Pages

Wednesday, February 23, 2011

കാര്‍ട്ടൂണ്‍ കൊണ്ടൊരു കവിത

തീവണ്ടിയില്‍നിന്ന് ഒറ്റക്കയ്യനായ ഒരു കൊടും കുറ്റവാളി പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത സൌമ്യ എന്ന പാവം പെണ്‍കുട്ടി നാലഞ്ചുദിവസം അത്യാസന്ന നിലയില്‍ ബോധരഹിതയായി കിടന്ന് 2011 ഫെബ്രുവരി 6ാം തിയതി ഉച്ചക്കു ശേഷം മരണത്തിന് കീഴടങ്ങി.അടുത്ത കാലത്തെങ്ങും ജനമനസ്സിനെ ഇത്രയധികം ഞെട്ടിച്ച ഒരു ദാരുണ സംഭവം കേരളത്തില്‍ ഉണ്ടായിട്ടില്ല.
സ്ത്രീകളെ പീഡിപ്പിച്ച് ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിലും വേഴ്ചയിലൂടെ മരണത്തില്‍ എത്തിക്കുന്നതിലുമെല്ലാം ആഹ്ളാദം കണ്ടെത്തുന്ന മാനസ്സികാവസ്ഥയുള്ളവര്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.ലോകത്തിലെ എല്ലാ സമൂഹങ്ങളിലും ആ ഗണത്തില്‍ പെടുന്ന ഏതാനും പേര്‍ ഉണ്ടാവുമെന്നു തോന്നുന്നു.ഭരണകൂടത്തിനും സമൂഹത്തിനും ചെയ്യാനാവുന്ന കാര്യം അത്തരം
വൈകൃതങ്ങളുടെ ലാഞ്ഛന ഒരു വ്യക്തിയില്‍ തിരിച്ചറിയാനിടയാകുന്ന ആദ്യസന്ദര്‍ഭത്തില്‍ തന്നെ അയാളെ സുസജ്ജമായ മനോരോഗചികിത്സാലയങ്ങളില്‍ എത്തിക്കുക,അത്തരത്തിലുള്ള വ്യക്തികള്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാനുള്ള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് എല്ലാ നിലയിലും ജാഗ്രത പുലര്‍ത്തുക എന്നീ കാര്യങ്ങളാണ്.ഇവയില്‍ ആദ്യം പറഞ്ഞ കാര്യം നാം ആഗ്രഹിക്കുന്ന അത്ര അനായാസമായി നടന്നുകൊള്ളണമെന്നില്ല.രണ്ടാമത്തേത് പക്ഷേ ഒന്നു മനസ്സുവെച്ചാല്‍ തീര്‍ചയായും സാധിക്കാവുന്നതാണ്.സ്ത്രീകളുടെ കംപാര്‍ട്മെന്റ് തീവണ്ടിയുടെ മധ്യഭാഗത്താക്കുക,അവിടെ വനിതാ പോലീസുകാരെ സ്ഥിരമായി ജോലിക്ക് നിയോഗിക്കുക എന്നീ കാര്യങ്ങള്‍ മാത്രം നോക്കുക.രണ്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യാവുന്നതേയുള്ളൂ.ഇതേ വരെയും അത് ചെയ്യാതിരുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള കടുത്ത ഉദാസീനതയും ഉത്തരവാദിത്വരാഹിത്യവുമല്ലാതെ മറ്റ് കാരണങ്ങളില്ല.സ്ത്രീകളുടെ സംഘടനകളും മറ്റ് ബഹുജനസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ കാര്യങ്ങള്‍ എത്രയും വേഗം ചെയ്യിക്കണം.മേലില്‍ രാജ്യത്ത് എവിടെയും ഇതുപൊലൊരു സംഭവം ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കും ഉള്ളതാണ്.
2
ഈ ലേഖനം സൌമ്യയുടെ കൊലപാതകത്തിനു പിന്നിലെ പ്രശ്നങ്ങളെ വിശകലനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല.സൌമ്യ തീവണ്ടിയില്‍ നിന്ന് തള്ളിയിടപ്പെട്ട സംഭവത്തിന്റെ ആദ്യറിപ്പോര്‍ട്ടുകളില്‍ തന്നെ തൊട്ടടുത്ത കംപാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ അവളുടെ നിലവിളി കേട്ടിട്ടും അത് ഗൌനിച്ചില്ല എന്ന വിവരവും ഉണ്ടായിരുന്നു.യാത്രക്കാരിലൊരാള്‍ അവള്‍ വീഴുന്നതുകണ്ട കാര്യം മറ്റുള്ളവരെ അറിയിക്കുകയും അപായച്ചങ്ങല വലിക്കാന്‍ തുനിയുകയും ചെയ്തപ്പോള്‍ അയാളോട് തട്ടിക്കയറാനും വേണ്ടാത്ത പണി ചെയ്യരുത് എന്ന് പറയാനും ആളുകളുണ്ടായി.അയാള്‍ക്കാണെങ്കില്‍ ആ എതിര്‍പ്പിനെ മറികടന്ന് വേണ്ടത് ചെയ്യാന്‍ കഴിഞ്ഞതുമില്ല.
കേരളത്തിന്റെ പൊതുബോധം ഇത്തരത്തില്‍ അലസവും അധാര്‍മികവും നിരുത്തരവാദപരവും ആകാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.അതുകൊണ്ടാണ് റോഡില്‍ വെച്ചും ഓഫീസുകളില്‍ വെച്ചും വ്യാപാരസ്ഥലങ്ങളില്‍ വെച്ചും സാധാരണജനങ്ങള്‍ കടുത്ത തോതില്‍ പീഡനത്തിനും അവമതിക്കും ഇരയാകുന്നത്.എല്ലാവര്‍ക്കും ഒന്നുപോലെ യാത്ര ചെയ്യാന്‍ അവകാശമുള്ള ബസ്സില്‍ കയറിപ്പറ്റാന്‍ ക്ളീനറുടെയും കണ്ടക്ടറുടെയും അനുമതി ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ പൊരിവെയിലത്ത് കാത്തുനില്‍ക്കുന്നത് കേരളത്തിലെ പല ബസ് സ്റാന്റുകളിലെയും പതിവുകാഴ്ചയാണ്.റെയില്‍വേ ലവല്‍ക്രോസിംഗുകളില്‍ നേരത്തെ എത്തിയ വാഹനങ്ങള്‍ ഒറ്റവരിയായി നിര്‍ത്തിയിട്ടിരിക്കെ അവശേഷിക്കുന്ന സ്ഥലത്തുകൂടെ തന്റെ വാഹനം ഓടിച്ചുമുന്നില്‍ കയറ്റി ആദ്യവാഹനങ്ങളെ മുഴുവന്‍ പുറകിലാക്കുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്യുന്ന സ്വകാര്യബസ്ഡ്രൈവര്‍,യാത്രക്കാരെ യാതൊരു മര്യാദയുമില്ലാതെ ബസ്സിനകത്തേക്ക് തള്ളിക്കയറ്റുകയും ബസ്സില്‍ നിന്ന് തള്ളിയിറക്കുകയും ചെയ്യുന്ന ക്ളീനര്‍,ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി ചെന്നാല്‍ പോലും ഒന്നു തലയുയര്‍ത്തി നോക്കുക പോലും ചെയ്യാതെ അപേക്ഷകനെ തന്റെ മുന്നില്‍ ഒരുപാട് നേരം വെറുതെ നിര്‍ത്തിക്കുന്ന ക്ളാര്‍ക്കുമാര്‍,ആപ്പീസര്‍മാര്‍,സാധാരണജനങ്ങളോട് ധാര്‍ഷ്ട്യത്തോടെ മാത്രം പെരുമാറുകയും അത് ധാര്‍ഷ്ട്യമാണ് എന്നുള്ള തിരിച്ചറിവ് പോലും നഷ്ടപ്പെടുകയും ചെയ്ത രാഷ്ട്രീയക്കാര്‍,തങ്ങളുടെ പാര്‍ട്ടിയോ സംഘടനയോ ചെയ്യുന്ന ഏത് അനീതിയെയും അട്ടിമറി പ്രവര്‍ത്തനത്തെയും അര്‍ത്ഥശൂന്യമായ സംഘടനാബോധത്തിന്റെ പേരില്‍ പിന്‍തുണക്കുന്ന അനുയായികള്‍,അല്പവും ദയാദാക്ഷിണ്യങ്ങളില്ലാതെ രോഗികളോട് പെരുമാറുന്ന ഡോക്ടര്‍മാര്‍,നേഴ്സുമാര്‍,നോക്കുകൂലി വാങ്ങുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ശഠിക്കുന്ന തൊഴിലാളികള്‍,സ്വന്തം സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹത്തില്‍ വിദ്യാര്‍ത്ഥികളെ ബലിയാടുകളാക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകര്‍ ഇങ്ങനെ സമൂഹത്തിന്റെ ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരില്‍ തൊണ്ണൂറ് ശതമാനവും എല്ലാവിധ തിന്മകളുടെയും വീരഭടന്മാരായി മാറിയിരിക്കുന്ന സമൂഹമാണ് നമ്മുടേത്.ഇതിനുള്ള അടിസ്ഥാന കാരണം ഈ സമൂഹം വലിയൊരളവോളം അരാഷ്ട്രീയമായിക്കഴിഞ്ഞു എന്നതു തന്നെയാണ്.രാഷ്ട്രീയം പിന്‍വാങ്ങുന്നിടത്ത് പകരം ഇടം നേടുന്ന ഉപഭോഗോന്മാദവും മത്സരാസക്തിയും ഉല്പാദിപ്പിക്കുന്ന തി•കള്‍ തന്നെയാണ് ചുറ്റിലും നാം കാണുന്നത്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം ഈ വസ്തുതകള്‍ വ്യക്തമായി ഉള്‍ക്കൊള്ളുകയും അത്യന്തം ഭയാനകമായ ഈ ദുരവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ പോന്ന വിധത്തില്‍ അതിന്റെ നയപരിപാടികള്‍ എത്രയും വേഗം പുന:സംവിധാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ പൊതുബോധത്തില്‍ അല്പമായി അവശേഷിക്കുന്ന ഇത്തിരി നന്മകളും ഇനിയൊരു വീണ്ടെടുപ്പ് സാധ്യമാവാത്ത വിധം നഷ്ടമാവുന്നതിന് കാലതാമസമുണ്ടാവില്ല.
3
കേരളത്തിലെ ജനജീവിതവും ജനമനസ്സും അകപ്പെട്ടിരിക്കുന്ന ഭയാനകമായ അവസ്ഥയുടെ ഏറ്റവും ശക്തമായ ചിത്രീകരണമാണ് കാര്‍ട്ടൂണിസ്റ് ഗോപീകൃഷ്ണന്‍ 2011 ഫെബ്രുവരി 5 ന്റെ മാതൃഭൂമി ദിനപത്രത്തില്‍ നിര്‍വഹിച്ചിരിക്കുന്നത്.'ഒറ്റയ്ക്കയ്യോ!'എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.സഹായാഭ്യാര്‍ത്ഥനയുമായി അടുത്ത കംപാര്‍ട്ടുമെന്റില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ കൈ നീണ്ടു വരുമ്പോള്‍ അതിനു നേരെ നേരിയ കൌതുകത്തോടെ നോക്കുന്ന ഒരാളെയും ഭയവിഹ്വലനാവുന്ന മറ്റൊരാളെയും വിശേഷിച്ച് ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്ന രണ്ടുപേരെയും(അവരിലൊരാള്‍ സ്ത്രീയാണ്) കാര്‍ട്ടൂണിന്റെ ഒന്നാം ഖണ്ഡത്തില്‍ കാണാം.അപായച്ചങ്ങലയും അതിനു ചുവടെ എഴുതിയിരിക്കുന്ന TO STOP TRAIN എന്നുള്ള വാക്കുകളും കൂടി ഈ ഖണ്ഡത്തില്‍ ഉണ്ട്. പിന്നെ ഉള്ളത് ഭയന്നിരിക്കുന്ന ആളുടെ സീറ്റിന്റെ കൈത്തണ്ടയില്‍ വെച്ചിരിക്കുന്ന മൊബൈല്‍ ഫോണാണ്.കാര്‍ട്ടൂണിന്റെ രണ്ടാം ഖണ്ഡത്തിന്റെ സ്ഥാനം ഒന്നാം ഖണ്ഡത്തിന് ചുവടെയാണ്.വണ്ടി അല്പം കൂടി മുന്നോട്ട് പോയിരിക്കുന്നു.സഹായത്തിന് അഭ്യര്‍ത്ഥിക്കുന്ന കൈ അല്പം കൂടി പുറകോട്ട് പോയിരിക്കുന്നു.വിരലുകളുടെ ചലനം ദ്രുതഗതിയില്‍ ഉള്ളതും വിറയാര്‍ന്നതുമാണെന്നു കൂടി സൂചിതമായിരിക്കുന്നു. ഇപ്പോള്‍ അപായച്ചങ്ങലയുടെ ചുവട്ടിലെ എഴുത്ത് PULL CHAIN എന്ന് മാത്രമായിരിക്കുന്നു.കൂട്ടിയുടെ നില തീര്‍ത്തും അരക്ഷിതമായിരിക്കുന്നുവെന്ന് ഈ സൂചനകളില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാം. കംപാര്‍ട്മെന്റിലുള്ള എല്ലാവരും ഇപ്പോള്‍ കുട്ടിയുടെ സഹായാഭ്യര്‍ത്ഥനയ്ക്കു നേരെ ഞെട്ടിയുണര്‍ന്നിരിക്കുന്നു.പക്ഷേ,കഷ്ടം! ചങ്ങല വലിച്ച് വണ്ടി നിര്‍ത്താന്‍ അവര്‍ക്ക് കഴിയില്ല.കാരണം അവര്‍ രണ്ട് കയ്യും അറ്റുപോയവരാണ്.ഒരാള്‍ ചങ്ങലയ്ക്കു നേരെ ഉയര്‍ത്താന്‍ ശ്രമിക്കുന്നത് കയ്യിനു പകരം തന്റെ കാലാണ്.അതിനാണെങ്കില്‍ വിരലുമില്ല.
തീവണ്ടിയില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കുറ്റവാളി ഒറ്റക്കയ്യനായിരുന്നു.ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണിലെ യാത്രക്കാര്‍ രണ്ട് കയ്യും നഷ്ടപ്പെട്ടവരാണ്.മറ്റുള്ളവരോട് ചെയ്യപ്പെടുന്ന അനീതിക്കും ആക്രണത്തിനും നേരെ ഉദാസീനരാവുന്നവര്‍ കൂടുതല്‍ കടുത്ത കുറ്റം ചെയ്യുന്നവരാണ്.എല്ലാവരും കുറ്റവാളികളാവുന്ന സമൂഹത്തില്‍ നിര്‍ണായകസന്ദര്‍ഭങ്ങളില്‍ എല്ലാവരും ഒററയ്ക്കാണ്.എല്ലാവരും നിസ്സഹായരുമാണ്.അനീതിക്കെതിരെ ഉയര്‍ത്താന്‍ ഒരു കൈ പോലും ഇല്ലാത്തവരുടെ നില യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റം പരിതാപകരമാണ്.അവരുടെ കെട്ടിപ്പൊക്കി വെച്ച സംതൃപ്തഭാവവും ഗൌരവവുമെല്ലാം തികച്ചും പൊള്ളയാണെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ തീര്‍ത്തും പരിഹാസ്യരാണെന്നും അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ അപ്പാടെ വെളിപ്പെട്ടുപോവും.
'ഒറ്റയ്ക്കയ്യോ!' പോലെ ഇത്രമേല്‍ അര്‍ത്ഥപൂര്‍ണവും ഹൃദയസ്പര്‍ശിയും ധ്വനിസാന്ദ്രവുമായ മറ്റൊരു കാര്‍ട്ടൂണ്‍ അടുത്തൊന്നും മലയാളത്തിലോ ഇംഗ്ളീഷിലോ ഉള്ള ഒരു പത്രത്തിലും കണ്ടിട്ടില്ല.കാര്‍ട്ടൂണ്‍ അതിന്റെ സാധാരണ ധര്‍മത്തിനപ്പുറം കടന്ന് ഒരു ജനതയ്ക്കാകമാനം തങ്ങളെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്ന വലിയൊരു കലാരചനയായി വളര്‍ന്നതിന് മലയാളത്തില്‍ ഈ മാധ്യമത്തിന്റെ ചരിത്രത്തില്‍ അധികം ഉദാഹരണങ്ങളുണ്ടാവുമെന്നു തോന്നുന്നില്ല..വളരെ ലളിതമായ ഏതാനും വരകളിലൂടെ മലയാളികളുടെ ഇന്നത്തെ മാനസ്സികജീവിതത്തിലെ ഭയാനകമായ ഇല്ലായ്മയെയും ആ ഒഴിവിടത്തില്‍ അവര്‍ കുടിയിരുത്തിയിരിക്കുന്ന ഇരുതലമൂര്‍ച്ചയുള്ള ക്രൌര്യത്തെയും അതിശക്തമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ രചനയാണ് 2011 ഫെബ്രുവരി ആദ്യവാരത്തില്‍ നമ്മുടെ ഭാഷയില്‍ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ കവിത.ഈ ആഴ്ചയിലെ ഏറ്റവും ശ്രദ്ധേയമായ കഥയും നാടകവുമെല്ലാം അതുതന്നെ.

(ജനശക്തി വാരിക-2011 ഫെബ്രവരി 19-25)

Tuesday, February 22, 2011

നാലാമിടം

സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത ബ്ളോഗ് കവിതകളുടെ സമാഹാരമാണ് 'നാലാമിടം'(ഡി.സി.ബുക്സ,് ഡിസംബര്‍-2010).മലയാളത്തിലെ ആദ്യബ്ളോഗ് കവിതാസമാഹാരം.ബ്ളോഗ് വലിയൊരളവോളം പ്രവാസി എഴുത്തുകാരുടെ,വിശേഷിച്ചും പ്രവാസികളായ കവികളുടെ ഇടമാണ്;അല്ലെങ്കില്‍ അവരുടെ ശബ്ദമാണ് ബ്ളോഗില്‍ ഏറ്റവും വ്യത്യസ്തമായി മുഴങ്ങിക്കേള്‍ക്കുന്നത്.കവികള്‍ സ്വയം പ്രവാസികളല്ലെങ്കില്‍ തന്നെയും സൈബര്‍സ്പെയിസില്‍ നിലകൊള്ളുകയും അച്ചടി മാധ്യമങ്ങളും ഇതിനകം അതിപരിചിതമായിക്കഴിഞ്ഞ ടെലിവിഷനും സൃഷ്ടിക്കുന്ന ഭാവുകത്വത്തെ പല തലങ്ങളില്‍ വെല്ലുവിളിക്കുകയും ചെയ്യുന്ന 'ബ്ളോഗെ'ന്ന രൂപത്തിന് ജന്മനാ തന്നെയുള്ള 'അന്യത്വം' ഭാഗികമായെങ്കിലും അവര്‍ക്കും ഒരു തരം പ്രവാസി മനോഭാവം നല്‍കുന്നുണ്ട്. വൈദേശിക ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മലയാളിസ്വത്വം അനുഭവിക്കുന്ന വിങ്ങലുകള്‍,അത് സ്വയം നിര്‍വഹിക്കുന്ന ചോദ്യം ചെയ്യലുകള്‍,പുനരാലോചനകള്‍ ഇവയുടെയൊക്കെ ഏറ്റവും സൂക്ഷ്മമായ ആവിഷ്ക്കാരങ്ങള്‍ ബ്ളോഗ് കവിതകളിലാണ് കണ്ടിട്ടുള്ളത്. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മൂലധനവും സംസ്കാരവും തൊഴിലവസരങ്ങളും വ്യാപിക്കുന്നതിന്റെ ഫലമായി യാഥാര്‍ത്ഥ്യമായിത്തീരുന്ന പുത്തന്‍ ജീവിതമുഹൂര്‍ത്തങ്ങള്‍ക്കും വൈകാരികാനുഭവങ്ങള്‍ക്കും ഏറ്റവും ആധികാരികമായ ആവിഷ്ക്കാരം നല്‍കാന്‍ മലയാളത്തിന്റേതല്ലാത്ത മണ്ണില്‍ വെച്ച് രൂപം കൊള്ളുന്ന പുതിയ ആഖ്യാനഭാഷയ്ക്കും വാങ്മയചിത്രങ്ങള്‍ക്കുമുള്ള വൈഭവം അനന്യം തന്നെയാണ്. 'നാലാമിട'ത്തില്‍ കുഴൂര്‍ വിത്സന്റെ 'നീ വന്ന നാള്‍' നസീര്‍ കടിക്കാടിന്റെ 'മകള്‍'പ്രഭ സക്കറിയാസിന്റെ 'ദാനിയേല്‍ 13','മീന്‍കറി കോട്ടയം സ്റൈല്‍' എന്നീ കവിതകളിലാണ് ഈ ശേഷി ഏറ്റവും മികച്ച സര്‍ഗാത്മകാനുഭവങ്ങളായി തീര്‍ന്നിരിക്കുന്നത്.
മലയാളിയുടെ അനുഭവലോകത്തിന് അതിന്റെ അടിസ്ഥാനഘടനയില്‍ തന്നെ മാറ്റം വന്നിരിക്കുന്നതു പോലുള്ള പ്രതീതിയാണ് പല ബ്ളോഗ്കവിതകളും നല്‍കുന്നത്.പുതിയ ലോകാവസ്ഥയില്‍ വ്യക്തിഗത വിചാരങ്ങള്‍ പോലും സ്വന്തം നാടിന്റേതല്ലാത്ത ഒരു ഭാവസ്ഥലിയുമായി അപ്പപ്പോള്‍ കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്.അങ്ങനെയല്ലാതെ തികച്ചും കേരളീയമായ ഭാവപ്പൊലിമകളോടെ അവതരിക്കുമ്പോള്‍ അവയുടെ വാസ്തവികതയ്ക്ക് വലുതായ ശോഷണം സംഭവിക്കുന്നതായാണ് കാണുന്നത്.കാരണം അത്തരമൊരു ശുദ്ധ കേരളീയത മലയാളിയുടെ മാനസ്സികജീവതത്തില്‍ ഇന്ന് നിലവിലില്ല.ഭൂതകാലസ്മരണകളൊന്നും പൊതുബോധത്തില്‍ സജീവമായി നിലനില്‍ക്കാത്ത സാഹര്യത്തില്‍ പോയ കാലത്തെ കുറിച്ച് പല സ്രോതസ്സുകളില്‍ നിന്ന് സ്വരൂപിക്കുന്ന ധാരണകള്‍ കൊണ്ടു നിര്‍മിച്ചെടുക്കുന്ന മൂശയില്‍ വേണം മലയാളിക്ക് ഒരു സാങ്കല്പിക കേരളീയത രൂപപ്പെടുത്തിയെടുക്കാന്‍.ഈ പ്രക്രിയ തന്നെ അതിന് വലിയ തോതില്‍ ഊര്‍ജനഷ്ടം സംഭവിപ്പിക്കും.അങ്ങനെ മിക്കവാറും ജീവസ്സറ്റ് പുറംതോട് മാത്രമായിത്തീരുന്ന കേരളീയതയിലേക്ക് പുതിയകാല ജീവിതസന്ദര്‍ഭങ്ങളെ ഓജസ്സോടെ പ്രവേശിപ്പിക്കാന്‍ കഴിയില്ല.അതുകൊണ്ടു തന്നെ മുക്കുറ്റിയും മന്ദാരവും തെളിയുന്ന,അല്ലെങ്കില്‍ ഭൂതകാലാഭിരതിയില്‍ നിന്ന് പ്രവഹിക്കുന്ന കണ്ണീരില്‍ നനഞ്ഞു കുതിരുന്ന,അതുമല്ലെങ്കില്‍ തൊഴിലാളിവര്‍ഗരാഷ്ടീയത്തിന് ലാഭചിന്ത അപരിചിതമായിരുന്ന ഒരു കാലത്തിന്റെ സ്മരണയില്‍ ജ്വലിച്ചുയരുന്ന ഒരു കാവ്യാനുഭവവും പുതിയ വായനക്കാരുടെ അനുഭവസത്യങ്ങളുടെ ഭാവഘടനയുമായി ഇണങ്ങുകയില്ല.ഇവയില്‍ ഏതിന്റെയും നേരിയ ഛായകള്‍പോലും കവിതയിലെ അനുഭവത്തെ ദുര്‍ബലവും അതിലേറെ കാലഹരണപ്പെട്ടതമാക്കും.അതേ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ബ്ളോഗ് കവികളില്‍ വലിയൊരു വിഭാഗവും. 'നാട്ടുനടപ്പുള്ള ഗൃഹാതുരതയ്ക്ക് അണച്ചുപിടിക്കാനാവാത്ത'(വീട്ടിലേക്ക്-സുനീത ടി.വി) മനോവ്യാപാരങ്ങളും നിലപാടുകളുമൊക്കെയാണ് ഈ സമാഹാരത്തിലെ ഏതാണ്ട് എല്ലാ കവിതകളിലും ഏറിയും കുറഞ്ഞും ഉള്ളത്.നാസര്‍ കൂടാളിയുടെ 'തുരുമ്പ്' എന്ന അതിലളിതമായ കവിതയില്‍ 'അയാളെ'യും 'എന്നെ'യും നിനച്ചിരിക്കാതെ വിളക്കിച്ചേര്‍ത്തിരിക്കുന്നതില്‍ പോലുമുണ്ട് ഗൃഹാതരതയ്ക്ക് പുറത്തുള്ള ആ മാറിനില്പിലെ വ്യതിരിക്തതയുടെ ശരിയായ രേഖപ്പെടുത്തല്‍.
ആഗോളീകരണത്തിന്റേതായ പുത്തന്‍ സാഹചര്യത്തില്‍ അനുഭവങ്ങള്‍ക്ക് സംഭവിക്കുന്ന രാസപരിണാമം കഥയുടെയും നോവലിന്റെയും ആഖ്യാനഭാഷയില്‍ വരുത്തിയിരിക്കുന്ന വ്യത്യാസം കവിതയുടേതില്‍ നിന്ന് വളരെയേറെ ഭിന്നമാണ്.അനുഭവങ്ങളെ അല്പം അകന്നുമാറി നിരീക്ഷിക്കുന്നതിന്റെ നിര്‍മമതയാണ് അവിടെ മുന്നിട്ട് നില്‍ക്കുന്നത്.കവിതയിലാകട്ടെ ആഖ്യാനം കൂടുതല്‍ വൈകാരിക ദൃഢതയും ബൌദ്ധിക സൂക്ഷ്മതയും സാന്ദ്രതയും കൈവരിച്ച് അനുഭവത്തോട് കൂടുതല്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയാണ് ചെയ്യുന്നത്.ഈയൊരു പ്രത്യേകതയുടെ സുവ്യക്തമായ സാക്ഷ്യപ്പെടുത്തലും 'നാലാമിട'ത്തിലെ കവിതകളില്‍ കാണാം.


മാതൃകാന്വേഷി മാസിക,(ചെന്നൈ).2011 ഫെബ്രവരി

Monday, February 14, 2011

നീലക്കുറുക്കന്‍

എ.ശാന്തകുമാറിന്റെ നീലക്കുറുക്കന്‍ എന്ന ഏകപാത്രനാടകം 2011 ഫെബ്രുവരി 9ാം തിയ്യതി കോഴിക്കോട്ടെ ചാവറാഹാളില്‍ അരങ്ങേറി.ശാന്തകുമാര്‍ തന്നെ സംവിധാനം ചെയ്ത നാടകത്തില്‍ നീലക്കുറുക്കനായി സജീവ്.എന്‍.കെ രംഗത്തെത്തി. പാരീസ് ചന്ദ്രനാണ് നാടകത്തിന് സംഗീതം നല്‍കിയത്.ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിസില്‍ തിയറ്ററിന്റെ ആദ്യസംരംഭമാണ് നീലക്കുറുക്കന്‍. ചലച്ചിത്ര സംവിധായകന്‍ രഞ്ചിത് കോഴിക്കോട്ടെ പ്രദര്‍ശനത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.
നിസ്വവര്‍ഗത്തില്‍ നിന്ന് അധികാരത്തിലെത്തുന്നവര്‍ സമൂഹത്തില്‍ നിന്നു പൂര്‍ണമായും അകന്ന് അധികാരപ്രമത്തതയില്‍ സ്വയം മറന്നുപോവുന്നു,അവര്‍ മുഴുവന്‍ ജനങ്ങളുടെയും സ്വാതന്ത്യ്രം കവര്‍ന്നെടുക്കുന്നു, സ്വന്തം വര്‍ഗത്തിലുള്ളവരെ ശത്രുക്കളായി കണ്ട് നിര്‍ദ്ദാക്ഷിണ്യം ഇല്ലായ്മ ചെയ്യുന്നു എന്നിങ്ങനെ സമകാലികകേരളത്തിന് സുപരിചിതമായ അനുഭവസത്യങ്ങള്‍ വളരെ ലളിതമായും കലാത്മകമായും ആവിഷ്ക്കരിക്കുന്ന ശക്തമായൊരു നാടകമാണ് 'നീലക്കുറുക്കന്‍'.നാടകത്തിലെ കുറുക്കന് താന്‍ സ്വന്തം വര്‍ഗത്തെ തന്നെ കൊന്നുതിന്നുന്നവനായി തീര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട്.രാഷ്ട്രീയത്തില്‍ പക്ഷേ അത്തരമൊരു തിരിച്ചറിവിലേക്ക് നേതൃത്വമോ പ്രസ്ഥാനങ്ങളോ എത്തിച്ചേരുന്നതായി കാണുന്നില്ല.
വിസില്‍ തിയറ്ററിന്റെ നാടകാവതരണം ശരാശരിയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന ഒന്നാണ്.കഥാപാത്രവും വേദിയുമായി കാണികള്‍ ശരിയാംവണ്ണം ഇണങ്ങിച്ചേരുന്നതിനുമുമ്പുള്ള വലിച്ചില്‍ ആദ്യത്തെ പത്തുപതിനഞ്ചു മിനുട്ടോളം നീണ്ടു നിന്നു.പിന്നെ ഒരേ പിരിമുറുക്കത്തില്‍ നാടകം മുന്നോട്ടുപോയി.നീലക്കുറുക്കന്‍ താന്‍ തന്നെ കഴുത്ത് കടിച്ചുകീറി കൊന്ന കുഞ്ഞിന്റെ ശവം തന്റെ നെഞ്ചത്ത് ആഞ്ഞാഞ്ഞടിച്ച് വിലപിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്.ഭാവതീവ്രമായി ആ പരകോടി എന്ന് നിസ്സംശയം പറയാം.എങ്കിലും അത് അതിന്റെ എല്ലാ ധ്വനികളിലേക്കും കാണികളെ നയിക്കുന്ന അതിശക്തമായ അനുഭവമായി മാറി എന്ന തോന്നലുണ്ടായില്ല.നാടകകൃതിയുടെ ദൌര്‍ബ്യലമോ നടന്റെ ഭാഗത്തുള്ള വീഴ്ചയോ അല്ല നീലക്കുറുക്കനെ ബാധിച്ചത്.
നാടകത്തിലെ പ്രധാനപ്പെട്ട സംഭാഷണങ്ങളെല്ലാം മലയാളത്തിനു പുറമേ ഇംഗ്ളീഷില്‍ കൂടി അവതരിപ്പിച്ചുകൊണ്ടാണ് നടന്‍ അഭിനയിക്കുന്നത്.ഇത് തനിക്കുണ്ടാക്കുന്ന അധികഭാരം കാണികള്‍ക്ക് ബോധ്യപ്പെടാതിരിക്കാന്‍ മാത്രം മികവ് പുലര്‍ത്തിക്കൊണ്ടു തന്നെയാണ് നടന്‍ തന്റെ ജോലി നിര്‍വഹിച്ചിട്ടുള്ളത്.എങ്കിലും ഈ ഇംഗ്ളീഷ് 'നീലക്കുറുക്കനെ' ചെറുതായൊന്നുമല്ല ദുര്‍ബലമാക്കിയത്.നാടകം നന്നായി അവതരിപ്പിക്കുക എന്നതുപോലെ പ്രധാനപ്പെട്ടതാണ് അതിനെ വിദേശത്തെ കാണികള്‍ക്കു മുന്നില്‍ എത്തിച്ച് വ്യാപാരവിജയം നേടുക എന്നതും എന്ന നിശ്ചയത്തോടെയാണ് വിസില്‍ തിയറ്റര്‍ നീലക്കുറുക്കനെ രംഗത്തെത്തിച്ചിരിക്കുന്നത് എന്ന് വ്യക്തം.അഭിനയം ഒഴികെ സംഗീതം ഉള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങളെല്ലാം അതിന് പാകത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.കുറുക്കന്‍ വ്യാപരിക്കുന്ന കാടും മേടുമെല്ലാം കേരളത്തിലേതാണ് എന്ന പ്രതീതി ശബ്ദതലത്തില്‍ കൂടി ഉണ്ടാവണം ഈ നാടകം ഇവിടെ അവതരിപ്പിക്കുമ്പോള്‍.എങ്കില്‍ മാത്രമേ അത് നല്‍കുന്ന വൈകാരികഭാവങ്ങള്‍ പൂര്‍ണമായും കാണികളില്‍ എത്തിച്ചേരുകയുള്ളൂ.അങ്ങനെ സംഭവിക്കാതെ പോയതിന് പാശ്ചാത്യശൈലിയില്‍ ഊന്നിയുള്ള സംഗീതം വലിയൊരളവോളം കാരണമായി.
നീലക്കുറുക്കന്റെ ഈ ആദ്യരംഗാവതരണത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടം കേരള സാഹചര്യത്തില്‍ സമകാലീന രാഷ്ട്രീയാവസ്ഥയുമായി ബന്ധപ്പെടുത്തി അത് സൃഷ്ടിക്കുന്ന ധ്വനികള്‍ വളരെ പതിഞ്ഞ മട്ടിലായി എന്നതാണ്.പകരം അധികാരവുമായി ബന്ധപ്പെട്ടുള്ള ഒരു ശാശ്വതപ്രശ്നം എന്ന മട്ടിലാണ് നീലക്കുറുക്കന്റെ സ്വഭാവപരിണാമം ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.അങ്ങനെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ നാടകം ഏറെക്കുറെ നിരുപദ്രവമായി.നീലക്കുറുക്കനെ പോലുള്ള ഒരു നാടകം ഒരു 'സുന്ദരകലാസൃഷ്ടി'യാകുന്നതോടെ അതിന്റെ ഉള്ളടക്കത്തിന്റെ സമകാലികതയാണ് തകര്‍ക്കപ്പെടുന്നത്.വിസില്‍ തിയറ്റര്‍ ഈയൊരു നഷ്ടത്തിനു നേരെ തികച്ചും ഉദാസീനമാണെന്ന് അത് സ്വീകരിച്ച അവതരണശൈലി സംശയരഹിതമായി ബോധ്യപ്പെടുത്തി.

Saturday, February 12, 2011

മലയാളത്തിന്റെ ഭാവി

‘ആഴങ്ങളും ഉയരങ്ങളും കണ്ട് പേടിക്കയല്ലാതെ അവയെ ആവിഷ്ക്കരിക്കാന്‍ ശേഷിയില്ലാത്ത നിരാലംബ'യായി നമ്മുടെ ഭാഷ അരണ്ടുനില്‍ക്കുന്നതും ചങ്കിന്നുള്ളില്‍ തങ്ങുന്ന ആ ദുരന്തത്തെ ദുര്‍ബലമായ പദങ്ങളില്‍ എങ്ങനെ പുറത്തെടുക്കുമെന്നോര്‍ത്ത് പാവമൊരു ഭാഷാസ്നേഹി ആധിപ്പെടുന്നതുമാണ് പി.പി.രാമചന്ദ്രന്റെ 'കേരളപ്പിറവിനാള്‍'എന്ന കവിതയുടെ വിഷയം.കിണറ്റില്‍ വീണ പൂച്ച തന്നെ രക്ഷിക്കാനെത്തുന്ന വള്ളിക്കൊട്ടയെപ്പോലും ഭയന്ന് കിണറ്റിനുള്ളിലെ പോടിന്നുള്ളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ഭാഷയുടെ സമകാലികാവസ്ഥയ്ക്ക് സമാന്തരമായി കവിതയില്‍ ഉണ്ട്.മലയാളം ഉള്‍പ്പെടെ ലോകത്തിലെ ആയിരക്കണക്കായ ഭാഷകളുടെ മരണത്തെ കുറിച്ചുള്ള ആശങ്ക അന്തരീക്ഷത്തില്‍ ഘനീഭവിച്ചുനില്‍ക്കുന്ന കാലമാണിത്.അതുകൊണ്ടു തന്നെ രാമചന്ദന്റെ കവിത ഉന്നയിക്കുന്ന പ്രശ്നത്തിലേക്ക് വായനക്കാര്‍ വളരെ പെട്ടെന്ന് കണ്ണുതുറക്കും.മലയാളം നേരിടുന്ന പ്രതിസന്ധി 'കേരളപ്പിറവിനാളി'ല്‍ പറയുന്നതുപോലെ ആഴങ്ങളെയും ഉയരങ്ങളെയും ആവിഷ്ക്കരിക്കാന്‍ അത് ശേഷി നേടിയില്ല എന്നതാണോ?ആണെങ്കില്‍ അതിനുള്ള കാരണങ്ങളെന്തൊക്കെയാണ്?ഈ പ്രശ്നത്തെ വിജയകരമായി നേരിട്ട് നമ്മുടെ ഭാഷയ്ക്ക് മുന്നോട്ടുപോവാനാവുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം നമ്മുടെ സമകാലിക സാംസ്കാരികചര്‍ച്ചകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇടം നേടിത്തുടങ്ങുന്നുണ്ട്.അവ പക്ഷേ ഹൈസ്കൂള്‍ തലത്തിലും പ്ളസ് ടു തലത്തിലും മലയാളം പഠിപ്പിക്കുന്നവരുടെ മാത്രം പ്രശ്നമാണെന്ന ധാരണയില്‍ നിന്ന് പൊതുസമൂഹം ഇനിയും പൂര്‍ണമായും പുറത്തു കടന്നിട്ടില്ല.
അനുഭവത്തിന്റെയും അറിവിന്റെയും ബാഹ്യതലങ്ങളില്‍ പ്രകടമാവാത്ത ആന്തരികലോകങ്ങളുടെ അനേകം സാധ്യതകളെയാണ് ആഴങ്ങള്‍ എന്നതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്.ഉയരങ്ങള്‍ സാധാരണ ചിന്താവ്യവഹാരങ്ങള്‍ക്ക് സ്പര്‍ശിക്കാനാവാത്തതും നാളിതുവരെ അജ്ഞാതമായിരുന്നതുമായ തലങ്ങളും.മലയാളഭാഷയ്ക്ക് ഇവ രണ്ടും അന്യമാണെന്നതാണോ വാസ്തവം?ഇപ്പോഴത്തെ അവസ്ഥയില്‍ കുറേയൊക്കെ അങ്ങനെ തന്നെയാണെന്നതാണ് പൊതുവായ തോന്നല്‍ . ഈ തോന്നല്‍ ന്യായീകരണം സാധ്യമാവുന്ന ഒന്നാണോ എന്നു നിശ്ചയിക്കേണ്ടത് നമ്മുടെ ഭാഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സര്‍ഗാത്മകരചനകളുടെയും പഠനലേഖനങ്ങളുടെയും ഇതരവിഭാഗങ്ങളില്‍ പെടുന്ന രചനകളുടെയും ഗുണനിലവാരം പരിശോധിച്ചുകൊണ്ടാണ്.അത്തരമൊരു പരിശോധനയ്ക്ക് ഏറ്റവും സ്വാഭാവികമായി നാം സ്വീകരിക്കാനിടയുള്ള മുഖ്യമാര്‍ഗം താരതമ്യത്തിന്റേതാണ്.പല ദശകങ്ങളായുള്ള ശീലം കൊണ്ട് താരതമ്യത്തിന്നായി നാം സ്വീകരിക്കുക ഇംഗ്ളീഷിലും ഇംഗ്ളീഷിലുടെ നമ്മില്‍ എത്തിച്ചേരുന്ന അന്യഭാഷകളിലും ഉള്ള സാഹിത്യകൃതികളെയും വൈജ്ഞാനിക രചനകളെയുമാണ്.സര്‍ഗാത്മകകൃതികളുടെ കാര്യത്തില്‍ താരതമ്യം ഒട്ടും തന്നെ എളുപ്പമല്ല.കുമാരനാശാനെ ഏതെങ്കിലും വൈദേശികകവിയോട് താരതമ്യം ചെയ്ത് ആശാന്‍ കവിതയുടെ പദവിയും ഗുണനിലവാരവും നിശ്ചയിക്കുക അസാധ്യവും അനാവശ്യവുമാണ്.വൈക്കം മുഹമ്മദ് ബഷീറിനെ നുട്ട് ഹാംസനോടോ മോപ്പസാങ്ങിനോടോ ഒക്കെ താരതമ്യം ചെയ്ത് തീര്‍പ്പ് കല്പിക്കുന്നതും അത്രയും തന്നെ വലിയ വിഡ്ഡിത്തമാണ്.എന്നാല്‍ ഇംഗ്ളീഷ്,ഫ്രഞ്ച്,സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ ഉണ്ടായ സാഹിത്യത്തെ മൊത്തത്തില്‍ നമ്മുടെ സാഹിത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു തോന്നലില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല:നമ്മുടെ സാഹിത്യത്തിന് മനുഷ്യമനസ്സിന്റെ പല ആഴങ്ങളും ദര്‍ശനത്തിന്റെ പല ഉയരങ്ങളും അന്യമാണ്.ഇത് മലയാളത്തിന്റെ മാത്രം പ്രശ്നമല്ല. ഇരുപതാം നൂറ്റാണ്ടിലെ സ്പാനിഷ് സാഹിത്യത്തെ ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് സാഹിത്യവുമായി താരതമ്യപ്പെടുത്തിയാല്‍ ഇംഗ്ളീഷുകാര്‍ക്കും ഈ നോന്നലുണ്ടാവാം.ടോള്‍സ്റോയിയെയും ദസ്തയേവ്സ്കിയെയും ആദ്യമായി വായിക്കുമ്പോള്‍ ഫ്രഞ്ചുകാര്‍ക്കും ജപ്പാന്‍കാര്‍ക്കും സമാനമായ അനുഭവത്തെ അഭിമുഖീകരിക്കേണ്ടിവരും.ദേശവും ചരിത്രവും ഓരോ ജനതയെ ഓരോ കാലഘട്ടത്തില്‍ ഓരോതരം അനുഭവങ്ങളുടെ ആവിഷ്ക്കാരത്തിനാണ് പാകപ്പെടുത്തിയെടുക്കുന്നത്.ചില പ്രത്യേക ജീവിതമുഹൂര്‍ത്തങ്ങളുടെയും വൈകാരികാനുഭവങ്ങളുടെയും തീക്ഷ്ണാവിഷ്ക്കാരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മലയാളിയുടെ ഭാവന മിക്കവാറും സഞ്ചരിച്ചിട്ടുള്ളത് അനുഭവങ്ങളുടെ പരപ്പുകളിലൂടെയാണ്.അത്തരം സഞ്ചാരങ്ങള്‍ക്കുപോലും മലയാളികള്‍ക്കുള്ള കരുത്ത് ഇന്ത്യയില്‍ തന്നെയുള്ള മറ്റു ചില ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ താരതമ്യേന കുറവാണ്. മനുഷ്യാസ്തിത്വത്തെ ചൂഴ്ന്നുനില്‍ക്കുന്ന സത്താപരമായ വലിയ സംഘര്‍ഷങ്ങളുടെയും സങ്കടങ്ങളുടെയും ആവിഷ്ക്കാരങ്ങള്‍ക്ക് ഒരു കൈവിരലിലെണ്ണാവുന്ന എഴുത്തുകാരുടെ ഏതാനും കൃതികളില്‍ നിന്നു മാത്രമേ നമുക്ക് ഉദാഹരണങ്ങള്‍ കിട്ടൂ. വലിയ വാസ്തുശില്പമാതൃകകളെപ്പോലെ ബ്രഹത്തായ സാഹിത്യരചനകള്‍ നമുക്ക് അന്യമാണ്.ചെറിയ പണികള്‍ സൂക്ഷ്മമായും ഭംഗിയായും ചെയ്യുന്നതിലാണ് ഒരു ജനതയെന്ന നിലയില്‍ നമുക്ക് കൂടുതല്‍ മികവുള്ളതെന്ന് പറയാം.ഇതോടൊപ്പം മറ്റൊരു വസ്തുത കൂടി ഓര്‍മിക്കേണ്ടതുണ്ട്.മലയാളത്തിലെ മൌലികവൈജ്ഞാനിക രചനകളെയും സര്‍ഗാത്മകസാഹിത്യത്തെയും ഇംഗ്ളീഷ് പരിഭാഷയിലൂടെ മലയാളത്തില്‍ എത്തിച്ചേരുന്ന കൃതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മലയാളിയുടെ അമ്പരപ്പിന് പൊതുവേ കരുതിപ്പോരുന്ന അത്രയും വലിയ അടിസ്ഥാനമൊന്നുമില്ല. ആ കൃതികള്‍ അനേകം ഭാഷകളില്‍ വ്യത്യസ്തകാലങ്ങളിലായി ഉണ്ടായതാണെന്ന വാസ്തവം മറന്നാണ് നാം നമ്മുടെ നിലവാരക്കുറവിനെ കുറിച്ച് ദു:ഖിക്കുന്നത്. കുറേക്കൂടി സമചിത്തതയും യുക്തിബോധവും ചരിത്രബോധവും ആര്‍ജിക്കുക തന്നെയാണ് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശരിയായ വഴി.
വൈജ്ഞാനിക സാഹിത്യത്തിന്റെ ഭാഷ
സര്‍ഗാത്മകസാഹിത്യത്തിന്റെ കാര്യം എന്തായാലും വൈജ്ഞാനികസാഹിത്യത്തിന്റെ കാര്യത്തില്‍ മലയാളത്തിന്റെ നില യഥാര്‍ത്ഥമായിത്തന്നെ വളരെ പരുങ്ങലിലാണ് എന്ന് പൊതുവേ ഒരു ധാരണയുണ്ട്.ശാസ്ത്രസാങ്കേതികവിഷയങ്ങള്‍ കൈകാര്യം ചെയ്യാനാവാശ്യമായ പദസഞ്ചയം ഭാഷക്കില്ല,ഈ വിഷയങ്ങള്‍ മലയാളം മാധ്യമത്തില്‍ പഠിക്കുന്നവര്‍ക്ക് അതാത് വിഷയങ്ങളിലെ വളര്‍ച്ചകളെ കുറിച്ച് അപ്പപ്പോള്‍ കൃത്യമായ ധാരണകള്‍ സ്വരൂപിക്കാനാവില്ല,അന്യദേകക്കാരുമായി ആശയ വിനിമയം സാധ്യമാവില്ല,വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോവാനാവില്ല, വിദേശങ്ങളിലെ തൊഴില്‍മേഖലകളില്‍ എത്തിപ്പെടാനാവില്ല എന്നിങ്ങനെ ഒട്ടുവളരെ ആശങ്കകള്‍ ഇത് സംബന്ധിച്ച് നിലവിലുണ്ട്.വിശദമായ പരിശോധനയും കൃത്യമായ പരിഹാരനിര്‍ദ്ദേശങ്ങളും ആവശ്യപ്പെടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് അവ.ആ വഴിക്കുള്ള ധാരാളം ശ്രമങ്ങള്‍ ഇതിനകം ഉണ്ടായിക്കഴിഞ്ഞിട്ടുമുണ്ട്.
മലയാളത്തിന്റെ പദസമ്പത്തിന് വലിയ വളര്‍ച്ചയും വാക്യസംരചനയുടെ തലത്തില്‍ ആവശ്യമായ വൈവിധ്യപൂര്‍ണതയും സാധ്യമാവണമെങ്കില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ മൌലികരചനകള്‍ ധാരാളമായി ഉണ്ടാവുകയും അവയ്ക്ക് വിപുലമായ പൊതുജനസമ്മതി കൈവരികയും വേണം.പദങ്ങളുടെ കാര്യത്തില്‍ ഈ രംഗത്ത് പറയത്തക്ക ദാരിദ്യമൊന്നും നമ്മുടെ ഭാഷയ്ക്കില്ല.ചെറിയ അളവില്‍ ഉണ്ടെങ്കില്‍ അത് എളുപ്പത്തില്‍ പരിഹരിക്കാന്‍ നമ്മെ സഹായിക്കുന്ന തരത്തിലുള്ള ധാരാളം മാതൃകകള്‍ നേരത്തേ നിര്‍മിക്കപ്പെട്ടുകഴിഞ്ഞിട്ടുമുണ്ട്.യഥാര്‍ത്ഥ പ്രശ്നം ഈ വിഷയങ്ങളെക്കുറിച്ച് ജനകീയാവബോധം വളര്‍ത്തുന്നതിന് സഹായകമാവുന്ന ലേഖനങ്ങളും പുസ്തകങ്ങളും ആകര്‍ഷകമായ രൂപഭാവങ്ങളോടെ നിര്‍മിക്കപ്പെടുന്നില്ല എന്നതാണ്. ശാസ്ത്രസാങ്കേതിക വിഷയങ്ങളെ യാന്ത്രികമായും വൈദേശിക ആഖ്യാനശൈലി പിന്‍പറ്റിക്കൊണ്ടും മലയാളത്തിലേക്ക് കൊണ്ടുവരുന്നതിനു പകരം നമുക്ക് നമ്മുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയണം.ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍',ഇ.ഉണ്ണികൃഷ്ണന്റെ 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍',ബി.സി.ബാലകൃഷ്ണന്റെ 'കേരളത്തിലെ ഔഷധസസ്യങ്ങള്‍' എന്നിങ്ങനെയുള്ള കൃതികളില്‍ കാണുന്നതു പോലുള്ള ലാളിത്യം ഭൌതികശാസ്ത്രവിഷയങ്ങളുടെ കാര്യത്തില്‍ സാധ്യമാവില്ല.സാധാരണജനങ്ങള്‍ക്ക് അത്തരം വിഷയങ്ങളില്‍ ഒരു പരിധിക്കപ്പുറം തല്പര്യമുണ്ടാവാനും വഴിയില്ല.എങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ ഏതറ്റം വരെയും പോകാന്‍ പാകത്തില്‍ ഈ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കേണ്ടത് ഭാഷയുടെ പൊതുവായ ആവശ്യമാണ്.
ഈ രംഗത്ത് ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എന്‍.വി.കൃഷ്ണവാരിയരുടെ കാലത്ത് വളരെ ഊര്‍ജ്ജ്യസ്വലമായും പിന്നീടിങ്ങോട്ട് മിക്കവാറും ചട്ടപ്പടിയായിട്ടാണെങ്കിലും കുറേയേറെ കാര്യങ്ങള്‍ ചെയ്തു പോന്നിട്ടുണ്ട്.അതിന്റെ സദ്ഫലങ്ങള്‍ മലയാളം അനുഭവിച്ചുപോരുകയും ചെയ്യുന്നുണ്ട്.എങ്കി ലും ഇന്‍സ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍സ്ഥാപനങ്ങള്‍ വഴി നടക്കുന്ന പുസ്തകപ്രസാധനത്തിന് കാര്യമായ പല പരിമിതികളും ഇപ്പോഴുമുണ്ട്.ഒന്നാമത്തെ കാര്യം അവ ബഹുജനങ്ങളുടെ വായനാനുഭവത്തിന്റെ ഭാഗമായിത്തീരുന്നില്ല എന്നതാണ്.വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും ഓരോ വിഷയത്തിലെയും വിദഗ്ധരെയുമാണ് ഈ സ്ഥാപനങ്ങളുടെ പുസ്തകങ്ങള്‍ പ്രാഥമികമായും അഭിസംബോധന ചെയ്യുന്നത്.അത് അങ്ങനെയാവുക തന്നെയാണ് ശരി.സാധാരണവായനക്കാരെ ഉദ്ദേശിച്ച് ജനപ്രിയശൈലിയിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളല്ല അവ.എങ്കിലും ശാസ്ത്രത്തിലും ശാസ്ത്രേതരവിഷയങ്ങളിലും ഉണ്ടാവുന്ന പുത്തന്‍ വളര്‍ച്ചകള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പദ്ധതികള്‍ കൂടി ഇന്നത്തെ സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്.പുതിയ അറിവുകളെ നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുന്നതിനും ഭാഷയുടെ നിത്യവ്യവഹാരത്തിലേക്ക് ധാരാളം പുതിയ പദങ്ങള്‍ കൊണ്ടുവരുന്നതിനും അത് അത്യാവശ്യമാണ്.പോപ്പുലര്‍ സയന്‍സ് വിഭാഗത്തില്‍ പെട്ട പുസ്തകങ്ങള്‍ ചില സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീ ക്ഷാവശ്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയെടുക്കുന്നതും ബൌദ്ധികമായും ഭാവനയുടെ തലത്തിലും വളരെ താഴ്ന്ന നിലവാരം പുലര്‍ത്തുന്നതുമായ അത്തരം പുസ്തകങ്ങള്‍ നമ്മുടെ ഭാഷയുടെ ആന്തരികശേഷിയെ അല്പം പോലും വളര്‍ത്തുകയില്ല.മലയാളത്തെ പറ്റി മതിപ്പ് വളര്‍ത്താനല്ല വില കുറഞ്ഞ ഇംഗ്ളീഷ് പുസ്തകങ്ങളില്‍ നിന്ന് കോപ്പിയടിച്ച് വെക്കാന്‍ മാത്രം പറ്റുന്ന ഒരു ഭാഷയാണ് നമ്മുടേത് എന്ന പ്രതീതിയുണ്ടാക്കാനേ ആ പുസ്തകങ്ങള്‍ സഹായിക്കുകയുള്ളൂ.ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് സഹായകമാവുന്ന നടപടികള്‍ സാംസ്കാരിക വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണവിഭാഗങ്ങളില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്.ചരിത്രം മുതല്‍ വൈദ്യശാസ്ത്രത്തിന്റെ വിവിധശാഖകള്‍ വരെയുള്ളവയില്‍ പഠനതാല്പര്യമുള്ള എല്ലാ വായനക്കാര്‍ക്കും സാമാന്യത്തില്‍ കവിഞ്ഞുള്ളതും ആധികാരികവുമായ അറിവ് നല്‍കാന്‍ പര്യാപ്തമാവുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ ധാരാളമായി ഉണ്ടാവണം.
മലയാളം സര്‍വകലാശാല
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി കൈവരുന്നതും മലയാളത്തിന് സ്വന്തമായി ഒരു സര്‍വകലാശാല ഉണ്ടാവുന്നതുമെല്ലാം ഭാഷയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ആവശ്യമായ ധനം സര്‍ക്കാറില്‍ നിന്ന് ലഭ്യമാക്കുന്നതിന് സഹായകമാവും.കുറേപേര്‍ക്ക് ചെറുതും വലുതുമായ തൊഴിലുകള്‍ ലഭിക്കുകയും ചെയ്യും.അത്രത്തോളം അത് നല്ലതുതന്നെ.പക്ഷേ, ഭാഷ നേരിടുന്ന വെല്ലുവിളികളുടെ സമസ്തതലങ്ങളെയും കുറിച്ചുള്ള അഗാധമായ അന്വേഷണങ്ങളിലൂടെയും അത്തരം അന്വേഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള പരിശ്രമങ്ങളിലൂടെയും തന്നെയേ ഭാഷയെ രക്ഷിക്കാനാവൂ.
കേവലമായ അക്കാദമിക് പാണ്ഡിത്യത്തിന് കൈവരുന്ന മേധാവിത്വം ഭാഷയെ പ്രതികൂലമായി മാത്രമേ ബാധിക്കുകയുള്ളൂ.മലയാളത്തിന് ഒരു സര്‍വകലാശാല ഉണ്ടാക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ പ്രത്യേകം ഓര്‍മിക്കേണ്ട കാര്യമാണിത്.നിലവിലുള്ള സര്‍വകലാശാലകളില്‍ പഠനഗവേഷണങ്ങളെ നിര്‍വീര്യമാക്കുന്ന പ്രധാനഘടകങ്ങള്‍ ഉദ്യോഗസ്ഥമേധാവിത്വവും രാഷ്ട്രീയകക്ഷികള്‍ക്ക് അക്കാദമിക് ഭരണനിര്‍വഹണത്തില്‍ കൈവരുന്ന മേധാവിത്വവും പൊതുവേ ഉന്നതവിദ്യാഭ്യാസ മേഖലയെ ബാധിച്ചുകഴിഞ്ഞിട്ടുള്ള കടുത്ത താല്പര്യരാഹിത്യവും ഇവയെല്ലാം ചേര്‍ന്ന് രൂപപ്പെടുന്ന തികച്ചും സര്‍ഗാത്മകതാവിരുദ്ധമായ അന്തരീക്ഷവുമാണ്.പുതിയ ജ്ഞാനത്തിന്റെ ഉല്പാദനം നമ്മുടെ സര്‍വകലാശാലകളില്‍ നടക്കുന്നതേയില്ല എന്നു പറയാനാവില്ല.ഉല്പാദിപ്പിക്കപ്പെടുന്ന ജ്ഞാനത്തെ ആവരണം ചെയ്യുന്ന ദര്‍ശനരാഹിത്യം,ജ്ഞാനത്തിന്റെ ജനകീയമായ വിതരണത്തില്‍ പുലര്‍ത്തുന്ന താല്പര്യരാഹിത്യം,ജ്ഞാനോല്പാദനത്തെ നേരിട്ട് പണവും സ്ഥാനമാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ആര്‍ത്തി എന്നിങ്ങനെ പ്രശ്നങ്ങള്‍ പലതാണ്.നരവംശശാസ്ത്രത്തിന്റെ ഏതെങ്കിലുമൊരു ശാഖയില്‍ പഠനം നടത്തുന്ന ഒരാള്‍ ആ മേഖലയുമായി ബന്ധപ്പെട്ട തന്റെ പഠനം തുടര്‍ന്നുകൊണ്ടു പോവാന്‍ സഹായകമാവുന്ന ഒരു ജോലിയില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നത് തികച്ചും സ്വാഭാവികവും ന്യായവുമാണ്.പക്ഷേ,അയാളുടെ പഠനം മറ്റേതെങ്കിലും സൌകര്യങ്ങളെയോ അധികാരങ്ങളെയോ ലക്ഷ്യമാക്കിത്തുടങ്ങുന്ന നിമിഷം മുതല്‍ അത് ജ്ഞാനവിരുദ്ധം മാത്രമല്ല ജനവിരുദ്ധവും ആയിത്തുടങ്ങും.കാര്യങ്ങള്‍ ഈ തരത്തില്‍ മാറുന്നത് സ്വാഭാവികത എന്ന പോലെ പരിഗണിക്കപ്പെടുന്ന അവസ്ഥ രാജ്യത്തെ ഏതാണ്ട് എല്ലാ യൂനിവേഴ്സിറ്റികളിലും രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.പണവും അധികാരവും അറിവിനുമേല്‍ പ്രതിഷ്ഠിതമാവും വിധത്തില്‍ അറിവിന്റെ ലക്ഷ്യത്തെ കുറിച്ചുള്ള പരികല്പനയില്‍ ആരംഭകാലം മുതല്‍ക്കേ സര്‍വകലാശാലകള്‍ പുലര്‍ ത്തിപ്പോന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് കാര്യങ്ങള്‍ ഈ തരത്തില്‍ ആയിത്തീര്‍ന്നത്.പുതിയ സാഹചര്യത്തിലാണെങ്കില്‍ ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ വ്യാപാരയുക്തിയും ദൈനംദിനാവശ്യങ്ങളുമാണ് വിദ്യാഭ്യാസരംഗത്തെ മൂല്യസങ്കല്പങ്ങളെ മുഴുവന്‍ രൂപപ്പെടുത്തുന്നത്.എം.ബി.എ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കോഴ്സായിത്തീരുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.'ജ്ഞാനത്തെ സര്‍ഗാത്മകതയുമായി കണ്ണിചേര്‍ക്കാതിരിക്കുക,സര്‍ഗാത്മകതയെ വ്യാപാരയുക്തിയുമായി കണ്ണിചേര്‍ക്കുക' എന്ന വിധ്വംസകയുക്തിയാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ നയരൂപീകരണത്തെ നയിക്കുന്നത്.ഈ സമീപനം മലയാളം സര്‍വകലാശാലയെയും ബാധിക്കാം.ഘടനാപരമായിത്തന്നെയുള്ള വ്യത്യാസങ്ങള്‍ ആരംഭഘട്ടത്തിലേ നടപ്പാക്കുന്നില്ലെങ്കില്‍ കേവലമായ വ്യാപാരബുദ്ധിയോടും ആത്മാനുരാഗവ്യഗ്രതയോടും ജനവിരുദ്ധ മനോഭാവത്തോടും കൂടി ഭരണം കയ്യാളുന്ന വൈസ്ചാന്‍സലര്‍,കണ്‍ട്രോളര്‍,രജിസ്റ്രാര്‍,ഉദ്യേഗസ്ഥ വൃന്ദം ഇവരൊക്കെ മലയാളം സര്‍വകലാകാലക്കും ഉണ്ടാകാം.സര്‍വകലാശാലയിലെ പഠനം പതിവ് രീതിയിലുള്ള ഡിഗ്രികളുടെ ഉല്പാദനത്തില്‍ കലാശിക്കുകയും ചെയ്യാം. ഒരു ജനതയെന്ന നിലയില്‍ മലയാളിസമൂഹം രൂപപ്പെട്ടു വന്നതിന്റെ നാനാതലങ്ങളും വര്‍ത്തമാനകാലമലയാളി സമൂഹം ആവിഷ്ക്കാരത്തിന്റെ വിവിധമേഖലകളിലും മറ്റ് വ്യവഹാരങ്ങളിലും അനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ ഭാവിസാധ്യതകളും തികച്ചും സര്‍ഗാത്മകമായി പഠിക്കാന്‍ സഹായകമാവുന്ന പാഠ്യപദ്ധതിയും പഠനരീതിയും മലയാളം സര്‍വകലാശാലയിലെ മലയാളം ഐച്ഛികത്തിനെങ്കിലും അടിസ്ഥാനവിഷയമായി ഉണ്ടാവണം.മലയാളികള്‍ സഹസ്രാബ്ദങ്ങളിലൂടെ വളര്‍ത്തിക്കൊണ്ടു വന്ന കലാരൂപങ്ങള്‍,അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ ദര്‍ശനങ്ങള്‍,അവരുടെ ഭൌതികവും ആത്മീയവുമായ പുരോഗതിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ഇടപെടലുകള്‍ ഇവയെക്കുറിച്ചെല്ലാമുള്ള അറിവിന്റെ ഉല്പാദകരും വിതരണക്കാരമായി മാറാന്‍ അവിടത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിയണം. ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ നേടി പുറത്തിറങ്ങുന്നവര്‍ക്ക് കേരളത്തിനകത്തു തന്നെ തൊഴില്‍ ഉറപ്പാക്കാന്‍ പറ്റുന്ന വിധത്തില്‍ പ്രവേശനം പരമാവധി പരമിതപ്പെടുത്തി വൈദ്യശാസ്ത്രം ഉള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളും ഈ സര്‍വകലാശാലയില്‍ മലയാളം മാധ്യമത്തില്‍ പഠിപ്പിക്കണം.വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യബോധവും ചരിത്രബോധവും ഉറപ്പാക്കും വിധത്തില്‍ സാഹിത്യത്തിന്റെയും മാനവിക വിഷയങ്ങളുടെയും പഠനവും അത്തരം കോഴ്സിന്റെ ഭാഗമാക്കിത്തീര്‍ക്കാന്‍ മലയാളം സര്‍വകലാകാലക്ക് കഴിയണം.രാജ്യത്തെ വിദ്യാഭ്യാസമേഖയിലും രാഷ്ട്രീയത്തിലും പൊതുജീവിതത്തില്‍ ആകെത്തന്നെയും കേവലമായ വ്യാപാരയുക്തിയും ലാഭക്കൊതിയും ഭരണം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്.ഇതില്‍ നിന്ന് സ്വന്തം വിദ്യാര്‍ത്ഥി സമൂഹത്തെയെങ്കിലും മോചിപ്പിക്കാന്‍ കഴിയുന്ന പാഠ്യപദ്ധതിയും ഭരണസംവിധാനവും വിഭാവനം ചെയ്തുകൊണ്ടു മാത്രമേ മലയാളം സര്‍വകലാശാല എന്ന ആശയത്തെ പ്രവൃത്തിപഥത്തിലെത്തിക്കാവൂ.അല്ലെങ്കില്‍ നിലവില്‍ മറ്റ് സര്‍വകലാകാലകള്‍ നേരിട്ടുകൊണ്ടിരിക്കുന്നതും അപരിഹാര്യം എന്ന് അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരമെല്ലാം വിധിയെഴുതുന്നതുമായ കൊടിയ പ്രശ്നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മറ്റൊരു സ്ഥാപനം മാത്രമായിരിക്കും ഉണ്ടാവാന്‍ പോവുന്നത്.
ചില വസ്തുതകള്‍
നിത്യജീവിതവ്യവഹാരങ്ങളുടെ മണ്ഡലത്തിലും ഭരണരംഗത്തും മലയാളത്തിന്റെ നില ഇടക്കാലത്തേതിനേക്കാള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇന്ന്.പൊങ്ങച്ചത്തിന്റെ ഭാഗമായി ഇംഗ്ളീഷ് സംസാരിക്കുന്ന രീതി കേരളത്തിനകത്ത് പൊതുവേ ഇല്ലാതായിട്ടുണ്ട്.70 വകുപ്പുകളില്‍ ഭരണഭാഷ മലയാളമാക്കിയതോടെ സര്‍ക്കാറാപ്പീസുകളിലും ഇംഗ്ളീഷിന്റെ വിനിയോഗം വളരെയറെ കുറഞ്ഞിട്ടുണ്ട്.അതിന്റെയെല്ലാം ഗുണഫലങ്ങള്‍ സാധാരണജനങ്ങള്‍ അനുഭവിക്കുന്നുമുണ്ട്.എന്നിട്ടും നാം നമ്മുടെ ഭാഷയെപ്പററി ആശങ്കപ്പെടുന്നത് അതിന്റെ അതിജീവനശേഷിയില്‍ നമുക്ക് വേണ്ടത്ര വിശ്വാസമില്ലാത്തതുകൊണ്ടാണ്.ഈ വിശ്വാസക്കേടിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം നമ്മുടെ കുട്ടികള്‍ ഇനി ലോകത്തിന്റെ പല കോണുകളിലായി ജീവിക്കേണ്ടവരാണെന്നും അവിടെയെല്ലാം അത്യാവശ്യമായി വരുന്ന ഭാഷ ഇംഗ്ളീഷാണ് എന്നുമുള്ള രക്ഷിതാക്കളുടെ ധാരണയാണ്.ഇത് വാസ്തവത്തില്‍ നന്നേ ചെറിയ അളവില്‍ മാത്രം ശരിയാവുന്ന ഒരു ധാരണയാണ്.നമ്മുടെ കുട്ടികള്‍ എല്ലാവരും തന്നെ ഇനി വിദേശങ്ങളിലാണ് ജോലി തേടേണ്ടത് എന്നു കരുതുന്നതില്‍ യാതൊരര്‍ത്ഥവുമില്ല . മൂന്നരക്കോടിയിലധികം വരുന്ന മലയാളികളില്‍ മൂന്നു കോടിയിലധികവും ഇവിടെത്തന്നെയാണ് ജീവിക്കുന്നത്.മൊത്തം മലയാളികളില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ളവരില്‍ തൊണ്ണൂറുശതമാനവും ഇവിടെത്തന്നെയാണ് ജോലിചെയ്യുന്നത്.തങ്ങളുടെ ജോലിയുടെ ഭാഗമായി അവരില്‍ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ,അതും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇംഗ്ളീഷ് ആവശ്യമായി വരുന്നുള്ളൂ.ഭാവിയിലും ഈ സ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല.മലയാളത്തിന് അനുകൂലമായി സര്‍ക്കാര്‍ ഭാഗത്തുനിന്ന് ന്യായമായും സ്വീകരിക്കേണ്ടുന്ന നടപടികള്‍ ഇനിയും സ്വീകരിക്കുകയാണെങ്കില്‍ സ്ഥിതി കുറേക്കൂടി മെച്ചപ്പെടും. ഇനി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ തൊഴില്‍ തേടിപ്പോവുന്നവരുടെ കാര്യം.അവരില്‍ പലര്‍ക്കും പല സന്ദര്‍ഭങ്ങിലും ഇംഗ്ളീഷിന്റെ ആവശ്യം വരുന്നുണ്ടാവാം.എങ്കിലും അവരിലും വലിയൊരു ശതമാനവും തൊഴിലിടങ്ങളില്‍ ഇംഗ്ളീഷ് ആവശ്യമില്ലാത്ത രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്.ഈ സാഹചര്യത്തിനും സാരമായ ഒരു മാറ്റം സമീപഭാവിയിലെങ്ങും സംഭവിക്കാനിടയില്ല.കാരണം ഇംഗ്ളീഷിനെതിരെ പ്രതിരോധം തന്നെ സൃഷ്ടിച്ച് താന്താങ്ങളുടെ ദേശീയഭാഷയെ സംരക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലും ഇംഗ്ളീഷുകാരുടെ പഴയ കോളനിരാജ്യങ്ങളൊഴിച്ചുള്ള രാജ്യങ്ങളിലെയെല്ലാം ഭരണകൂടങ്ങള്‍ തീര്‍ത്തും ജാഗരൂകമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിദേശത്തും രാജ്യത്തിനകത്തു തന്നെയുമുള്ള മഹാനഗരങ്ങളിലും തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കയാണെന്നും അവര്‍ക്ക് ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി പല ഘട്ടങ്ങളിലും ഒരു അനുകൂല ഘടകമായി തീരുന്നുണ്ട് എന്നും ഉള്ള വസ്തുത മറച്ചുവെക്കാവുന്നതല്ല.ഇത് കേരളത്തിലെ രക്ഷിതാക്കളില്‍ ഒരു വിഭാഗത്തിന് വലിയ ഉല്‍ക്കണ്ഠയുണ്ടാക്കുന്നുണ്ട് എന്നതും വാസ്തവമാണ്.ഇക്കാര്യത്തില്‍ പക്ഷേ മലയാളം അധ്യാപകര്‍ക്കോ മലയാളത്തിലെ എഴുത്തുകാര്‍ക്കോ മലയാളത്തിനു വേണ്ടി വാദിക്കുന്നവര്‍ക്കോ വിശേഷിച്ചൊന്നും ചെയ്യാന്‍ സാധ്യമല്ല.മലയാളം മാധ്യമമായുള്ള സ്കൂളുകളിലെ കുട്ടികള്‍ക്ക് മലയാളത്തോടൊപ്പം ഇംഗ്ളീഷും തൃപ്തികരമായ രീതിയില്‍ ഉപയോഗിക്കാനാവും എന്ന് ഉറപ്പ് വരുത്തലാണ് ചെയ്യേണ്ടുന്ന കാര്യം.എല്ലാ സ്കൂളുകളിലെയും ഇംഗ്ളീഷ് അധ്യാപകരെ നിരന്തരപരിശീലനത്തിലൂടെ ഈയൊരു കാര്യം സാധിക്കുന്നതിന് പ്രാപ്തരാക്കുകയാണ് അതിനുള്ള മാര്‍ഗം.പത്തും പന്ത്രണ്ടും വര്‍ഷം ഇംഗ്ളീഷ് പഠിച്ചിട്ടും ആ ഭാഷയില്‍ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകുന്നില്ലെന്നതില്‍ നിന്ന് സംശയരഹിതമായി മനസ്സിലാക്കാനാവുന്ന കാര്യം ഇവിടത്തെ ഇംഗ്ളീഷ് അധ്യാപനത്തിന്റെ രീതിശാസ്ത്രത്തിന് കാര്യമായ എന്തോ തരക്കേടുണ്ടെന്നതു തന്നെയാണ്. അത് എത്രയും വേഗം പരിഹരിക്കുക.അത് ചെയ്യുന്നതിനു പകരം മാതൃഭാഷയെ നിന്ദിക്കാനും അവഗണിക്കാനും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്ന നയം ഇനിയും തടരുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.
സ്വന്തം കുട്ടി കേരളത്തിലല്ല മറുനാട്ടിലെ നഗരങ്ങളിലോ വിദേശത്തോ ആണ് ജോലി ചെയ്യേണ്ടത് എന്നു തീരുമാനിക്കാനുള്ള അവകാശം ഏതൊരു രക്ഷിതാവിനും ഉണ്ടെന്നു തന്നെ വെക്കുക.ആ അവകാശം സംരക്ഷിക്കുന്നതിന് പക്ഷേ മലയാളത്തെ വിദ്യാഭ്യാസപദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയോ രണ്ടാം സ്ഥാനത്തേക്ക് തള്ളുകയോ ചെയ്യേണമെന്ന് വാദിക്കുന്നത് ഒന്നിലധികം കാരണങ്ങളാല്‍ വിഡ്ഡിത്തവും അധാര്‍മികവും ആണ്. മലയാളം മാധ്യമത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടുന്നത് പിന്നീട് ഉന്നതവിദ്യാഭ്യാസത്തിന്റെ ഘട്ടത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ഭാവിയിലെ ജീവിതവിജയത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുമെന്ന് മലയാളികളുടെ വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെ മുന്‍നിര്‍ത്തി ആര്‍ക്കും പറയാനാവില്ല.പൂര്‍ണമായും മലയാളം മാധ്യമത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടി പിന്നീട് കേരളത്തില്‍ നിന്നു തന്നെ കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി വിദേശസര്‍വകലാശാലകളിലും ശാസ്തഗവേഷണ സ്ഥാപനങ്ങളിലുമൊക്കെ പ്രശസ്തമായ നിലയില്‍ ജോലി ചെയ്ത മലയാളികള്‍ എത്രയെങ്കിലുമുണ്ട്. അമേരിക്കന്‍ ഉച്ചാരണത്തില്‍ ഇംഗ്ളീഷ് പറയാന്‍ പഠിക്കലാണ് വിദ്യാഭ്യാസത്തിന്റെ പരകോടി എന്ന ധാരണ ഐ.ടി.മേഖലകളിലെ ചില ജോലികളെ മുന്‍നിര്‍ത്തി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്.തീര്‍ത്തും താല്‍ക്കാലികമായ അത്തരം തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലല്ല ഒരു ജനത മാതൃഭാഷയ്ക്ക് അവരുടെ വിദ്യാഭ്യാസരംഗത്ത് നല്‍കേണ്ടുന്ന സ്ഥാനം നിശ്ചയിക്കേണ്ടത്.
ഭാവുകത്വം മാറണം; ദര്‍ശനവും സ്കൂള്‍ തലത്തിലെയും കോളേജ്തലത്തിലെയും മലയാളം പാഠ്യപദ്ധതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാലും മലയാളത്തിനു വേണ്ടി സര്‍വകലാശാല തന്നെ ഉണ്ടാക്കിയാലും അവയില്‍ നിന്നെല്ലാം ഉണ്ടാവുന്ന പുതിയ ഊര്‍ജം ഭാഷയ്ക്ക് ആരോഗ്യവും ഓജസ്സും പകരുംപടി ആയിത്തീരണമെങ്കില്‍ പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങള്‍ സംഭവിക്കണം.
1.സര്‍ഗാത്മസാഹിത്യത്തിലും ഇതരകലകളിലും ഉള്ള താല്പര്യം സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നതിനുള്ള ഭാവുകത്വപരിസരം സൃഷ്ടിക്കപ്പെടണം.ജീവിതം ജീവിതമാവുന്നത് മനുഷ്യനെ ഇതരജീവികളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്ന ഭാഷാപ്രയോഗശേഷിയുടെ ഏറ്റവും സര്‍ഗാത്മകമായ വിനിയോഗത്തിലൂടെയാണെന്ന ബോധ്യം സമൂഹത്തിന് കൈമോശം വരുന്ന അവസ്ഥയ്ക്കെതിരെ പൊതുബോധം നിരന്തരമായ ജാഗ്രത പുലര്‍ത്തണം.അതിന് സഹാകമാവുന്ന രാഷ്ട്രീയാന്തരീക്ഷവും വിദ്യാഭ്യാസാന്തരീക്ഷവും വേണം.
2.സര്‍ഗാത്മകസാഹിത്യത്തിലും കലയുടെ മറ്റ് രൂപങ്ങളിലും ഉണ്ടാവുന്ന ശ്രദ്ധേയമായ എല്ലാ പുതുരചനകളെയും ചനലങ്ങളെയും അപ്പപ്പോള്‍ വിശദമായും ആധികാരികമായും പരിചയപ്പെടുത്താനും പുതിയ ദിശാബോധം നല്‍കാനും പാകത്തിലുള്ള സാഹിത്യനിരൂപണവും കലാനിരൂപണവും മലയാളത്തില്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം.നിരൂപണം എന്നതിന് എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ പേര് ആവര്‍ത്തിച്ച് പറയുക,പരസ്യമെഴുത്തിന്റെ ഭാഷയില്‍ പുകഴ്ത്തുക,കഥ പറയുക,നിരുത്തരവാദപരമായി നിന്ദിക്കുക,വെറുതെ സിദ്ധാന്തം പറയുക എന്നിങ്ങനെയൊക്കെയുള്ള അര്‍ത്ഥങ്ങളാണ് ഇന്ന് നിലവിലുള്ളത്.ഈ സ്ഥിതി പാടേ മാറണം.മലയാളിയുടെ പ്രജ്ഞയും ഭാവനയും വിവിധ മേഖലകളില്‍ നടത്തുന്ന ഗൌരവപൂര്‍ണമായ നിര്‍മിതികളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളെ നമ്മുടെ സാംസ്കാരികാവബോധത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുന്ന ഗംഭീരമായ പ്രവൃത്തിയാണ് നിരൂപണത്തിന് നിര്‍വഹിക്കാനുള്ളത്.ഈയൊരു ധാരണയോടെ നിരൂപണമെന്ന മാധ്യമത്തെ സമീപിക്കുന്ന കുറേ പേരെ മലയാളഭാഷ ആവശ്യപ്പെടുന്നുണ്ട്. 3.ചരിത്രം,സാമൂഹ്യശാസ്ത്രം,ദര്‍ശനം എന്നീ വിഷയങ്ങളില്‍ വിശകലനരീതിയുടെയും ആവിഷ്ക്കാരത്തിന്റെയും തലങ്ങളില്‍ മലയാളിയുടേതായ തനതുശൈലികള്‍ രൂപപ്പെടുത്താനാവുമോ എന്നതിനെ കുറിച്ചുള്ള ഗൌരവപൂര്‍ണമായ അന്വേഷണങ്ങളാണ് നമ്മുടെ മറ്റൊരടിയന്തിരാവശ്യം.വാമൊഴി ചരിത്രത്തെ കുറിച്ച് ഇന്നാട്ടിലെ അക്കാദമിക്ക് പണ്ഡിത•ാര്‍ ആലോചിച്ചു തുടങ്ങുന്നതിനു മുമ്പ് ആ വഴിക്ക് ആണ്ടലാട്ട് നടത്തിയ അന്വേഷണം(രേഖയില്ലാത്ത ചരിത്രം,1986) ഉദിനൂര്‍ വിളകൊയ്ത്ത് സമരത്തിന്റെ അറുപതാം വാര്‍ഷിക (2002)ത്തിന്റ ഭാഗമായി പ്രസിദ്ധീകരിച്ച 'കന്നിക്കൊയ്ത്ത്' എന്ന സോവനീര്‍ (എഡിറ്റര്‍:വാസു ചോറോട്,വര്‍ക്കിംഗ് എഡിറ്റര്‍:ഇ.പി.രാജഗോപാലന്‍)പത്രപ്രവര്‍ത്തകനായ കെ.ബാലകൃഷ്ണന്‍ ഉത്തരകേരളത്തിലെ സാമൂഹ്യജീവിതം,സംസ്കാരം,രാഷ്ട്രീയം,ചരിത്രം എന്നിവയെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് നിര്‍വഹിച്ച നിരീക്ഷണങ്ങള്‍ സമാഹരിച്ചവതരിപ്പിച്ച കാസര്‍കോടന്‍ ഗ്രാമങ്ങളിലൂടെ,ഏഴിമല,കണ്ണൂര്‍ക്കോട്ട എന്നീ പുസ്തകങ്ങള്‍ ഇവയൊക്കെ ഉദാഹരണം.അക്കാദമിക് ചരിത്രമെഴുത്തുരീതിക്ക് പുറത്ത് അറിവ് എത്രമേല്‍ ഗഹനവും സര്‍ഗാത്കവും ഊര്‍ജ്ജസ്വലവുമാകുന്നുവെന്ന് ഈ മാതൃകകളില്‍ നിന്ന് വ്യക്തമാവും.മറ്റ് വിഷയങ്ങളുടെ കാര്യത്തിലും ഇത്തരം രചനകള്‍ ധാരാളമായി ഉണ്ടാവുകയും അവ പൊതുസമൂഹത്തിന്റെ വായനയുടെ ഭാഗമായിത്തീരുകയും ചെയ്യേണ്ടതുണ്ട്.
അവസാനമായി പി.പി.രാമചന്ദ്രന്റെ കവിതയിലെ ഉല്‍ക്കണ്ഠയിലേക്കു തന്നെ തിരിച്ചുവരാം.മലയാളഭാഷ വാസ്തവത്തില്‍ അനുഭവങ്ങളുടെയും അറിവിന്റെയും ആഴങ്ങളും ഉയരങ്ങളും കണ്ട് പേടിച്ച് പതുങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ തന്നെയാണോ?അത്രമേല്‍ ആത്മവിശ്വാസക്കുറവ് തോന്നാന്‍ മാത്രം പദദാരിദ്യ്രവും മറ്റ് പരാധീനതകളുമുള്ള ഒരു ഭാഷയാണോ മലയാളം? നമ്മുടെ പ്രശ്നം നമ്മുടെ ഭാഷയ്ക്കുള്ള ശേഷികളെ വകവെച്ചുകൊടുക്കാന്‍ നമുക്കുതന്നെയുള്ള വൈമനസ്യമാണ്.അത് ഒരു ജനതയെന്ന നിലയില്‍ നമുക്കുള്ള ആത്മവിശ്വാസക്കുറവില്‍ നിന്നും അടിമമനോഭാവത്തില്‍ നിന്നും ഉണ്ടാവുന്നതാണ്.ചരിത്രപരവും സാമൂഹ്യവും രാഷ്ട്രീയവുമൊക്കെയായ പല കാരണങ്ങള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും.അവയെക്കുറിച്ചെല്ലാമുള്ള അന്വേഷണങ്ങള്‍ ഭാഷാസംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണ്.അതിലും പ്രധാനപ്പെട്ട കാര്യം മലയാളഭാഷയ്ക്ക് യഥാര്‍ത്ഥത്തില്‍ ഇന്ന് നിലവിലുള്ള ശേഷികളെയും സാധ്യതകളെയും കുറിച്ച് നമ്മെ തന്നെ ബോധ്യപ്പെടുത്തുകയും പുതിയ കാലത്തിലെ എല്ലാ അനുഭവങ്ങളെയും ആവിഷ്ക്കരിക്കാന്‍ പാകത്തില്‍ ഭാഷയെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യലാണ്.സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും സംവാദങ്ങള്‍,മറ്റ് വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവയൊക്കെ വളരെ ജനകീയമായ തലത്തില്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് മലയാളഭാഷ ലോകത്തിലെ ഏത് വികസിതസംസ്കാരത്തിലെയും അനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്ന സര്‍വതലസ്പര്‍ശിയായ വളര്‍ച്ച നേടിയത്.അത്തരം സംവാദങ്ങളെയെല്ലാം സാധ്യമാക്കിയത് മലയാളികളുടെ ഭാവിയെ കുറിച്ച് മാത്രമല്ല ലോകജനതയുടെ ആകെത്തന്നെ ഭാവിയെ കുറിച്ച് വിശാലവും ഗംഭീരവുമായൊരു ദര്‍ശനം സ്വന്തമായി ഉണ്ടായിരുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്.അതിന്റെ തകര്‍ച്ച സൃഷ്ടിച്ച പല ഉത്കണ്ഠകളില്‍ ഒന്നു തന്നെയാണ് ഭാഷയെ കുറിച്ചുള്ളതും.
'മലയാളത്തെ കുറിച്ച് എന്തിന് ഇത്രയേറെ വ്യാകുലപ്പെടണം,അതിജീവനശേഷിയുണ്ടെങ്കില്‍ അത് അതിജീവിക്കട്ടെ;ഇല്ലെങ്കില്‍ നശിച്ചുപോവട്ടെ,ലോകത്തിലെ എത്ര ഭാഷകള്‍ അങ്ങനെ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു' എന്ന് പറയുന്നവരുണ്ട്.അവര്‍ കരുതുന്നതു പോലെ അത്രമേല്‍ സംശുദ്ധവും സംഘര്‍ഷരഹിതവുമായ സാഹചര്യങ്ങളിലല്ല ഭാഷകളുടെ നിലനില്പും നാശവുമൊക്കെ സംഭവിക്കുന്നത്.സാമ്പത്തികശക്തികളുടെയും രാഷ്ട്രീയ അധികാരകേന്ദ്രങ്ങളുടെയും പിന്തുണയോടെയുള്ള കടന്നാക്രമങ്ങളെ നേരിട്ടുകൊണ്ടു വേണം ഏത് ഭാഷയ്ക്കും മുന്നോട്ടു പോവാന്‍.താന്‍ മാതൃഭാഷയായിട്ടുള്ളവരില്‍ നിന്ന് സര്‍വാത്മനാ ഉള്ള പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ ലോകത്തിലെ ഒരു ഭാഷയ്ക്കും സ്വന്തം നിലക്ക് ഏതോ അത്ഭുതവൈഭവം കൊണ്ടെന്ന പോലെ നിലനില്‍ക്കാനും വളരാനും കഴിയില്ല.
ഭരണരംഗത്തു നിന്നുള്ള അനുകൂലനടപടികള്‍,വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും നടത്തിപ്പും ആസൂത്രണം ചെയ്യുന്നവരുടെ പക്ഷത്തു നിന്നുള്ള ഉറച്ച പിന്തുണ,സര്‍ഗാത്മകസാഹിത്യകാര•ാരുടെയും കലാകാര•ാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ബോധപൂര്‍വമായ ഇടപെടലുകള്‍,രാഷ്ട്രീയപ്പാര്‍ട്ടികളും സാംസ്കാരികസംഘടനകളും നടത്തുന്ന ബോധവല്‍ക്കരണം ഇവയെല്ലാം ചേര്‍ന്നാലെ തന്റെ മാതൃഭാഷ കിണറ്റില്‍ വീണ് പേടിച്ചരണ്ടു കിടക്കുന്ന പൂച്ചയുടെ അവസ്ഥയിലല്ലെന്ന് ഓരോ മലയാളിക്കും പൂര്‍ണമായും ബോധ്യം വരികയുള്ളൂ.
ജനശക്തി വാരിക (2011 ഫെബ്രവരി 5-11)