകിപ്പെരുകി വരികയാണ്.സംഘടനാതലത്തില്‍ പല പ്രധാനപ്പെട്ട അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നതും അവര്‍ തന്നെ.പാര്‍ട്ടി എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവാനുള്ള സൌകര്യപ്രദമായ സംവിധാനം മാത്രമാണ്.ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യം വന്ന സംഗതികളെ കുറിച്ചു പോലും നിര്‍ലജ്ജം കളവ് പറയാന്‍ അവര്‍ക്ക് മടിയില്ലാതെ പോവുന്നത് അതുകൊണ്ടാണ്.കേവലരാഷ്ട്രീയക്കാര്‍ക്കു പുറമേ നിരന്തരമായ ജനബന്ധമുള്ള മറ്റ് പൊതുപ്രവര്‍ത്തകര്‍ കൂടി രംഗത്തേക്ക് വരികയും പ്രശ്നപരിഹാരങ്ങളില്‍ അവരുടെ ഇടപെടലുകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെട്ടാല്‍ കാര്യങ്ങളില്‍ വലിയ മാറ്റം സംഭവിക്കും.ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വത്തോടു കൂടി പറയാനും പെരുമാറാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാവും.സമൂഹത്തിന്റെ അധികാരികളെന്ന മട്ടില്‍ ധാര്‍ഷ്ട്യത്തോടെ ജനത്തിനു മുന്നില്‍ നില്‍ക്കുന്ന രീതി അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരും.


                                        പൊളിച്ചെഴുത്ത് അനിവാര്യം
സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും തലങ്ങളില്‍ ഇന്ത്യയിലെ ഇടതുപക്ഷം ഒരു പൊളിച്ചെഴുത്തിന് തയ്യാറാകണം എന്ന ആശയം കമ്യൂണിസ്റുകാര്‍ക്കിടയില്‍ പല ദശകങ്ങള്‍ക്കു മുമ്പേ രൂപപ്പെട്ടതാണ്.ആ തോന്നലിനു പക്ഷേ അതര്‍ഹിക്കുന്ന മാനവും വൈപുല്യവും നല്‍കാനോ അതിനെ പ്രയോഗതലത്തി ലെത്തിക്കുന്നതിനെ കുറിച്ച് ഗൌരവമായി ആലോചിക്കുന്നതിനോ കമ്യൂണിസ്റുകാര്‍ക്ക് കഴിഞ്ഞില്ല.1964 ല്‍ അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായ ഘട്ടത്തിലെങ്കിലും കാര്യങ്ങളില്‍ മാറ്റം വരാമായിരുന്നു. പല കാരണങ്ങള്‍ കൊണ്ടാണ് അത് സംഭവിക്കാതെ പോയത്.സി.പി.ഐ യും സി.പി.ഐ(എം) ഉം തങ്ങള്‍ക്കിടയിലെ അഭിപ്രായാന്തരങ്ങളെ സ്വയം വിലയിരുത്തിയതും വിവരിച്ചതും പഴയ മാര്‍ക്സിസ്റ് പദാവലികളും പരികല്പനകളും ഉപയോഗിച്ചു തന്നെയാണ്.ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള പ്രത്യേകമായൊരു രാഷ്ട്രീയകാഴ്ചയിലേക്ക് ഉണരുന്നതിനും അസംഖ്യം വിശ്വാസങ്ങളും ആചാരങ്ങളും അറിവുകളും സഹസ്രാബ്ദങ്ങളെ അതിജീവിച്ച് സജീവമായി നിലനില്‍ക്കുന്ന ഈ രാജ്യത്തിന്റെ പാരമ്പര്യവുമായി അര്‍ത്ഥവത്തായ ഒരു സംവാദത്തിനുള്ള കരുക്കള്‍ രൂപപ്പെടുത്തുന്നതിനും ഇരുവിഭാഗത്തുമുള്ള കമ്യൂണിസ്റുകാര്‍ക്ക് കഴിഞ്ഞില്ല.പാര്‍ട്ടിയുടെ സംഘടനാസംവിധാനമനുസരിച്ച് നേതൃത്വത്തിന്റെ തലപ്പത്തുള്ളവരില്‍ അധികാരം കേന്ദ്രീകരിക്കാനുള്ള സാധ്യത ഉണ്ടെന്ന് അനുഭവത്തിലൂടെ വ്യക്തമായിട്ടും ആ സംഘടനാസംവിധാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ആലോചനകളും ഉണ്ടായില്ല.ഇത് നേതൃത്വത്തെ സേവിക്കാനും അതു വഴി സ്വന്തം വളര്‍ച്ച ഉറപ്പാക്കാനുമുള്ള പ്രേരണ രണ്ടാംനിര മൂന്നാം നിര നേതാക്കളിലെല്ലാം സൃഷ്ടിച്ചു.ഉള്‍പ്പാര്‍ട്ടി ജനാധിപത്യമെന്നത് ഫലത്തില്‍ വെറും പറച്ചിലില്‍ ഒതുങ്ങി.കാറ്റും വെളിച്ചവും കടക്കാതെ പ്രസ്ഥാനം അകമേ ജീര്‍ണിച്ചു.ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ ഇരു കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്കും തങ്ങളുടെ രാഷ്ട്രീയത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനായില്ല.1920 കാലം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് പരിചിതമായിത്തീര്‍ന്ന കമ്യൂണിസ്റ് പ്രസ്ഥാനത്തിന് ഇക്കാലമത്രയുമായിട്ടും രാജ്യത്തെ മൊത്തം ജനങ്ങളില്‍ എത്ര ചെറിയ ഒരു ശതമാനത്തിനുമേലാണ് സ്വാധീനമുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം.
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോയാലും പ്രശ്നമില്ല എന്ന് നേതാക്കളിലും ഇടതുപക്ഷ പാര്‍ട്ടികളുടെ നേരിട്ടുള്ള ഗുണഭോക്താക്കളിലും ഗണ്യമായ ഒരു വിഭാഗം കരുതുന്നുണ്ടാവും.പക്ഷേ ഇടതുപക്ഷം സമ്പൂര്‍ണമായ നവീകരണത്തിന് തയ്യാറാവണമെന്നും അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി തീരണമെന്നും ആഗ്രഹിക്കുന്നവരായി കോടിക്കണക്കിനാളുകളുണ്ട്.അവരുടെ ആഗ്രഹങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം പല വേദികളില്‍,പല മാധ്യമങ്ങളില്‍ ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞുപക്ഷേ,.മുഖ്യ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.ഐ(എം)ഉം സി.പി.ഐയും അതൊന്നും ശ്രദ്ധിക്കുന്നതായേ തോന്നുന്നില്ല.നല്ല ആസ്തിയുള്ള സ്ഥാപനങ്ങളെന്ന നിലയില്‍ നിലനിര്‍ത്തി വരുന്ന ആത്മവിശ്വാസവും സൈദ്ധാന്തിക പഠനങ്ങളുടെ അഭാവത്തില്‍ ഉറഞ്ഞുകൂടിയ പ്രത്യയശാസ്ത്ര മൌഢ്യങ്ങളും സംഘടനാസ്വരൂപം ഇപ്പോഴും സൂക്ഷിച്ചുപോരുന്ന കടുത്ത നിയന്ത്രണങ്ങളും എല്ലാം ചേര്‍ന്ന് തിരുത്തപ്പെടേണ്ടതായി ഒന്നും തങ്ങളിലില്ല എന്നും അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ത്തന്നെ അത് തങ്ങള്‍ സ്വയം തിരുത്തിക്കൊള്ളാം ,മറ്റാരുടെയും സഹായം അതിന് ആവശ്യമില്ല എന്നും ഉള്ള ധാര്‍ഷ്ട്യം മുറുകെ പിടിച്ചു നില്‍ക്കാനുള്ള അനാരോഗ്യകരമായ ഒരാത്മബലം  ഈ പാര്‍ട്ടികള്‍ക്ക് നല്‍കുന്നുണ്ട്.
ഉത്തരവാദിത്വബോധത്തോടെയുള്ള വിമര്‍ശനങ്ങള്‍ പുറമേ നിന്ന് തുടരെത്തുടരെ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ മാത്രമേ ഇടതുപക്ഷം അതിന്റെ കടമകള്‍ ഫലപ്രദമായി നിറവേറ്റുന്നതിനുള്ള പ്രത്യയശാസ്ത്ര ജാഗ്രതയിലേക്ക് ഉണരുകയും അതിന് ഇണങ്ങുന്ന കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യുകയുള്ളൂ.ഈയൊരു മാറ്റത്തിന് ഇന്ത്യന്‍ ഇടതുപക്ഷത്തെ,വിശേഷിച്ചും അതിലെ പ്രധാനപാര്‍ട്ടിയായ സി,പി.ഐ(എം)നെ നിര്‍ബന്ധിതമാക്കാന്‍ ഇപ്പോള്‍ പലേടത്തായി രൂപപ്പെട്ട് പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുന്ന സ്വതന്ത്ര കൂട്ടായ്മകള്‍ തീര്‍ച്ചയായും സഹായകമാവും.തങ്ങളുടെ ലക്ഷ്യം ഇങ്ങനെ മാര്‍കിസ്റ് പാര്‍ട്ടിയേയോ മറ്റേതെങ്കിലും ഇടതുപക്ഷ പാര്‍ട്ടിയേയോ ശുദ്ധീകരിക്കലോ നവീകരിക്കലോ മാത്രമാവണമെന്ന് ആ കൂട്ടായ്മകള്‍ ഒരു കാരണവശാലും ആഗ്രഹിക്കുകയില്ല.അവയുടെ പ്രാഥമികലക്ഷ്യം  ഇടതുപക്ഷത്തെയും  ഇടതുപക്ഷ പാര്‍ട്ടികളുടെ ചില സമീപനങ്ങളോടെങ്കിലും സമരസപ്പെടാന്‍ തയ്യാറുള്ള വലതുപക്ഷ ഗ്രൂപ്പുകളെയും എല്ലാ ജനകീയ പ്രശ്നങ്ങളുടെയും നേര്‍ക്ക് ഉത്തരവാദിത്വപൂര്‍ണമായ സമീപനവും നടപടികളും കൈക്കൊള്ളാന്‍ നിര്‍ബന്ധിക്കുക തന്നെയായിരിക്കണം.
രാജ്യത്ത് പാര്‍ലിമെന്ററി ജനാധിപത്യത്തിന് നല്ല വേരോട്ടം കിട്ടിക്കഴിഞ്ഞ നിലക്ക് തങ്ങള്‍ പിന്തുണക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ജയിക്കുകയും ഭരണത്തിലെത്തുകയും ചെയ്യുന്നതിലൂടെയാണ് എല്ലാ മേഖലകളിലും തങ്ങള്‍ക്കനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായിത്തീരുക എന്ന് ഓരോ പാര്‍ട്ടിയെ പിന്തുണക്കുന്ന ബഹുജനങ്ങളും ഉറച്ചു വിശ്വസിക്കുന്നുണ്ട്.ഈ വിശ്വാസത്തിനു പുറമേ ഒരു സംഘത്തിന്റെ ഭാഗമായിത്തീരുമ്പോള്‍ കൈവരുന്ന ആത്മവിശ്വാസവും ആഹ്ളാദവുമെല്ലാം ജനങ്ങളെ പാര്‍ട്ടിക്കു പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.തൊഴില്‍,സാമ്പത്തിക നേട്ടങ്ങള്‍,മറ്റ് സൌകര്യങ്ങള്‍ എന്നിവയെ മാത്രം ലാക്കാക്കി പാര്‍ട്ടിയില്‍ നില്‍ക്കുന്നവരും എണ്ണത്തില്‍ കുറവല്ല.എന്തായാലും പൊതുജനം രാഷ്ട്രീയ പാര്‍ട്ടികളോട് കാണിക്കുന്ന കൂറ് ഇപ്പോഴും അതിശക്തമാണ്.ഈ വസ്തുത മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് സ്വതന്ത്ര കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കേണ്ടത്.പാര്‍ട്ടികളുടെ അജണ്ടയും പ്രവര്‍ത്തന രീതികള്‍ തന്നെയും മാറ്റുന്നതിനുള്ള പ്രേരണ ഇത്തരം കൂട്ടായ്മകളില്‍ നിന്ന് ഉണ്ടാവണം.അത് അസാധ്യമല്ലെന്ന കാര്യം നന്നേ ചെറിയ അളവില്‍ ഈയിടെയായി ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങളെ കാണേണ്ടതുണ്ടെന്നും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഉള്ള നിലപാട് ഏറ്റവും ചുരുങ്ങിയത് കോണ്‍ഗ്രസ്സിനകത്തെ ഒരു ചെറിയ ഗ്രൂപ്പെങ്കിലും ഉയര്‍ത്തിപ്പിടിച്ചതിന്റെ മാതൃകയാണ് നെല്ലിയാമ്പതി പ്രശ്നത്തില്‍ കാണാന്‍ കഴിഞ്ഞത്.ആ നിലപാടിന്റെ ഭാവി എന്തു തന്നെയായാലും വളരെ അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ ജനപക്ഷത്തു യോജിച്ചുനില്‍ക്കുന്നതിന് കക്ഷിരാഷ്ട്രീയം തടസ്സമാകേണ്ടതില്ലെന്ന് വ്യക്തമാക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോള്‍ വളരെ ദുര്‍ബലമായി അനുഭവപ്പെടുന്ന ഈ തുടക്കം ഭാവിയില്‍ ഇമ്മട്ടിലുള്ള മെച്ചപ്പെട്ട മുന്നേറ്റങ്ങള്‍ക്ക് വഴി തുറക്കാന്‍ തന്നെയാണ് സാധ്യത.ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പൌരസമൂഹകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ അതിന് ആക്കം കൂട്ടുക തന്നെ ചെയ്യും.
പൌരസമൂഹരാഷ്ട്രീയത്തെ കുറിച്ച് ചിലത് പറയാനുള്ള സന്ദര്‍ഭം ഇതാണ്.പ്രത്യേകപ്രദേശത്തോ സ്ഥാപന ത്തിലോ മേഖലയിലോ ഉണ്ടാവുന്ന പ്രശ്നങ്ങളെ മാര്‍ക്സിസം പോലുള്ള ബൃഹദ് രാഷ്ട്രീയ ദര്‍ശനങ്ങളുടെ പിന്തുണയില്ലാതെ അഭിമുഖീകരിച്ച് സ്വന്തമായി പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ത്തെയാണല്ലോ പൌരസമൂഹരാഷ്ട്രീയം എന്നു പറയുന്നത്.വലിയ പാര്‍ട്ടികളുടെ ഭാഗമായല്ലാതെ നിലനില്‍ക്കുന്ന ഈ  സൂക്ഷ്മരാഷ്ട്രീയം യഥാര്‍ത്ഥ രാഷ്ട്രീയത്തെ ദുര്‍ബലമാക്കും,രാഷ്ട്രീയത്തിന്റെ ഈ അണുവല്‍ക്കരണം ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ തന്നെ ആവശ്യമാണ് എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ തികച്ചും പ്രസക്തമാണ്.പക്ഷേ,പരിസ്ഥിതി സംഘടനകള്‍ ഉള്‍പ്പെടെ കക്ഷിരാഷ്ട്രീയത്തിന് പുറത്തുള്ള വിവിധ കൂട്ടായ്മകളാണ് ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പല പ്രശ്നങ്ങളും ഏറ്റെടുത്ത് രംഗത്തിറങ്ങുന്നത് എന്നതിന് ധാരാളം തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്.ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ വഴി പൊതു ശ്രദ്ധയില്‍ വന്ന പ്രശ്നങ്ങളും ആശയങ്ങളുമാണ് മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളെ പല വീണ്ടുവിചാരങ്ങള്‍ക്കും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന വാസ്തവവും നിലനില്‍ക്കുന്നു.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ യഥാര്‍ത്ഥ രാഷ്ട്രീയത്തെ ദൂര്‍ബലപ്പെടുത്തുന്നു എന്ന ആരോപണം പൌരസമൂഹരാഷ്ട്രീയത്തിനെതിരെ ഉയര്‍ത്തുന്നത് അത്ര എളുപ്പമല്ലാതായിത്തീര്‍ന്നിട്ടുണ്ട്.
                                        ജനങ്ങള്‍ നേതാക്കളാവുന്നു
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എല്ലാ കാര്യങ്ങളിലും അന്തിമമായ തീരുമാനം പ്രഖ്യാപിക്കുക,പാര്‍ട്ടിയിലുള്ള മുഴുവന്‍ ആളുകളും അതിനെ അംഗീകരിക്കുക എന്നതാണ് കമ്യൂണിസ്റുപാര്‍ട്ടിയുടെ രീതി.സെക്രട്ടറി പ്രഖ്യാപിക്കുന്ന തീരുമാനം പാര്‍ട്ടിയുടെ ഏറ്റവും ചെറിയ ഘടകത്തിലുള്‍പ്പെടെ എല്ലാ തലത്തിലും ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തിക്കഴിഞ്ഞതായിരിക്കും എന്നതുകൊണ്ടാണ് അത് പാര്‍ട്ടിയുടെ മൊത്തം തീരുമാനമാവുന്നത്.തത്വത്തില്‍ വളരെ ജനാധിപത്യപരമായി തോന്നുന്ന ഈ രീതി പ്രയോഗതലത്തില്‍ മിക്കപ്പോഴും അല്പവും ജനാധിപത്യപരമായിരുന്നില്ല എന്നതാണ് ലോകത്തെല്ലായിടത്തുമുള്ള കമ്യൂണിസ്റ് പാര്‍ട്ടികളുടെ അനുഭവം.ഇതിപ്പോള്‍ ഏറെക്കുറെ എല്ലാ കമ്യൂണിസ്റുകാര്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞതാണെങ്കിലും ഫലപ്രദമായ മറ്റൊരു സംവിധാനം ഇനിയും രൂപപ്പെടുത്തുപ്പെട്ടു കഴിഞ്ഞിട്ടില്ല.പക്ഷേ,മറ്റ് ചില മാറ്റങ്ങള്‍ ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ തീരുമാനം പാര്‍ട്ടിക്കകത്തുള്ളവര്‍ ശിരസാ വഹിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി  അനുഭാവികളും അല്ലാത്തവരുമായ പൊതുജനം ഒരാളുടെ വാക്കിനെയും പ്രവൃത്തിയെയു അംഗീകരിക്കുന്നത് അയാള്‍ പാര്‍ട്ടിക്കുള്ളില്‍ വഹിക്കുന്ന പദവിയെന്താണ് എന്ന് നോക്കിയിട്ടല്ല.അവര്‍ ഉറ്റുനോക്കുന്നത് ദീര്‍ഘകാലത്തെ സമരാനുഭവപരിചയമുള്ള സത്യസന്ധരായ വലിയ നേതാക്കളെയാണ് .പ്രശ്നങ്ങളില്‍ ഇടപെടാനും ഭരണകേന്ദ്രങ്ങളെക്കൊണ്ട് തീരുമാനമെടുപ്പിക്കാനുമുള്ള നിയമപരമായ അധികാരം കൂടി ഇത്തരം നേതാക്കള്‍ക്കുണ്ടെങ്കില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ജനങ്ങള്‍ അവരുടെ പിന്നില്‍ ആവേശപൂര്‍വം അണിനിരിക്കും.കേരളത്തില്‍ സ.വി.എസ്.അച്യൂതാനന്ദന്റെ കാര്യത്തില്‍ അതാണ് സംഭവിക്കുന്നത്.കോതമംഗലത്തെ നേഴ്സുമാരുടെ സമരം ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
തങ്ങളെ നയിക്കാനുള്ള നേതാക്കളെ ലോകത്തെവിടെയുമുള്ള ജനങ്ങള്‍ ആഗ്രഹിച്ചുകൊണ്ടിരി ക്കുന്നുണ്ടെങ്കിലും ജീവിതം വളരെ ബഹുസ്വരമായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പല മണഡലങ്ങളില്‍ പല നേതാക്കളാണ് ആവശ്യമെന്നും അവരുടെ തീരുമാനത്തെ തങ്ങള്‍ അംഗീകരിക്കുന്നതിനു പകരം തങ്ങളുടെ തീരുമാനം അവരെ കൊണ്ട് തിരിച്ച് അംഗീകരിപ്പിക്കാമെന്നും  ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.കേരളത്തില്‍ സമീപകാലത്ത് നടന്ന പല പ്രാദേശിക ബഹുജനസമരങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും സഹായമില്ലാതെ ജനങ്ങള്‍ നേരിട്ട് നടത്തിയ സമരങ്ങളാണ്.എല്ലാ എതിര്‍പ്പുകളെയും നേരിട്ട് ജനങ്ങള്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നു എന്ന് സംശയാതീതമായി ബോധ്യപ്പെട്ട ഘട്ടങ്ങളില്‍ അറച്ചറച്ചാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തെത്തിയത്.അപ്പോള്‍ തന്നെ  പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ നിന്നുള്ള  തീരുമാനത്തിനു കാത്തുനില്‍ക്കാതെ പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ തുറന്ന മനസ്സോടെയുള്ള പിന്തുണയില്ലാതെ ജനങ്ങള്‍ നേരിട്ട് സമരരംഗത്തിറങ്ങിയാല്‍ പ്രശ്നപരിഹാരം വളരെ നീണ്ടുപോവുമെന്നതും പലപ്പോഴും യഥാര്‍ത്ഥമായ പരിഹാരത്തില്‍ എത്തിച്ചേര്‍ന്നു കൊള്ളണമെന്നില്ല എന്നതുമാണ് വാസ്തവം.പൌരസമൂഹപ്രസ്ഥാനങ്ങള്‍ രംഗത്തെത്തി പ്രശ്നം ഏറ്റെടുക്കുമ്പോഴും ഈ സാധ്യതയില്‍ മാറ്റം വരില്ല.കക്ഷി രാഷ്ട്രീയാതീതമായ പ്രശ്നപരിഹാരങ്ങളെ കുറിച്ച് വലിയ സൈദ്ധാന്തിക നാട്യത്തോടെ നടത്തുന്ന വിശകലനങ്ങളും പ്രസംഗങ്ങളും മിക്കവാറും വാചകമടികളായി ഒതുങ്ങുകയാണ് പതിവ്.മതജാതി ശക്തികളുടെയും ആത്മീയത ഭാവിക്കുന്ന പ്രസ്ഥാനങ്ങളുടെയുമെല്ലാം പിന്തുണയോടെ നിലനില്‍ക്കുന്ന വലിയ അധികാരകേന്ദ്രങ്ങള്‍ക്കു മുന്നില്‍ പൌരസമൂഹ രാഷ്ട്രീയം തികച്ചും നിസ്സഹായമാണെന്നതാണ് നാളിതു വരെയുള്ള അനുഭവം.
ഇന്ത്യയെപ്പോലെ അനന്ത വൈവിധ്യപൂര്‍ണമായ ജീവിത പരിസരങ്ങളും പ്രശ്നങ്ങളും നിലനില്‍ക്കുന്ന വലിയൊരു രാജ്യത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍നിരയില്‍ ഉണ്ടാവേണ്ടത് ബൃഹദ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെയാണ് ;വിശേഷിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.സംഘടനക്കകത്തു നടക്കുന്ന ബീഭത്സമായ അധികാരവ്യവഹാരങ്ങള്‍ക്കു പുറത്തുകടന്ന് ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് സ്വയം സജ്ജമാക്കുന്നതിനു വേണ്ടിയുള്ള നിരന്തരമായ ആഭ്യന്തര നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അവ തയ്യാറാവുന്നില്ലെങ്കില്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് ഇന്നാട്ടിലെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളായിരിക്കും.
(ജനശക്തി-വാര്‍ഷികപ്പതിപ്പ് 2012)