Pages

Tuesday, May 31, 2016

അരാഷ്ട്രീയക്കാർ

നഷ്ടപ്രതാപങ്ങളുടെ നൊമ്പരങ്ങൾ
നിഷ്ഫലമോഹങ്ങളുടെ നെടുവീർപ്പുകൾ
കൊടിയ വിദ്വേഷങ്ങൾ,കഠിന ശാഠ്യങ്ങൾ
കണ്ണീരണിഞ്ഞ ഗൃഹാതുരതകൾ
എല്ലാറ്റിനെയും രാഷ്ട്രീയത്തിന്റെ കൊടിപിടിപ്പിച്ച്
എങ്ങോട്ടെന്നില്ലാതെയലയാൻ വിടുന്നവർ
അരാഷ്ട്രീയക്കാരാണ്;അതിദയനീയരുമാണ്.
31/5/2016

Monday, May 30, 2016

രണ്ട് നിര്‍ദേശങ്ങള്‍

1
ശത്രുവിന്റെ കയ്യില്‍
ശത്രുത മാത്രമേ ഉള്ളുവെങ്കില്‍
അയാള്‍ക്കു വേണ്ടി നേരം കളയരുത്.
2
ഒരാളുടെ സ്വാഭിപ്രായത്തില്‍
ഭീതിയോ പ്രീതിയ്ക്കുള്ള ദാഹമോ
പതയുന്നതുന്നു കണ്ടാല്‍
അയാള്‍ക്കുവേണ്ടിയും
നേരം കളയരുത്

Friday, May 27, 2016

കുടക് വിശേഷങ്ങൾ

2
ശേഷപ്പയെ കണ്ടത് ഞാനും രഞ്ജിത്തും ഒന്നിച്ചാണ്.എന്നാൽ അയാൾ 'നമുക്ക് വേണ്ടപ്പെട്ട ആളാ'ണെന്ന കണ്ടെത്തൽ രഞ്ജിത്തിന്റെതായിരുന്നു.
റോഡരികിലൂടെ ഉന്മേഷവാനായി അതേസമയം വിശേഷിച്ചൊരു തിടുക്കവുമില്ലാതെ നടന്നു പോകുന്ന മനുഷ്യനു മുന്നിൽ കാറ് നിർത്തി രഞ്ജിത്ത് കന്നടത്തിൽ വിശേഷങ്ങൾ തിരക്കി.എങ്ങോട്ട് പോവുന്നു?എന്തു ചെയ്യുന്നു?പേരെന്താണ് ?എന്നീ ചോദ്യങ്ങൾക്കെല്ലാം ചെറുചിരിയോടെ യാതൊരു അപരിചിതത്വവും ഭാവിക്കാതെ അയാൾ മറുപടി പറഞ്ഞു.അതും പച്ച മലയാളത്തിൽ.വീരാജ് പേട്ടയിലേക്ക് പുറപ്പെട്ടതാണ്.വീട് അടുത്തു തന്നെയാണ്.ഒരു തോട്ടത്തിൽ പണിയാണ്.പേര് ശേഷപ്പ.തുളുനാട്ടുകാരനാണ്.ഇവിടെ വന്നിട്ട് വർഷങ്ങൾ കുറച്ചായി.
വീരാജ് പേട്ടക്ക് ഞങ്ങളോടൊപ്പം വണ്ടിയിൽ വരുന്നോ എന്നു ചോദിച്ചപ്പോൾ ശേഷപ്പ സന്തോഷപൂർവം കാറിൽ കയറി.ഇന്ന് അടുത്തൊരിടത്ത് ഒരു തുളുതെയ്യമുണ്ട്.തെയ്യത്തിന്റെ കോമരമാവേണ്ടതാണ് ശേഷപ്പ.ആ ജോലി വേറൊരാളെ ഏൽപിച്ചിരിക്കയാണ്.പേട്ടയിൽ പോയി ചില കാര്യങ്ങളൊക്കെ ചെയ്ത് നേരമിരിട്ടുമ്പോഴേക്കും തെയ്യസ്ഥലത്തെത്തണം.തുളുനാട്ടിൽ നിന്ന് പാഷാണമൂർത്തി,പഞ്ചുരുളി,വർണ പഞ്ചുരുളി,ഗുളിക രാജൻ എന്നിവരടക്കം ഒമ്പത് തെയ്യങ്ങൾ കുടകിലേക്ക് വന്നിട്ടുണ്ട്.ശേഷപ്പ വർത്തമാനം തുടരുന്നതിനിടയിൽ വണ്ടി അയാളുടെ വീട്ടിനരികിൽ എത്തി.ഏതായാലും വീട് കണ്ടിട്ട് പോകാമെന്നു പറഞ്ഞപ്പോൾ ശേഷപ്പ വിസമ്മതം പറഞ്ഞില്ല.ഒരു കാപ്പിത്തോട്ടത്തിന്റെ അതിരിൽ റോഡിന് അടുത്തായിട്ടായിരുന്നു ശേഷപ്പയുടെ വീട്.
കുരച്ചു കൊണ്ട് ഓടി വന്ന നായയെ ശേഷപ്പയുടെ ഭാര്യയും മകളും ചേർന്ന് അടക്കി.അതിഥികളെ സൽക്കരിക്കാൻ പുനാർപുളി വെള്ളമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുനാർപുളി എന്ന ഒരിനം പുളിയുടെ സത്ത് കടയിൽ നിന്ന്  വാങ്ങാൻ കിട്ടും.ഈ സത്തിൽ നല്ല പോലെ മധുരം ചേർത്ത് വെള്ളമൊഴിച്ചാണ് കുടിക്കാൻ പാകത്തിലുള്ള നേർത്ത വയലറ്റ് നിറത്തിലുള്ള വെള്ളം തയ്യാറാക്കുന്നത്.രുചികരം തന്നെയാണ് ഈ പാനീയം.
ശേഷപ്പയുടെ ഭാര്യ മീനാക്ഷിയും മകൾ മമതയും മമതയുടെ കുട്ടികളായ ഗ്രീഷ്മയും നിശാന്തുമെല്ലാം നല്ല സൗഹൃദത്തോടെയാണ് ഞങ്ങളോട് പെരുമാറിയത്.ഒന്നാം ക്ലാസിൽ പഠിക്കുന്ന നിശാന്തിന് ഞാൻ കന്നടത്തിലെ അ,ഇ എന്നീ അക്ഷരങ്ങൾ എഴുതി കാണിച്ചു.അതോടെ അവന് എന്നോട് വലിയ ബഹുമാനമായി.ഭാഗ്യത്തിന് എന്റെ പോക്കറ്റിൽ രണ്ട് മുട്ടായി ഉണ്ടായിരുന്നു.ഓരോന്ന് ഗ്രീഷ്മക്കും നിശാന്തിനും കൊടുത്തു.പിന്നെ വീട്ടുവരാന്തയിൽ നിന്ന് മുറ്റത്തേക്കിറങ്ങി.
ഡ്രൈവറായ മകനെ കുറിച്ചും മമതയുടെ ഭർത്താവിനെ കുറിച്ചും (പെരുമ്പാടിക്കാരനായ അയാൾ.വാർപ്പു പണിക്കാരനാണ്.) അവളുടെ മുടങ്ങിപ്പോയ നേഴ്‌സിംഗ് വിദ്യാഭ്യാസത്തെ കുറിച്ചും ശേഷപ്പ ചുരുക്കത്തിൽ ഓരോന്ന് പറഞ്ഞു.
ഉച്ചയൂണിന് സമയമായിരുന്നില്ലെങ്കിലും ഞങ്ങൾക്ക് പോകാൻ തിടുക്കമുണ്ടെന്നും ഇനി വരുമ്പോൾ ഊണ് കഴിക്കാം എന്നും  സൗകര്യത്തിനു വേണ്ടി വീട്ടിലുള്ളവരോട് പറഞ്ഞ് അടുത്തുള്ള ഒന്നു രണ്ട് സ്ഥലങ്ങൾ കൂടി കണ്ട് വീരാജ്‌പേട്ടയിലേക്ക് പോകാം എന്ന് നിർദ്ദേശിച്ച് ഞങ്ങൾ ശേഷപ്പയെയും കൂട്ടി ഇറങ്ങി.              

Wednesday, May 25, 2016

കുടക് വിശേഷങ്ങൾ

1
ഇത്തവണത്തെ കുടക് യാത്രയിൽ രഞ്ജിത്ത് മാർക്കോസ് ആയിരുന്നു കൂട്ട്.കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ രഞ്ജിത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ് ബ്രണ്ണൻ കോളേജിൽ എന്റെ വിദ്യാർത്ഥിയായിരുന്നു. മലയാളം ബി.എ ക്ലാസിലായിരുന്നു രഞ്ജിത്ത്.
ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണൽ നടക്കുന്ന ദിവസം രാവിലെ എട്ടരയോടെ ഞങ്ങൾ ഇരിട്ടിയിൽ വെച്ച് സന്ധിച്ചു.രഞ്ജിത്ത്  കാറെടുത്താണ് വന്നത്.'എങ്ങോട്ട് വേണമെങ്കിലും പോവാം.എത്ര നേരം വേണമെങ്കിലും ഓടിക്കാം' എന്ന ഉത്സാഹത്തിലായിരുന്നു മൂപ്പര്.ആ ഉത്സാഹം സ്വാഭാവികമായും എന്നിലേക്കും പടർന്നു. 
ഇരിട്ടിയിൽ നിന്ന് കുറച്ചുദൂരം ഓടി വഴിയിരികിലെ ഒരു ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കെ വോട്ടെണ്ണൽ വാർത്തകൾ വന്നു തുടങ്ങി.യാത്ര തുടർന്ന് കൂട്ടുപുഴ കഴിയുമ്പോഴേക്കും ട്രെന്റ് തികച്ചും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന വിവരം കിട്ടി.
ചുര#ം കയറി പെരുമ്പാടി എത്തിയപ്പോൾ ഞങ്ങൾ ഇടത്തോട്ട് തിരിഞ്ഞു.വഴിയിൽ വിശേഷിച്ചൊന്നും കാണാനുണ്ടായിരുന്നില്ല.ആളുകളെ തന്നെ നന്നേ കുറച്ചേ കണ്ടുള്ളൂ.പെഗ്ഗള സീനിയർ സ്‌കൂളിനടുത്ത് രഞ്ജിത്ത് കാറ് നിർത്തി.അവിടെ ഒന്നു രണ്ട് കടകളുണ്ട്.ഒരു പെൺകുട്ടി ബസ്സ് കാത്തു നിൽക്കുന്നുണ്ട്.നാട്ടുകാരോട് രണ്ട് ലോഹ്യം പറഞ്ഞിട്ടാകാം യാത്ര തുടരുന്നത് എന്ന തീരുമാനവുമായി ഞങ്ങൾ പുറത്തിറങ്ങി.
ചെറിയ സ്റ്റേഷനറി കടയിൽ നിന്ന് ഒരു ബോൾപെന്ന് വാങ്ങി കടയുടമയോട് ഞാൻ വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.മണി എന്നാണ് മൂപ്പരുടെ പേര്.പത്തര വയസ്സുള്ളപ്പോൾ കുടകിലേക്ക് വന്നതാണ്.വീട് ഷൊർണൂരാണ്.അച്ഛൻ എന്തുകൊണ്ടോ കുടകിലേക്ക് വന്നു.മണിക്ക് ഇപ്പോൾ 74 വയസ്സായി.ജീവിതം ശാന്തമാണ്,പ്രശ്‌നങ്ങളൊന്നുമില്ല.ഈ ഭാഗത്ത് മലയാളികൾ കുറേ പേരുണ്ട് എന്ന് മണി പറഞ്ഞു.നാട്ടിൽ ഇടതുപക്ഷം ജയിക്കുകയാണല്ലോ എന്ന് പറഞ്ഞ മണിയോട് എന്താണ് രാഷ്ട്രീയമെന്ന് ചോദിച്ചപ്പോൾ ഇല്ല,അങ്ങനെ രാഷ്ട്രീയമൊന്നുമില്ല എന്ന മറുപടിയാണ് കിട്ടിയത്.
ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിക്കും മലയാളം സംസാരിക്കാനറിയാമായിരുന്നു.അവൾ കന്നടക്കാരിയാണ്.പക്ഷേ.തെളിഞ്ഞ മലയാളത്തിൽ തട്ടും തടവുമില്ലാതെയായിരുന്നു സംസാരം.വീരാജ്‌പേട്ടയിൽ ഒരു ഷോപ്പിലാണ് അവൾക്ക് ജോലി.പേട്ട ബസ്സും കാത്താണ് നില്പ്.
മണിയോടും പെൺകുട്ടിയോടും യാത്ര പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.കുറച്ചപ്പുറത്തായിരുന്നു ഹെഗ്ഗള സെന്റ് ജൂഡ്‌സ് കത്തോലിക്കാ പള്ളി.വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ആ പള്ളിയിൽ പോയി അവിടത്തെ അച്ചന്റെയും കന്യാസ്ത്രീകളുടെയും ആഥിത്യം സ്വീകരിച്ചിരുന്നു.മനോരോഗികളെ കിടത്തി ചികിത്സിക്കുന്ന സ്ഥലം എന്ന പേരുണ്ടായിരുന്നു ഒരു കാലത്ത് ഈ പള്ളിക്ക്. പള്ളിയുടെ കോമ്പൗണ്ടിൽ അതിനുവേണ്ടി ഉണ്ടാക്കിയിരുന്നതും കുറച്ചു മുമ്പേ തന്നെ നിരു  പയോഗമായിത്തീർന്നതുമായ ഇടുങ്ങിയ ഒറ്റ മുറികളുടെ ദൃശ്യം കാലപ്പഴക്കം കൊണ്ട് നിറം മങ്ങി മനസ്സിന്റെ അടിത്തട്ടിലുണ്ട്.
ഈ യാത്രയിൽ പള്ളി ഒഴിവാക്കാമെന്ന് വെച്ച് ഞങ്ങൾ യാത്ര തുടർന്നു.പിന്നെ കൊതമുള്ളൂർ ഗ്രാമത്തിന്റെ ഭാഗമായ തോറ എന്ന സ്ഥലത്താണ് വണ്ടി നിർത്തിയത്.നീലേശ്വരം സ്വദേശിയായ ഒരാളുടെ ചെറിയ കടയുണ്ട് ഇവിടെ.ചായക്കടയല്ലെങ്കിലും ചായയും കിട്ടും.ഓരോ ചായ കുടിച്ച് അവിടെ നിന്നിറങ്ങി.കുടകൻ തന്ന ആയ ഒരാളെ പരിചയപ്പെടണമല്ലോ എന്നു വിചാരിച്ചിരിക്കെ ഒരോട്ടോറിക്ഷ മുന്നിൽ വന്നു നിന്നു.ചെറുപ്പക്കാരനായ അർജുൻ എന്ന കുടകന്റെതായിരുന്നു ഓട്ടോ.കുടകരുടെതായി ഇവിടെ എന്ത് കാണാനുണ്ട്? എന്നു ചോദിച്ചപ്പോൾ 'വിശേഷിച്ചൊന്നുമില്ല,കുറച്ചപ്പുറം ഒരു ടെംപിൾ ഉണ്ട്' എന്നായിരുന്നു മറുപടി. ഓട്ടോയിൽ ഞങ്ങളെ അങ്ങോട്ടുകൊണ്ടുപോകാൻ റെഡിയായിരുന്നു അവൻ.കാറ് കടയുടെ മുന്നിൽ തന്നെ വെച്ച് ഞങ്ങൾ അർജുന്റെ ഓട്ടോയിൽ കയറി.അവൻ ആദ്യം കാണിച്ചു തന്ന അമ്പലം ഒരുപാട് പടവുകൾ കയറി പോവേണ്ടുന്ന ഒന്നായിരുന്നു.എന്റെ ശ്വാസകോശം അത്തരമൊരു കയറ്റത്തിന് സമ്മതം തരുന്നതായിരുന്നില്ല.അതുകൊണ്ട് അങ്ങോട്ടു പോവേണ്ടെന്ന് വെച്ചു.അർജുൻ ഞങ്ങളെ കുറച്ചു ദൂരം കൂടി മുന്നോട്ടു കൊണ്ടുപോയി മറ്റൊരു അമ്പലത്തിന്റെ മുന്നിലെത്തിച്ചു.നന്നേ ചെറുതായിരുന്നു ആ അമ്പലം.ഉള്ളിലോ പുറത്തോ ആരുമില്ല.പരിസരവും വിജനം.തിരിച്ച് കാറിനടുത്തേക്ക് ഞങ്ങളെ കൊണ്ടുവിടുന്നതിനിടയിൽ താൻ പയ്യാവൂരിലെ ശിവക്ഷേത്രത്തിൽ രണ്ടുമൂന്ന് തവണ പോയിട്ടുണ്ടെന്ന് അർജുൻപറഞ്ഞു.കാളപ്പുറത്ത് അരിയുമായി ചേലാവാരം വഴി കാട് കയറി മലയിറങ്ങിയിട്ടാണ് പോവുക.പത്തമ്പതാളുകളുണ്ടാവും സംഘത്തിൽ.കരട,കൊതമുള്ളൂർ ഭാഗത്തുള്ളവരൊക്കെ ഉണ്ടാവും.പുറപ്പെടുമ്പോൾ എല്ലാവരും അടിച്ചു ഫിറ്റാവും.പയ്യാവൂരെത്തിയാൽ പിന്നെ മൂന്നോ നാലോ ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് മടങ്ങും വരെ മദ്യം തൊടില്ല. ഇത്രയുമാണ് പയ്യാവൂർ യാത്രയെപ്പറ്റി അർജുൻ തന്ന വിവരങ്ങൾ.                          
അർജുന് കുറച്ചു ദൂരെ ഒരു കല്യാണത്തിന് പോവാനുണ്ടായിരുന്നു.അതുകൊണ്ട്‌
 ഞങ്ങളോടൊപ്പമുള്ള ഒരു ചുറ്റിനടപ്പ് അയാൾക്ക് സാധ്യമാവുമായിരുന്നില്ല.ഇനി വരുമ്പോൾ കാണാമെന്നു പറഞ്ഞ് അയാൾ പിരിഞ്ഞു.ഞങ്ങൾ കരട ഭാഗത്തേക്ക് വണ്ടി വിട്ടു.                            

Tuesday, May 17, 2016

രണ്ട് കവിതകൾ

പ്രാകൃതനാണ് ഞാൻ
എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും
ഒരുത്തരം,ഒരേയൊരുത്തരം 
അത് നിർബന്ധമാണെനിക്ക്
അതിനാൽ ഈയൊരു കഥ :
മനുഷ്യനും കഴുതയും ആദ്യകാലത്ത് രണ്ട് മൃഗങ്ങളായിരുന്നില്ല
മറ്റ് മൃഗങ്ങൾക്കൊപ്പം ഒരേ മനസ്സായി ഇരുമെയ്യാൽ തീർത്ത ഒരുമെയ്യായി അവർ ജീവിച്ചു
സൃഷ്ടിയിലെ ഈ വൈകൃതം ഒരു നാൾ ദൈവത്തിനു തന്നെ സഹിച്ചില്ല
ദൈവം ഒറ്റ വെട്ടിന് രണ്ടിനെയും രണ്ടാക്കിച്ചമച്ചു
അങ്ങനെ മനുഷ്യനും കഴുതയും വേർപിരിഞ്ഞു
എങ്കിലും മനുഷ്യൻ ഇടക്കിടെ ആദിയിലെ തന്റെ മെയ്യും മനസ്സും വീണ്ടെടുക്കാൻ
ആർത്തിപൂണ്ടിറങ്ങുന്നു
അതിൽ നിന്നാണ് മനുഷ്യനെ 'കഴുത ,വെറും കഴുത'
എന്നൊക്കെ വിളിക്കുന്ന ഏർപ്പാടുണ്ടായത്.
10/5/2016
2
അടിമയാണ് ഞാൻ
അതറിയുന്നതായി ഭാവിക്കാതിരിക്കാനുള്ള വിവേകവുമുണ്ട്
അതിനാലാണ്
'വകതിരിവുള്ളവൻ'എന്ന്
ആളുകൾ എന്നെ കുറിച്ച് പറയുന്നത്.
10/5/2016


Sunday, May 15, 2016

വായന

സ്വർഗത്തെ  ഒരു  ഗ്രന്ഥശാലയായി വിഭാവനം ചെയ്തയാളാണ് അർജന്റീനൻ കഥാകാരനായ ഗോർഗ് ലൂയി ബോർഹസ്.ബോർഹസിന്റെ ദി ലൈബ്രറി ഓഫ് ബാബേലിൽ ഈ മഹാപ്രപഞ്ചം,ഇപ്പോൾ നിലനിൽക്കുന്നതും ഇനി വികസിക്കാനിരിക്കുന്നതുമായ ഈ പ്രപഞ്ചം ആകെത്തന്നെ വിചിത്രമായ ഒരു ലൈബ്രറിയാണ്.പുസ്തകത്തെ ജീവിതത്തിന്റെ പ്രതിബിംബമായി അംഗീകരിച്ചുകൊണ്ടുള്ള പല സാഹിത്യകൃതികളും പല ഭാഷകളിലായി ഉണ്ടായിട്ടുണ്ട്  The Book of Life എന്ന പേരിൽ ഇംഗ്ലീഷിൽ ഒരു നോവലും(Deborah Harkness)കംപ്യൂട്ടർ ആനിമേറ്റഡ് മ്യൂസിക്കൽ കോമഡിയും ഉണ്ട്.മലയാളത്തിലെ 'ആയുസ്സിന്റെ പുസ്തക'വും( സി.വി.ബാലകൃഷ്ണൻ) 'ജീവതത്തിന്റെ പുസ്തക'വും( കെ.പി.രാമനുണ്ണി) വായനക്കാർക്ക് സുപരിചിതമായ നോവലുകളാണ്.
കലയും സാഹിത്യവും ഇല്ലാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന കാര്യം ആദിമകാലം മുതൽക്കേ മനുഷ്യൻ തിരിച്ചറിഞ്ഞതാണ്.കലാനിർമാണത്തിനും ആസ്വാദനത്തിനുമുള്ള ജന്മവാസന ശിലായുഗം മുതൽക്കേ എല്ലാ മനുഷ്യർക്കും ഉണ്ടായിരുന്നുവെന്നാണ് സൗന്ദര്യശാസ്ത്രകാരന്മാർ ഏറ്റവും ഒടുവിലായി കണ്ടെത്തിയിട്ടുള്ളത്. അതിന് Art Instinct എന്ന് പേരും നൽകപ്പെട്ടുകഴിഞ്ഞു. ഗുഹാചിത്രങ്ങൾ,വാമൊഴിയായി തലമുറകൾ പകർന്നെത്തിയ അതിപുരാതനമായ കഥകൾ,ഗാനങ്ങൾ,വീരന്മാരുടെ ചരിത്രം പറയുന്ന കഥാഗാനങ്ങൾ എന്നിവയെല്ലാം ഈ ജന്മവാസനയ്ക്കുള്ള പിൽക്കാല തെളിവുകളാണ്.എഴുത്തുവിദ്യ  വശമാക്കിയ കാലം തൊട്ടേ കഥകളും കവിതകളും മുൻതലമുറകളുടെ ആർജിതവിജ്ഞാനുവമെല്ലാം ഭാവിക്കുവേണ്ടി കരുതി വെക്കുന്ന ശ്രമകരമായ ജോലിയും ആരംഭിച്ചു.ഗുട്ടൻബർഗ് യുഗം ആരംഭിച്ചതുമുതൽ (1439 )ഈ പ്രവൃത്തി ആയാസരഹിതമായിത്തുടങ്ങി. മനുഷ്യൻ കംപ്യൂട്ടർയുഗത്തിലേക്ക് പ്രവേശിച്ചതോടെ പുസ്തകങ്ങളുടെ നിർമാണം ഒന്നുകൂടി എളുപ്പമായി.ഇപ്പോഴാണെങ്കിൽ അച്ചടി തന്നെ നിർബന്ധമല്ലെന്ന അവസ്ഥയിലും നാം എത്തി.ലാപ്‌ടോപ്പിന്റെയും സമാനസ്വഭാവമുള്ള മറ്റ് ഉപകരണങ്ങളുടെയും  സ്‌ക്രീനിൽ മഹാഗ്രന്ഥങ്ങൾ തന്നെ വായിക്കാൻ പരിശീലിച്ചുതുടങ്ങിയ ഒരു തലമുറ കേരളത്തിലും ഉണ്ടായി വരികയാണ്
ഏത് രൂപത്തിലായാലും പുസ്തകം മനുഷ്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്ന കാര്യം ഇക്കാലത്ത് ആരെയും പ്രത്യേകമായി പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല.എന്നാൽ പഠനത്തിന് ഉപയോഗിക്കാവുന്നവയും പല പ്രവൃത്തികൾക്കാവശ്യമായ വിവരങ്ങൾ നൽകുന്നവയും അല്ലാതുള്ള പുസ്തകങ്ങൾ എന്തിന് വായിക്കണം എന്നതിനെ കുറിച്ച് ധാരണയില്ലാത്തവരായി ഒരുപാട് പേരുണ്ട്.ഒരു പക്ഷേ,ജനങ്ങളിൽ ഭൂരിപക്ഷവും അങ്ങനെയുള്ളവരാണെന്ന് പറയുന്നതാവും ശരി.
സർഗാത്മസാഹിത്യത്തിന്റെ വായനകൊണ്ട് ഉണ്ടായേക്കാവുന്ന നേട്ടങ്ങൾ അക്കമിട്ടെഴുതുന്നതിൽ അർത്ഥമില്ല.ഒരു സാഹിത്യകൃതി എല്ലാവരിലും ഒരേ ഫലങ്ങളല്ല ഉണ്ടാക്കുക.ക്ലാസിക് എന്ന് പൊതുസമ്മതി നേടിയ കൃതികൾ തന്നെയും എല്ലാവരിലും ഒരേ അളവിലുള്ള താൽപര്യം തന്നെ ഉണർത്തിക്കൊള്ളണമെന്നില്ല.കാലവും ജീവിതസാഹചര്യങ്ങളും മാറിക്കഴിയുന്നതോടെ പഴയ കാലത്തെ മഹത് രചനകളിൽ ചിലത് പ്രചോദനാത്മകമായി ഒന്നുമില്ലാത്ത സാധാരണ സാഹിത്യകൃതികൾ മാത്രമായി പലർക്കും അനുഭവപ്പെടാം. വിവിധ മേഖലകളിൽ സംഭവിക്കുന്ന വിജ്ഞാനവികാസം പ്രപഞ്ചത്തെയും മനുഷ്യജീവിതത്തെയും സംബന്ധിച്ച ധാരണകളിൽ മാറ്റം വരുത്തിക്കൊണ്ടേയിരിക്കും.ഇത്തരം മാറ്റങ്ങൾ മനുഷ്യന്റെ അവധാരണശേഷിയെത്തന്നെ ഓരോ ചുവട് മുന്നോട്ടുകൊണ്ടുപോകുന്നതോടെ പിന്നിട്ട കാലത്തെ പല ജീവിത ധാരണകളും അനുഭവസ്വീകാരത്തിന്റെ പല രീതികളും കാലഹരണപ്പെട്ടതായി അനുഭവപ്പെടും.പഴയ സാഹിത്യകൃതികൾക്കും ഇത് ബാധകമാണ്.അവയിൽ പലതും അവയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് വായിക്കാമെന്നല്ലാതെ നമുക്ക്  സൗന്ദര്യാനുഭൂതികൾ നൽകാനുള്ള അവയുടെ ശേഷി വലിയ തോതിൽ  പരിമിതപ്പെട്ടു കഴിഞ്ഞിരിക്കും എന്നതാണ് വസ്തുത.വളരെ കുറച്ച് കൃതികൾ മാത്രമാവും ഓരോ കാലത്തും പുതിയ പാരായണസാധ്യതകളോടെ വായനക്കാരെ ആകർഷിച്ചുകൊണ്ടേയിരിക്കുക.ആഖ്യാനശൈലിയിലും ഘടനയിലുമൊക്കെ കാലപ്പഴക്കത്തിന്റെ മുദ്രകൾ തെളിഞ്ഞുകാണാവുന്ന അവസ്ഥയിലായിരിക്കുമെങ്കിലും അവയെയെല്ലാം മറികടന്നുകൊണ്ട് വായനക്കാർക്ക് വൈകാരികവും ബൗദ്ധികവുമായ പുതിയ അനുഭവങ്ങൾ നൽകാൻ അത്തരം കൃതികൾക്ക് കഴിയും.
ക്ലാസ്സിക്ക് ആയി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഒരു കൃതിയെ പുതിയ വായനക്കാർ സമീപിക്കുന്നത് വളരെ ആദരവോടെയായിരിക്കും.തങ്ങൾക്ക് അവയിൽ നിന്ന് പലതും ലഭിക്കാനുണ്ടെന്നും അവയിൽ ഒന്നുപോലും നഷ്ടമായിപ്പോവരുതെന്നും ഉള്ള മുൻധാരണയോടെ   കരുതലോടെയാണ് അവർ വായന നിർവഹിക്കുക.എന്നിട്ടുപോലും എല്ലാ ക്ലാസ്സിക്കുകളും എല്ലാവർക്കും ഒരേ വായനാനുഭവമല്ല നൽകുന്നത്.തങ്ങൾ ദീർഘകാലം അടുത്തുപരിചയിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്ത കൃതികളെ അടിസ്ഥാനമാക്കി സാഹിത്യകൃതികൾക്ക് ഉണ്ടായിരിക്കേണ്ട സൗന്ദര്യത്തെയും ഇതരമൂല്യങ്ങളെയും കുറിച്ച് സ്വരൂപിച്ചുവെച്ച ധാരണകളിൽ നിന്ന് ഒരാൾക്ക് വളരെയൊന്നും മുന്നോട്ടുപോവാനാവില്ല.സ്വന്തം ഭാവുകത്വത്തെ പുതിയ വായനാനുഭവങ്ങളുടെ വെളിച്ചത്തിൽ നവീകരിച്ചുകൊണ്ടേയിരിക്കണമെന്ന നിർബന്ധം പലർക്കും ഉണ്ടാവുകയുമില്ല.അതൊക്കെ കൊണ്ടാണ് കുട്ടികൃഷ്ണ മാരാർക്ക് ടോൾസ്റ്റോയിയുടെ 'യുദ്ധവും സമാധാനവും'  ഇഷ്ടപ്പെടാതെ പോയത്.
വായനയിൽ പ്രാദേശികമായി രൂപപ്പെട്ടു വന്ന അഭിരുചികൾ വലിയ അളവിൽ സ്വാധീനം ചെലുത്തുമെന്നതാണ് മറ്റൊരു വസ്തുത.തിരുവിതാംകൂർ പ്രദേശത്ത് ജനിച്ചുവളർന്ന ഒരാൾക്ക് വളരെ ഗംഭീരമായി അനുഭവപ്പെടുന്ന ഒരു കൃതി വടക്കൻകേരളത്തിലെ ഒരാൾക്ക് വായിച്ചുമുന്നോട്ടുപോവാൻ പ്രയാസം തോന്നുന്ന ഒന്നായി അനുഭവപ്പെടാം.ചരിത്രവും നാട്ടറിവുകളും പ്രാദേശികമായി പ്രചാരത്തിലുള്ള കഥകളിലൂടെ രൂപപ്പെട്ടുവന്ന കഥാപാത്രസങ്കല്പവുമെല്ലാം അതിന് കാരണമാകാം.സി.വി.രാമൻപിള്ളയുടെ നോവലുകൾ തെക്കൻകേരളത്തിലെയും വടക്കൻ കേരളത്തിലും വായനക്കാർക്ക് ഒരേ അനുഭവമല്ല നൽകുക എന്ന കാര്യം ഉറപ്പാണ്.ഇത് ഭാവുകത്വത്തിന്റെ നിലവാരവും നിലവാരമില്ലായ്കയും മറ്റുമായി വ്യാഖ്യാനിക്കുന്നത് ശാസ്ത്രീയമല്ല.
അഭിരുചികളുടെ കാര്യത്തിൽ വായിക്കുന്നയാളുടെ പ്രദേശം,ജീവിതസാഹചര്യങ്ങൾ,അയാളുടെ സാഹിത്യപരിചയം,രാഷ്ട്രീയം എന്നീ ഘടകങ്ങളൊക്കെ നിർണായകമായ അളവിൽ സ്വാധീനം ചെലുത്തും.ഒരു കീഴാളന്റെ സാംസ്‌കാരികമൂലധനം മേലാളന്റെതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും.ഹിന്ദുദേവീദേവന്മാരെ സ്തുതിച്ചുകൊണ്ട് എഴുതപ്പെട്ട കൃതികളും വേദാന്തചിന്തകൾ അവതരിപ്പിക്കുന്ന കൃതികളും ഒരു ആദിവാസിക്കോ ദളിതനോ ആകർഷകമായി അനുഭവപ്പെടില്ല.തിരിച്ച്,ആദിവാസി പുരാവൃത്തങ്ങളോ കഥാഗാനങ്ങളോ ദളിത് അനുഭവലോകങ്ങൾ ആവിഷ്‌ക്കരിക്കുന്ന നോവലുകളോ സവർണഭാവുകത്വത്തിന് പുറത്തുകടക്കാനുള്ള ആർജവം കൈവരിക്കാത്ത ഉപരിവർഗ വായനക്കാരെ വൈകാരികമായി സ്വാധീനിക്കാനുള്ള സാധ്യതയും കുറവാണ്.
ഭാവുകത്വവും അധീശത്വവും
ഭാവുകത്വം വളരെ സ്വാഭാവികമായി താനേ രൂപപ്പെട്ടുവരുന്ന ഒന്നാണെന്ന ധാരണ ശരിയല്ല.നൂറ്റാണ്ടുകളോളം നമ്മുടെ നാട്ടിലെ ആഢ്യവാനക്കാർ കരുതിയിരുന്നത് ഹൈന്ദവ പുരാണേതിഹാസങ്ങളിലെ കഥാവസ്തുക്കൾ സ്വീകരിച്ചു മാത്രമേ കവിതകൾ എഴുതാവൂ എന്നാണ്.അതല്ലെങ്കിൽ ഗണികകളുടെയും പ്രഭുക്കന്മാരുടെയും മറ്റും ജീവിതരംഗങ്ങൾ ചിത്രീകരിക്കാം.അതിനപ്പുറമുള്ള ജീവിതം,സാധാരണക്കാരന്റെ ജീവിതം സാഹിത്യത്തിന് വിഷയമാകാനേ പാടില്ല എന്നൊരു സമീപനമാണ് പൊതുവെ ഉണ്ടായിരുന്നത്.പൊയ്കയിൽ അപ്പച്ചന്റെ
കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേകവംശത്തിൻ
ചരിത്രങ്ങൾ
എന്ന് തുടങ്ങുന്ന കവിതയിൽ പറഞ്ഞിരിക്കുന്ന തമസ്‌കരണം ദളിതരുടെ ചരിത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല അവരുടെ സർഗാത്മകാവിഷ്‌കാരങ്ങളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.സാഹിതീക്ഷേത്രത്തിന്റെ മുന്നിലൂടെ വഴി നടക്കാൻ പോലും ഒരു കാലത്ത് അവയ്ക്ക് അനുവാദമുണ്ടായിരുന്നില്ല.
ഗ്രീക്കിലും ഇംഗ്ലീഷിലും മറ്റ് വിദേശഭാഷകളിലുമൊന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.സ്ത്രീകളും അടിമകളും ദുരന്തനാടകത്തിലെ കേന്ദ്രകഥാപാത്രമായി വരരുത് എന്നും ഉന്നതരായ പുരുഷന്മാരുടെ  ഭാഗ്യവിപര്യയം മാത്രമേ കാണികളെ സ്പർശിക്കുകയുള്ളൂ എന്നുമുളള അരിസ്റ്റോട്ടിലിന്റെ അനുശാസനമാണ് അതിദീർഘമായ ഒരു കാലയളവിൽ യൂറോപ്യൻ നാടകവേദിയെ നിയന്ത്രിച്ചത്.ഷെയ്ക്‌സ്പിയർ ഉൾപ്പെടെയുള്ള മഹാന്മാരായ നാടകകാരന്മാരുടെയൊന്നും രചനകളിൽ പാവപ്പെട്ടവന്റെ ജീവിതദുരിതങ്ങൾക്കും ഹൃദയവേദനകൾക്കും ഇടം ലഭിച്ചില്ല.അവയെല്ലാം കോമിക്‌റിലീഫിനുവേണ്ടിയുള്ള ചെറിയ  ചില സീനുകളിലെ ഏതാനും പരാമർശങ്ങളിൽ ഒതുക്കപ്പെട്ടു.താദാത്മ്യത്തിലൂടെ കഥാപാത്രങ്ങളുടെ ദൂരന്താനുഭവങ്ങൾ ഏറ്റുവാങ്ങുന്ന കാണിയുടെ മനസ്സിൽ സംഭവിക്കുന്ന വികാരവിരേചത്തെയും അതുവഴി ഉണ്ടാവുന്ന മാനസിക സന്തുലിതത്വത്തെയും ദുരന്തനാടത്തിന്റെ പരമമായ ലക്ഷ്യമായി കാണുന്ന അരിസ്റ്റോട്ടിലിന്റെ ദർശനം ചോദ്യം ചെയ്യപ്പെട്ടത് ബെർടോൾട് ബ്രെഹ്ത് ദൂരവൽക്കരണസിദ്ധാന്തം അവതരിപ്പിച്ചപ്പോൾ മാത്രമാണ്.ദൂരവൽക്കരണത്തിലൂടെ താദാത്മ്യത്തിന് വിച്ഛേദം സംഭവിക്കുകയും താൻ കണ്ടുകൊണ്ടിരിക്കുന്നത് ജീവിതമല്ല നാടകമാണ് എന്ന ബോധത്തിലേക്ക് ഉണർത്തപ്പെടുകയും ചെയ്യുന്ന പ്രേക്ഷകൻ മാത്രമേ നാടകത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന ജീവിതാനുഭവങ്ങളെപ്പറ്റി ആഴത്തിൽ ചിന്തിക്കുകയുള്ളൂ.അപ്പോൾ മാത്രമേ തന്റെ പൂർവധാരണകളിൽ ചിലത് തിരുത്താനും ജീവിതത്തെ പുതിയ രീതിയിൽ കാണാനും കാണി തയ്യാറാവുകയുള്ളൂ.ബ്രെഹ്ത് തന്റെ നാടകദർശനം അവതരിപ്പിക്കും വരെ ലോകത്തിലെ നാടകപ്രേക്ഷകരും വായനക്കാരും ഈ സംഗതികളെപ്പറ്റിയൊന്നും ഗൗരവമായി ആലോചിച്ചിരുന്നില്ല.
കൃതിയിൽ ആവിഷ്‌കൃതമായിരിക്കുന്ന അനുഭവത്തെ,അല്ലെങ്കിൽ അതിലെ നായകന്റെയോ നായികയുടെയോ ജീവിതദുരന്തങ്ങളെ സ്വന്തം ജീവിതത്തിലേക്ക് പകർത്താൻ പ്രേരിപ്പിക്കപ്പെടും വിധം പൂർണമായും താദാത്മ്യം അനുഭവിച്ചുകൊണ്ടുള്ള അനുകരണാത്മകവായന നല്ല വായനയല്ല.അപഗ്രഥനബുദ്ധിയും കൃതി നൽകുന്ന അനുഭവത്തെ കരുതലോടെ ഇഴപിരിച്ചു പരിശോധിക്കാനുമുള്ള സ്വാതന്ത്ര്യവും അടിയറവെച്ചുകൊണ്ടുള്ള വായനയിൽ നിന്ന് ലഭിക്കുന്ന അനുഭവം എന്തുതന്നെയായാലും മികച്ച വായനാനുഭവമായിരിക്കില്ല.പുസ്തകവുമായുള്ള സ്വതന്ത്രമായ സംവാദം തന്നെയായിരിക്കണം വായന.സംവാദത്തിനുള്ള കൃത്യമായ തയ്യാറെടുപ്പോടെയായിരിക്കണം ഒരു കഥയെയോ കവിതയെയോ സമീപിക്കേണ്ടത് എന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം.സംവാദം ഏറ്റവും സ്വാഭാവികമായും ശാന്തമായും തികച്ചും കാലുഷ്യരഹിതമായും സംഭവിക്കേണ്ടതാണ്.അങ്ങനെ സംഭവിക്കുമ്പോൾ മാത്രമേ വായന നമ്മുടെ മാനസികജീവിതത്തെ മുന്നോട്ട് കൊണ്ടുപോവുന്നു എന്നു പറയാനാവൂ.
പല തരം ആനന്ദങ്ങൾ
ഏത് തരത്തിലുള്ള അനുഭവങ്ങളുടെ ആവിഷ്‌കാരം സാധിച്ചിട്ടുള്ള കൃതിയാണ് മികച്ച വായനാനുഭവം നൽകുക എന്ന് പറയാനാവില്ല.ഏറ്റവും വിഷാദാത്മകമവും വ്യർത്ഥതാബോധം വളർത്തുന്നതുമായ അനുഭവങ്ങൾ ചിത്രീകരിച്ചിട്ടുള്ള ഒരു കൃതിയും വായനക്കാർക്ക് ആഹ്ലാദകരമായ,അല്ലെങ്കിൽ ജീവിതപ്രേരകമായ അനുഭവങ്ങൾ നൽകാം.ഖസാക്കിന്റെ ഇതിഹാസം അത്തരമൊരു കൃതിയാണ്.ഖസാക്ക് എന്തുകൊണ്ട് മനോഹരമാണ് എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ സാധ്യമാണ്.അസാധാരണമാം വിധം കാവ്യത്മകമായ ബിംബങ്ങളുടെ സമൃദ്ധി, തികച്ചും അനാഗരികമായ ജീവിതങ്ങളുടെ അനുഭാവപൂർണവും സത്യസന്ധവുമായ ചിത്രീകരണം,നാട്ടുകഥകളും മിത്തുകളും വിശ്വാസങ്ങളുമെല്ലാം ചേർന്ന് രൂപപ്പെടുത്തുന്ന സവിശേഷമായ അന്തരീക്ഷം എന്നിങ്ങനെ ഖസാക്കിന്റെ ഓരോരോ ഗുണങ്ങളാവും വായനക്കാർ എടുത്തുപറയുക.എങ്കിലും ആത്യന്തികമായി 'ഖസാക്ക്' അവശേഷിപ്പിക്കുന്നത് കടുത്ത നിസ്സഹായതാബോധവും വ്യർത്ഥതാബോധവുമൊക്കെയാണ് എന്ന വസ്തുത അവശേഷിക്കും.ഈ അനുഭവങ്ങളെ വായനക്കാർ എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരം അവർ അതിലൂടെ തങ്ങളുടെ ഏകാന്തതയെയും അസ്തിത്വവ്യഥകളെയും മരണാഭിമുഖ്യത്തെയുമെല്ലാം മറികടക്കാനുള്ള ശേഷി നേടി എന്നതാണ്.കലാസൃഷ്ടികൾ ചിലപ്പോൾ ഇങ്ങനെയും പ്രവർത്തിക്കും. ആരോഗ്യവാനായ ഒരാളിൽ രോഗത്തിന്റെതിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള വസ്തു തന്നെ അതിന്റെ ഏറ്റവും ചെറിയ ഡോസിൽ അവർത്തിച്ചെടുത്ത് ഉണ്ടാക്കുന്ന മരുന്ന് കൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നടത്തുന്നത്.സമം സമത്തെ ശമിപ്പിക്കുന്നു.( Similia Similibus Curantur) എന്നതാണ്  അതിന്റെ തത്വം.ചില സാഹിത്യകൃതികളും ഇങ്ങനെ പ്രവർത്തിക്കും.വിഷാദം ജനിപ്പിക്കാനുള്ള ശേഷികൊണ്ട് കനം തൂങ്ങുന്ന ഒരു കൃതി കൊടിയ വിഷാദം അനുഭവിക്കുന്ന ഒരാളെ ചിലപ്പോൾ ആ അനുഭവത്തിൽ നിന്ന് കരകയറാൻ സഹായിക്കും.
ഒരു വായനക്കാരൻ/വായനക്കാരി കൃതിയുമായി സ്ഥാപിക്കുന്ന ബന്ധത്തിന്റെ അടിസ്ഥാനം ഇന്നതു മാത്രമേ ആകാവൂ എന്നില്ല.എങ്കിലും ഒരു കാര്യം തീർച്ചയാണ്.താൻ ആർജിച്ചുകഴിഞ്ഞ സാഹിത്യബോധത്തെ പരിഹസിക്കുന്നതായി അനുഭവപ്പെടുന്ന,തന്റെ ബൗദ്ധിക നിലവാരത്തേക്കാൾ വളരെ താഴെ നിൽക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന ഒരു കൃതിയുമായി ഹൃദയബന്ധം സ്ഥാപിക്കാൻ ഒരാൾക്ക് ബുദ്ധിമുട്ടായിരിക്കും.ഒരു ചെറുകഥയാണെങ്കിൽ അതിന്റെ ആദ്യ പാരഗ്രാഫ് വായിച്ചു കഴിയുമ്പോൾത്തന്നെ അത് തനിക്ക് ആവശ്യമുള്ളതാണോ അല്ലയോ എന്ന് വായനക്കാരന് നിശ്ചയിക്കാനാവും.നോവലാവുമ്പോൾ ചിലപ്പോൾ ഒന്നോ രണ്ടോ അധ്യായം വായിക്കേണ്ടി വന്നേക്കാം.തനിക്ക് പുതുതായി ഒന്നും നേടാനില്ല എന്ന് തോന്നിപ്പിക്കുന്ന ഒരു കൃതി വായിച്ചു തീർക്കാൻ ഒരാൾ മിനക്കെടേണ്ട കാര്യമില്ല.
                          ജീവിതത്തെ വലുതാക്കുന്ന മഹാപ്രവൃത്തി
വായന ജീവിതത്തെ വലുതാക്കുന്ന മഹത്തായ ഒരു പ്രവൃത്തിയാണ്.പുസ്തകവായന ശീലമാക്കിയ ഒരാളും വായനയുടെ ലോകത്തേക്ക് പ്രവേശിച്ചിട്ടില്ലാത്ത ഒരാളും രണ്ട് ലോകങ്ങളിലാണ്.ഇത് വിശദീകരിക്കുമ്പോൾ ഒരു കാര്യം ഒന്നു കൂടി ഊന്നിപ്പറയേണ്ടതുണ്ട്.ജോലി നേടാനോ പ്രമോഷൻ നേടാനോ മറ്റേതെങ്കിലും ലക്ഷ്യം മുന്നിൽ കണ്ടോ നടത്തുന്ന വായന,അത് മിക്കവാറും നേരത്തെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പാഠപുസ്തകങ്ങളുടെയും ജനറൽ നോളജ് പുസ്തകങ്ങളുടെയും ഗൈഡുകളുടെയും മറ്റും വായനയായിരിക്കും, ആ വായനയെ കുറിച്ചല്ല ഇവിടെ പറയുന്നത്.അത് ഒരാളുടെ മാനസികജീവിതത്തിന്റെ സ്വരൂപത്തിലും ഗുണനിലവാരത്തിലും കാര്യമായ മാറ്റമൊന്നും വരുത്തണമെന്നില്ല.
പുസ്തകങ്ങളെ പുസ്തകങ്ങളെന്ന നിലയിൽ തന്നെ സ്‌നേഹിച്ച്, വായനയുടെ ആനന്ദമൊഴിച്ച മറ്റ് ലാഭേച്ഛയൊന്നുമില്ലാതെ നിർവഹിക്കുന്ന വായനയാണ് ഒരു മനുഷ്യനെ അടിമുടി മാറ്റിപ്പണിയുക.വായന തുടരുന്നിടത്തോളം ഈ മാറ്റിപ്പണിയൽ നടന്നുകൊണ്ടിരിക്കും.വായന അന്തമില്ലാത്ത ഒരു പ്രവൃത്തിയാണ്.ഒരിക്കൽ വായനയുടെ ആനന്ദം അനുഭവിച്ചറിഞ്ഞ ഒരാൾക്ക് ജീവിതാന്ത്യം വരെ അത് വേണ്ടെന്നുവെക്കാനാവില്ല.ലോകം എത്ര വലുതാണ്,മനുഷ്യജീവിതം എത്രയേറെ വൈവിധ്യപൂർണമാണ്,എന്തെല്ലാം സാധ്യതകളുള്ളതാണ്,പ്രകൃതിയിൽ നിന്നും സംസ്‌കൃതിയിൽ നിന്നും നമുക്ക് എന്തെന്തൊക്കെ പുതിയ പുതിയ അനുഭവങ്ങൾ ലഭിക്കാനുണ്ട് എന്നൊക്കെ പിന്നെയും പിന്നെയും അറിഞ്ഞുകൊണ്ടുള്ള അവസാനിക്കാത്ത,അതായത് വായനക്കാരന്റെ/വായനക്കാരിയുടെ മരണത്തിൽ മാത്രം അവസാനിക്കുന്ന ഗംഭീരമായൊരു യാത്രയാണത്.
ലോകത്തെ അറിയാൻ പുതിയ മനസ്സും പുതിയ കണ്ണും നൽകുന്ന പ്രവൃത്തിയാണ് വായന.ഏത് പ്രവൃത്തി ചെയ്യുന്നവരും വായനയുടെ ഗുണം അറിഞ്ഞ്,ആ അറിവിനെ സ്വന്തം കർമമണ്ഡലത്തിൽ മറ്റുള്ളവർക്ക് ഗുണകരമാവുംവിധം പ്രയോഗിക്കാനുള്ള ശേഷി നേടേണ്ടതാണ്.സാഹിത്യം അറിയുന്ന ഒരു ഡോക്ടറും അറിയാത്ത ഡോക്ടറും അവരുടെ രോഗികളുടെ അവസ്ഥയെ,രോഗത്തെ തന്നെ തിരിച്ചറിയുന്നത് രണ്ട് തരത്തിലായിരിക്കും.കാരണം പല രോഗങ്ങളും ശരീരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല.രോഗി മനുഷ്യനാണ്.അയാളിലെ/അവളിലെ മനുഷ്യജീവിയെ അറിയാൻ ഡോക്ടർക്ക് കഴിയണം.സാഹിത്യമറിയുന്ന ഒരു ഡോക്ടർക്ക് അതിന് കഴിയും.അറിയാത്ത ഒരാൾ ലക്ഷണങ്ങളെയും യന്ത്രങ്ങൾ നൽകുന്ന തെളിവുകളെയും അടിസ്ഥാനമാക്കി മരുന്ന് കുറിച്ചുകൊടുക്കുന്ന ഒരാൾ മാത്രമായിരിക്കും.
ഓരോ വായനക്കാരനും/വായനക്കാരിയും സ്വയം അിറയാതെ തന്നെ തങ്ങളുടെ ആന്തരിക ലോകത്തെ വിപുലീകരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്; ലോകത്തെ അറിയാനുള്ള പുതിയ കണ്ണുകളും സ്പർശിനികളും നേടിക്കൊണ്ടിരിക്കുന്നുണ്ട്.ഞാൻ ദീർഘിപ്പിക്കുന്നില്ല.വിശ്വവിഖ്യാതനായ സിറിയൻ കവി അഡോണിസിന്റെ ചില വരികൾ ഉദ്ധരിക്കാം:
' Live and be radiant
Create a poem
and go away
Increse the expanse of the earth.'
' create a poem' എന്നുള്ള വാക്കുകളെ തൽക്കാലം ഈ സന്ദർഭത്തിന്റെ ആവശ്യം കണക്കിലെടുത്ത് read a poem എന്നോ  read a novel എന്നോ നമുക്ക് മാറ്റി വായിക്കാം.എഴുത്തിനെ പോലെ വായനയും ഭൂമിയുടെ വിസ്തൃതി വർധിപ്പിക്കുന്ന പ്രവൃത്തിയാണ്.

(2016 ഏപ്രിൽ 23 ന് തേർത്തല്ലിയിലെ ഷൊറീൻ റീയു കരാത്തെ ക്ലബ്ബും അപ്പോളോ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച വായനാദിനാചരണ പരിപാടിയിൽ ചെയ്ത പ്രസംഗം.)