Pages

Thursday, July 21, 2016

വാക്കിലെ സൂര്യനെ വിസ്മൃതമാക്കരുത്

പടിഞ്ഞാറ് എന്ന വാക്കിന് ഞായർ അതായത് സൂര്യൻ പടിയുന്ന ഇടം എന്ന് അർത്ഥമുള്ളതായി ഒട്ടു വളരെ പേർക്കും അറിയില്ല.നമ്മെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറ് ഒരു ദിക്കാണ്.നിത്യവും സൂര്യൻ അവിടെ അസ്തമിക്കുന്നതായും എല്ലാവർക്കും  അറിയാം.പക്ഷേ,ദിക്കിന്റെ പേരിനു പിന്നിൽ സൂര്യനും സൂര്യന്റെ പടിയലും ഉള്ളതായി നാം പ്രത്യേകം ഓർക്കാറില്ല.വാക്ക്  പ്രകൃതിയിലെ ആ അനുഭവത്തിൽ നിന്ന് വേറിട്ടല്ലെങ്കിലും വേറിട്ടാണ് നിൽക്കുന്നത്.വാക്കിന്റെ നിരുക്തി അറിയാതെ തന്നെ വാക്ക് എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കുന്നിടത്തേക്ക്, അതായത് നിരുക്തിയുടെ ഭാരമില്ലാതെ സാധാരണവ്യവഹാരത്തിൽ പെരുമാറാൻ പറ്റുന്ന തലത്തിലേക്ക് അനേകമനേകം വാക്കുകളെ ഉയർത്താനാവുന്ന ഉയർന്ന ഭാഷാബോധത്തിലേക്കും പ്രയോഗശേഷിയിലേക്കും മനുഷ്യരാശിയിൽ ബഹുഭൂരിപക്ഷവും എത്രയോ മുമ്പെ എത്തിയിട്ടുണ്ട്. പുതുതായി സൃഷ്ടിക്കപ്പെടുന്ന ഓരോ വാക്കിനെയും ആയാസരഹിതമായി ആ  ഉയരത്തിലെത്തിക്കാൻ ശീലബലം മനുഷ്യനെ പ്രാപ്തനാക്കുന്നുമുണ്ട്.വാക്കിനെ ഈ രീതിയിൽ പെരുമാറാൻ അനുവദിക്കുന്നത് അമൂർത്താശയങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി കൈവരിക്കുന്നതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്.പല പ്രാകൃത ജനവിഭാഗങ്ങളുടെയും ഭാഷ ഈ ശേഷി കൈവരിച്ചിരുന്നില്ല.വാക്കുകൾ മൂർത്തമായ നേരനുഭവങ്ങൾക്ക് അപ്പുറം പോകാത്തതിനുള്ള ഉദാഹരണങ്ങൾ വിൽഹെം മാക്‌സിമില്ലൻ വുൺഡ്ട് (Wilhem Maximilian Wundt) 'ടോഗോ നീഗ്രോ'കളുടെ ഭാഷയിൽ നിന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.'പടിഞ്ഞാറ്' എന്ന് പറയാൻ സൂര്യൻ,ഇരിക്കുക സ്ഥലംഎന്നീ മൂന്ന് വാക്കുകൾ അവർക്ക് ഉപയോഗിക്കേണ്ടി വരുന്നു.വാക്കുകൾ അനുഭവങ്ങളുടെ ദൃശ്യതലത്തിന് അപ്പുറം ചെല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നമാണിത്.ടോഗോകളുടെ ദേശത്ത് സ്‌കൂളുകൾ വരികയും സ്ലെയിറ്റ്‌പെൻസിലിനെ സൂചിപ്പിക്കുന്ന ഒരു വാക്ക് അവരുടെ ഭാഷയിൽ ആവശ്യമായി വരികയും ചെയ്തപ്പോൾ കല്ല് ,പോറുക,എന്തോ എന്നീ വാക്കുകൾ ഉപയോഗിച്ചാണ് പുതിയ വസ്തുവിന് അവർ പേരിട്ടത്.
സ്വാനുഭവങ്ങളെ പോലും അവയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള മാനസികാനുഭവങ്ങളിൽ നിന്ന് വേർപെടുത്തി മാത്രം മനസ്സിലാക്കാൻ പറ്റുന്ന,അല്ലെങ്കിൽ അനുഭവങ്ങൾ സ്വാഭാവികമായിത്തന്നെ സൃഷ്ടിക്കേണ്ടുന്ന വൈകാരികപ്രതികരണങ്ങൾ പാടെ അന്യമായിപ്പോവുന്ന അവസ്ഥയിലാണ് പല പ്രാകൃതജനവിഭാഗങ്ങളും.അവരുടെ ഭാഷ അനുഭവങ്ങളുടെ പല ആഴങ്ങളിലേക്കും ഉയരങ്ങളിലേക്കും തിരിവുകളിലേക്കും എത്തിച്ചേരാൻ അവരെ പ്രാപ്തരാക്കുന്നില്ല എന്നതാണ് വാസ്തവം.നാം താരതമ്യേന അമൂർത്തമായ പരികല്പനകൾ കൊണ്ട് ആവിഷ്‌കരിക്കുന്ന സംഗതികളെ മുഴുവൻ പ്രാകൃത മനുഷ്യൻ വ്യത്യസ്തമായ പ്രത്യക്ഷ ബിംബങ്ങളാക്കി ചുരുക്കുകയാണ് ചെയ്യുന്നത്.അവന്റെ/അവളുടെ ചിന്ത എല്ലായ്‌പോഴും ഒറ്റയൊറ്റയായ വസ്തുക്കളോട് ബന്ധിതമായാണ് നിൽക്കുക.ആ വസ്തുക്കൾക്ക് അപ്പുറം അവൻ/അവൾ കടക്കുകയില്ല.അങ്ങനെയുള്ളവരുടെ ലോകത്ത് അനുഭവങ്ങൾ  വസ്തുക്കൾക്ക് സമാനമായിരിക്കും.ആഫ്രിക്കയിലെ ബുഷ്‌മെൻ എന്ന് വിളിക്കപ്പെട്ട ഗോത്രവർഗജനത തങ്ങൾക്ക് വെള്ളക്കാരിൽ നിന്ന് ഉണ്ടായ അനുഭവം വിവരിക്കുന്നത് ചൂണ്ടിക്കാണിച്ച് വുണ്ഡ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
ആരംഭത്തിൽ വെള്ളക്കാർ ബുഷ്‌മെൻ ഗോത്രക്കാരോട് വളരെയേറെ സ്‌നേഹം ഭാവിച്ചാണ് പെരുമാറിയത്.തങ്ങളുടെ ആടുകളെ മേക്കാൻ അവരെ ആവശ്യമുണ്ടായിരുന്നു എന്നതാണ് കാര്യം.പക്ഷേ,പിന്നീട് (അവരെ യഥേഷ്ടം ലഭ്യമാവും എന്ന് ഉറപ്പായതു ഘട്ടം മുതലാവാം)വെള്ളക്കാരുടെ പെരുമാറ്റം മോശമാവാൻ തുടങ്ങി.തന്റെ യജമാനന്റെ പെരുമാറ്റം സഹിക്കാനാവാതെ ഒരു ബുഷ്മാൻ ഓടിപ്പോയാൽ യജമാനനായ വെള്ളക്കാരൻ മറ്റൊരു ബുഷ്മാനെ ജോലിക്ക് വെക്കും.അയാളുടെ അനുഭവവും  മുൻഗാമിയുടെത് തന്നെയായിരിക്കും.വെള്ളക്കാരനിൽ നിന്ന് ഓടിരക്ഷപ്പെട്ട ബുഷ്മാൻ തന്റെ അനുഭവം മറ്റുള്ളവരോട് വിവരിക്കുമ്പോൾ അതിൽ വെള്ളക്കാരനിൽ നിന്ന് സഹിക്കേണ്ടി വന്ന മോശമായ ശാരീരികാനുഭവങ്ങളുടെയെല്ലാം വിവരണമുണ്ടാവാം.പക്ഷേ,തനിക്ക് നേരിടേണ്ടി വന്ന ദയാരഹിതമായ പെരുമാറ്റം,അപമാനം,മനോവേദന ഇവയൊന്നും അതിൽ ഉണ്ടാവില്ല. അനുഭവങ്ങളുടെ മൂർത്ത ചിത്രങ്ങളെല്ലാം തന്റെ ബോധത്തിൽ തെളിയുന്ന മുറക്ക് അയാൾ അവതരിപ്പിക്കും.അതിലപ്പുറം അയാളുടെ ചിന്തയ്ക്ക് പോവാനാവില്ല.ഇത് ബുഷ്‌മെൻ ജനവിഭാഗത്തിന് ചിന്താശേഷി കുറവായതുകൊണ്ടല്ല.മറിച്ച് അവരുടെ ഭാഷ അവികസിതമായതുകൊണ്ടാണ്.അവികസിതമായ ഭാഷ അനുഭവത്തിന്റെ ചില തലങ്ങളെ അവരുടെ ബോധത്തിലേക്ക് പ്രവേശിപ്പിക്കാത്തതുകൊണ്ടാണ്.
ഒരു ഭാഷ സംസാരിക്കുന്ന ജനത അതിലെ ഓരോ വാക്കിലും സഞ്ചയിച്ചുവെച്ചിരിക്കുന്നത് അനേകം തലമുറകളുടെ അനുഭവമുദ്രകളും ജീവിതബോധവും സാമൂഹ്യസ്മൃതിയും മറ്റുമാണ്. ഒരു വാക്ക് കേൾക്കുന്ന മാത്രയിൽ അവ മുഴുവൻ ഒരാളുടെ മനസ്സിലേക്ക് ഓടിയെത്തണമെന്നില്ല.പക്ഷേ,വാക്കിനെ ആയശവിനിമയത്തിന് ഉപയോഗിക്കുന്ന ശബ്ദസമുച്ചയം എന്ന നിലക്ക് മാത്രമല്ലാതെ മനസ്സിലാക്കാനാവുന്ന തലത്തിലേക്ക് ഉയർന്നു കഴിഞ്ഞവർ ഒരു ഭാഷ സംസാരിക്കുന്നവർക്കിടയിലെ ഭൂരിപക്ഷമല്ലെങ്കിൽ ഗണ്യമായ ഒരു വിഭാഗമെങ്കിലും ആയിത്തീർന്നാൽ അതുകൊണ്ട് ഒരു ജനതയുടെ സാംസ്‌കാരിക ജീവിതത്തിന് ഉണ്ടാവുന്ന നേട്ടം വളരെ വലുതായിരിക്കും. വാക്കുകളുടെയും  പ്രത്യയങ്ങളുടെയും മറ്റും എണ്ണവും ഉപയോഗവും വളരെ പരിമിതമായിരിക്കുന്ന ഒരു ഭാഷ കൊണ്ട് ആശയവിനിമയം നടത്തിപ്പോവുന്ന ഒരു ജനതയ്ക്ക് പല വൈകാരികാനുഭവങ്ങളും അനുഭൂതികളും അന്യമാവുമെന്നു മാത്രമല്ല അവരുടെ ആശയ ഗ്രഹണശേഷി മൊത്തത്തിൽ പരിമിതമായിരിക്കുകയും ചെയ്യും.
എല്ലാ അർത്ഥത്തിലും വികസിതമായ ഒരു ഭാഷ തന്നെയും തെറ്റായ രീതിയിലാണ് പഠിപ്പിക്കുന്നതെങ്കിൽ അത്  ആ ഭാഷ പഠിക്കുന്ന കുട്ടികളുടെ ചിന്താശേഷിയെയും ഭാവനാശേഷിയെയും വളരെ പ്രതികൂലമായി ബാധിക്കും.ഈയൊരു വാസ്തവം മുന്നിലിരിക്കുന്നതു കൊണ്ടാണ് സ്‌കൂളുകളിലെ ഭാഷാധ്യാപനം കുറ്റമറ്റതായിരിക്കണമെന്ന കാര്യത്തിൽ എല്ലാവരും നിർബന്ധം പിടിക്കുന്നത്.പക്ഷേ,കുറ്റമറ്റ ഭാഷാധ്യാപനരീതി ഏതെന്ന കാര്യത്തിൽ അധ്യാപകർ മാത്രമല്ല വിദ്യാഭ്യാസവിചക്ഷണരും ഏകാഭിപ്രായക്കാരല്ല.പഠനം പാൽപായസമാവണമെന്ന് വാദിച്ചവർ വഴി പ്രയോഗത്തിലേക്ക് വന്ന ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപന(Whole Language Approach)മാണ് ശരിയായ രീതിയിൽ ഭാഷ പഠിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമെന്നും പഴയ  Phonic രീതി വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതും അവർക്കും അധ്യാപകർക്കും വലിയ സമയനഷ്ടമുണ്ടാക്കുന്നതുമാണെന്നും ഉറപ്പിച്ചു പറയുന്നവർ നമ്മുടെ അധ്യാപകർക്കിടയിൽ വളരെയേറെപ്പേരുണ്ട്.ഓരോ അക്ഷരവും പ്രത്യേകം പ്രത്യേകമായി എഴുതിയും പറയിച്ചും പഠിപ്പിച്ച്, അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വാക്കുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ബോധ്യപ്പെടുത്തി, പിന്നെ വാക്യഘടന പരിചയപ്പെടുത്തി പടിപടിയായി വാക്കുകളുടെയും വാക്യങ്ങളുടെയും അനേകംമനേകം സാധ്യതകളിലേക്ക്  വിദ്യാർത്ഥികളെ ആനയിക്കുന്ന  രീതിയാണ് നമ്മുടെ സ്‌കൂളുകളിൽ നേരത്തെ നിലവിലുണ്ടായിരുന്നത്.ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുമ്പോൾ അക്ഷരങ്ങളിൽ നിന്ന് ആരംഭിക്കാതെ ചിത്രങ്ങളുടെ സഹായത്തോടെ വാക്കുകളും വാക്യങ്ങളുമെല്ലാം നേരിട്ടു തന്നെ പഠിപ്പിച്ച് (അതായത് പരിചയിപ്പിച്ച്) ഭാഷ അക്ഷരം മാത്രമായോ വാക്കുകൾ മാത്രമായോ അല്ല നിലനിൽക്കുന്നത് എന്ന ബോധ്യത്തിലേക്ക് ആരംഭഘട്ടത്തിലേ കുട്ടികളെ എത്തിക്കുകയാണ് ചെയ്യുന്നത്.ഇവിടെ അക്ഷരം പഠിപ്പിക്കുന്നതിനോ വാക്കിന്റെ അർത്ഥം പഠിപ്പിക്കുന്നതിനോ വ്യാകരണകാര്യങ്ങൾ പഠിപ്പിക്കുന്നതിനോ ഉള്ള കാര്യമായ യാതൊരു ശ്രമവും അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ട കാര്യമില്ല.ഭാഷയെ സമഗ്രമായിത്തന്നെ ഉൾക്കൊള്ളുന്ന കുട്ടി അവയെല്ലാം താനേ പഠിച്ചുകൊള്ളും ; അല്ലെങ്കിൽ ഇടക്കാലത്ത് ഒരു വിദ്യാഭ്യാസവിദഗ്ധൻ പ്രസ്താവിച്ചതുപോലെ അവയെല്ലാം താനേ പഠിയും.അതാണ് സമഗ്രതാദർശനക്കാരുടെ വാദം.
കേരളത്തിലെ അധ്യാപകരിൽ ഗണ്യമായൊരു വിഭാഗം വലിയ ആവേശത്തോടെയാണ് Whole Language Approach നെ അംഗീകരിച്ചത്.അത് വിപ്ലവകരമായ ഒരു കണ്ടെത്തലാണെന്ന് അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.പുതുമയോടുള്ള ആഭിമുഖ്യമാണ് അവരെ അതിന് പ്രേരിപ്പിച്ചതെന്നു പറയാം.പക്ഷേ,ചെറിയ ക്ലാസ്സുകളിൽ വെച്ചു തന്നെ അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അക്ഷരങ്ങളുടെ നീട്ടലും കുറുക്കലുമെല്ലാം എഴുതിപ്പഠിച്ച് ,അക്ഷരത്തെറ്റ് വരുത്തുന്നത് വലിയ നാണക്കേടാണ് എന്ന ധാരണയോടെ വിദ്യാഭ്യാസം തുടർന്നു പോന്ന പഴയ കുട്ടികളുടെ സ്ഥാനത്ത് ഒരു ചെറിയ വാക്യത്തിനകത്തു പോലും മൂന്നും നാലും അക്ഷരത്തെറ്റ് വരുത്തുന്നവരാണ് എസ്.എസ്.എൽ.സി കഴിഞ്ഞ് വരുന്നതെന്നും വാക്യഘടനയെപ്പറ്റി അവരിൽ പലർക്കും യാതൊരു ധാരണയുമില്ലെന്നും അവരുടെ ആശയഗ്രഹണശേഷി വളരെ ദുർബലമാണെന്നും ഒന്നുരണ്ട് ദശകക്കാലത്തെ അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടുകഴിഞ്ഞതിനു ശേഷവും ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനരീതി തുടരണം എന്ന് ആവേശത്തോടെ വാദിക്കുന്നവരുടെ താൽപര്യങ്ങളെ സംശയിക്കുകയേ നിവൃത്തിയുള്ളൂ.
ഒരു ഭാഷയുടെ സ്വഭാവത്തെയും പ്രവർത്തനരീതികളെയും ബാഹ്യതലത്തിൽ പരിചയപ്പെട്ട് അത് സമഗ്രമായ മനസ്സിലാക്കലാണ്  എന്നു തെറ്റിദ്ധരിച്ച് ആ ഭാഷ പഠിച്ചുതുടങ്ങുന്നവർ അക്ഷരം,പദവിഭാഗങ്ങൾ,പ്രത്യയങ്ങൾ,വാക്യഘടന എന്നിങ്ങനയുള്ള പ്രാഥമിക കാര്യങ്ങളെപ്പറ്റി കൃത്യമായൊരു ധാരണയുമില്ലാതെയാണ് മുന്നോട്ട് പോവുക.അവരുടെ ആശയാവിഷ്‌കാരം വിൽഹെം വുൺഡ് ഉദാഹരിച്ച 'ടോഗോ നീഗ്രോ'കളുടെതിന് സമാനമായിത്തീർന്നാൽ അത്ഭുതപ്പെടാനില്ല.അമൂർത്താശയങ്ങളുടെ ലോകത്തിലേക്ക് ആത്മവിശ്വാസപൂർവം പ്രവേശിക്കാൻ വ്യക്തിക്ക് പ്രാപ്തി നൽകുന്ന ഭാഷയെപ്പറ്റി മാത്രമെ വളർന്നുപാകമായ ഭാഷ എന്ന് നമുക്ക് പറയാനാവൂ.അങ്ങനെയുള്ള ഭാഷയിലെ ഒരു വാക്ക് സന്ദർഭം ആവശ്യപ്പെടുന്ന പക്ഷം ഓർമകളുടെയും ചിന്തകളുടെയും അനുഭൂതികളുടെയും എത്രയെത്ര കുഞ്ഞുകുഞ്ഞു സൂര്യന്മാരെ വ്യക്തിയുടെ ബോധത്തിന്റെ ആകാശത്തിൽ ഞൊടിയിടയിൽ യാഥാർത്ഥ്യമാക്കിത്തീർക്കുമെന്ന് പറയാനാവില്ല.ഭാഷയിലെ വാക്കുകളെ ആ വിധം പ്രവർത്തിക്കാൻ പരിശീലിപ്പിച്ചിട്ടില്ലാത്തവരുടെ ഭാഷ ഏതായാലും അതിന്റെ നിൽപ് കേവലം ആംഗ്യഭാഷയുടെ വളരെ അടുത്തായിരിക്കും.മലയാളം ആ ഒരിടത്ത് ചെന്നു നിൽക്കേണ്ടുന്ന ഭാഷയല്ല.അതിനെ അങ്ങനെ ആക്കിത്തീർക്കും വിധമാണ് ഭാഷാസമഗ്രതാ ദർശനത്തെ ആധാരമാക്കിയുള്ള ബോധനരീതി പ്രവർത്തിച്ചത് എന്ന് അനുഭവം നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞ നിലക്ക് ഇനി എത്രയും വേഗം ഒരു ചുവടുമാറ്റത്തിന് തയ്യാറായേ പറ്റൂ.മിഥ്യാഭിമാനമോ വാശിയോ ഇക്കാര്യത്തിൽ തടസ്സമാവരുത്.



Wednesday, July 20, 2016

വായനാപരിശീലനം

ചില എഴുത്തുകാർ കൈവരിച്ചിരിക്കുന്ന ചിഹ്നമൂല്യത്തെ വീണ്ടുവിചാരമില്ലാതെ അംഗീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ അവരുടെ കൃതികളെ വാഴ്ത്തിപ്പറയുന്ന എത്രയോ പേർ കേരളത്തിലെ വായനക്കാർക്കിടയിലുണ്ട്.മലയാളികളുടെ സാഹിത്യാസ്വാദനത്തിന്റെ ഗുണനിലവാരം അവരുടെ അഭിപ്രായങ്ങളെ ആധാരമാക്കിയാണ് നിർണയിക്കുന്നതെങ്കിൽ തികച്ചും നിരാശാജനകമായിരിക്കും ഫലം .അല്പം പോലും വിവേചനശേഷിയില്ലാത്ത വായനക്കാർ മുമ്പും ഉണ്ടായിരുന്നു. മാധ്യമങ്ങളും നിരൂപകരും സാഹിത്യസ്ഥാപനങ്ങളും കൊണ്ടാടുന്ന ഒരു കൃതിയെ കുറിച്ച് ഒരു സാഹചര്യത്തിലും അവർ വിപരീതാഭിപ്രായം പറഞ്ഞിരുന്നില്ല.അതിനുള്ള അവകാശം തങ്ങൾക്കില്ല എന്നു കരുതിപ്പോന്ന ഈ വായനക്കാരെപ്പറ്റി ഭീരുക്കൾ എന്നല്ല വ്യാജന്മാർ എന്നു തന്നെയാണ് പറയേണ്ടത്.വ്യാജന്മാരുടെയും വിവേചനശേഷിയറ്റവരുടെയും അലസമായി അഭിപ്രായ രൂപീകരണം നടത്തുന്നവരുടെയും എണ്ണം പെരുകിക്കൊണ്ടേയിരിക്കുന്നു എന്നതാണ് മലയാളത്തിലെ സാഹിത്യവായന ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.
പല കാരണങ്ങളാലാണ് വായനക്കാരുടെ ലോകം ഇത്തരത്തിൽ ആയിത്തീർന്നത്.അവ ഏതൊക്കെയെന്ന് കണ്ടെത്തുന്നത് മലയാളത്തിലെ വായനയെ മാത്രമല്ല എഴുത്തിനെയും ആരോഗ്യകരമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോവുന്നതിന് അത്യാവശ്യമാണ്.
സാഹിത്യവും മാനവികവിഷയങ്ങളും പഠനപദ്ധതിയിൽ രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ തള്ളിനീക്കേണ്ടുന്നവയാണ് എന്നൊരു ധാരണ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി പൊതുസമൂഹത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്.രക്ഷിതാക്കളിൽ ബഹുഭൂരിപക്ഷവും ഈ ധാരണ പങ്കുവെക്കുന്നവരാണ്. വലിയൊരു ശതമാനം വിദ്യാർത്ഥികളും ചെറുപ്രായം മുതൽക്കേ ഈ നിലപാടിന് അനുകൂലമായി ചിന്തിക്കുന്നവരായിട്ടാണ് വളർന്നു വരുന്നത്.മെഡിസൻ,എഞ്ചിനിയറിംഗ്, എന്നിവയോ ഇലക്‌ട്രോണിക്‌സ്,കംപ്യൂട്ടർ സയൻസ്,ഏവിയേഷൻ,ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളോ പഠിക്കാൻ പറ്റാതെ വരുന്നവർ മാത്രമേ സാഹിത്യവും ചരിത്രവും മറ്റും പഠിക്കേണ്ടതുള്ളൂ എന്നതാണ് സമൂഹത്തിൽ ഏറെക്കുറെ പൊതുസമ്മതി നേടിക്കഴിഞ്ഞിരിക്കുന്ന വിദ്യാഭ്യാസസങ്കൽപത്തിന്റെ കാതൽ.ഈ നില തുടരുന്നിടത്തോളം ഗൗരവപൂർണമായ സാഹിത്യപഠനത്തിലേക്കും സംസ്‌കാരപഠനത്തിലേക്കും തിരിയാൻ ശേഷിയുള്ള വളരെ കുറച്ചുപേരെ മാത്രമേ കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും ബന്ധപ്പെട്ട വകുപ്പുകളിൽ വിദ്യാർത്ഥികളായി പ്രതീക്ഷിക്കാനാവൂ.ആ ചെറുന്യൂനപക്ഷത്തിലൂടെ സാമൂഹ്യജീവിതത്തിന്റെ വെളിച്ചം കുറഞ്ഞ കോണിൽ അരക്ഷിതാവസ്ഥയിൽ ജീവൻ നിലനിർത്തിപ്പോരണ്ടിവരും അർത്ഥവത്തായ വായനയ്ക്കും പഠനത്തിനും മനനത്തിനുമെല്ലാം.
ഗ്രന്ഥാലയങ്ങളും വായനശാലകളുമാണ് നമ്മുടെ നാട്ടിലെ,വിശേഷിച്ചും ഗ്രാമങ്ങളിലെ ധൈഷണികജീവിതത്തെ ഒന്നുരണ്ട് ദശകം മുമ്പ് വരെയും സജീവമാക്കി നിർത്തിയിരുന്നത്.രാഷ്ട്രീയ സാമൂഹ്യപ്രശ്‌നങ്ങളും അപ്പപ്പോഴത്തെ സാഹിത്യസംവാദങ്ങളിലെ കേന്ദ്രാശയങ്ങളുമെല്ലാം വായനശാലകളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഏറ്റവും പുതി മലയാള പുസ്തകങ്ങളുടെ ഗൗരവപൂർണമായ ആസ്വാദനവും വിമർശനങ്ങളുമെല്ലാം വായനശാലാ കൂട്ടായ്മകളിൽ നടന്നിരുന്നു.അവയെല്ലാം ഇല്ലാതാവാൻ തുടങ്ങിയത് രാഷ്ട്രീയത്തിന്റെ അർത്ഥം പ്രായോഗിക രാഷ്ട്രീയം എന്ന് പരിമിതപ്പെടാൻ തുടങ്ങിയതോടെയാണ്.ചരിത്രവും രാഷ്ട്രീയ ദർശനവും പഠിച്ച് ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ വർത്തമാനത്തിലെ രാഷ്ട്രീയാനുഭവങ്ങളെ വിശകലനം ചെയ്യുന്നതിൽ രാഷ്ട്രീയ നേതാക്കൾ തന്നെ വൈമുഖ്യം കാണിച്ചുതുടങ്ങിയത് ബഹുജനത്തിന്റെ സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയമായ അറിവിന്റെയും വളർച്ചയെ പ്രതികൂലമായി ബാധിച്ചത് സ്വാഭാവികം മാത്രമാണ്.പ്രായോഗികബുദ്ധിയും ലാഭചിന്തയും രാഷ്ട്രീയത്തിന്റെ മുഖ്യചാലക ശക്തികളാവുമ്പോൾ ജനതയുടെ ധൈഷണികജീവിതം പരിക്ഷീണമാവുക തന്നെ ചെയ്യും.ഇത്തരത്തിലുള്ള മാറ്റം അല്പം മുമ്പേ തന്നെ ആരംഭിച്ചതാണെങ്കിലും അതിന് അമ്പരപ്പിക്കും വിധം ഗതിവേഗമേറിയത് കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിലാണ്.
കേരളത്തിലെ എല്ലാ ഗ്രന്ഥാലയങ്ങളിലും വർഷം തോറും ധാരാളം പുതിയ പുസ്തകങ്ങൾ എത്തിക്കൊണ്ടിരുന്നുണ്ടെങ്കിലും പുതിയ തലമുറ അവയിൽ താൽപര്യം കാണിക്കുന്നില്ലെന്നാണ് പൊതുവെ ഗ്രന്ഥശാലാ പ്രവർത്തകർ പറയാറുള്ളത്.സ്‌കൂൾ കുട്ടികൾ അസൈൻമെന്റ് എഴുതുന്നതിനുള്ള പുസ്തകങ്ങൾ തിരഞ്ഞെത്തുന്ന പതിവ് എല്ലായിടത്തും ഉണ്ടെങ്കിലും സാഹിത്യാസ്വാദനമോ ജ്ഞാനസമ്പാദനമോ ലക്ഷ്യമാക്കിയുള്ള വായന പുതുതലമുറക്ക് മിക്കവാറും അന്യമായിരിക്കുന്നതായിട്ടാണ് അവർ നിരീക്ഷിക്കുന്നത്.സാഹിത്യത്തെയും സർഗാത്മകതയുടെ ഇതരഫലങ്ങളെയും നേരിട്ടുള്ള പ്രയോജനത്തിന്റെ ഇത്തിരിവട്ടത്തിൽ മാതം കാണാനാണോ അവർ പരിശീലിപ്പിക്കപ്പെട്ടുവരുന്നത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
                           വീണ്ടെടുക്കേണ്ട മൂന്നാം കണ്ണ്
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളിലെ നിലനിൽപ് എന്നതിലപ്പുറമുള്ള ലക്ഷ്യങ്ങൾ ജീവിതത്തിന് ഉണ്ടാകേണ്ടതാണെന്നും മനുഷ്യവംശം ആർജ്ജിച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള ബൗദ്ധിക വളർച്ചകൾക്കും പിന്നിൽ എത്രയോ പേരുടെ ലാഭേച്ഛയില്ലാത്ത  പ്രവർത്തനങ്ങളും സർഗാത്മകാവിഷ്‌കാരങ്ങളിലൂടെ പ്രസരിച്ച ഊർജവും ഉണ്ടെന്നുള്ള അറിവ് സ്വന്തമാക്കാൻ കഴിയാത്ത ഒരു തലമുറയിൽ നിന്ന് സമൂഹത്തിന് കാര്യമായി ഒന്നും പ്രതീക്ഷിക്കാനാവില്ല.സാങ്കേതിക വിദ്യയുടെ വളർച്ച ജീവിതത്തിലേക്ക് ഇനിയും ഒരുപാട് സൗകര്യങ്ങളും വസ്തുക്കളും കൊണ്ടുവരുമെന്നതിൽ യാതൊരു സംശയവുമില്ല.പക്ഷേ,അവ കൊണ്ടുമാത്രം മനുഷ്യാവസ്ഥയിലൂടെ  സാധ്യമാവുന്ന അനേകം ആനന്ദങ്ങളുടെ സാക്ഷാത്കാരത്തിന് ഒരു സമൂഹവും പ്രാപ്തമാവുകയില്ല.ഭാവനയുടെയും മൗലികമായ ചിന്തയുടെയും വലിയ ലോകങ്ങളുമായി  ആത്മബന്ധം സ്ഥാപിക്കുന്നതിലൂടെ മാത്രമേ നമ്മുടെ ഉണ്മയെ ജീവിതസാധാരണകൾക്കപ്പുറത്തുള്ള വലിയ ഉണർവുകളിലേക്കും ആനന്ദങ്ങളിലേക്കും കൊണ്ടുപോവാൻ കഴിയൂ.ആ സാധ്യത എന്തെന്നറിയാതെ അജ്ഞതയുടെ സുഖത്തിൽ ആണ്ടുമുഴുകി ആത്മവിസ്മൃതിയടയുന്നവർക്ക് ഒരു സമൂഹത്തിന്റെ മാനസിക ജീവിതത്തിൽ ശ്രദ്ധേയമായ യാതൊരു ചലനവും സൃഷ്ടിക്കാനാവില്ല.
സമകാലിക ജീവിതം നിലനിൽക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക പരിസരങ്ങളെ പറ്റി അനേകമനേകം തെറ്റിദ്ധാരണകൾ വളർത്തുന്ന ഒട്ടു വളരെ മാധ്യമങ്ങളും ഏജൻസികളും നമുക്ക് ചുറ്റും സജീവമാണ്. നല്ല ആഹാരം,നല്ലവസ്ത്രം,നല്ല വിദ്യാഭ്യാസം തുടങ്ങിയവയെ കുറിച്ചുള്ള  ആശയങ്ങൾ മാത്രമല്ല സ്പ്നങ്ങൾ പോലും കൃത്രിമമായി സൃഷ്ടിച്ച് നമ്മെക്കൊണ്ട് സ്വീകരിപ്പിക്കുന്ന വ്യാജത്വത്തിന്റെ സംസ്‌കാരമാണ് എല്ലാവരെയും വലയം ചെയ്തിരിക്കുന്നത്.'കഥയിലും കവിതയിലും സംഗീതത്തിലും ഇതര കലകളിലൂം അനാവരണം ചെയ്യപ്പെടുന്ന സത്യത്തിന്റെ വിശുദ്ധ സൗന്ദര്യം നമുക്കാവശ്യമുണ്ട്;ഭാവനയുടെ മൂന്നാം കണ്ണ് നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.'(The Republic of Imagination- Azar Nafisi) അത് സാധ്യമാവണമെങ്കിൽ സാഹിത്യവായനയും ചർച്ചകളുമെല്ലാം സമൂഹത്തിൽ നിരന്തരം നടന്നുകൊണ്ടേയിരിക്കണം.എന്നാൽ കല നിർവഹിക്കുന്ന സമുന്നതമായ സത്യബോധനത്തെ പറ്റി നേരിയ ധാരണ പോലുമില്ലാതെയാണ് പുതിയ തലമുറയിലെ ബഹുഭൂരിപക്ഷവും വളർന്നുവരുന്നത്.പഠനത്തിന്റെ ഭാഗമായി അവർ പാഠപുസ്തകങ്ങൾക്കു പുറത്തുള്ള പുസ്തകങ്ങളും വായിക്കാൻ നിർബന്ധിതരാവുന്നുണ്ട്.സ്‌കൂളിൽ വെച്ചു തന്നെ മികച്ച ഡോക്യുമെന്ററി സിനിമകളും ഫീച്ചർ ഫിലുമുകളുമെല്ലാം കാണാനും അവയെ പറ്റിയുള്ള ചർച്ചകൾ കേൾക്കാനും അവർക്ക് അവസരം ലഭിക്കുന്നുണ്ട്.അവർ കൂട്ടായി നോവലെഴുതുകയും കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.പരിസ്ഥിതി ബോധവൽകരണ ക്ലാസുകളിലും ലഹരിവിരുദ്ധ പരിപാടികളിലും അവർ പങ്കെടുക്കുന്നുണ്ട്.മൺമറഞ്ഞ മഹാന്മാരായ കവികളെയും കലാകാരന്മാരെയും അനുസ്മരിക്കാനുള്ള പ്രത്യേകമായ അവസരങ്ങൾ അവർക്ക് നൽകപ്പെടുന്നുണ്ട്.ഇത്രയെല്ലാമായിട്ടും എന്തുകൊണ്ട് അവരുടെ മനോലോകത്തിന് കലയുടെയും സാഹിത്യത്തിന്റെയും അനേകം മേഖലകളിലെ ജ്ഞാനാന്വേഷണത്തിന്റെയും വെളിച്ചങ്ങൾ അപരിചിതമായിത്തീരുന്നു എന്ന ചോദ്യത്തിനുള്ള ഏറ്റവും ശരിയായ ഉത്തരം ഇതാണ്: അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ലാഭചിന്തയാൽ നയിക്കപ്പെടുന്ന പുതിയ ലോകവ്യവഹാരങ്ങളുമായി ഇണങ്ങിപ്പോവും വിധം സൃഷ്ടിക്കപ്പെട്ടതാണ്.തന്ത്രപൂർവമായ അതിജീവനത്തിന്റെയും വളർച്ചയുടെയും ദർശനമാണ് ആ വിദ്യാഭ്യാസ സങ്കൽപത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
                                                 എന്തിന് പരിശീലനം?
 ഏറ്റവും പുതിയ തലമുറയെ പ്രത്യേകമായി പരിശീലിപ്പിച്ചും സാഹിത്യകൃതികളെ അപഗ്രഥനാത്മകമായും വിമർശനബുദ്ധിയോടെയും സമീപിക്കാൻ മുതിർന്നവരെ നിരന്തരം പ്രേരിപ്പിച്ചും തന്നെയേ വായനയുടെ മണ്ഡലത്തിൽ ഇന്ന് നിലവിലുള്ള പ്രതിസന്ധി മറികടക്കാനാവൂ.വായന എന്തിന് ,എങ്ങനെ പരിശീലിപ്പിക്കണം? എന്നതിന് കൃത്യമായി ഉത്തരം കണ്ടെത്തിക്കൊണ്ടു വേണം നമുക്ക് മുന്നോട്ടു പോവാൻ.എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ നാം എത്തിക്കഴിഞ്ഞു.എങ്ങനെ എന്നതിനുള്ള ഉത്തരമാണ് ഇനി അന്വേഷിക്കേണ്ടത്.
കയ്യിൽ കിട്ടുന്നതെന്തും ഞാൻ വായിക്കും എന്ന് പ്രായമായ ഒരാൾക്ക് വേണമെങ്കിൽ പറയാം.കാരണം വായിക്കുന്നതെന്തായാലും അതിൽ നിന്ന് എന്ത് സ്വീകരിക്കണം,എന്തൊക്കെ ഉപേക്ഷിക്കണം എന്നതിനെ പറ്റി സ്വാനുഭവത്തിലൂടെ അയാൾ കുറെയേറെ കാര്യങ്ങൾ ഗ്രഹിച്ചുകഴിഞ്ഞിരിക്കും.കുട്ടികളുടെ കാര്യം അങ്ങനെയല്ല.അവർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ  മുതിർന്നവർ  തന്നെ തിരഞ്ഞെടുത്ത് നൽകേണ്ടി വരും.പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ കാര്യത്തിലേ അതിന്റെ ആവശ്യമുള്ളൂ.അപ്പോൾ തന്നെയും കുട്ടികൾ ഗൗരവമായ വായനയക്ക് തീരെ പ്രാപ്തരല്ല എന്ന ധാരണയോടെയാവരുത് മുതിർന്നവർ നടത്തുന്ന തിരഞ്ഞെടുപ്പ്.യു.പി.സ്‌കൂൾ പിന്നിടുമ്പോഴേക്കു തന്നെ ക്ലാസിക് കൃതികൾ വായിക്കുന്നതിനു പോലും കുട്ടികൾ പ്രാപ്തി നേടിക്കഴിഞ്ഞിരിക്കും.മഹത്തായ എല്ലാ സാഹിത്യകൃതികളും അവയുടെ ദാർശനികഗാംഭീര്യവും സാഹിത്യഭംഗിയും ഗ്രഹിച്ച് വായിക്കാൻ അവർക്ക് കഴിയണമെന്നില്ല.ഈഡിപ്പസ് നാടകമോ കുമാരനാശാന്റെ 'നളിനി'യോ 'പ്രരോദന'മോ മാർക്കേസിന്റെ 'Autumn of the Patriarch' എന്ന നോവലോ അവരുടെ അവധാരണത്തിന്റെ വരുതിയിൽ നിൽക്കില്ല.എന്നാൽ ആശാന്റെ 'ചണ്ഡാലഭിക്ഷുകി'യും 'ദുരവസ്ഥ'യും ഹെമിങ്‌വേയുടെ 'കിഴവനും കടലും' വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങളും' ദസ്തയേവ്‌സ്‌കിയുടെ 'കുറ്റവും ശിക്ഷയും' പി.കുഞ്ഞിരാമൻ നായരുടെ 'നരബലി'യും ടാഗോർ കഥകളും താരാശങ്കർ ബാനർജിയുടെ 'ആരോഗ്യനികേതന'വുമെല്ലാം അവർക്ക് ആസ്വദിച്ച് വായിക്കാനാവും.
വായന കരുതലോടെ നിർവഹിക്കണമെന്നും ഒരു കഥയിലെയോ നോവലിലെയോ അനുഭവങ്ങളെ സ്വന്തം ജീവിതത്തിലേക്ക് പകർത്താനുള്ള പ്രേരണയല്ല മറിച്ച് കൃതികളിലെ ജീവിതത്തെ അനുഭാവപൂർവം മനസ്സിലാക്കാനുള്ള സന്നദ്ധതയാണ് വേണ്ടതെന്നും കുട്ടികളെ പഠിപ്പിക്കുക തന്നെ വേണം.ഇത് വളരെ പ്രാഥമികമെങ്കിലും പ്രധാനപ്പെട്ട സംഗതിയാണ്.ജീവിതത്തെ വലിയ ഉൾക്കാഴ്ചയോടെ സമീപിച്ചിട്ടുള്ള മഹത്തായ സാഹിത്യകൃതികളിൽ നിന്ന് വിവരണാതീതമെന്നു തന്നെ പറയാവുന്ന ഉദാത്തമായ മാനസികാനുഭവങ്ങൾ കുട്ടികൾക്ക് കൈവരും.അത് ഉയർന്ന മൂല്യബോധത്തോടെ,ആഴത്തിലുള്ള ജീവിതബോധത്തോടെ മുന്നോട്ടുപോവാൻ അവരെ സഹായിക്കും.
വലിയ അധ്വാനമില്ലാതെയും തികഞ്ഞ വ്യാപാരബുദ്ധിയോടെയും എഴുത്തിനെ സമീപിച്ചതിന്റെ ലക്ഷണങ്ങൾ വളരെ പ്രകടമായിരിക്കുന്ന കൃതികളെ പോലും എഴുത്തുകാരന്റെ പേരിനു നേർക്കുള്ള ഭയഭക്തിബഹുമാനങ്ങൾ കാരണം തികഞ്ഞ വിധേയത്വത്തോടെ സ്വീകരിക്കുന്ന വായനക്കാരുടെ സാഹിത്യാസ്വാദനം അവർ സ്വയം തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും വ്യാജമാണ്.തന്റെ മാതൃഭാഷയിലും താൻ അടുത്തിടപഴകുന്ന അന്യഭാഷകളിലും ഒരു സാഹിത്യരൂപം കൈവരിച്ചിരിക്കുന്ന വളർച്ചയെ പറ്റി ശരിയായ ധാരണ ഉള്ള ഒരാൾ മാത്രമേ നല്ല വായനക്കാരൻ/വായനക്കാരി ആവുകയുള്ളൂ.മലയാള ചെറുകഥയ്ക്ക് നൂറ്റിരുപത്തഞ്ച് വയസ്സായെന്നും ഭാഷയിലെ ആദ്യചെറുകഥയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന 'വാസനാവികൃതി' ഇന്നു പോലും എത്ര ആഴമുള്ള വായനാനുഭവം നൽകുന്നുവെന്നും അറിയാത്ത ഒരാൾക്കു മാത്രമേ  ലബ്ധപ്രതിഷ്ഠരായ ചില കഥാകാരന്മാർ ഈയിടെ എഴുതിയ പല കഥകളും വായിച്ച് രോമാഞ്ചമണിയാനാവൂ.
      ഒരു സാഹിത്യകൃതി മുന്നോട്ടു വെക്കുന്ന ജീവിതദർശനം അറുപഴഞ്ചനായിരുന്നാൽത്തന്നെയും അതിന്റെ ആഖ്യാനം പുതുമ അനുഭവപ്പെടുത്തുന്നതും രസകരവും ആയേക്കാം.പക്ഷേ,ആഖ്യാനം സൃഷ്ടിക്കുന്ന മായാവലയത്തിൽ കുടുങ്ങി കൃതിയുടെ പ്രത്യയശാസ്ത്രപരമായ അടിസ്ഥാനം ഇന്നതാണെന്ന യാഥാർത്ഥ്യം വിസ്മരിച്ചു പോവുവിധം അകക്കാമ്പില്ലാത്ത വായനയെ ബുദ്ധിപൂർവകവും ഓജസ്സുറ്റതുമായ വായനയായി അംഗീകരിക്കാനാവില്ല.ദർശനത്തിന്റെ മേഖലയിൽ നടന്നിട്ടുള്ള വലിയ അന്വേഷണങ്ങളുമായി സാമാന്യമായെങ്കിലും പരിചയപ്പെടേണ്ടത് നല്ല വായനയെ ഉറപ്പാക്കുന്നതിനുള്ള  പ്രധാനഘടകങ്ങളിലൊന്നാണ്.ചരിത്രത്തെ എന്തിനെന്നില്ലാതെ വ്യാഖ്യാനിച്ചു കൊണ്ടിരിക്കലും മനുഷ്യന്റെ വ്യക്തിപരവും സാമൂഹ്യവുമായ എല്ലാ അനുഭവങ്ങളിലും ഉൾച്ചേർന്നിരിക്കുന്ന വൈരുദ്ധ്യങ്ങളെ വെറുതെ മനസ്സിലാക്കി അംഗീകരിക്കലും ദാർശനികമായ ഉണർവിന്റെ അടയാളങ്ങളല്ല എന്ന് സാഹിത്യവായനക്കാരും തിരിച്ചറിയണം.അല്ലെങ്കിൽ ദർശനത്തിന്റെ ലോകത്തെ പഴയ സാന്നിധ്യങ്ങൾ പുതിയ കാലത്ത് പ്രച്ഛന്ന രൂപത്തിൽ അവതരിക്കുമ്പോൾ അവയെ പുതുതെന്ന് തെറ്റിദ്ധരിച്ച് കൊണ്ടാടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.
വായനയുടെ കാര്യത്തിൽ കുട്ടികൾക്ക് നൽകുന്നതു പോലുള്ള ഉപദേശങ്ങളൊന്നും മുതിർന്നവർക്ക് നൽകാനാവില്ല.എന്ത് വായിക്കണം,എന്ത് വായിക്കരുത് എന്ന് തീരുമാനിക്കുന്നതിന് തനിക്ക് മറ്റൊരാളുടെയും സഹായം ആവശ്യമില്ലെന്ന് വിശ്വസിക്കുന്നവരായിരിക്കും അവരിൽ ഓരോരുത്തരും.എന്നു വെച്ച് അവരുടെ ആസ്വാദനവും മൂല്യനിർണയനവും ഉയർന്ന നിലവാരം പുലർത്തുന്നതായിരിക്കും എന്ന് ഉറപ്പിക്കാനാവില്ല.കേവലം അനുകരണാത്മകമായ വായനയും സാംസ്‌കാരിക ഉൽപാദനോപകരണങ്ങൾക്കു മേൽ അധീശത്വമുള്ളവർ നിർമിച്ചെടുത്ത് പൊതുസമ്മതി സൃഷ്ടിച്ചെടുക്കുന്ന ഭാവുകത്വത്തിന് വീണ്ടുവിചാരമില്ലാതെ കീഴ്‌പ്പെടലും ശീലമാക്കിയവർ അവർക്കിടയിൽ ഒരു പാട് പേരുണ്ടാവും.സാഹിത്യസിദ്ധാന്തങ്ങളെയും അപഗ്രഥന സങ്കേതങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി നിർത്തുകയും നിരൂപണത്തെ ശക്തിപ്പെടുത്തുകയുമാണ് അവരുടെ ഭാവുകത്വത്തിൽ ഇടപെടുന്നതിനുള്ള വഴികൾ.അത്തരത്തിലുള്ള ഇടപെടലുകൾ വളരെ അത്യാവശ്യമായിത്തീർന്നിരിക്കുന്ന വഴിത്തിരിവിലാണ് മലയാളത്തിലെ സാഹിത്യവായന ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.



Sunday, July 3, 2016

ഫോക്‌ലോർപഠനം എന്ന പ്രശ്‌നമേഖല

കേരളത്തിൽ ഒരു പ്രത്യേക പഠനവിഷയമെന്നനിലയിൽ ഫോക്‌ലോറിന് യൂനിവേഴ്‌സിറ്റി തലത്തിൽ അംഗീകാരം ലഭിച്ചിട്ട് കുറച്ചുകാലമേ ആയുള്ളു.പക്ഷേ,ഫോക്‌ലോർ അക്കാദമിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഫോക്‌ലോർ ക്ലബ്ബുകളും കൂട്ടായ്മകളും  ഏതാനും വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന പല തരം പരിപാടികളിലൂടെ ഈ വിഷയത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള സാമാന്യധാരണ എല്ലാ വിഭാഗം ജനങ്ങൾക്കും കൈവന്നു കഴിഞ്ഞു.അക്കാദമിക മേഖലയിൽ  ഫോക്‌ലോറിന് മാന്യമായ ഒരു സ്ഥാനമുണ്ട് എന്ന് സ്ഥാപിക്കാൻ സഹായിക്കുന്ന അനേകം വിവരണാത്മക കൃതികളും ഗവേഷണ പ്രബന്ധങ്ങളും കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ പുറത്തിറങ്ങുകയും ചെയ്തു. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനുങ്ങളും .നാടോടിക്കലകളും തലമുറകൾ കൈമാറിയെത്തിയ പാട്ടുകളും കഥകളും പഴഞ്ചൊല്ലുകളുമെല്ലാം ശ്രദ്ധാപൂർവം പഠിക്കപ്പെടേണ്ടുന്നവയാണെന്ന തിരിച്ചറിവ് നേരത്തെ തന്നെ പല സാഹിത്യചരിത്രകാരന്മാർക്കും നിരൂപകർക്കും ഗവേഷകർക്കുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും വേറിട്ടൊരു നിലനില്പ് സാധ്യമാവുന്ന ഒരു പഠനവിഷയം തന്നെയാണ് ഫോക്‌ലോർ എന്ന ബോധ്യം പൊതുവെ ഉണ്ടായിവരാൻ കുറേ കാത്തിരിക്കേണ്ടി വന്നു എന്നു മാത്രം.
ഫോക്‌ലോറിന് ഗവേഷകരിൽ നിന്നും സാധാരണക്കാരിൽ നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിശേഷ പരിഗണന പക്ഷേ ഈ വിഷയത്തെ അതിന്റെ ആദ്യകാലപഠിതാക്കളുടെ നിർവചനത്തിനത്തിന്റെ പരിധിക്ക് പുറത്തേക്ക് കൊണ്ടുവരുന്നിടത്തേക്കും ഫോക്‌ലോർ പഠനത്തിന് കാലോചിതമായ ഒരു രീതിശാസ്ത്രം രൂപപ്പെടുന്നിടത്തേക്കും ഇനിയും എത്തിച്ചേർന്നിട്ടില്ല. തങ്ങൾ ജീവിക്കുന്ന കാലത്ത് ഫോക്‌ലോറിന്റെ ധർമമെന്താണ് എന്ന് അന്വേഷിക്കാൻ സഹായകമാവുന്ന ഒരു ദർശനവും രീതിശാസ്ത്രവും കരുപ്പിടിപ്പിക്കുന്നതിനെ കുറിച്ച് അവർ ഗൗരവമായി ആലോചിച്ചു കാണുന്നില്ല.
പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമെങ്കിലും ഒരു ജനവിഭാഗത്തിനകത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർ ഗ്രാമീണ കർഷകരായാലും നഗരത്തിലെ ഒരു ട്രെയിഡ് യൂനിയനിലെ അംഗങ്ങളായാലും അവർക്കെല്ലാം അവരുടെതായ ഫോക് ലോർ ഉണ്ടാവും എന്നതാണ് അലൻഡൻഡസിന്റെ കൃതികളിലൂടെ പ്രചരിച്ചതും പുതിയ കാലത്തെ ഫോക്‌ലോറിസ്റ്റുകൾ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നതുമായ വീക്ഷണം.ഈ വീക്ഷണം സ്വീകരിക്കുന്ന ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം ഫോക് ലോർ വളരെ വലിയ അന്വേഷണമേഖലയാണ്. സാഹിത്യം,രാഷ്ട്രീയം,വൈദ്യം,നിയമം,ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ ഓരോന്ന് കൈകാര്യം ചെയ്യുന്നവരിലും അവരവരുടെതായ ശീലങ്ങളും ആചാരങ്ങളും സംസാരവിഷയങ്ങളും കഥകളും ഫലിതങ്ങളും കോഡ്ഭാഷയുമെല്ലാം രൂപപ്പെടുന്നുണ്ട്.അധ്യാപകർ,പത്രപ്രവർത്തകർ,ദൃശ്യമാധ്യമപ്രവർത്തകർ,ചുമട്ടുകാർ,ഓട്ടോഡ്രൈവർമാർ,കച്ചവടക്കാർ,വഴിയോരവാണിഭക്കാർ, എല്ലാവരും വ്യത്യസ്ത ഫോക്കുകളാണ്.ഇവരുടെയെല്ലാം ഫോക്‌ലോറിനെ പ്രത്യേകം പ്രത്യേകമായെടുത്ത് പഠിക്കുകയും അത്തരം പഠനങ്ങളിൽ നിന്ന് കൈ വരുന്ന വിവരങ്ങളെ ചേർത്തുവെച്ച് പരിശോധിക്കുകയും ചെയ്താൽ സാമൂഹ്യചലനങ്ങളെ കുറിച്ചും സാമൂഹ്യജീവിതത്തിന്റെ അന്തർധാരകളെ കുറിച്ചും ആധികാരികമായ കണ്ടെത്തലുകൾ സാധ്യമാവും.ഒരു സമൂഹത്തിന് ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന വൈകാരികാവശ്യങ്ങളെയും ആസന്നസ്വഭാവമുള്ള ഭൗതികാവശ്യങ്ങളെയും ശരിയായ രീതിയിൽ കണ്ടെത്തി അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ കഴിഞ്ഞാൽ സാമൂഹ്യാസൂത്രണം കുറേക്കൂടി ഫലപ്രദമായി നിർവഹിക്കാൻ കഴിയും.ഈയൊരു ദിശയിൽ ഫോക്‌ലോറിന് നൽകാനാവുന്ന സംഭാവനകൾ ആർക്കും അവഗണിക്കാനാവില്ല.പക്ഷേ,കേരളത്തിലെ ഫോക്‌ലോറിസ്റ്റുകൾ ഇപ്പോഴും തെയ്യത്തിന്റെയും നാട്ടറിവുകളുടെയും ജാതിയെയൊ ആദിവാസിവിഭാഗത്തെയോ അടിസ്ഥാനമാക്കിയുള്ള വംശീയപഠനത്തിന്റെയും ലോകത്തിന് പുറത്തേക്ക് മിക്കവാറും കടക്കുന്നില്ല. ഈ പഠനങ്ങൾ ഏറെക്കുറെ എല്ലാം തന്നെ വിവരണാത്മകമാണ് താനും. ഫോക്‌ലോർ ഗവേഷണത്തെ മൗലികമായ വഴിയിൽ സൈദ്ധാന്തികതയിലേക്ക് ഉയർത്താൻ ശ്രമിച്ച രാഘവൻ പയ്യനാടന്റെ 'ഫോക്‌ലോറിനൊരു പഠനപദ്ധതി'എന്ന ഗ്രന്ഥം പോലും കൂട്ടായ്മ എന്തു ചെയ്യുന്നു,എന്തു വിശ്വസിക്കുന്നു, അവരുടെ ദൈവസങ്കല്പം എങ്ങനെ പ്രവർത്തിക്കുന്നു,തങ്ങളുടെ അനുഭവങ്ങളെ അവർ എങ്ങനെ മനസ്സിലാക്കുന്നു എന്നെല്ലാം ചൂണ്ടിക്കാണിക്കുന്നതിന് അപ്പുറം കടന്നതായി കാണുന്നില്ല.
                                             2
വർത്തമാനത്തെ വലിയോരളവോളം ഒഴിവാക്കിക്കൊണ്ടാണ് നമ്മുടെ ഫോക് ലോർ പഠനം നിലനിൽക്കുന്നത്.ഭൂതകാലത്തിന്റെതായി എന്തെന്തൊക്കെ വർത്തമാനത്തിൽ നിലനിർത്തപ്പെടുന്നുണ്ടോ അതിലാണ് ഫോക്‌ലോറിസ്റ്റിന്റെ ശ്രദ്ധ ചെല്ലുന്നത്.ഇതു കാരണം ഫോക് ലോറിസ്റ്റിക്‌സ് എന്നാൽ പഴങ്കഥകൾ,പഴയ പാട്ടുകൾ,ഗ്രാമീണരുടെ,അവരിൽ തന്നെയുള്ള കീഴാള ജനവിഭാഗങ്ങളുടെ ദൈവവിശ്വാസം,മന്ത്രവാദം,ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് എന്ന ധാരണയാണ് സാമാന്യമായി നിലനിൽക്കുന്നത്.
ഓരോ കൂട്ടായ്മയും ലോകത്തെയും ജീവിതം എന്ന പ്രതിഭാസത്തെയും പരമ്പരാഗതമായി എങ്ങനെ മനസ്സിലാക്കി വരുന്നു എന്ന് വ്യക്തമാക്കുക മാത്രമാണ് ഫോക് ലോറിസ്റ്റിന്റെ ഉത്തരവാദിത്വം എന്നു കരുതുന്നവരാണ് ഫോക്‌ലോർ ഗവേഷകരിൽ പലരും.കൂട്ടായ്മയുടെ ലോകവീക്ഷണത്തെയും ജീവിതബോധത്തെയും വിമർശനാത്മകമായി വിലയിരുത്തുകയോ അവയുടെ പരിഷ്‌കരണത്തിന് കൂട്ടായ്മയെ പ്രേരിപ്പിക്കുകയോ തങ്ങളുടെ ലക്ഷ്യമേ അല്ലെന്ന് അവർ പറയും.
പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളുമൊന്നും ചരിത്രത്തിന് പുറത്ത് രൂപം കൊണ്ടവയല്ല.ഓരോ കാലത്ത് ഓരോ ദേശത്ത് ജീവിച്ച വ്യത്യസ്ത ജനവിഭാഗങ്ങളുടെ തൊഴിൽ,സാമ്പത്തിക സ്ഥിതി,ലോകത്തെ കുറിച്ചുള്ള അറിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അവ ഉണ്ടായി വന്നത്.രോഗങ്ങൾ,വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും ദുരന്തങ്ങൾ,സാമൂഹ്യസംഘർഷങ്ങൾ എന്നിവയ്‌ക്കെല്ലാം പിന്നിൽ ഭൗതികാതീത ശക്തികളാണ് പ്രവർത്തിക്കുന്നതെന്നും അവയെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ ദുരനുഭവങ്ങൾ ആവർത്തിക്കുമെന്നും ഉള്ള  ധാരണയോടെയാണ് പഴയ കാലത്തെ ഏതാണ്ട് എല്ലാ കൂട്ടായ്മകളും അവയുടെ ജീവിത ധാരണകൾ സ്വരൂപിച്ചതും ആചാരാനുഷ്ഠാനങ്ങൾക്ക് രൂപം നൽകിയതും.ഒരു ആചാരത്തെ കുറിച്ച് പഠിക്കുമ്പോൾ ഫോക് ലോറിസ്റ്റ് ആദ്യമായി ചെയ്യേണ്ടത് ആ ആചാരത്തെ എല്ലാ വിശദാംശങ്ങളോടും കൂടി മനസ്സിലാക്കി രേഖപ്പെടുത്തുക എന്നതു തന്നെയാണ്.അടുത്ത പടിയായി ആ ആചാരത്തിനു പിന്നിൽ പ്രവർത്തിക്കുന്ന വിശ്വാസത്തിന്റെ ആധികാരികമായ വിവരണം സാധിക്കുക.പിന്നെ ആചാരം നിലവിൽ വന്ന ചരിത്രസന്ദർഭത്തിന്റെ പ്രത്യേകതകൾ വ്യക്തമാക്കുക.ആചാരത്തെ ഘടനവാദത്തിന്റെയോ തനിക്ക് കൂടുതൽ ഫലപ്രദമെന്ന് തോന്നുന്ന മറ്റേതെങ്കിലും സങ്കേതത്തിന്റെയോ സഹായത്തോടെ അപഗ്രഥിക്കുക.ആചാരത്തെ നിലനിർത്തുന്ന ജനവിഭാഗത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ആചാരം രൂപംകൊണ്ട കാലത്തിലേതിൽ നിന്ന് ഒരു പാട് മാറിക്കഴിഞ്ഞതിനു ശേഷവും ആചാരം എന്തുകൊണ്ട് നിലനിൽക്കുന്നു?അതിനെ നിലനിർത്തുന്നതിൽ എന്തുകൊണ്ട് ആ ജനവിഭാഗം വലിയ താൽപര്യവും ജാഗ്രതയും പുലർത്തുന്നു? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലാണ് ആചാരത്തെ കുറിച്ചുള്ള പഠനത്തിൽ ഫോക് ലോറിസ്റ്റിന് ചെയ്യാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യം.കൂട്ടായ്മയെ ആചാരവുമായി വേർപിരിയാനാവാത്ത വിധം ബന്ധിപ്പിച്ചു നിർത്തുന്ന ഘടകങ്ങൾ പലതാവാം.അവ ഒന്നൊന്നായി കണ്ടെടുത്ത് വിശദീകരിക്കുമ്പോഴാണ് ഫോക്‌ലോർ പഠനത്തിന്റെ സമകാലിക പ്രസക്തി വ്യക്തമാവുക.കൂട്ടായ്മയുടെ മാറിയ ജീവിത സാഹചര്യങ്ങളിലും മാറ്റത്തെ പ്രതിരോധിക്കുന്ന ഏതേതേതൊക്കെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന പ്രക്രിയ സമകാലിക രാഷ്ട്രീയത്തിന്റെയും ഇതര സാമൂഹ്യാനുഭവങ്ങളുടെയും ഉപരിതലത്തിൽ ദൃശ്യമാവാത്ത പലതിനെയും ആഴത്തിൽ നിന്ന് കണ്ടെത്തി പുറത്തെടുക്കുന്നതിലൂടെയേ  പൂർത്തിയാക്കാനാവൂ.ഈ അന്വേഷണത്തിലൂടെ രാഷ്ട്രീയ ദർശനത്തിനും സാമൂഹ്യശാസ്ത്രത്തിനും സംസ്‌കാരപഠനത്തിനുമെല്ലാം ഫോക്‌ലോറിസ്റ്റ് സംഭാവന ചെയ്യുന്നത് മറ്റ് വഴികളിൽ കണ്ടെത്താനാവാത്ത സത്യങ്ങളായിരിക്കും.
തങ്ങൾ പഠനവിധേയമാക്കുന്ന ഫോക്‌ലോർ ഇനം വർത്തമാനജീവിതത്തിൽ നിർവഹിക്കുന്ന ധർമമെന്ത്?,അത് മനുഷ്യവംശം ആർജിച്ചു കഴിഞ്ഞ വിജ്ഞാനവും പുതിയ ജീവിതധാരണകളുമായി എത്രത്തോളം പൊരുത്തപ്പെടുന്നുണ്ട്? അതിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ഫലങ്ങൾ എന്തൊക്കെയാണ്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലാണ് ഫോക് ലോർ പഠിതാക്കൾ ചെയ്യേണ്ടുന്ന രണ്ടാമത്തെ പ്രധാന കാര്യം. ജീവിത പുരോഗതിയെ കുറിച്ചും ജനത കൈവരിക്കേണ്ടുന്ന സാംസ്‌കാരിക വളർച്ചയെ കുറിച്ചും ഫോക്‌ലോറിസ്റ്റിന് സ്വന്തമായി ഒരു നിലപാടും ഇല്ലെങ്കിൽ ഈ അന്വേഷണത്തിന്റെ വഴിയിൽ അയാൾക്ക് അധികമൊന്നും മുന്നോട്ടുപോവാനാവില്ല.കൂട്ടായ്മയുടെ വിശ്വാസങ്ങളെയും തീരുമാനങ്ങളെയും അംഗീകരിക്കലാണ് അതല്ലാതെ കൂട്ടായ്മക്ക് പുറത്തുള്ളവരുടെ യുക്തി ഉപയോഗിച്ച് അവയെ ചോദ്യം ചെയ്യലല്ല ഫോക്‌ലോറിസ്റ്റിന്റെ കടമ എന്ന് വാദിക്കുന്നവരുണ്ട്.സതിസമ്പ്രദായം നിലനിൽക്കേണ്ടത് ആവശ്യമാണെന്ന് ഒരു കൂട്ടായ്മക്ക് തോന്നുന്നുവെങ്കിൽ അത് നിലനിൽക്കട്ടെ എന്നു പോലും അവർ പറഞ്ഞുകളയും.തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഒരു പ്രദേശത്തെ വേട്ടക്കാരുടെ പല സംഘങ്ങൾ കാട് കയറി മുയൽ,മാൻ,കൂരൻ,കാട്ടുപന്നി,അണ്ണാൻ തുടങ്ങിയ മൃഗങ്ങളെ ധാരാളമായി കൊന്ന്  മുളന്തണ്ടിൽ കെട്ടി ആഘോഷപൂർവം കൊണ്ടു വരുന്ന ചടങ്ങിനെ പിന്തുണക്കാനായി വന്യജീവിസംരക്ഷണം എന്ന ആശയത്തെ തന്നെ പുച്ഛിച്ചു തള്ളുന്നതിനു പിന്നിലും ഇതേ നിലപാടാണുള്ളത്.ഫോക് ലോറിസ്റ്റിന്റെ മനോഭാവം ഇതായിരിക്കരുത്.
പല അനുഷ്ഠാനങ്ങളും ഇന്ന് നിലനിൽക്കുന്നത് കലകൾ എന്ന നിലക്കു തന്നെയാണെന്ന കാര്യം ഇന്നാട്ടിലെ എല്ലാവർക്കും ബോധ്യമുള്ളതാണ്.തെയ്യം കെട്ടുന്നയാളെ തെയ്യം കലാകാരൻ എന്നു വിളിക്കുന്നതിലും അയാളെ ഫോക്‌ലോർ അക്കാദമിയോ മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളോ അവാർഡ് നൽകി ആദരിക്കുന്നതിലും ആരും ഒരപാകതയും കാണുന്നില്ല.കാവിൻമുറ്റത്തോ,പ്രത്യേകം തയ്യാറാക്കിയ മറ്റ് സ്ഥലങ്ങളിലോ തെയ്യം പ്രത്യക്ഷപ്പെടുമ്പോൾ നൂറ് കണക്കിനാളുകൾ,വിശേഷിച്ചും കുട്ടികൾ മൊബൈൽഫോണുമായി തിക്കത്തിരക്കുന്നത് കാണാം.ഈ സന്ദർഭത്തിൽ,കാഴ്ചക്ക് ഇമ്പം നൽകുന്ന,കലാപരമായി അണിയിച്ചൊരുക്കപ്പെട്ട രൂപം എന്ന നിലക്കാണ് താൻ അവരുടെ മുന്നിൽ നിൽക്കുന്നത് എന്നകാര്യം തെയ്യംകെട്ടിയ ആൾക്ക് തീർച്ചയായും മനസ്സിലാവുന്നുണ്ടാവും.അതേ സമയം അനുഗ്രഹം വാങ്ങാൻ കാത്തുനിൽക്കുന്ന ഭക്തജനസഞ്ചയം ഇതേ തെയ്യപ്പറമ്പിൽ വേറെ ഉണ്ടാവും.അവരുടെ മനോവ്യാപാരങ്ങളും പഴയ കാലത്തെ ഭക്തജനത്തിന്റെതിനു സമാനമായിരിക്കില്ല.അത് മൊബൈലുമായി തിക്കിത്തിരക്കുന്ന പുതിയ തലമുറയിലെ യുവജനങ്ങളുടെതും ആയിരിക്കില്ല.ഭക്തിയും കൗതുകവും കലാസ്വാദനതാല്പര്യവും സമന്വയിക്കുന്ന മനസ്സോടെയാവും അവർ തെയ്യത്തിന്റെ ദർശനം കാത്തുനിൽക്കുന്നത്.
തെയ്യം പോലും ഇങ്ങനെ വ്യത്യസ്തമായാണ് കാഴ്ചക്കാരാൽ സ്വീകരിക്കപ്പെടുന്നത്. തെയ്യപ്പറമ്പിലെ ഫോക് തന്നെ ഒരേ താൽപര്യത്താൽ വിളക്കിച്ചേർക്കപ്പെട്ട ഒരു കൂട്ടായ്മയല്ലാതായിത്തീർന്നിരിക്കുന്നു എന്നർത്ഥം.ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിക്കുന്നതിന് ഫോക്‌ലോറിസ്റ്റിന് സ്വാഭാവികമായും സാമൂഹ്യശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയുമെല്ലാം സഹായം തേടേണ്ടിവരും.

                                               3
ഫോക്‌ലോറിൽ നിന്ന് ഒരു ഭാഷയിലെ പഴയകാല സാഹിത്യം എന്തൊക്കെ സ്വീകരിച്ചിരുന്നു,ആ സ്വീകാരത്തിൽ ഫോക്‌ലോർ വസ്തുതകൾക്ക് എന്തൊക്കെ രൂപാന്തരങ്ങൾ സംഭവിച്ചിരുന്നു,സമകാലിക സാഹിത്യത്തിലെ ഫോക്‌ലോർ സ്വാധീനത്തിന്റെ സ്വഭാവങ്ങളും ഫലങ്ങളും എന്തൊക്കെയാണ്  എന്നെല്ലാം ഫോക്‌ലോറിസ്റ്റുകൾ അന്വേഷിക്കേണ്ടതാണ്.പഠനത്തിന് ഏറെ സാധ്യതകളുള്ള വളരെ വിശാലമായ ഒരു മേഖലയാണിത്.ഫോക്‌സാഹിത്യത്തിലെയും സമകാലിക സാഹിത്യത്തിലെയും ജീവിതസമീപനങ്ങൾ,അനുഭവാവിഷ്‌ക്കരരീതികൾ,ആഖ്യാന തന്ത്രങ്ങൾ എന്നിവ തമ്മിലുള്ള വ്യത്യാസം,അവയിൽ നിന്ന് സാമൂഹ്യപരിണാമത്തെ കുറിച്ച് സ്വരൂപിക്കാവുന്ന വിവരങ്ങൾ ഇവയൊക്കെ ഫോക് ലോറിസ്റ്റുകൾക്ക് കണ്ടെത്താം.ഇത് ഭാഷയിലെ സാഹിത്യപഠനത്തിന് കൂടുതൽ ആഴവും പരപ്പുംനൽക്കും.
ഫോക് ലോർ സമാഹരണത്തിലും വിവരണത്തിലുമാണ് നമ്മുടെ നാട്ടിലെ ഫോക്‌ലോർ പഠിതാക്കൾ പ്രധാനമായും ശ്രദ്ധിച്ചു കാണുന്നത്.അപഗ്രഥനം,ഫോക് ലോറിൽ നിന്ന് കൈവരുന്ന ചരിത്ര വസ്തുതകളുടെ ക്രോഡീകരണം, വിശകലനം,സാഹിത്യവും ഇതര കലകളുമായി ബന്ധപ്പെടുത്തിയുള്ള അനേഷണങ്ങൾ എന്നീ മേഖലകളിൽ കാര്യമായ നേട്ടങ്ങൾ ഇനിയും ഉണ്ടാകേണ്ടതായിട്ടാണ് ഇരിക്കുന്നത്.ഗൃഹാതുരത കലർന്ന ആവേശത്തോടെ ഫോക് ലോറിനെ സമീപിക്കുന്നവർ, വിവരശേഖരണത്തിൽ വലിയ ഉത്സാഹം കാണിക്കുകയും വിശകലനത്തിന്റെ വഴിയിലേക്ക് പ്രവേശിക്കുന്നതിൽ ഒട്ടും താൽപര്യം പുലർത്താതിരിക്കുകയും ചെയ്യുന്നവർ,ഈ പഠനമേഖലയിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞതായി ഭാവിച്ച്  അഹങ്കരിക്കുന്നവർ, ഗവേഷണ ബിരുദം നേടാനുള്ള എളുപ്പവഴിയായി ഫോക്‌ലോറിനെ കാണുന്നവർ ഇങ്ങനെ പല തരക്കാരാണ് ഫോക് ലോർ പഠനത്തിന്റെ മേഖലയിൽ ഇന്നുള്ളത്.നാഗരിക സമൂഹങ്ങളിൽ അനാഗരികരായി തുടരുന്ന മിക്കവാറും നിരക്ഷരായ കർഷകരും അടിത്തട്ടിലുള്ള മറ്റ് തൊഴിലാളികളും മാത്രമാണ് ഫോക് എന്നും അവർക്കിടയിൽ തലമുറകൾ കൈമാറിയെത്തിയിട്ടും മാറ്റമില്ലാതെ നിലനിൽക്കുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനുങ്ങളും പഴഞ്ചൊല്ലുകളും കലകളും മറ്റുമാണ് ഫോക്‌ലോർ എന്നും ഭൂതകാലസംസ്‌കാരത്തെയാണ് തങ്ങൾ പഠനവിധേയമാക്കുന്നത് എന്നും ഉള്ള ധാരണയോടെയാണ് ആദ്യകാല ഫോക്‌ലോറിസ്റ്റുകൾ തങ്ങളുടെ വിഷയത്തെ സമീപിച്ചിരുന്നത്.സമാഹരണത്തിനും വിവരണത്തിനും താരതമ്യത്തിനും ഫോക്‌ലോർ രൂപങ്ങളുടെ ഉൽപത്തിസ്ഥാനത്തെ കുറിച്ചുള്ള അന്വേഷണത്തിനും അപ്പുറത്തേക്ക് അവർ പോയിരുന്നില്ല.ആ വഴിയിൽ തന്നെ തുടരുകയാണെങ്കിൽ ഈ വിഷയത്തിന് ഭാവിയില്ല.ഓരോ ഫോക് ലോർ ഇനത്തെയും ചരിത്രവൽക്കരിച്ച് മനസ്സിലാക്കി ഓരോന്നിന്റെയും സമകാലിക സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ പ്രസക്തി നിർണയിക്കുന്നതിന് പര്യാപ്തമാവുന്ന ഒരു രീതിശാസ്ത്രം കരുപ്പിടുപ്പിക്കാനാണ് ഫോക്‌ലോറിസ്റ്റുകൾ അടിയന്തിരമായി ശ്രമിക്കേണ്ടത്. അതിലൂടെ മാത്രമേ ഫോക്‌ലോർ പഠനത്തെ മുന്നോട്ട് കൊണ്ടുപോവാനാവൂ.