Pages

Tuesday, July 12, 2011

എല്ലാവരും കള്ളന്മാരായ നാട്ടില്‍

എല്ലാവരും കള്ളന്മാരായ നാട്ടില്‍ ആരും ആരെയും വിശ്വസിക്കില്ല.കേരളസമൂഹം രാഷ്ട്രീയമായി ഇപ്പോള്‍ ആ ഒരവസ്ഥയിലാണ്. ആശയങ്ങളും നിലപാടുകളും നല്‍കുന്ന സ്വാതന്ത്യ്രത്തെ ഉപേക്ഷിച്ച് വ്യക്തിഗതനേട്ടങ്ങളെ ലക്ഷ്യമാക്കിയുള്ള അടവുകളും തന്ത്രങ്ങളും ഉപായങ്ങളും പരിശീലിക്കലായിരിക്കുന്നു നമ്മുടെ ആദര്‍ശം.അവനവനെ തന്നെ തടവറയാക്കിക്കൊണ്ടുള്ള നിലനില്‍പായിരിക്കുന്നു ഇവിടത്തെ നാട്ടുനടപ്പ്.ഒരു ജനത എന്ന നിലയില്‍ നാം ഇങ്ങനെയായിത്തീര്‍ന്നത് ഏതൊക്കെ വഴികളിലൂടെയാണെന്ന അന്വേഷണത്തില്‍ 99.9 ശതമാനം ആളുകള്‍ക്കും യാതൊരു താല്പര്യവുമുണ്ടാവില്ല.ഒരു ശരാശരി മലയാളിയുടെ അന്നന്നത്തെ ജീവിതാവശ്യങ്ങള്‍(ബഹുഭൂരിപക്ഷം പുരുഷ•ാരുടെയും കാര്യത്തില്‍ ഇതില്‍ മദ്യവും ഉള്‍പ്പെടും) തൃപ്തികരമായി നിറവേറ്റാനുള്ള പണം എങ്ങനെയെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള വെപ്രാളത്തിലാണ് ജനങ്ങളില്‍ വലിയൊരു വിഭാഗവും.അവശേഷിക്കുന്നവരില്‍ ഒരു വിഭാഗം അടുത്ത തലമുറയുടെ ഭാവി സുശോഭനമാക്കുന്നതിനുള്ള നീക്കങ്ങളിലും നിക്ഷേപങ്ങളിലും സായൂജ്യമടയുന്നു.പിന്നെയുള്ളവര്‍ പണം കൊണ്ടുള്ള നാനാതരം അഭ്യാസങ്ങള്‍ക്കും ശരീരത്തിന്റെ ആഘോഷങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ജീവിതം എന്ന തീര്‍പ്പില്‍ പറന്നുനടക്കുന്നു.ഇപ്പറഞ്ഞവര്‍ ആരും തന്നെ സമൂഹത്തിന് എന്തെങ്കിലും സംഭവിക്കുന്നതിനെ കുറിച്ചോ തങ്ങളുടെ ആന്തരികജീവിതത്തിന് എന്തെങ്കിലും നഷ്ടമാവുന്നതിനെ കുറിച്ചോ വേവലാതിപ്പെടുന്നവരല്ല. അത്തരത്തിലുള്ള വിചാരങ്ങളെത്തന്നെ മനസ്സിനു സംഭവിക്കുന്ന താളപ്പിഴയുടെ ലക്ഷണമായേ അവര്‍ക്ക് മനസ്സിലാക്കാനാവൂ.
പ്രായോഗികത മുഖ്യപരിഗണനയായി വരുന്ന സമൂഹത്തില്‍ ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം അരക്ഷിതമായിത്തീരും.സ്വാതന്ത്രാനന്തര ഘട്ടത്തില്‍ പതുക്കെപ്പതുക്കെ ആ ഒരവസ്ഥയിലാണ് നാം എത്തിച്ചേര്‍ന്നത്.ഇന്ത്യയില്‍ എല്ലായിടത്തും സാമൂഹ്യപരിണാമത്തിന്റെ ദിശ ഇതുതന്നെയാണ്.അഴിമതി രാജ്യത്തെവിടെയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പര്യായമായിത്തീര്‍ന്നത് അതുകൊണ്ടാണ്.
രാഷ്ട്രീയകക്ഷികള്‍ പൊതു സമൂഹത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായി നിലകൊള്ളുകയും ജനങ്ങള്‍ പൊതുവേ അവരെ ഭയപ്പെടുകയും പല ആവശ്യങ്ങള്‍ക്കും അവരെ ആശ്രയിക്കുകയും ചെയ്യുന്ന പ്രദേശമാണ് കേരളം.അധികാരം പ്രയോഗിക്കുന്നതിലും നാനാ തരത്തിലുള്ള സാമ്പത്തികവ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട് കൊഴുക്കുന്നതിലുമല്ലാതെ ജനതയെ ദര്‍ശനത്തിന്റെയും സംസ്കാരത്തിന്റെയും തലത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അണുമാത്രമായ താല്പര്യം പോലും ഇല്ലാത്തവരാണ് രാഷ്ട്രീയകക്ഷികള്‍.ജാതിയുടെ താത്വികാടിത്തറ നവോത്ഥാനപ്രസ്ഥാനങ്ങളൂടെയും ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെയും യുക്തിവാദപ്രസ്ഥാനത്തിന്റെയുമെല്ലാം പ്രവര്‍ത്തനഫലമായി സമൂഹമനസ്സില്‍ അരക്ഷിതമായിത്തീര്‍ന്ന കേരളത്തില്‍ കക്ഷിരാഷ്ട്രീയം പുതിയൊരു ജാതിവ്യവസ്ഥ പോലെ ശക്തിപ്പെട്ട് സാമൂഹ്യജീവിതത്തിലെ പ്രബലഘടകമായിത്തീരുകയാണുണ്ടായത്.അര നൂറ്റാണ്ടിലധികം കാലമായി ആ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു.രാഷ്ട്രീയ കക്ഷികള്‍ അവരുടെ,പലപ്പോഴും അവരുടെ നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ, താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പാകം ചെയ്തെടുക്കുന്ന ജീവിതധാരണകളും നിലപാടുകളുമാണ് മലയാളികളുടെ മുഖ്യമായ ആശയാഹാരം.അതല്ലാതെ സ്വന്തമായി എന്തെങ്കിലുമൊന്ന് ഉണ്ടാക്കിക്കഴിക്കുന്ന ശീലം അവരുടെ ആന്തരികജീവിതത്തിന് മിക്കവാറും അന്യമാണ്.എഴുത്തുകാര്‍ക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യക്തികളെന്ന നിലയില്‍ സ്വന്തം രചനകളിലൂടെ തന്നെ ഈ അടിമത്വത്തില്‍ നിന്ന് വലിയൊരു പരിധി വരെ രക്ഷപ്പെടാം.പക്ഷേ,പൊതുസമൂഹം രക്ഷപ്പെടണമെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള ആശയസംഘര്‍ഷങ്ങള്‍ രൂപം കൊള്ളണം.മുസ്ളീംലീഗ് ഉള്‍പ്പെടെ കേരളത്തിലെ എല്ലാ മുഖ്യരാഷ്ട്രീയപ്പാര്‍ട്ടികളിലും നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകള്‍ ഉണ്ടാവണം.ഐകകണ്ഠ്യേന എന്ന് പാര്‍ട്ടി കൈക്കൊള്ളുന്ന ഒരു തീരുമാനത്തെ കുറിച്ചും പറയാന്‍ പറ്റാത്ത അവസ്ഥ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഉണ്ടാവണം.ആശയങ്ങളും നിലപാടുകളും തമ്മിലുള്ള മത്സരത്തെ അസാധ്യമാക്കുന്ന അധികാരക്കുത്തകകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കും ആവശ്യമില്ല.അവ അശ്ളീലമാണ്.
(മാതൃകാന്വേഷി ജൂലൈ 2011)

Sunday, July 10, 2011

അബുവിന്റെ ലോകം

'ആദാമിന്റെ മകന്‍ അബു' ഹൃദയസ്പര്‍ശിയായ ഒരു ചലച്ചിത്രമാണ്.സിനിമാനിരൂപണത്തിന്റെ പതിവ്ഭാഷയ്ക്ക് പഴഞ്ചനായി തോന്നാവുന്ന ഒന്നാണ് 'ഹൃദയസ്പര്‍ശി' എന്ന വിശേഷണം.പക്ഷേ,ഈ ചിത്രത്തെ കുറിച്ചുള്ള ഏതാലോചനയും ആ ഒരു ഗുണത്തെ അംഗീകരിച്ചും ആദരിച്ചും കൊണ്ടു മാത്രമേ ആരംഭിക്കാനാവൂ.സിനിമയുടെ മികവിന്റെ മാനദണ്ഡങ്ങളായി സാമ്പ്രദായിക ചലച്ചിത്ര പണ്ഡിതന്മാര്‍ പറഞ്ഞു പോരുന്ന കാര്യങ്ങളെ അവഗണിച്ചു തന്നെ വേണം 'ആദാമിന്റെ മകനെ' സമീപിക്കാന്‍.2010 ല്‍ ഏറ്റവും നല്ല ചിത്രം,ഏറ്റവും നല്ല നടന്‍,ഏറ്റവും നല്ല സിനിമാടാഗ്രോഫി,ഏറ്റവും നല്ല പശ്ചാത്തലസംഗീതം എന്നീ ഇനങ്ങളില്‍ ദേശീയതലത്തില്‍ അഗീകാരം നേടിയ 'ആദാമിന്റെ മകന്‍' ഒരു സംവിധായകന്റെ ആദ്യസിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.അത്രയും വ്യത്യസ്തവും ശക്തവുമാണ് ഈ ചിത്രം നല്‍കുന്ന ദൃശ്യാനുഭവം.
പുതിയ ലോകവ്യവസ്ഥയുടെ മുഖമുദ്രയായ കേവലവ്യാപാരപരതയാല്‍ ആക്രമിക്കപ്പെടുന്നതിനു മുമ്പുള്ള ഗ്രാമീണകേരളത്തിലെ ജനമനസ്സിന്റെ സ്പന്ദങ്ങള്‍ അതേ പടി നിലനിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രത്തില്‍ പ്രകൃതിയുമായുള്ള മനുഷ്യബന്ധത്തിന്റെയും സാധാരണമനുഷ്യരുടെ ദൈനംദിനജീവിതവ്യവഹാരങ്ങളുടെയും ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്.അതിന്റെ ഭംഗിയും വിശുദ്ധിയും ഏറ്റുവാങ്ങാന്‍ വിദേശചിത്രങ്ങളുമായുള്ള പരിചയത്തില്‍ നിന്ന് രൂപപ്പെടുത്തിയ ചലച്ചിത്രധാരണകള്‍ മാത്രം പോരാ.പശുവും പ്ളാവും സഹജീവികളായ മനുഷ്യരുമെല്ലാമായുള്ള ബന്ധം ഏറ്റവും സംഘര്‍ഷരഹിതമായി നിലനിര്‍ത്തുന്ന വൃദ്ധദമ്പതിമാരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ അബൂക്കയും ഭാര്യ ഐശുവും.തങ്ങളുടെ വ്യക്തിത്വത്തിലെ സാരള്യമാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്.നന്മ നിറഞ്ഞ ഈ മനുഷ്യജീവികള്‍ ആരുമായൊക്കെ ബന്ധപ്പെടുന്നോ അവരില്‍ മഹാഭൂരിപക്ഷവും അവരെപ്പോലെ തന്നെ നന്മയുറ്റവരായിത്തീരുന്നു.
സാമൂഹ്യജീവിതത്തിലെ ഒരുപാട് വൈരുദ്ധ്യങ്ങളെ വകഞ്ഞുമാറ്റിയാണ് സലീം അഹമ്മദ് തന്റെ കഥാപാത്രങ്ങള്‍ക്കു ചുറ്റും നന്മയുടെ ഒരു ലോകം പണിതിരിക്കുന്നത്.
അബൂക്കയുടെ മകനാണ് ചിത്രത്തില്‍ ദുഷ്ടകഥാപാത്രത്തിന്റെ സ്ഥാനത്തുള്ളത്.വൃദ്ധരായ ഉമ്മയെയും ബാപ്പയെയും ശ്രദ്ധിക്കാതെ അയാള്‍ ഗള്‍ഫില്‍ ഭാര്യയും മക്കളുമായി സസുഖം കഴിയുന്നു.ചിത്രത്തില്‍ അയാള്‍ക്ക് മുഖം കാണിക്കാനുള്ള ഒരവസരം പോലും തിരക്കഥാകാരന്‍ നല്‍കിയിട്ടില്ല.'ആദാമിന്റെ മകനി'ല്‍ തിന്മയുടെ നിഴല്‍വീണിരിക്കുന്ന മറ്റ് കഥാപാത്രങ്ങള്‍ ചായക്കടയിലിരുന്ന് നേരംകൊല്ലി വര്‍ത്താമാനം പറയുന്ന ഒന്നുരണ്ട് നിസ്സാരന്മാരാണ്.അബൂക്കയില്‍ നിന്ന് കൈക്കൂലി പറ്റുന്ന പോലീസുകാരനോ പോസ്റ്മാഷോ ഒന്നും ചീത്തമനുഷ്യരാണെന്ന തോന്നല്‍ തിരക്കഥാകൃത്തോ സംവിധായകനോ ഉണ്ടാക്കുന്നില്ല.
ഏറെക്കുറെ എല്ലാവരും നന്മയുടെ നിറകുടങ്ങളായിരിക്കുന്ന ലോകത്താണ് അബൂക്ക ജീവിക്കുന്നത്.ഹജ്ജ് കര്‍മം നിര്‍വഹിക്കുക എന്ന അയാളുടെ ഒരേയൊരു മോഹം നിറവേറ്റപ്പെടാതെ പോവുന്നത് ആരെങ്കിലും അയാളെ വഞ്ചിച്ചതുകൊണ്ടല്ല.ഹജ്ജിനുപോകാനുള്ള പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മതപരമായ നിബന്ധനകള്‍ പാലിക്കുന്നതില്‍ അബൂക്ക പുലര്‍ത്തുന്ന നിഷ്ഠയും സത്യസന്ധതയുമാണ് ആ മോഹത്തിന്റെ സാക്ഷാത്ക്കാരത്തിന് തടസ്സം നില്‍ക്കുന്നത്.അതുകൊണ്ടു തന്നെ അബൂക്കക്ക് തന്റെ വിശ്വാസം നല്‍കുന്ന മന:സുഖം തുടര്‍ന്നും അനുഭവിക്കാം.താന്‍ ചെയ്തുപോയ തെറ്റായി അയാള്‍ക്ക് സങ്കല്പിക്കാനാവുന്ന ഒരേയൊരു കാര്യം പ്ളാവ് മുറിച്ചുവിറ്റതാണ്.കാര്യസാധ്യത്തിനു വേണ്ടി മറ്റൊരു ജീവനുമേല്‍ താന്‍ കൈവെച്ചു എന്ന കുറ്റബോധം പെരുന്നാള്‍ ദിവസം രാവിലെ തന്നെ ഒരു പ്ളാവിന്‍ തൈ നടുക എന്ന സല്‍ക്കര്‍മത്തില്‍ അയാളെ കൊണ്ടുചെന്നെത്തിക്കുന്നു.അങ്ങനെ പരാജയത്തിലും അബൂക്ക ദൈവസമക്ഷം വിജയിയും നീതിമാനും വിശ്വസ്തനുമായി തുടരുന്നു.
അബൂക്കയെ പോലെ പാവവും പരിശുദ്ധനുമായ ഒരു മനുഷ്യന്‍,അയാളെ സഹായിക്കാന്‍ സദാ സന്നദ്ധരായിരിക്കുന്ന നല്ലവരായ മറ്റ് മനുഷ്യര്‍ ഇവര്‍ മാത്രം അടങ്ങുന്നതല്ല അബൂക്ക ജീവിക്കുന്ന ലോകം എന്ന് സലീം അഹമ്മദിന് നന്നായി അറിയാം.ഉസ്താദിന്റെ മയ്യത്തുമായി ലോകത്തിന്റെ നെറുകയിലൂടെയെന്ന പോലെ ഓടുന്ന ആര്‍ത്തി പിടിച്ച ഒരു പറ്റം മനുഷ്യരുടെ ഉള്ളുലയ്ക്കുന്ന ദൃശ്യത്തിലൂടെ അദ്ദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്.
ഇടവേളക്ക് ശേഷം ആ ഓട്ടത്തിന്റെ തുടര്‍ച്ചയായുള്ള സംഘര്‍ഷത്തിലും അതിന്റെ പരിണാമങ്ങളിലും ഊന്നാനുള്ള സ്വാതന്ത്യ്രം ഉപേക്ഷിച്ചതുകൊണ്ടും തന്റെ ജീവിതാഭിലാഷത്തിന്റെ സാക്ഷാത്കാരം എന്ന അബൂക്കയുടെ ഏകലക്ഷ്യത്തിന് പുറത്തേക്ക് മറ്റൊരു വഴിയിലൂടെയും കഥയെ സഞ്ചരിക്കാന്‍ അനുവദിക്കാതിരുന്നതുകൊണ്ടും സംവിധായകന് തന്റെ കഥാവസ്തുവിനുമേല്‍ പൂര്‍ണമായ നിയന്ത്രണവും കയ്യൊതുക്കവും കൈവന്നു.അബൂക്ക ജീവിക്കുന്ന ഗ്രാമത്തിലെ ഒരുപാട് യാഥാര്‍ത്ഥ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും അതിനു വേണ്ടി അദ്ദേഹം മറച്ചുപിടിച്ചിരിക്കുന്നു എന്നത് സത്യമാണ്.തനിക്ക് പറയാനുള്ള കഥയ്ക്ക് അവയുടെയൊന്നും ആവിഷ്ക്കാരം ആവശ്യമില്ലെന്ന് അദ്ദേഹത്തിന് പറയാം.അത്തരമൊരു ന്യായീകരണത്തിന് എത്രത്തോളം സാധുതയുണ്ട് എന്നതിനെപ്പറ്റി തീര്‍ച്ചയായും വിപരീതാഭിപ്രായങ്ങളുണ്ടാവും.പക്ഷേ, മതവൈരം ബോധപൂര്‍വം വളര്‍ത്തിയെടുത്തു കൊണ്ടുവരപ്പെടുകയും മറ്റെല്ലാ മൂല്യങ്ങള്‍ക്കും മേല്‍ അധികാരവും സമ്പത്തും പ്രതിഷ്ഠിക്കപ്പെടുന്നതിനെ സര്‍വരാഷ്ട്രീയകക്ഷികളും പിന്‍തുണച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക കേരളീയസാഹചര്യത്തില്‍ മതാതീതമായ മനുഷ്യസ്നേഹത്തിന്റെയും മറ്റ് മഹോന്നത മൂല്യങ്ങളുടെയും സാന്നിധ്യം വഴി ജീവിതത്തിന് കൈവരുന്ന യഥാര്‍ത്ഥമായ ഗരിമയും സൌന്ദര്യവും ചൂണ്ടിക്കാണിക്കുക എന്ന വലിയ ദൌത്യം നിര്‍വഹിക്കാന്‍ ആ തമസ്കരണങ്ങള്‍ തന്നെയാണ് ചിത്രത്തെ സഹായിച്ചത്.സ്വാനുഭവങ്ങളില്‍ നിന്നും അന്യജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും തന്റെ കലാസൃഷ്ടിക്ക് ആവശ്യമായതു മാത്രമേ ഒരു കലാകാരന്‍/കലാകാരി തിരഞ്ഞെടുക്കേണ്ടതുള്ളൂ.സലീം അഹമ്മദ് 'ആദാമിന്റെ മകനി'ല്‍ ആ തിരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.കേരളത്തിലെ ഗ്രാണീണജീവിതത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതും ചില ചരിത്രഘട്ടങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കപ്പെട്ടതുമായ ഹിന്ദുമുസ്ളീം മൈത്രിയുടെയും ഉയര്‍ന്ന മാനവികതാ ബോധത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന് വഴങ്ങാത്ത ആത്മീയതയുടെയും സ്വാച്ഛന്ദ്യത്തിലേക്കാണ് ഈ ചലച്ചിത്രം പ്രേക്ഷകരെ ഉണര്‍ത്തുന്നത്.കേരളത്തിന്റെ പൊതുമനസ്സ് കലാവിരുദ്ധമായ നാനാവ്യഗ്രതകളാല്‍ ശിഥിലമാവുകയും ഭാവുകത്വപരിണാമം വിപണിസൌഹൃദം പുലര്‍ത്തുന്ന താല്‍ക്കാലിതകളുടെ ആഘോഷത്തിന് തികച്ചും അനുകൂലമായി തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 'ആദാമിന്റെ മകന്‍ അബു' നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.വിശദാംശങ്ങളിലേക്ക് പ്രവേശിച്ച് വാദിക്കാനും എതിര്‍വാദമുയര്‍ത്താനും നമ്മെ അനുവദിക്കാത്ത ചില കലാസൃഷ്ടികളുണ്ട്.ഒരു ചരിത്രഘട്ടത്തില്‍ ഒരു ജനത ആന്തരികമായി അനുഭവിക്കുന്ന ഏറ്റവും വലിയ ഇല്ലായ്മയ്ക്കെതിരെ ആദര്‍ശാത്മകമായ മനുഷ്യബന്ധങ്ങളുടെ ലോകം വിഭാവനം ചെയ്തുയര്‍ത്തിക്കാട്ടിയാണ് അവ ആ ഒരു പദവിയില്‍ എത്തുന്നത്.സലീം അഹമ്മദിന്റെ കന്നിച്ചിത്രം അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ്.ഈ ജനുസ്സില്‍ പെടുന്ന ഒരു ചിത്രത്തിനു വേണ്ടി കേരളം കാത്തിരിക്കുകയായിരുന്നോ എന്ന് കാല്പനികാവേശത്തോടെ ചിന്തിച്ചുപോവാന്‍ മാത്രം മനോഹരമായിരിക്കുന്നു 'ആദാമിന്റെ മകന്‍.'
(ജനശക്തി 2011 ജൂലൈ 9-15)

Wednesday, July 6, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

35
പിണ്ടാണി എന്‍.ബി.പിള്ള എന്ന ബാലസാഹിത്യകാരനെ ഇപ്പോള്‍ വളരെ കുറച്ചാളുകള്‍ മാത്രമേ ഓര്‍മിക്കുന്നുണ്ടാവൂ.കുട്ടിക്കവിതകളാണ് അദ്ദേഹം എഴുതിയിരുന്നത്.ഒരു കാലത്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വര്‍ഷം തോറും സമ്മാനപ്പെട്ടി എന്ന പേരില്‍ പന്ത്രണ്ട് ബാലസാഹിത്യകൃതികള്‍ ഒന്നിച്ച് പുറത്തിറക്കിയിരുന്നു.വെങ്ങര കസ്തൂര്‍ബാ സ്മാരകവായനശാലയില്‍ നിന്ന് ഒന്നോ രണ്ടോ സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങള്‍ അവ പുറത്തിറങ്ങി അധികം വൈകാതെ കാണാന്‍ കഴിഞ്ഞത് എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രകാശപൂര്‍ണമായ ഓര്‍മയാണ്. ആ പുസ്തകങ്ങളുടെ മണം,അവയുടെ തൂവെള്ളക്കടലാസ്,മനോഹരമായ ചിത്രങ്ങള്‍ ഒന്നും മനസ്സില്‍ നിന്ന് മാഞ്ഞുപോവില്ല.പി.നരേന്ദ്രനാഥിന്റെ അന്ധഗായകന്‍,രവീന്ദ്രന്റെ അതിരാണിപ്പൂക്കള്‍,എം.എ.ജോസഫിന്റെ പുള്ളിക്കാള തുടങ്ങിയ പുസ്തകങ്ങളുടെ വായനാനുഭവവും അങ്ങനെ തന്നെ.അക്കാലത്ത് മനസ്സില്‍ പതിഞ്ഞ രണ്ട് പേരുകളാണ് പിണ്ടാണി എന്‍.ബി.പിള്ളയുടേതും ഗോപാലകൃഷ്ണന്‍ കോലഴിയുടേതും.രണ്ടുപേരും കവികള്‍.
പിണ്ടാണി എന്‍.ബി.പിള്ളയെ മുപ്പത്തഞ്ച് വര്‍ഷത്തോളം മുമ്പ് തിരുവനന്തപുരത്തുവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയത് വളരെ വിചിത്രവും മനോഹരവുമായ ഒരോര്‍മയാണ്.സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം അവിടെ ഏതോ ഒരു കോഴ്സിന് വന്നതായിരുന്നു.ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന എം.പി.ബാലറാമും ഈ കോഴ്സിന് പങ്കെടുക്കാന്‍ എത്തിയിരുന്നു.കേരളായൂനിവേഴ്സിറ്റിയില്‍ അന്ന് ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ തമ്പാനൂര്‍ ബസ്സ്റാന്റില്‍ വെച്ച് വളരെ അവിചാരിതമായി ബാലറാമിനെ കണ്ടു.കൂടെയുള്ള ആളെ "അറിയുമോ ഇദ്ദേഹമാണ് പിണ്ടാണി എന്‍.ബി.പിള്ള ;എഴുതാറുണ്ട്.'' എന്ന് പറഞ്ഞ് ബാലറാം പരിചയപ്പെടുത്തി: "ഓ,എനിക്കറിയാം ,എനിക്കറിയാം'' ആവേശപൂര്‍വം അദ്ദേഹത്തിന്റെ കൈപിടിച്ച് അല്പം മാറ്റി നിര്‍ത്തി അദ്ദേഹം എഴുതിയ ഒരു കവിതയുടെ പേര് പറഞ്ഞ് അതിലെ നാല് വരികള്‍ പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ ചൊല്ലിക്കേള്‍പ്പിച്ചു:
മഴ പെയ്തു മുറ്റത്ത് വെള്ളം നിറയുമ്പോള്‍
കടലാസ്സുവഞ്ചികള്‍ ഞാനൊഴുക്കും
ചെറുകാറ്റിലെന്‍ കൊച്ചുവള്ളങ്ങള്‍ നീങ്ങിടും
നിരയായി വെള്ളപ്പിറാക്കള്‍ പോലെ
കുട്ടിക്കവിതയിലേത് എന്ന നിലയില്‍ തന്നെയും ഈ വരികള്‍ അത്ര ഗംഭീരമായ ഒന്നാണെന്ന് മറ്റൊരാള്‍ക്ക് തോന്നണമെന്നില്ല.എങ്കിലും എന്തുകൊണ്ടോ അവ അനേക വര്‍ഷങ്ങളെ അതിജീവിച്ച് എന്റെ മനസ്സില്‍ തങ്ങിനിന്നു.ജീവിതത്തില്‍ ഒരെഴുത്തുകാരന് കൈവരാവുന്ന ഏറ്റവും വലിയ സന്തോഷമാണ് പിണ്ടാണി എന്‍.ബി.പിള്ളയ്ക്ക് അന്ന് ഞാന്‍ നല്‍കിയത്.അതിന്റെ ചാരിതാര്‍ത്ഥ്യം പൂര്‍ണാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് ഇപ്പോള്‍ ഈ കുറിപ്പെഴുതുന്ന നിമിഷങ്ങളിലാണ്.
36
പള്ളിപ്പടിക്കല്‍ വെച്ച് ദരിദ്രര്‍ക്ക് ചെമ്പുതുട്ടുകള്‍ ദാനം ചെയ്യുന്ന 'പാവങ്ങളി'ലെ ധനികനെപ്പോലെ അല്ലെങ്കില്‍ ബസ്സില്‍ കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നല്‍കി സ്വര്‍ഗത്തില്‍ ഇരിപ്പിടമുറപ്പിക്കുന്ന 'ചേറ്റുപുഴ'(വൈലോപ്പിള്ളി)യിലെ സുന്ദരിയെപ്പോലെ എന്ത് ചെയ്യുമ്പോഴും അവനവനോടുള്ള സ്നേഹവും പരിഗണനയും മുന്നിട്ടു നില്‍ക്കുന്ന അവസ്ഥയിലാണ് ഒട്ടുമിക്ക മനുഷ്യരും.ഞാനും മിക്കവാറും അങ്ങനെ തന്നെ.ഈയൊരറിവ് ഒരു നാള്‍ ഇങ്ങനെ ഒരെഴുത്തായി മാറി.കവിത എന്നു വിളിക്കാം.കവിതയായില്ല എന്ന തോന്നലുള്ളവര്‍ക്ക് മറ്റെന്തെങ്കിലും പേരിട്ട് വിളിക്കാം.
കണ്ണാടി പ്രതിഷ്ഠ
ഉള്ളിലൊരു കണ്ണാടി പ്രതിഷ്ഠിച്ചിട്ടുണ്ട്
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴും
കരയിലോ കടലിലോ ആകാശദേശത്തോ
വാഹനമേറി പോവുമ്പോഴും
ആപ്പീസിരിക്കുമ്പോഴും
അങ്ങാടിയിലായിരിക്കുമ്പോഴും
സമരപ്പന്തലില്‍ മൃദുസ്വരത്തില്‍ മുദ്രാവാക്യം മുഴക്കുമ്പോഴും
വേദിയിലലറുമ്പോഴും
ബന്ധുവീട്ടില്‍ ചെല്ലുമ്പോഴും
മുറിവേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോഴും
അശരണര്‍ക്കാശ്വാസമേകുമ്പോഴും
സുഹൃത്തിന് കൈകൊടുക്കോമ്പോഴും
ആ കണ്ണാടിയില്‍ തന്നെ നോക്കുന്നു
ഇഷ്ടമൂര്‍ത്തിയെക്കണ്ടാത്മവിസ്മൃതി കൊള്ളുന്നു
കൈവണങ്ങുന്നു
കൊതിയടങ്ങാതെ കാല്‍ക്കല്‍ വീഴുന്നു
ഓം...
37
കള്ള വാര്‍ത്തകള്‍ കുറേയെണ്ണം എഴുതിയുണ്ടാക്കി അവ സമാഹരിച്ച് ഒരു ലഘുനോവലാക്കിയാലോ എന്ന് പത്ത് വര്‍ഷം മുമ്പ് ആലോചിച്ചിരുന്നു.ഏതാനും വാര്‍ത്തകള്‍ എഴുതിക്കഴിഞ്ഞപ്പോഴേക്കു തന്നെ ഭയങ്കരമായ മടുപ്പ് തോന്നി.ആ പണി തുടരേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.അതേതായാലും നന്നായി എന്നേ ഇപ്പോഴും കരുതുന്നുള്ളൂ.
അന്നെഴുതി വെച്ച കള്ളവാര്‍ത്തകളിലൊന്ന് ചുവടെ ചേര്‍ക്കാം:
കൊലക്കത്തിയുമായി പിടിയില്‍
തീയൂര്‍;
തിങ്കളാഴ്ച വൈകുന്നേരം തീയൂരങ്ങാടിയിലെ കുഞ്ഞായന്‍ മുക്കില്‍ കൊലക്കത്തി കാട്ടി വഴിപോക്കരെ വെല്ലുവിളിച്ച് അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ എരമ്പന്‍ കിട്ടന്‍ എന്ന എ.കൃഷ്ണനെ(61)തീയൂര്‍ എസ്.ഐ സി.എസ്.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം കീഴ്പ്പെടുത്തി.മുമ്പ് അങ്ങാടിയിലെയും കണ്ണൂര്‍നഗരത്തിലെയും പല കള്ളപ്പണക്കാരുടെയും വാടകഗുണ്ടയായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ഇയാള്‍ ഒരു കവര്‍ച്ചക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് മൂന്നുവര്‍ഷം ജയിലിലായിരുന്നു.ജയില്‍മോചിതനായതിന്റെ പിറ്റേന്നുതന്നെ മുന്‍വൈരാഗ്യം തീര്‍ക്കാനായി തന്റെ പഴയ സഹപ്രവര്‍ത്തകരിലൊരളാളെ ആക്രമിക്കാന്‍ ശ്രമിച്ച കിട്ടന് തുടയില്‍ കുത്തേറ്റു.തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തൊഴില്‍രഹിതനായിരുന്ന ഇദ്ദേഹം പല രാഷ്ട്രീയപ്പാര്‍ട്ടികളെയും സമീപിക്കുകയും പല നേതാക്കളുടെയും മുന്നില്‍ തന്റെ പാടവം രഹസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നുവത്രെ.പക്ഷേ,യുവജനങ്ങള്‍ തന്നെ ധാരാളമായി ഈ തൊഴില്‍മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാല്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിച്ച കിട്ടനെ സ്വീകരിക്കാന്‍ ഒരു പാര്‍ട്ടിയും തയ്യാറായില്ല.അങ്ങനെ സമനില തെറ്റിയ അവസ്ഥയിലാണ് കിട്ടന്‍ കൊലക്കത്തിയുമായി തെരുവിലിറങ്ങി പ്രദര്‍ശനത്തിനൊരുങ്ങിയത്.കണ്ണൂര്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന എരമ്പന്‍ കിട്ടന് രണ്ട് ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.
38
എഴുത്തില്‍ ഭാഷയുടെ നിരന്തരനവീകരണം സംഭവിച്ചുകൊണ്ടേയിരിക്കണം എന്ന് എഴുത്തിനെ ഗൌരവമായി സമീപിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും പറയാറുണ്ട്.അത് സംഭവിക്കുന്നില്ല എന്നത് മലയാളത്തിലെ എഴുത്തിന്റെ വലിയൊരു പ്രശ്നമായി പലരും നിരീക്ഷിക്കാറുമുണ്ട്.ഏത് പുതിയ അനുഭവത്തെയും വളരെ വേഗം സാധാരണവും പഴഞ്ചനുമാക്കിക്കളയുന്ന ഒരു രസതന്ത്രം ഈ ഭാഷയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?നമ്മുടെ ജീവിതസങ്കല്പങ്ങളും ലോകവീക്ഷണവും നമുക്ക് ഊഹിക്കാവുന്നതിലേറെ യാഥാസ്ഥിതികമാണോ?എന്നിങ്ങനെയുള്ള സംശങ്ങളും പ്രകടിപ്പിച്ചുകണ്ടിട്ടുണ്ട്.ഇത്തരത്തിലുള്ള ആലോചനകളെല്ലാം ഇടക്കിടെ എന്റെ ഉള്ളിലും സംഭവിക്കാറുണ്ട്.എഴുത്തിനെ സംബന്ധിച്ചുള്ള എല്ലാ ആത്മസംശയങ്ങള്‍ക്കുമുള്ള പരിഹാരം എഴുത്ത് തന്നെയാണ്.പക്ഷേ,കഷ്ടം എത്രകാലം പണിപ്പെട്ടാലും അങ്ങനെ സ്വതന്ത്രമായി,ധീരമായി സമീപിക്കാവുന്ന ഒന്നല്ലല്ലോ ഈ പ്രവൃത്തി.
(പ്ളാവില മാസിക, ജൂണ്‍-ജൂലൈ-2011)