Pages

Tuesday, October 26, 2010

വാക്ക്

ക്ഷമിക്കണം സാര്‍
വാക്ക് പിഴച്ച് താങ്കളെന്നെ വെറുത്തേക്കുമോ
എന്റെ പ്രമോഷന്‍ തടയുമോ
ഉദ്യോഗം തന്നെ ഇല്ലാതാക്കുമോ
കുടുംബം കുളം തോണ്ടുമോ
എന്നൊക്കെ ഭയന്നാണ് സാര്‍
സാറിനോടൊരു വാക്കുപോലും ഞാന്‍ മിണ്ടാത്തത്്
പക്ഷേ,ഈ മൗനവുമിപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നു സാര്‍
സാറിനെ ഞാന്‍ ഭയക്കുന്നു
സാറിന്റെ നീക്കങ്ങളത്രയും ഒളിഞ്ഞൊളിഞ്ഞ് നിരീക്ഷിക്കുന്നു
സാറിനെതിരെ ഗൂഢാലോചന നടത്തുന്നു
സാറിനെ കെണിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്നു
എന്നൊക്കെ സാറ് സംശയിച്ചേക്കുമോ
ഇരുട്ടടിക്ക് സാറ് ആളെ ഏര്‍പ്പാടാക്കുമോ
കള്ളക്കേസില്‍ കുടുക്കി സാറെന്നെ അഴിയെണ്ണിക്കുമോ
ക്വട്ടേഷന്‍ടീമിനെ വിട്ട് സാറെന്റെ കഥ കഴിക്കുമോ?
പേടികൊണ്ട് ഞാന്‍ പനിച്ചുവിറക്കുകയാണ് സാര്‍
വാക്കും മൗനവുമല്ലാത്ത ഒന്ന്,
ബധിരരുടെയും മൂകരുടെയും രക്ഷക്കെത്തുന്ന,
വിരലുകള്‍ കഥയും കാര്യവും പറയുന്ന,
ആ മനോഹരഭാഷ
അതേ എനിക്കിനി രക്ഷയുള്ളൂ സാര്‍
അത് പഠിക്കാന്‍ അവധിയെടുത്തു ഞാന്‍ പോവുകയാണ്
സാറും അവധിയെടുത്ത് എന്നോടൊപ്പം വരണമെന്നും
ഭാഷയുടെ കുശുമ്പില്‍ നിന്നും കുന്നായ്മയില്‍ നിന്നും
കള്ളത്തരങ്ങളില്‍ നിന്നും പൊള്ളത്തരങ്ങളില്‍ നിന്നും
എങ്ങനെയെങ്കിലുമൊന്നു രക്ഷപ്പെടണമെന്നും പറയാന്‍
ദയവായി എന്നെ അനുവദിക്കണം സാര്‍
സാര്‍.....സാര്‍.....സാ....ര്‍.

ദൈവവിചാരം

പൂമ്പാറ്റകളുടെ ചിറകുകള്‍ കണ്ടും
ആകാശത്തിലെ പറവകളെ കണ്ടും
ഉറുമ്പുകളുടെ ഘോഷയാത്ര കണ്ടും
നിന്നില്‍ ഞാന്‍ വിശ്വസിക്കാം
മനുഷ്യലോകത്തിലെ മറിമായങ്ങള്‍ കണ്ട്
നീ ഉണ്മയാണെന്നു കരുതാന്‍
ദൈവമേ,ദയവായി എന്നോടാവശ്യപ്പെടരുത്.

Saturday, October 9, 2010

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

14
മധ്യപ്രദേശില്‍ നിന്നുള്ള ഒരു കവിസുഹൃത്ത് പല വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞു "നിങ്ങള്‍ എഴുതുന്നതില്‍ എവിടെയോ ലിയോപാര്‍ദി ഉണ്ട്''
"ആരാണ് ലിയോപാര്‍ദി?''
"ഒരു ഇറ്റാലിയന്‍ കവിയാണ്''
"ഞാന്‍ പക്ഷേ അദ്ദേഹത്തിന്റെ കവിതകളൊന്നും വായിച്ചിട്ടില്ല''
"ഉണ്ടാവണമെന്നില്ല.പക്ഷേ നിങ്ങളുടെ എഴുത്തില്‍ ലിയോപാര്‍ദിയുടേതു മാത്രമായ ചിലതൊക്കെ ഉണ്ട്''
ആ സുഹൃത്ത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ എന്റെ രണ്ടുമൂന്നു കഥകള്‍ മാത്രമേ അന്ന് വായിച്ചിരുന്നുള്ളൂ.അവയെ മാത്രം അടിസ്ഥാനമാക്കിയുള്ള ആ നിരീക്ഷണത്തിന് പെട്ടെന്നുണ്ടായ ഒരു തോന്നലെന്നതിനപ്പുറം പ്രത്യേകിച്ചൊരു പ്രാധാന്യവും ഞാന്‍ കല്പിച്ചിരുന്നില്ല.എങ്കിലും വര്‍ഷങ്ങള്‍ പലതും കടന്നുപോയിട്ടും ആ സംഭാഷണത്തിന്റെ ഓര്‍മയ്ക്ക് മങ്ങലേറ്റില്ല.അതേ സമയം ലിയോപ്പാര്‍ദിയുടെ കവിതകള്‍ തേടിപ്പിടിച്ച് വായിക്കണമെന്ന തോന്നലൊന്നും എനിക്കുണ്ടായതുമില്ല.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് എന്റെ കയ്യില്‍ അല്പം പഴക്കമുള്ളൊരു പുസ്തകം വന്നുചേര്‍ന്നു.ലിയോപ്പാര്‍ദി ഉള്‍പ്പെടെ കുറേ ഇറ്റാലിയന്‍കവികളുടെ രചനകള്‍ അവയുടെ ഇംഗ്ളീഷ് പരിഭാഷയോടൊപ്പം സമാഹാരിച്ചവതരിപ്പിച്ച ഒരു പുസ്തകം.പെന്‍ഗ്വിന്‍ ആണ് പ്രസാധകര്‍.പുസ്തകത്തില്‍ Leopaedy യെപരിചയപ്പെടുത്തിക്കൊണ്ട് ഒറ്റ വാക്യമേ ഉണ്ടായിരുന്നുള്ളൂ.Giacomo Leopardy (1798-1837) Italians consider him immortal. ഈ വാക്യം എന്നിലുണ്ടാക്കിയ ഞെട്ടല്‍ പൂര്‍ണാര്‍ത്ഥത്തില്‍ പകര്‍ത്തിവെക്കാന്‍ എനിക്ക് കഴിയില്ല.ഞാന്‍ ലിയോപാര്‍ദിയുടെ കവിതകള്‍ മുഴുന്‍ ആര്‍ത്തിയോടെ വായിച്ചു.എന്റെ പഴയ സുഹൃത്ത് ഏതര്‍ത്ഥത്തിലാണ് എന്റെ എഴുത്തില്‍,അതും ഗദ്യമെഴുത്തില്‍ ഈ മഹാകവിയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് എനിക്ക് മനസ്സിലായില്ല.ആ ഒരു അങ്കലാപ്പ് മാറ്റാനാവാം ഞാന്‍ ഉടനേ ഒരു പേപ്പറെടുത്ത് ഈ വരികള്‍ എഴുതി:
''ഞങ്ങള്‍ക്കൊരു കവിയുണ്‍ണ്ട്''
ആ ഇറ്റലിക്കാരന്‍ പറഞ്ഞു:
"അദ്ദേഹം എഴുതിയതുപോലെയാണ്
താങ്കളും എഴുതുന്നത്''
"അദ്ദേഹത്തിനിപ്പോള്‍ എത്ര വയസ്സായിക്കാണും?
എന്നേക്കാള്‍ പ്രായമുണ്‍ണ്ടാവുമോ?''
കവിതാമോഷണത്തിന്റെ നാണക്കേടോര്‍ത്ത്
കയ്യും കരളും വിറച്ചു.
"ഓ,ലിയോപ്പാര്‍ദി 1837 ല്‍ മരിച്ചു''
"അപ്പോള്‍ ഞാന്‍ ...ഞാന്‍....''
"അതേ,ഞങ്ങള്‍ ഇറ്റലിക്കാര്‍ കരുതുന്നത്
ലിയോപ്പാര്‍ദിക്ക് മരണമില്ലെന്നാണ.്''

15
യാദൃച്ഛികതയും അനിവാര്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ബന്ധമില്ലായ്മയെ കുറിച്ചുമെല്ലാം ദാര്‍ശനിക•ാര്‍ എത്രയെത്രയോ കാര്യങ്ങള്‍ ഇതിനകം പറഞ്ഞുകഴിഞ്ഞിരിക്കും.വ്യക്തിപരമായ അനുഭവങ്ങള്‍ ഈയൊരു സംഗതിയെക്കുറിച്ചുള്ള ആലോചനയിലേക്ക് എന്നെ നയിച്ച സന്ദര്‍ഭങ്ങള്‍ വളരെയേറെയാണ്.ഞാന്‍ അടിസ്ഥാനപരമായി ഒരലസപ്രകൃതിയും മനസ്സിന്റെ അപ്പപ്പോഴത്തെ ശാഠ്യങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കുന്ന ആളുമാണ്. ഇങ്ങനെയുള്ള ഒരാളുടെ ജീവിതത്തില്‍ യാദൃച്ഛികതയ്ക്ക് വളരെ വലിയ സ്ഥാനമുണ്ടാവും.പക്ഷേ എന്റെ ജീവിതത്തിലെ ഓരോ യാദൃച്ഛികതയെയും കുറിച്ച് പിന്നീട് വളരെ കഴിഞ്ഞ് ആലോചിച്ചു നോക്കിയപ്പോഴെല്ലാം ഒരേ നിഗമനത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നത്.അവയൊന്നും യഥാര്‍ത്ഥത്തില്‍ യാദൃച്ഛികതകളല്ല.എന്റെ മനോഘടനയോടെ ഭൂമിയുടെ ഏത് കോണില്‍ ജീവിക്കുന്ന ആളുടെ ജീവിതത്തിലും നേരിയ വ്യത്യാസങ്ങളോടെ ഈ യാദൃച്ഛികതകളെല്ലാം ഇടം നേടും.കാര്യങ്ങള്‍ അങ്ങനെയല്ലാതാവാന്‍ യാതൊരു നിവൃത്തിയുമില്ല.എന്റെ നിലപാട് ഇതാണെങ്കില്‍ നാഡീജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ഒരാളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം?നാഡീജ്യോതിഷക്കാരന്‍ നിങ്ങളുടെ ജീവിതത്തെ കണ്ടെടുക്കാവുന്ന പൂര്‍വലിഖിതങ്ങളുടെ സമാഹാരമായി കാണുന്നു.ഓരോ ഘട്ടത്തിലും ഓരോരോ സാധ്യതകളെ ഒഴിവാക്കി നിങ്ങളുടേതു മാത്രമായ ലിഖിതത്തില്‍ എത്തിച്ചേരുന്നു.അങ്ങനെ നിങ്ങള്‍ ആരാണ് എന്താണ് എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നു.ഇത് സവിശേഷമായ ഒരു കളിയോ കളിയുടെ സ്വഭാവം പുലര്‍ത്തുന്ന ഒരു സങ്കേതമോ മാത്രമാണ്.കണ്ടെത്തലുകളിലേക്കുള്ള വഴി വ്യത്യസ്തമാണെങ്കിലും ജ്യോതിഷവും ശാസ്ത്രീയത അവകാശപ്പെടാനാവാത്ത ചില വിശ്വാസങ്ങളെ കരുക്കളാക്കിയുള്ള കളി തന്നെയാണ്.
കൈനോട്ടം എനിക്ക് വളരെ കൌതുകം തോന്നിയ ഒരു മേഖലയാണ്.പക്ഷേ,കയ്യുടെ മൊത്തത്തിലുള്ള പ്രകൃതത്തിലും കൈരേഖകളിലും നമ്മുടെ ഭൂതകാലത്തിലെ ഏതെങ്കിലും പ്രത്യേകസംഭവങ്ങളുടെ രേഖപ്പെടുത്തലുള്ളതായി ഇന്നേ വരെ തോന്നിയിട്ടില്ല.അതേ സമയം കൈ ഭാവിയെപ്പറ്റി വിശാലാര്‍ത്ഥത്തിലുള്ള ചില സൂചനകള്‍ തരിക തന്നെ ചെയ്യും. മനുഷ്യനിരീക്ഷണം കൊണ്ടും ജീവിതപരിചയം കൊണ്ടും ഏതൊരാള്‍ക്കും ആ സൂചനകള്‍ വായിച്ചെടുക്കാം.മുഖലക്ഷണശാസ്ത്രത്തെയും ഞാന്‍ ആ മട്ടില്‍ തന്നെയാണ് കാണുന്നത്.
16
1985 സപ്റ്റംബര്‍ 15ന് വൈകുന്നേരം ആറ് മണിയോടെ ഞാനും എന്റെ വിദ്യാര്‍ത്ഥിയും അതിലേറെ സുഹൃത്തുമായ ഉമ്മറും കുടകിലെ മര്‍ക്കാറയിലെത്തി.ആകാശം മൂടിക്കെട്ടിയിരുന്നു. ചന്നം പിന്നം മഴ പെയ്യുന്നുണ്ടായിരുന്നു.കഠിനമായ തണുപ്പുണ്ടായിരുന്നു. ബസ്സില്‍ നിന്ന്
പുറത്തിറങ്ങിയപ്പോള്‍ ആദ്യം ഉണ്ടായ തോന്നല്‍ ഞങ്ങള്‍ ഏതോ വിദേശനഗരത്തില്‍ എത്തിയിരിക്കുന്നു എന്നതാണ്.തൂമഞ്ഞിന്റെ മുഖഭംഗിയുള്ളവരും പല വര്‍ണ്ണത്തിലുള്ള മനോഹരമായ സ്വെറ്റര്‍ ധരിച്ചവരുമായ കൊച്ചുസുന്ദരികള്‍,ഗംബൂട്ടും പുള്‍ഓവറും കൌബോയ് തൊപ്പിയുമൊക്കെയായി ചെറുപ്പക്കാര്‍,നാലുപാടു നിന്നും മലയിറങ്ങി വന്ന് നഗരത്തെ പൊതിയുന്ന മൂടല്‍മഞ്ഞ്.എല്ലാം ചേര്‍ന്ന് ഒരു മായികഭൂവിഭാഗം രൂപപ്പെട്ടതുപോലെ.ഒരു വഴിയോരക്കച്ചവടക്കാരന്‍ പുഴുങ്ങിയ ചോളം വില്‍ക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ ഓരോ കുല ചോളം വാങ്ങി.ഉപ്പുവെള്ളവും മുളകും വിതറിയ ആവി പാറുന്ന ചോളം മെല്ലെമെല്ലെ കടിച്ചു തിന്നുമ്പോള്‍ ഞാന്‍ എന്തൊക്കയാവും ആലോചിച്ചിട്ടുണ്ടാവുക എന്ന് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല.ഒരു വേള ഒന്നും ആലോചിച്ചിരിക്കില്ല.ഞാനും ഉമ്മറും സ്വപ്നതുല്യമായ ആ കൊച്ചുനഗരവുമെല്ലാം കാലത്തിന്റെ ഭാഗമാക്കപ്പെട്ട് ഭാവിയിലെന്നോ ആര്‍ക്കോ വായിക്കാനോ ഭാവന ചെയ്യാനോ ആയി കരുതിവെക്കപ്പെടുന്ന വിചിത്രമായ ഒരു പ്രക്രിയയാവാം ആ നിമിഷങ്ങളില്‍ നടന്നുകൊണ്ടിരുന്നത്?
17
അറം പറ്റുക എന്നു കേട്ടിട്ടില്ലേ? 2010 ആഗസ്ത് 16ാം തിയ്യതി എന്റെ കാര്യത്തില്‍ അത് സംഭവിച്ചു.വടകരയിലെ തണല്‍ ബുക്സിന്റെ ഓണം പുസ്തകച്ചന്ത ഉദ്ഘാടനം ചെയ്യാനായി ധര്‍മടത്തു നിന്ന് പുറപ്പെട്ട് തലശ്ശേരി കോടതി സ്റോപ്പ് പിന്നിടുന്നതിനിടയില്‍ ഞാന്‍ പോക്കറ്റടിക്കപ്പെട്ടു.ചില്ലറ രണ്ടോ മൂന്നോ രൂപ കഴിഞ്ഞാല്‍ എന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഇരുന്നൂറ് രൂപയാണ് പോയത്.മലയാളമനോരമയുടെ ഓണപ്പതിപ്പില്‍ ഞാനെഴുതിയ ടിന്റുമോന്‍ എന്ന കഥവായിച്ചതിന്റെ സന്തോഷത്തില്‍ അല്പം മുമ്പ് ഒരാള്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു.ടിന്റുമോനിലെ നായകന്‍ ഒരു പോക്കറ്റടിക്കാരനാണ്.ജീവിതത്തില്‍ ഒരു പോക്കറ്റടിക്കാരനെ കഥാപാത്രമാക്കി ഞാന്‍ എഴുതിയ ആദ്യകഥയാണ് ടിന്റുമോന്‍.അത് അച്ചടിച്ചുവന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കഥാപാത്രത്തിന്റെ ഗണത്തില്‍ പെട്ട ഒരാള്‍ എന്റെ മേല്‍ ‘ഡ്യൂട്ടി' നടത്തി.സംഗതി പൂര്‍ണമായും ബോധ്യം വന്നപ്പോള്‍ സര്‍വശക്തനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് ബഷീര്‍സ്റൈലില്‍ പറയാനൊന്നും എനിക്ക് തോന്നിയില്ല.പക്ഷേ,എന്തുകൊണ്ടെന്നറിയില്ല,ആ അജ്ഞാത തസ്കരനോട് എനിക്ക് യാതൊരു വിധ വിരോധവും തോന്നിയില്ല.മറ്റൊരാള്‍,ഒരു വേള ഒരത്യാവശ്യകാര്യത്തിന് ആരുടെയെങ്കിലും കയ്യില്‍ നിന്ന് കടം വാങ്ങി പോകുന്ന ഒരാള്‍ പോക്കറ്റടിക്കപ്പെട്ടു എന്നു കേട്ടാല്‍ ആ നീചകൃത്യം ചെയ്തവനോട് തീര്‍ച്ചയായും എനിക്ക് പകയും വിദ്വേഷവും തോന്നും.എന്റെ കാര്യത്തില്‍ തുക ഇരുന്നൂറില്‍ ഒതുങ്ങുന്നതുകൊണ്ടും അത് പോയാലും വലുതായൊന്നും സംഭവിക്കാനില്ല എന്നതുകൊണ്ടും എനിക്ക് അങ്ങനെ തീക്ഷ്ണമായ ഒരു വികാരവും ഉണ്ടാവേണ്ട കാര്യമില്ല.
ഒരു പക്ഷേ സാധാരണഗതിയില്‍ ഒരിക്കലും എനിക്ക് ബോധ്യപ്പെടാനിടയില്ലാത്ത ഒരു കാര്യം ആ പോക്കറ്റടിക്കാരന്‍ എന്നെ പഠിപ്പിച്ചു എന്നൊരു സംഗതി കൂടി ഉണ്ട്.അയാള്‍ എന്റെ പാന്റ്സിന്റെ പിന്‍പോക്കറ്റില്‍ നിന്ന് ഇരുന്നൂറ് രൂപ അടിച്ചെടുക്കുന്ന കാര്യം സംഭവം നടക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ അറിഞ്ഞിരുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞ് ഞാന്‍ ഉള്‍പ്പെടെ പലരും ഒറ്റക്കാലില്‍ നില്‍ക്കുന്ന ആ ബസ്സില്‍ വെച്ച് എനിക്ക് പക്ഷേ ഒന്നും ചെയ്യാനാവുമായിരുന്നില്ല.ആവുമെങ്കില്‍ തന്നെ ഞാന്‍ ചെയ്യുമായിരുന്നില്ല.കാരണം ആ നിമിഷങ്ങളില്‍ ഞാന്‍ ആ പോക്കറ്റടിക്കാരന്റെ പ്രഭാവവലയത്തിനുള്ളിലായിരുന്നു.അജ്ഞേയമായൊരു ശക്തി അയാളില്‍ നിന്ന് പ്രവഹിച്ച് എന്നെ കീഴ്പ്പെടുത്തിയിരുന്നു.അങ്ങനെയൊന്ന് പോക്കറ്റടി എന്ന പ്രവൃത്തിക്കിടയിലും സംഭവിക്കാമെന്ന വിചിത്രസത്യം എന്നെ ബോധ്യപ്പെടുത്തുക വഴി വൃദ്ധനായ ആ പാവം പോക്കറ്റടിക്കാരന്‍ എന്നോട് ചെയ്ത തെറ്റിന്റെ പാപത്തില്‍ നിന്ന് ജീവിതാന്ത്യം വരേക്കും മോചനം നേടിയിരിക്കുന്നു.