Pages

Monday, June 27, 2011

സ്വപ്നശൂന്യമായ സാഹചര്യത്തിലും

1960കളുടെ അന്ത്യം മുതല്‍ 1970കളുടെ അന്ത്യം വരെയാണ് മലയാളസാഹിത്യത്തില്‍ ആധുനികത കത്തിനിന്നത്.കേരളത്തിലും രാജ്യത്താകമാനം തന്നെയുമുള്ള സാമാന്യജനങ്ങള്‍ അഭിമുഖീകരിച്ച ജീവിതപ്രശ്നങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം പ്രവര്‍ത്തിച്ചത്.മൂര്‍ത്തജീവിതയാഥാര്‍ത്ഥ്യങ്ങളെ മാത്രമല്ല,ജനങ്ങളുടെ യഥാര്‍ത്ഥമായ ആത്മസംഘര്‍ഷങ്ങളെയും ദാര്‍ശനികവ്യഥകളെയും ആധുനികത അതിന്റെ ആവിഷ്ക്കാരപരിധിക്ക് പുറത്തുനിര്‍ത്തി.യൂറോപ്യന്‍/അമേരിക്കന്‍ ആധുനികതയുടെ ഏറ്റവും കരുത്തരായ പ്രതിനിധികളുടെ രചനകളെ രൂപതലത്തിലും ആശയതലത്തിലും വളരെ ദുര്‍ബലമായി അനുകരിച്ച് മലയാളിയുടെ സാഹിത്യസങ്കല്പങ്ങളെ തകിടം മറിച്ച ആധുനികര്‍ വായനാസമൂഹത്തിന്റെ ഭാവുകത്വപരമായ ൂതനാവശ്യങ്ങളേക്കാളേറെ വാക്യനിര്‍മിതി മുതല്‍ ദര്‍ശനം വരെയുള്ള തലങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന ഫാഷന്‍ഭ്രമങ്ങളെയാണ് മുഖ്യമായും അഭിസംബോധന ചെയ്തത്.ജനപ്രിയത്വത്തിലേക്കുള്ള എളുപ്പവഴി അതായതുകൊണ്ട് അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.
ആധുനികത ഏകമുഖമായ ഒരു പ്രസ്ഥാനമായിരുന്നില്ലെന്നും സത്യത്തില്‍ അത് ബഹുസ്വരമായിരുന്നെന്നും ചില ശബ്ദങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുകയും മറ്റുള്ളവ തീരെ ചെറിയ ഒച്ചകളായിപ്പോവുകയും വേറെ ചിലത് എല്ലാവരും കേട്ടെങ്കിലും ആരും കേട്ടില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയുമൊക്കെയാണ് ഉണ്ടായതെന്നും ഇന്ന് നമുക്കറിയാം.ഒരു വശത്ത് എഴുത്തിലും ചിന്തയിലും ഉപരിപ്ളവതയുടെ ആഘോഷം നടന്നുകൊണ്ടിരിക്കെ തന്നെ കേരളീയജനജീവിതത്തിലെ അടിസ്ഥാനസംഘര്‍ഷങ്ങളുടെയും ആശങ്കകളുടെയും രോഷങ്ങളുടെയും സ്വപ്നങ്ങളുടെയുമെല്ലാം ആവിഷ്ക്കാരം മറുവശത്ത് സംഭവിക്കുന്നുണ്ടായിരുന്നു.വൈദേശികസാഹിത്യവും സിനിമകളും ചിത്രങ്ങളുമൊക്കയായുള്ള പരിചയവും ബന്ധവും അതിന് സ്ഫോടനാത്മകമായ ഊര്‍ജ്ജം പകരുന്നുമുണ്ടായിരുന്നു.ആധുനികതയുടെ ഈ വശത്തെ ഏറ്റവും തിളക്കമുള്ള അടയാളങ്ങളായി അന്നത്തെ വായനാസമൂഹം കണ്ടത് എം.സുകുമാരന്റെ കഥകളെയാണ്.തീവ്രഇടതുപക്ഷത്തിന്റേതായ ബൌദ്ധികജാഗ്രതയും സാഹസികതയും സാന്ദ്രമായ വൈകാരികതയുമെല്ലാം ഈ എഴുത്തുകാരന്റെ കഥകളിലാണ് ഏറ്റവും ശക്തമായ രീതിയില്‍ ആവിഷ്ക്കാരം നേടിയത്.ചരിത്രഗാഥ,പര്‍വതങ്ങളെ നീക്കം ചെയ്ത വിഡ്ഡിയായ വൃദ്ധന്‍,തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്,നാലാംയാമം,ശേഷക്രിയ തുടങ്ങിയ ശീര്‍ഷകങ്ങളെല്ലാം ഒരുകാലത്ത് ഇവിടെ നടന്ന പ്രധാനപ്പെട്ട എല്ലാ സാഹിത്യചര്‍ച്ചകളിലും മുഴങ്ങിക്കേട്ടിരുന്നവയാണ്.
സുകുമാരന്റെ മൌനം
എം.സുകുമാരന്‍ കുറച്ചധികം കാലമായി കാര്യമായി ഒന്നും എഴുതുന്നില്ല.അദ്ദേഹവുമായി 'വാക്കറിവ്' മാസികയുടെ പത്രാധിപരും എഴുത്തുകാരനുമായ മനോജ് നടത്തിയ സംഭാഷണങ്ങളുടെ ഒരു പുസ്തകം 'സമാന്തരയാത്രകള്‍' എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.(പ്രസാ:കൈരളി ബുക്സ്,കണ്ണൂര്‍)ഈ പുസ്തകത്തിലെ അവസാനചോദ്യത്തിന് സുകുമാരന്‍ നല്‍കിയിരിക്കുന്ന ഉത്തരത്തില്‍ മലയാളത്തിലെ 'സാഹിത്യമെഴുത്തി'നെ കുറിച്ചുള്ള വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളുണ്ട്.സുകുമാരന്‍ പറയുന്നു;"ഓരോ എഴുത്തുകാരനും അയാളുടേതായ രചനാപരിസരമുണ്ട്.ചിലര്‍ യൌവനകാലത്തെ കേന്ദ്രീകരിച്ച് വാര്‍ധക്യത്തിലും എഴുതിക്കൊണ്ടിരിക്കുന്നു.അവരുടെ വിഷയം പ്രണയവും സ്വകാര്യവ്യക്തിത്വവുമാണ്.മറ്റു ചിലര്‍ ഗാര്‍ഹിക പരിസരത്തെ കേന്ദ്രീകരിക്കുന്നു.വൈയക്തികമായ തിരഞ്ഞെടുപ്പുകള്‍ എഴുത്തുകാരന് ഒരുപാട് സുരക്ഷിതത്വം നല്‍കുന്നു.അയാള്‍ അധികാരത്തോടും വ്യവസ്ഥിതിയോടും ഏറ്റുമുട്ടുന്നില്ല.അതുകൊണ്ട് ഭരണകൂടത്തിന്റെ ഔദാര്യങ്ങള്‍ അയാള്‍ക്ക് ലഭിക്കുന്നു.അലോസരത ഇല്ലാത്ത എഴുത്ത് എഴുത്തുകാരനെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നു.''
തന്നിലെ എഴുത്തുകാരന്‍ നിശ്ശബ്ദനായിത്തീര്‍ന്ന സാഹചര്യത്തിന് സുകുമാരന്‍ നല്‍കുന്ന വിശദീകരണം ഇതാണ്: " പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലാത്ത ജീവിതം ഭീകരമാണ്.അത്തരമൊരു സന്നിഗ്ധാവസ്ഥയെയാണ് നാം നേരിടുന്നത്.കൃത്രിമമായി സ്വപ്നങ്ങളെ,പ്രത്യാശകളെ സൃഷ്ടിക്കാനാവില്ലല്ലോ.അതുകൊണ്ട് നിശ്ശബ്ദനാകേണ്ടിവന്നു.വ്യാജമായ രചനകള്‍ സൃഷ്ടിക്കാന്‍ എനിക്ക് കഴിയില്ല.സ്വകാര്യതയെ പ്രമേയമാക്കാനും എനിക്ക് കഴിയില്ല.എന്റെ രചനാപശ്ചാത്തലം രാഷ്ട്രീയസാമൂഹ്യപരിസരമാണ്.പ്രത്യേകിച്ച് കമ്യൂണിസം.കമ്യൂണിസവും നവമുതലാളിത്തവും വേര്‍തിരിക്കാനാവാത്ത വിധം ഒന്നായ കാലഘട്ടത്തില്‍ എന്റെ രാഷ്ട്രീയവിശ്വാസങ്ങള്‍ക്ക് പ്രസക്തിയില്ല....യൌവനത്തിന്റെ തീവ്രത നല്‍കിയ രാഷ്ട്രീയപ്രമേയങ്ങള്‍ എനിക്കുപോലും അസഹ്യമായിരിക്കുന്നു.രാഷ്ട്രീയരചനയുടെ,പ്രമേയപരമായ തിരഞ്ഞെടുപ്പിന്റെ , പരിമിതിയാണ് ഞാന്‍ അനുഭവിക്കുന്നത്.''
എഴുത്തില്‍ നിന്ന് പി•ാറാന്‍ തന്നെ നിര്‍ബന്ധിച്ച സാഹചര്യത്തെക്കുറിച്ചുള്ള എം.സുകുമാരന്റെ വിശദീകരണത്തിലെ ശരിതെറ്റുകള്‍ തിരയുന്നത് പരിഹാസ്യമാണെന്നറിയാം.എന്റെ ശ്രമം ആ വഴിക്കുള്ളതല്ല.സാഹിത്യം എന്ന വ്യവഹാരം മലയാളത്തിന്റെ വര്‍ത്തമാനസാഹചര്യത്തില്‍ എങ്ങനെ നിലനില്‍ക്കുന്നു,കേരളത്തിലെ രാഷ്ട്രീയം അതിനെ എങ്ങനെ സമീപിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഈ ലേഖനം ലക്ഷ്യം വെക്കുന്നത്.
സുരക്ഷിത വ്യവഹാരം
സമകാലീന കേരളത്തിലെ കക്ഷിരാഷ്ട്രീയം എഴുത്തുകാരെ ഏതെങ്കിലും തരത്തില്‍ പ്രചോദിപ്പിക്കുന്ന ഒന്നല്ല.രാഷ്ട്രീയ കക്ഷികള്‍ക്ക് സാഹിത്യത്തിന്റെ കാര്യത്തില്‍ കാതലായ യാതൊരു താല്പര്യവുമില്ല താനും.കലാരംഗത്തും സാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്നവരെ,പ്രത്യേകിച്ചും അവരിലെ പ്രമാണിമാരെ വിശേഷാവസരങ്ങളില്‍ തങ്ങളുടെ വേദികള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ സാംസ്കാരികനയം.വലതുപക്ഷത്തിനാണെങ്കില്‍ ആ ഒരാവശ്യത്തിനുപോലും അവരെ വേണമെന്ന നിര്‍ബന്ധമില്ല.'വേണമെങ്കില്‍ പിന്നാലെ നടന്നോ,ഭരണം കിട്ടുമ്പോള്‍ വല്ലേടത്തും പിടിച്ചിരുത്താം'എന്നതാണ് അവരുടെ ലൈന്‍.വസ്തുത ഇതാണെന്ന് എല്ലാ എഴുത്തുകാര്‍ക്കും അറിയാം.അധികാരവുമായി ബന്ധപ്പെട്ട ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളില്‍ എഴുത്തിന് യാതൊരു പങ്കുമില്ലെന്നും എഴുത്തിനെ കക്ഷിരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിന് തങ്ങളുടെ വകയായി ഒരു ശ്രമവും ആവശ്യമില്ലെന്നും കൃത്യമായി ധരിച്ചുവെച്ചിട്ടുള്ളവര്‍ തന്നെയാണ് മലയാളത്തിലെ മഹാഭൂരിപക്ഷം എഴുത്തുകാരും.പക്ഷേ,ഈ ധാരണയെ ഒരു സൌകര്യമാക്കി എടുക്കാനല്ലാതെ കേരളത്തിന്റെ രാഷ്ട്രീയാവസ്ഥയെ കുറിച്ചുള്ള ധീരവും സ്വതന്ത്രവുമായ ഒരന്വേഷണത്തിനും അവര്‍ തയ്യാറാവുകയില്ല.തങ്ങള്‍ക്ക് തീര്‍ത്തും ബോധ്യമുള്ള രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുപോലും അവര്‍ നീക്കുപോക്കില്ലാത്ത മൌനം പാലിക്കും. എന്തെങ്കിലും പറഞ്ഞുപോയാല്‍ അംഗീകാരങ്ങളുടെയും സഹായങ്ങളുടെയും രൂപത്തില്‍ കിട്ടാനുള്ളത് പലതും കിട്ടാതാവും എന്ന ഭീതി തന്നെയാണ് വളരെയേറെപ്പേരെ ഈ 'നിര്‍വികാരത'യിലേക്ക് നയിക്കുന്നത്.അനാവശ്യമായി പ്രശ്നങ്ങളില്‍ ചെന്നുചാടി ഉള്ള മന:സ്വാസ്ഥ്യവും നശിപ്പിച്ച് തങ്ങളുടെ എഴുത്തുജീവിതത്തെ അപകടപ്പെടുത്തേണ്ട എന്ന വിചാരമാണ് മറ്റു ചിലര്‍ക്കുള്ളത്.എങ്ങനെയായാലും എഴുത്തിനെ ഒരു സുരക്ഷിതവ്യവഹാരമാക്കി നിലനിര്‍ത്താന്‍ അവരെല്ലാം ആഗ്രഹിക്കുന്നു.
എഴുത്തിലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള മലയാള സാഹിത്യകാര•ാരുടെ ഈ അതിചിന്ത പ്രത്യക്ഷരാഷ്ട്രീയം എന്ന അനുഭവമണ്ഡലത്തെ ഒഴിവാക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.വിപണിയെ ലക്ഷ്യം വെച്ചുള്ള തുറന്നെഴുത്ത് മലയാളത്തില്‍ സുലഭമായി കഴിഞ്ഞിരിക്കുന്നുവെങ്കിലും ലൈംഗികത,കുടുംബം, കുടുംബത്തിനകത്തും പുറത്തുമുള്ള മനുഷ്യബന്ധങ്ങള്‍,അധികാരസ്ഥാപനങ്ങളുമായുള്ള സാധാരണമനുഷ്യരുടെ ഇടപെടലുകള്‍ എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം ഇന്നും നിലനില്‍ക്കുന്ന കടുത്ത അസ്വാതന്ത്യ്രങ്ങള്‍,അസമത്വങ്ങള്‍,അനീതികള്‍ ഇവയെയൊക്കെ തുറന്നുകാട്ടുന്ന എഴുത്ത് മലയാളത്തില്‍ ഇപ്പോഴും വളരെ വളരെ വിരളമാണ്.ഈ മട്ടില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവുമ്പോള്‍ വിപണി അതിന്റെ യഥാര്‍ത്ഥമായ സ്ഫോടനാത്മകതയും പുരോഗമനമൂല്യവും നശിപ്പിച്ച് അതിനെ മറ്റൊന്നാക്കും വിധത്തില്‍ ഇടപെടുകയും ചെയ്യും.ബഷീറിന്റെയും മാധവിക്കുട്ടിയുടെയും എഴുത്ത് അതിന്റെ ഏറ്റവും സര്‍ഗാത്മകമായ ഘട്ടം പിന്നിടുന്നതുവരെയുള്ള കാലത്ത് ഇത്തരത്തില്‍ വിപരീതലക്ഷ്യങ്ങളോടെയുള്ള വ്യാജഇടപെടലിനുള്ള ശേഷി കേരളത്തിലെ സാംസ്കാരിക വിപണി നേടിയെടുത്തിരുന്നില്ല.
ഇത്തിരി വട്ടത്തിലേക്കുള്ള കാഴ്ചയിലേക്കും ഇത്തിരി വട്ടത്തിലേക്കുള്ള ചിന്തയിലേക്കും എഴുത്തുകാരെ ആട്ടിത്തെളിച്ചുകൊണ്ടു പോകുന്ന സാംസ്കാരാകാന്തരീക്ഷവും ഭാവകത്വപരിസരവും രാഷ്ട്രീയവുമൊക്കെയാണ് ഇന്ന് കേരളത്തിലുള്ളത്.എഴുത്തുകാര്‍ അറിഞ്ഞും അറിയാതെയും അതിന് വഴിപ്പെടുന്നു.മലയാളത്തില്‍ കേരളീയജീവിതത്തെ ആഴത്തില്‍ പരിശോധിക്കുന്ന ഗംഭീരമായ രചനകള്‍ ഉണ്ടാവാതെ പോവുന്നതും ആ ഒരു ലക്ഷ്യത്തെ സ്പര്‍ശിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന കൃതികള്‍ തന്നെ പല നിലക്കും അപൂര്‍ണമായി അനുഭവപ്പെടുന്നതും അതുകൊണ്ടാണ്.മലയാളികളുടെ രാഷ്ട്രീയസാമൂഹ്യപരിസരങ്ങളെ രചനാപശ്ചാത്തലമാക്കുന്ന എഴുത്തുകാര്‍ക്ക് വഴി അടഞ്ഞുപോവുന്ന വിധത്തിലുള്ള എഴുത്തുപരിസരം രൂപപ്പെട്ടതിനു പിന്നിലും ഈയൊരവസ്ഥ തന്നെയാണുള്ളത്.മറിച്ച് പുതിയ ലോകസാഹചര്യത്തെ,കമ്യൂണിസവും നവമുതലാളിത്തവും വേര്‍തിരിക്കാനാവാത്ത വിധം ഒന്നായിത്തീര്‍ന്നത് എന്ന് സുകുമാരന്‍ പറഞ്ഞ സാഹചര്യത്തെ, സ്വതന്ത്രമായ വിശകലനബുദ്ധിയോടും വിമര്‍ശനശേഷിയോടും കൂടി അഭിമുഖീകരിക്കുന്ന ധൈഷണികാന്തരീക്ഷം നേരത്തേ ഇവിടെ രൂപപ്പെട്ടിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലാവുമായിരുന്നു.അതിനെ ഇല്ലാതാക്കിയതില്‍ ആധുനികത വഴി രൂപംകൊണ്ട നവപൈങ്കിളി ഭാവുകത്വത്തിനും ആന്തരികമായ മുരടിപ്പ് കാരണം ആശയങ്ങളുടെ ആവര്‍ത്തനത്തിനപ്പുറം ചെല്ലാന്‍ കഴിയാതെ പോയ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ അശക്തിക്കും അധീരതക്കുമെല്ലാം ഒന്നുപോലെ പങ്കുണ്ട്.
കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനം അതിന്റെ ദര്‍ശനത്തിലും സമീപനത്തിലും കാതലായ ചില മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് രണ്ട് ദശകം മുമ്പേ ആലോചിച്ചിരുന്നു എന്നതിന്റെ തെളിവാണ് പു.ക.സയുടെ പെരുമ്പാവൂര്‍ രേഖ.പക്ഷേ,രേഖയില്‍ പ്രസ്താവിച്ച മട്ടിലുള്ള വികസനത്തിനും വിപുലീകരണത്തിനും വേണ്ടി ബൌദ്ധികമായ സത്യസന്ധതയുള്ള സര്‍ഗാത്മക വ്യവഹാരങ്ങളിലേക്ക് തിരിയുന്നതിനു പകരം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേതിന് സമാനമായ അടവ് നയങ്ങള്‍ പ്രയോഗിക്കാനാണ് സംഘടന ശ്രമിച്ചതെന്നു മാത്രം.അതുകൊണ്ടാണ് ശുദ്ധസാഹിത്യകാര•ാരെന്ന നിലയിലും ശുദ്ധ ആധുനിക•ാരെന്ന നിലയിലും നേരത്തേ ലബ്ധപ്രതിഷ്ഠരായവര്‍ തന്നെയാണ് തങ്ങളുടെയും സാഹിത്യനായക•ാരെന്നും അവരുടെ എഴുത്താണ് മാതൃകാപരമായ എഴുത്തെന്നും സ്ഥാപിക്കുന്നതില്‍ അത് ചെന്നെത്തിയത്.മൌലികവും ഉത്തരവാദിത്വപൂര്‍ണവുമായ പുത്തന്‍ അന്വേഷണങ്ങള്‍ക്കു പകരം പരിഹാസ്യമായ മേനിനടിപ്പായി അതിന്റെ നേട്ടം.
മികച്ച മാധ്യമപരിചരണത്തിനുള്ള അത്യാഗ്രഹവും എല്ലാ നിലക്കും സുരക്ഷിതമായിരിക്കാനുള്ള കരുതലും സര്‍ഗാത്മകരചനകളുടെ കാര്യത്തില്‍ മാത്രമല്ല സംഭവിക്കുന്നത്.മലയാളത്തിലെ സാഹിത്യപഠനങ്ങളെയും ചലച്ചിത്രവിശകലനങ്ങളെയും ദാര്‍ശനികാന്വേഷണങ്ങളെയുമെല്ലാം ഈ പരിഗണനകള്‍ തികച്ചും വിപരീതമായി ബാധിക്കുന്നുണ്ട്.അധികാരവ്യവസ്ഥയ്ക്കും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കും (ഭരണപക്ഷപ്രതിപക്ഷത്തുഭേദമില്ലാതെ) അപ്രീതി ഉണ്ടാക്കുന്ന യാതൊന്നും ഉണ്ടായിക്കൂടെന്ന നിശ്ചയത്തില്‍ നിര്‍വഹിക്കപ്പെടുന്ന വിശകലനങ്ങളും നിലവിലുള്ള സാമൂഹ്യരാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ ഒരു നിലക്കും ചോദ്യം ചെയ്യാത്ത അക്കാദമിക് പ്രബന്ധങ്ങളും സെന്‍സേഷനലിസത്തിന്റെ സാധ്യതകളില്‍ നിന്ന് ഒരു ചുവട് പോലും മുന്നോട്ട് പോകാത്ത മറ്റ് ലേഖനങ്ങളുമെല്ലാം അത് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കയാണ്.
പുതിയ കൂട്ടായ്മകള്‍
വ്യവസ്ഥയോട് വിനീതവിധേയത്വം പുലര്‍ത്തുന്ന എഴുത്തിന് പുറത്ത് എന്തെങ്കിലുമൊക്കെ ഉണ്ടാവണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ സ്വതന്ത്രവും അനൌപചാരികവുമായ പുതിയ സാംസ്കാരിക കൂട്ടായ്മകളും ചെറുകിട പ്രസിദ്ധീകരണങ്ങളും പ്രസാധകസംരംഭങ്ങളും ഉണ്ടായി വന്നേ പറ്റൂ.അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള അംഗീകാരമോ ഔദാര്യമോ ഒന്നും പ്രതീക്ഷിക്കാത്ത വ്യക്തികള്‍ ചേര്‍ന്ന് രൂപം നല്‍കുന്ന പല കൂട്ടായ്മകള്‍ നിര്‍വഹിക്കുന്ന പുതിയ അന്വേഷണങ്ങളിലൂടെ മാത്രമേ കേരളത്തിന്റെ ചിന്താജീവിതവും സര്‍ഗാത്മകതയും ഇനി സ്വതന്ത്രമാവൂ.രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള എതിര്‍പ്പും ബുദ്ധിജീവികളില്‍ നിന്നുള്ള ഭയം കലര്‍ന്ന അവഗണനയും ഇത്തരം കൂട്ടായ്മകള്‍ പ്രതീക്ഷിക്കുക തന്നെ വേണം.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ വളരെ ഒറ്റപ്പെട്ട നിലയില്‍ ഇത്തരം അനൌപചാരികകൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.വിദേശത്തു നിന്നോ രാജ്യത്തിനകത്തു നിന്നു തന്നെയോ പണം പറ്റി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഒഴിവാക്കിക്കൊണ്ടാണ് ഇത് പറയുന്നത്.അഞ്ചോ പത്തോ പേരില്‍ ഒതുങ്ങുന്നതു മുതല്‍ പത്തമ്പതുപേരുടെ പിന്‍തുണ അവകാശപ്പെടാനാവുന്ന കൂട്ടായ്മകള്‍ വരെ ഉണ്ട്. ഇത്തരം ചെറുസംഘങ്ങള്‍ക്ക് തീര്‍ച്ചയായും വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനാവില്ല.പക്ഷേ,നിലവിലുള്ള സാഹിതീയ ഭാവകത്വപരിസരത്തിന്റെയും രാഷ്ട്രീയചിന്തയുടെയുമെല്ലാം നവീകരണത്തിനോ പൊളിച്ചെഴുത്തിനു തന്നെയോ ഉള്ള പ്രേരണയുടെ ഊര്‍ജ്ജം പ്രസരിപ്പിക്കാന്‍ അവയ്ക്ക് കഴിയും.എം.സുകുമാരന്റെ ഗണത്തില്‍ പെടുന്ന പുതിയ കാല എഴുത്തുകാരെ മൌനത്തിലേക്ക് വീണുപോവാതെ രക്ഷിക്കാനും അവ സഹായകമാകും.
പുതിയ കൂട്ടായ്മകള്‍ അവയുടെ സാഹിത്യദര്‍ശനവും രാഷ്ട്രീയവുമെല്ലാം സ്വതന്ത്രവും നിര്‍ഭയവുമായ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തേണ്ടതാണ്.കാലമെന്നത് വര്‍ത്തമാനം മാത്രമാണെന്നും അതിന്റെ ആഘോഷത്തില്‍ അവസാനിക്കേണ്ടതാണ് എല്ലാ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുമെന്ന ചിന്ത തീര്‍ച്ചയായും അത്തരം കൂട്ടായ്മകള്‍ക്ക് സ്വീകാര്യമാവില്ല.അതേ സമയം കഴിഞ്ഞുപോയ കാലത്ത് പലരും പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സംഘങ്ങള്‍ എന്ന നിലയ്ക്കും അവയ്ക്ക് പ്രവര്‍ത്തിക്കാനാവില്ല.ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്ന നയം സ്വീകരിക്കുമ്പോള്‍ തന്നെ ഓര്‍മകളാല്‍ നയിക്കപ്പെടുന്ന അവസ്ഥ അവയ്ക്ക് അചിന്ത്യമായിരിക്കുകയും വേണം.
( ജനശക്തി-2011 ജൂണ്‍ 25-ജൂലൈ1 )

Saturday, June 25, 2011

മനസ്സ്

ആദര്‍ശധീരതയാല്‍ ദീപ്തം
ആസക്തിയാലന്ധം
സ്നേഹത്താല്‍ വിവശം
വിദ്വേഷത്താല്‍ വജ്രകഠിനം
വിപരീതങ്ങളുടെ ഈ നടനവേദിയില്‍
ദെവവും പിശാചും വേഷങ്ങള്‍ കൈമാറുന്നത്
ഹോ,എന്തൊരാവേശത്തിലാണ്!

Wednesday, June 15, 2011

ചില അപ്രിയസത്യങ്ങള്‍

നാളിതുവരെയുള്ള സാഹിത്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് എഴുത്ത്,വായന,ആസ്വാദനം,നിരൂപണം എന്നിവയെ കുറിച്ച് ഒട്ടുവളരെ കാര്യങ്ങള്‍ സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്.നിഷേധസ്വഭാവമുള്ളവയാണ് അവയില്‍ പലതും എന്നതിന് എന്റെ പ്രകൃതത്തിലെ പല അധീരതകളും അപര്യാപ്തതകളും തന്നെയാവാം കാരണം.അതല്ലാതുള്ള,അതായത് എന്റെ പ്രകൃതവുമായൊന്നും ഒരര്‍ത്ഥത്തിലും ബന്ധപ്പെടാത്ത അസുഖകരമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ വേറെത്തന്നെ ഉണ്ട്.അവയെ കുറിച്ചുള്ള ചില വിചാരങ്ങളാണ് ഇത്തവണ കുറിച്ചിടുന്നത്.
എഴുത്തുകാരിലും വായനക്കാരിലും വളരെയേറെപ്പേര്‍ തികച്ചും യാദൃച്ഛികമായി ഈ രംഗത്ത് എത്തിപ്പെടുന്നവരാണ്.അവരില്‍ ചിലര്‍ ചുരുങ്ങിയ ഒരു കാലയളവില്‍ തങ്ങളുടെ പ്രവൃത്തികളിലെ വ്യത്യസ്തതയുടെ കരുത്തും സൌന്ദര്യവും കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയേക്കും.പക്ഷേ,എഴുത്തിലേക്കും വായനയിലേക്കും നയിക്കുന്ന വളരെ അടിസ്ഥാനപരമായ ചോദനകളും വികാരങ്ങളും മനസ്സിന്റെ ആവശ്യങ്ങളും തങ്ങളുടെ ആത്മാവിന്റെ ഭാഗമല്ലാത്തതുകൊണ്ടു തന്നെ അധികകാലം അവര്‍ രംഗത്ത് തുടരില്ല.പിന്നെയും തുടരുകയാണെങ്കില്‍ മിക്കവാറും ഉപജാപമോ കൌശലപ്പണികളോ ഒക്കെയാവും അവരുടെ പ്രവൃത്തിമണ്ഡലം.അതിന്റെ ദൂഷ്യഫലങ്ങള്‍ വളരെയേറെപ്പേര്‍ അനുഭവിക്കേണ്ടി വരികയും ചെയ്യും.
കേവലവായനക്കാര്‍ എന്ന നിലയ്ക്കോ ചെറുകിട എഴുത്തുകാരുടെ റോള്‍ കൂടി സ്വീകരിക്കുന്ന വായനക്കാര്‍ എന്ന നിലയ്ക്കോ സാഹിത്യരംഗവുമായി ബന്ധം പുലര്‍ത്തുന്നവരില്‍ ഗണ്യമായ ഒരു വിഭാഗത്തിന് എത്രകാലം കഴിഞ്ഞാലും സാഹിത്യം എന്തുകൊണ്ട്,എങ്ങനെ ഉണ്ടാവുന്നു എന്ന കാര്യത്തെ കുറിച്ച് ഒരെത്തും പിടിയും കിട്ടില്ല.എഴുത്തിനെ ഒരു തരം സൂത്രവിദ്യയായി മാത്രമേ ഇവര്‍ക്ക് മനസ്സിലാക്കാനാവൂ.ആശ്രിതവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ഉദാരമതികളായ ഏതെങ്കിലും മുതിര്‍ന്ന എഴുത്തുകാരുടെ പക്ഷം ചേര്‍ന്നുനിന്ന് ആധികാരികത ഭാവിക്കാനാണ് ഇവര്‍ ശ്രമിക്കുക.
എഴുത്തില്‍ കുറേ കാലം ഇടപെട്ടതിനുശേഷവും കാര്യമായ മുന്നേറ്റങ്ങളൊന്നും സാധിക്കാതെ നിരാശപ്പെടുന്നവര്‍ മിക്കവാറും 'എന്തു സാഹിത്യം,ഇതൊക്കെ ഒരു തട്ടിപ്പല്ലേ'എന്ന നിലപാട് സ്വീകരിച്ചുകളയും.ഈസോപ്പ് കഥയിലെ കുറുക്കന്റെ അവസ്ഥയിലുള്ള ഇക്കൂട്ടരെ ഏറെക്കുറെ എല്ലാ സാഹിത്യചര്‍ച്ചാസമ്മേളനങ്ങളിലും കാണാനാവും.
'കല അഭൌമമാണ്,കലാനിര്‍മാണ വൈഭവം പ്രതിഭയുടെ ഉല്പന്നമാണ്,സൌന്ദര്യോല്പാദനമാണ് കലയുടെ ഏക ലക്ഷ്യം' എന്നൊക്കെ വലിയ വാചാടോപത്തോടെ ഗംഭീരമായ ശബ്ദത്തില്‍ പ്രസംഗിച്ചു രസിക്കുന്ന ഒരുപാട് പേരുണ്ട്.സാഹിത്യത്തെ ഏതെങ്കിലും സാമൂഹ്യലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ചാല്‍ അതിന് പരിവേഷനഷ്ടം സംഭവിച്ചേക്കുമെന്നും അത് സാഹിത്യത്തിന്റെ ആളുകളായി നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന തങ്ങള്‍ക്കും പരിവേഷനഷ്ടം വരുത്തിയേക്കുമെന്നും ഉള്ള ധാരണയിലാണ് ഇവര്‍ ഇങ്ങനെ വാചാലരാവുന്നത്.എഴുത്തുകാര്‍ യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി,അവരുടെ ആധികളെപ്പറ്റി ഒരിക്കല്‍ പോലും ഇക്കൂട്ടര്‍ ഗൌരവമായി ആലോചിച്ചിട്ടുണ്ടാവില്ല.അങ്ങനെ ആലോചിക്കാനുള്ള കെല്പ് തന്നെയും അവര്‍ക്കുണ്ടാവില്ല.ഉള്ള് ശൂന്യമായിരിക്കുമ്പോഴും അതിഭയങ്കരമായി ഒച്ചവെക്കാന്‍ കഴിയുന്ന ചില രാഷ്ട്രീയക്കാരെപ്പോലെയാണ് അവര്‍.
തങ്ങളെ നേരിട്ട് വൈകാരികമായി സ്പര്‍ശിക്കുകയും സുഖകരം കൂടിയായ വേദനയില്‍ എത്തിക്കുകയും ചെയ്യാത്ത എഴുത്തിനെ അംഗീകരിക്കുന്നതില്‍ വളരെ വൈമുഖ്യമുള്ളവരാണ് മലയാളത്തിലെ വായനക്കാരില്‍ വലിയൊരു വിഭാഗവും.(ഇത് മലയാളികളുടെ സാഹിത്യാസ്വാദനത്തിലെ ഒരടിസ്ഥാനസംഗതി തന്നെയാണ്.അതില്‍ കാപട്യത്തിന്റെ പ്രശ്നമൊന്നുമില്ല.)വൈകാരികതയുടെ തലം വിട്ട് അല്പമെങ്കിലും ഉയര്‍ന്നുതുടങ്ങുന്നതോടെ ആ സാഹിത്യത്തിനെതിരെയുള്ള പ്രതിരോധവും ശക്തമായിത്തുടങ്ങും.കാലാന്തരത്തില്‍ ഒരെഴുത്തുകാരന്‍ /എഴുത്തുകാരി മറ്റു പല കോണുകളില്‍ നിന്നുള്ള അംഗീകാരത്തിന്റെ ഫലമായി സര്‍വാദൃതത്വം നേടിത്തുടങ്ങുന്നു എന്ന ഘട്ടം വരുമ്പോള്‍ മാത്രമാണ് ഈ നിലപാടില്‍ മാറ്റം വന്നുതുടങ്ങുന്നത്.
ഉപരിവര്‍ഗജീവിതം,അതിന്റെ ആലസ്യം,സ്വാതന്ത്യ്രം,നിരുത്തരവാദിത്വം എന്നിവയോടെല്ലാം ആസക്തി കലര്‍ന്ന ആദരം മലയാളി ഭാവുകത്വത്തിന്റെ ഭാഗമാക്കി തീര്‍ക്കുന്നതില്‍ ആധുനികതാപ്രസ്ഥാനം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.സാധാരണമനുഷ്യരുടെ എല്ലാ തരം ജീവിതസമരങ്ങളോടുമുള്ള പുച്ഛം അതിന്റെ ഭാഗമാണ്.ആധുനികതയുടെ കാലം കഴിഞ്ഞിട്ട് കാല്‍നൂറ്റാണ്ടോളമായെങ്കിലും ഭാവുകത്വത്തിലെ ഉപരിവര്‍ഗാഭിമുഖ്യത്തിന്റെ ഈ കറ ഇനിയും മാഞ്ഞുപോയിട്ടില്ല.
സാഹിത്യരചനയും ആസ്വാദനവും സാമൂഹ്യമായ ജാഗ്രതയോടൊപ്പം തീര്‍ച്ചയായും ഏകാന്തമായ മനനവും അന്വേഷണങ്ങളും ആവശ്യപ്പെടുന്നുണ്ട്.അത് അനുവദിക്കാത്ത ഒരു പൊതുസാഹിത്യപരിസരം കേരളത്തിലുണ്ട്.എഴുതുന്ന ഒരാളുടെ മേല്‍ ഏതുവിധേനയും മറ്റനേകം ഉത്തരവാദിത്വങ്ങള്‍ അടിച്ചേല്പിക്കാനും അയാളെ/അവളെ വളരെ ഔപചാരികം മാത്രമായ വേദികളിലേക്കു പോലും വലിച്ചിഴക്കാനുമുള്ള വ്യഗ്രത സമൂഹത്തിന് പൊതുവേ ഉണ്ട്.എഴുത്തുകാരില്‍ മലയാളിസമൂഹം ഇപ്പോഴും പരിമിതമായ തോതിലെങ്കിലും അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അടയാളം കൂടിയാവാം ഇത്.സംഗതി എന്തായാലും അത് എഴുതുന്ന ആളുടെ സമയം മാത്രമല്ല മാനസ്സികമായ ഊര്‍ജം കൂടി വലിയ അളവില്‍ കവര്‍ന്നെടുക്കുന്ന പരിപാടിയാണ്.ഭാഷയ്ക്കും സാഹിത്യത്തിനും അതുകൊണ്ട് സംഭവിക്കുന്ന നഷ്ടം മറ്റു തരത്തില്‍ നികത്താനാവില്ല.
സാഹിത്യവിമര്‍ശനത്തിന്റെ സ്ഥിതിയും വളരെ പരിതാപകരമാണ് മലയാളത്തില്‍.തങ്ങളെ പുകഴ്ത്താന്‍ ബാധ്യസ്ഥമായ ഒരു സംവിധാനം എന്ന നിലയ്ക്കു മാത്രമാണ് ഒട്ടുമിക്ക എഴുത്തുകാരും അതിനെ മനസ്സിലാക്കുന്നത്.നിരൂപണം വാസ്തവത്തില്‍ ഒരു കൃതി നല്‍കുന്ന അനുഭവത്തിന്റെ സമഗ്രമായ വിശകലനത്തിലൂടെ കൃതിയുടെ സാമൂഹികതയെ ആഴത്തിലും പരപ്പിലും സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയാണ്.സ്തുതിക്കും നിന്ദയ്ക്കും അപ്പുറത്തുള്ള ഒരു തലത്തിലാണ് അത് പ്രവര്‍ത്തിക്കേണ്ടത്. സ്വയം ഈയൊരു ധര്‍മം ഏറ്റെടുക്കാന്‍ നിരൂപണം പ്രാപ്തമാവണം.എഴുത്തുകാര്‍ അതിനെ ആ തരത്തില്‍ അംഗീകരിക്കുകയും വേണം.ഇല്ലെങ്കില്‍ ഒരു ജനതയുടെ ഭാവുകത്വത്തില്‍ ഫലപ്രദമായ ഒരിടപെടലും നടത്താന്‍ അതിന് സാധ്യമാവില്ല.
എഴുത്തുമായി ബന്ധപ്പെട്ട മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ വലിയ പ്രശ്നങ്ങളല്ല.ചെറിയ ചെറിയ അലോസരങ്ങളായി മാത്രമേ അവയെ കാണേണ്ടതുള്ളൂ.എഴുത്ത് അതിന്റെ അപ്രതിരോധ്യമായ കരുത്ത് തന്റെ മേല്‍ പ്രയോഗിക്കുന്ന നിമിഷങ്ങളില്‍ എഴുത്തുകാരന്‍/ എഴുത്തുകാരി ഈ വക ശല്യങ്ങള്‍ക്കൊന്നും കണ്ണുചെല്ലാത്ത ഏതോ ഉയരത്തിലാണ്.
(മാതൃകാന്വേഷി മാസിക,ജൂണ്‍2011)

Tuesday, June 14, 2011

വ്യാഖ്യാനങ്ങള്‍ക്കെതിരെ

സാഹിത്യകൃതികളെയും സാമൂഹ്യാനുഭവങ്ങളെയും വ്യാഖ്യാനിക്കാന്‍ പുറപ്പെടുന്നവരോട് കടുത്ത ശത്രുതാമനോഭാവം പുലര്‍ത്തുന്ന ഒരു വായനാസമൂഹം മലയാളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.'നിങ്ങളുടെ വ്യാഖ്യാനവൈഭവവും ബുദ്ധിജീവിത്തരവുമൊന്നും ഞങ്ങള്‍ക്കാവശ്യമില്ല.ഏത് സംഗതിയെയും അതിന്റെ തനതു രൂപത്തില്‍ സ്വീകരിക്കുന്നതിലേ ഞങ്ങള്‍ക്ക് താല്പര്യമുള്ളൂ'എന്ന മനോഭാവത്തോടെ ധിക്കാരപൂര്‍വം നെഞ്ചുവിടര്‍ത്തി നില്‍ക്കുന്ന വ്യഖ്യാനവിരുദ്ധരുടെ നിലപാടിന് എന്തെങ്കിലും ന്യായീകരണം സാധ്യമാണോ എന്ന സംശയം തീര്‍ച്ചയായും പ്രസക്തമാണ്.
വായനക്കാര്‍ വ്യാഖ്യാനവിരോധികളായി തീരുന്നതിന് പല കാരണങ്ങളുമുണ്ട്.സാഹിത്യകൃതികളെ സംബന്ധിച്ചാണെങ്കില്‍ വ്യാഖ്യാനം കൃതി നല്‍കുന്ന അനുഭവത്തെ വികലമാക്കുകയോ നശിപ്പിക്കുക തന്നെയോ ചെയ്തേക്കും എന്ന ഭീതിയാണ് ആദ്യകാരണം.വ്യാഖ്യാനം ഒട്ടും തന്നെ സര്‍ഗാത്മകവും സത്യസന്ധവും ബുദ്ധിപൂര്‍വകവുമാവാതെ വ്യാഖ്യാതാവിന്റെ സ്വകാര്യലാഭത്തെ മാത്രം ഉന്നംവെച്ചുകൊണ്ടുള്ളതോ കേവലമായ മേനിനടിപ്പില്‍ അവസാനിക്കുന്നതോ ആയിത്തീരുന്നുവെന്ന് തിരിച്ചറിയുമ്പോഴുണ്ടാവുന്ന ഇച്ഛാഭംഗവും പുച്ഛവുമാണ് രണ്ടാമത്തെ കാരണം.സര്‍വകലാശാലകളിലെയും മറ്റും ഗവേഷകരുടെയും പണ്ഡിത•ാരുടെയും ആസ്ഥാനബുദ്ധിജീവികളുടെയും പ്രബന്ധനിര്‍മാണങ്ങളുടെ കാര്യത്തിലാണ് മുഖ്യമായും ഇത് സംഭവിക്കുന്നത്. നമ്മുടെ അക്കാദമിക് സമൂഹത്തെ നയിക്കുന്ന മൂല്യസങ്കല്പങ്ങളിലും ഉന്നതവിദ്യാഭ്യാസത്തിന്റെ നടത്തിപ്പില്‍ തന്നെയും സമൂലമായ മാറ്റം വരാതെ ഈ സ്ഥിതി മാറുമെന്ന് പ്രതീക്ഷിക്കാനാവില്ല.കാര്യങ്ങള്‍ വിപരീതദിശയില്‍ ഒരുപാട് മുന്നോട്ട് പോയ്ക്കഴിഞ്ഞ നിലയ്ക്ക് അത്തരമൊരു മാറ്റം എളുപ്പവുമല്ല.
കൃതി നല്‍കേണ്ടതായി വായനക്കാര്‍ പ്രതീക്ഷിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ അനുഭവത്തെ ചൊല്ലിയുള്ള ആശങ്കയില്‍ നിന്ന് ആരംഭിക്കുന്ന വ്യാഖ്യാനവിരോധത്തിന്റെ അടിസ്ഥാനം മറ്റൊന്നാണ്.സാഹിതീയാനുഭവത്തെ പറ്റി താന്‍ സ്വരൂപിച്ചുവെച്ച ധാരണകള്‍ തകര്‍ന്നുപോവുമ്പോഴുണ്ടാവുന്ന കടുത്ത നഷ്ടബോധമാണ് ഇവിടെ വായനക്കാരെ കുഴക്കുന്നത്.ഈ ധാരണകള്‍ വലിയൊരളവോളം സമൂഹത്തിലെ അധീശശക്തികള്‍ സൃഷ്ടിച്ച് തങ്ങളെ കൊണ്ട് അംഗീകരിപ്പിച്ചതാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വായനാസമൂഹത്തിലെ ഗണ്യമായൊരു വിഭാഗം സാധാരണഗതിയില്‍ ഉണരാറില്ല. തങ്ങളുടെ സുഖനിദ്ര, അതായത് ആലോചനാരഹിതമായ ആസ്വാദനം തടസ്സപ്പെടുത്തപ്പെടുന്നതിന്റെ ഈര്‍ഷ്യയാണ് അവര്‍ വ്യാഖ്യാനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നേരെ കാണിക്കുന്നത്. കൃതിയില്‍ നിന്ന് കൈവരുന്ന രസത്തിന് ചരിത്രപരവും മന:ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പൊതുവേ ബാധകമായ ചില അടിസ്ഥാനങ്ങളുണ്ടെന്ന് അംഗീകരിക്കേണ്ടി വരുന്നത് സ്വന്തം ആസ്വാദനവൈഭവത്തിന്റെ ഔന്നത്യത്തെയും അനന്യതയെയും സംബന്ധിച്ച് തങ്ങള്‍ സൂക്ഷിക്കുന്ന അഭിമാനബോധത്തെ തകര്‍ത്തുകളയുന്നതിലുള്ള വിരോധവും ഒപ്പം തന്നെയുണ്ട്.
സാഹിത്യനിരൂപണത്തിന് ഗ്രന്ഥകര്‍ത്താവിനെ സ്തുതിച്ചുള്ള പുസ്തകാഭിപ്രായമെഴുത്ത് എന്നതാണ് മലയാളത്തില്‍ പൊതുസമ്മതി കൈവന്നിരിക്കുന്ന അര്‍ത്ഥം.അക്കാദമിക് ബുദ്ധിജീവിവൃന്ദത്തിനാണെങ്കില്‍ മിക്കവാറും പുതിയ വര്‍ഗീകരണസങ്കേതങ്ങളും സാങ്കേതികസംജ്ഞകളും സൃഷ്ടിച്ച് തങ്ങളുടെ ബൌദ്ധികമേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിനുള്ള അഭ്യാസമാണത്.സ്തുതിക്കും നിന്ദക്കും അഭ്യാസത്തിനും അപ്പുറത്ത് കൃതിയുടെ സര്‍ഗാത്മകസൌന്ദര്യത്തിന്റെയും സാമൂഹികതയുടെയും തലങ്ങള്‍ തേടിയുള്ള അന്വേഷണം എന്നൊരര്‍ത്ഥം ഈ സാഹിത്യശാഖയ്ക്കുണ്ട് എന്ന് വല്ലപ്പോഴും മാത്രമാണ് ഓര്‍മിപ്പിക്കപ്പെടുന്നത്.നിരൂപണത്തിന് ഇങ്ങനെ അര്‍ത്ഥശോഷണം സംഭവിപ്പിച്ചതില്‍ പ്രഖ്യാതരായ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമെല്ലാം പങ്കുണ്ട്.എന്തായാലും അതു കൊണ്ടുണ്ടായ ഫലം ശ്രദ്ധേയമായ സാഹിത്യകൃതികള്‍ പോലും സജീവമായ സാമൂഹ്യാനുഭവങ്ങളായിത്തീരുന്നില്ല എന്നതാണ്.
ഇനി സാഹിത്യത്തെ വിട്ട് മറ്റ് സാമുഹ്യാനുഭവങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും വ്യാഖ്യാനിക്കുന്നതിലുള്ള എതിര്‍പ്പിലേക്ക് വരാം.സമകാലീന രാഷ്ട്രീയസാമൂഹ്യസംഭവങ്ങളുടെ വ്യാഖ്യാനങ്ങള്‍ ജനങ്ങളുടെ ബൌദ്ധികമോ വൈകാരികമോ ആയ ആവശ്യമെന്നതില്‍ കവിഞ്ഞ് മാധ്യമങ്ങളുടെ നിലനില്പിനുള്ള അനിവാര്യവും എന്നാല്‍ ഉപചാരബദ്ധവുമായ പ്രവൃത്തി എന്ന നിലയിലാണ് മിക്കവാറും നിര്‍വഹിക്കപ്പെട്ടു വരുന്നത്. കേവലം പ്രൊഫഷനലായി നടത്തിപ്പോരുന്ന ഒന്നില്‍ അതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളൊഴിച്ചുള്ളവര്‍ക്ക് കാര്യമായ താല്പര്യമുണ്ടാവാന്‍ സാധാരണഗതിയില്‍ സാധ്യതയില്ല.മിക്ക വ്യഖ്യാനങ്ങളും അവ താല്‍ക്കാലികമായി ഉല്പാദിപ്പിക്കുന്ന രസത്തിലും കൌതുകത്തിലും ഒടുങ്ങുന്നു എന്നതാണ് വസ്തുത.ഇവയ്ക്കൊക്കെ അപ്പുറം കടക്കുന്ന വ്യാഖ്യാനം ഉണ്ടാവണമെങ്കില്‍ അതിന് രാഷ്ട്രീയം വേണം.കൃത്യമായ പ്രത്യയശാസ്ത്ര നിലപാടുകള്‍ വേണം.മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെ അടിസ്ഥാന പ്രശ്നങ്ങളില്‍ അരാഷ്ട്രീയരാവുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് അവരെ പിന്‍പറ്റാന്‍ മാത്രം ശീലിച്ചിട്ടുള്ള ഭൂരിപക്ഷ ജനത സ്വന്തമായി രാഷ്ട്രീയവ്യാഖ്യാനങ്ങളുടെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുമെന്ന് ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല.
സാമൂഹ്യാനുഭവങ്ങളുടെ രാഷ്ട്രീയവ്യാഖ്യാനങ്ങള്‍ വ്യക്തികളെ എല്ലാ പ്രശ്നങ്ങളിലും ചില നിലപാടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കും.അത് ചില മൂല്യസങ്കല്പങ്ങള്‍ രൂപപ്പെടുത്താനും അഭിരുചികളെയും അഭിപ്രായങ്ങളെയും ഉത്തരവാദിത്വത്തോടെ നവീകരിച്ചുകൊണ്ടിരിക്കാനും അവരെ നിര്‍ബന്ധിതരാക്കും.ഇതില്‍ നിന്ന് മാനസികമായി രക്ഷപ്പെടാനുള്ള മാര്‍ഗം കൂടിയാണ് വ്യാഖ്യാനവിരോധത്തിന്റെ അനുശീലനം.
'ഗൌരവം ഒരു രോഗമാണ് 'എന്ന രജനീഷിന്റെ മുദ്രാവാക്യം മുതല്‍ 'എന്തിനു വെറുതെ അതുമിതും ആലോചിച്ച് തല പുണ്ണാക്കുന്നു.ഒഴുക്കിനൊത്തു നീന്തി രക്ഷപ്പെടുക,അതേ നിവൃത്തിയുള്ളൂ' എന്ന സാധാരണ പറച്ചില്‍ വരെ ഉള്‍ക്കൊള്ളുന്ന ചിന്താശൂന്യത എന്ന ആദര്‍ശം ശൂന്യതയില്‍ നിന്ന് രൂപപ്പെട്ടതല്ല.കമ്യൂണിസ്റ് പ്രസ്ഥാനത്തെ ആഗോളതലത്തില്‍ തന്നെ ബാധിച്ചിരിക്കുന്ന കടുത്ത ആശയക്കുഴപ്പങ്ങളുടെയും മുതലാളിത്തം ലോകവ്യാപകമായി സാധിച്ചുകൊണ്ടിരിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ ആധിപത്യങ്ങളുടെയും പരിസരമാണ് അതിന്റെ പ്രഭവകേന്ദ്രം.ആ പരിസരം കേരളത്തെ സംബന്ധിച്ചിടത്തോളവും ഒരു യാഥാര്‍ത്ഥ്യമാണ്.എല്ലാ ബൌദ്ധികാന്വേഷണങ്ങളെയും സംഹരിച്ച് മൂലധനശക്തികളുടെ സര്‍വവ്യാപിയായ ആധിപത്യത്തെ ആഘോഷിക്കുക എന്ന നിലപാടിന് വിനീതവിധേയരായി കീഴടങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനതയായി മലയാളികള്‍ മാറ്റപ്പെട്ടു കഴിഞ്ഞുവോ എന്ന് ന്യായമായും സംശയിക്കുന്നതിനുള്ള പല തെളിവുകളില്‍ ഒന്നാണ് കേരളസമൂഹത്തെ പൊതുവെയും ഇവിടത്തെ യുവജനങ്ങളെ പ്രത്യേകമായും ബാധിച്ചിരിക്കുന്ന രൂക്ഷമായ വ്യാഖ്യാനവിരോധം.