Pages

Tuesday, March 14, 2017

സ്‌കൂളുകൾ ഹൈടെക് ആവുമ്പോൾ

കേരളത്തിലെ വിദ്യാലയങ്ങൾ ഹൈടെക് ആവാൻ പോവുന്നതിന്റെ ഉത്സാഹം അധ്യാപകരിലും വിദ്യാർത്ഥികളിലും ബഹുജനങ്ങളിലും ഉയർന്ന അളവിലല്ലെങ്കിൽത്തന്നെയും  പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.ഒന്നാന്തരം ടൈൽസ് പതിപ്പിച്ച തറയും നല്ല മേൽക്കൂരയും വൃത്തിയായി ചായം തേച്ച ചുമരുകളും മികച്ച രീതിയിലുള്ള വൈദ്യുതീകരണവുമൊക്കെയായി  ഭംഗിയുള്ള, സുരക്ഷിതമായ ക്ലാസ്മുറികൾ, വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ലാപ്‌ടോപ്പുകൾ,ഹൈസ്പീഡ് ഫൈബർബെയ്‌സ്ഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ,മൾട്ടിമീഡിയാ പ്രൊജക്ടർ,മൾട്ടി ഫങ്ക്ഷൻ പ്രിന്റർ,എൽ.സി.ഡി.ടി വി ,എച്ച്.ഡി.കാമറ എല്ലാം നല്ലതു തന്നെ.കാലം മാറുന്നതിനനുസരിച്ച് ജ്ഞാനസമ്പാദനത്തിനുള്ള സൗകര്യങ്ങൾ വർധിക്കണം,ക്ലാസ്‌റൂമിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടണം. ഇവയെല്ലാം ഉറപ്പു വരുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യുക തന്നെ വേണം.അതേ സമയം,സ്‌കൂളുകൾ ഹൈടെക് ആവുന്നതിന്റെ ആഹ്ലാദവും ഉത്സാഹവും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെത്തന്നെ മറന്നുകളയുന്നതിനുള്ള പ്രേരണയും ന്യായീകരണവുമായി മാറുകയാണെങ്കിൽ  അക്കാര്യം തിരിച്ചറിയാതിരിക്കരുത്.കേവലമായ തിരിച്ചറിവിൽ അത് നിന്നുപോവുകയും ചെയ്യരുത്.
 ശാസ്ത്രമാണ്,ശാസ്ത്രം മാത്രമാണ് മനുഷ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്ന ധാരണ തികച്ചും അശാസ്ത്രീയമാണ്.മനുഷ്യരാശി പിന്നിട്ടുപോന്ന വഴികളെ കുറിച്ചുള്ള അറിവുകളുടെ വിതരണം,സാഹിത്യത്തിലൂടെയും ഇതര കലകളിലൂടെയും ലോകജീവിത യാഥാർത്ഥ്യങ്ങൾക്ക് ഓരോ കാലത്തും ഉണ്ടായിട്ടുള്ള സർഗാത്മക പുന:സൃഷ്ടികളുടെ ആസ്വാദനം,ദർശനം,ചരിത്രം, സൗന്ദര്യശാസ്ത്രം, നരവംശശാസ്ത്രം,ഫോക്‌ലോർ എന്നിങ്ങനെയുള്ള അനേകം മാനവിക വിഷയങ്ങളുടെ മേഖലകളിൽ നടന്ന പഠന ഗവേഷണങ്ങൾ ഇവയെല്ലാം മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ  അവയുടെതായ പങ്ക് വഹിച്ചിട്ടുണ്ട്.ശാസ്ത്രത്തിന്റെ നേട്ടങ്ങൾ കൊണ്ട് പകരം വെക്കാവുന്നവയല്ല അവയിൽ ഒന്നു പോലും.
വിദ്യാഭ്യാസം ഹൈടെക് ആവുന്നത് അറിവ് നേടുന്നതിലും അത് ഏത് സമയത്തും തങ്ങൾക്ക് എടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിച്ചുവെക്കുന്നതിലും വിദ്യാർത്ഥികൾക്ക് വലിയ തോതിൽ സഹായകമായിത്തീരും.അത് തീർച്ചയായും ആഹ്‌ളാദകരമാണ്.പക്ഷേ,ഏത് തരം അറിവ് നേടണം,ഒരു മേഖലയിൽ നിന്ന് സമാഹരിക്കുന്ന വിവരങ്ങളെ മറ്റ് ഏതൊക്കെ മേഖലകളിലെ ഏതൊക്കെ അറിവുകളുമായി ബന്ധിപ്പിക്കണം,അറിവിനെ എങ്ങനെ സൗന്ദര്യാനുഭവമാക്കി മാറ്റണം, എങ്ങനെ സമൂഹത്തിന്  പ്രയോജനപ്പെടും വിധം രൂപാന്തരപ്പെടുത്തണം, കൃത്യമായി ചൂണ്ടിക്കാണിക്കാനാവുന്ന പ്രയോജനം അല്ലെങ്കിൽ ലാഭം ഒന്നുമേ  ഇല്ലാത്തവയായാൽത്തന്നെയും കലാസൃഷ്ടികളുടെ ആസ്വാദനവും അപഗ്രഥനവുമൊക്കെ എന്തുകൊണ്ട് ജീവിതത്തിന്റെ ഭാഗമായിത്തീരണം എന്നൊക്ക മനസ്സിലാക്കാൻ  ക്ലാസ്മുറികളിലെ ഹൈടെക് സൗകര്യങ്ങൾ വിദ്യാർത്ഥികളെ വലുതായി സഹായിക്കില്ല.ഈ വക കാര്യങ്ങളൊന്നും മനസ്സിലാക്കാതുള്ള വിദ്യാഭ്യാസം ആ പേരിന് അർഹമല്ല താനും.
സ്വതന്ത്രചിന്തയുടെയും ഭാവനയുടെയും ലോകങ്ങളെ അനാവശ്യമെന്ന് വിധിച്ച് തള്ളാനും ജീവിതത്തിന്റെ ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നാനും പഠിപ്പിക്കപ്പെടുന്ന വിദ്യാർത്ഥി  ഭാവിയിൽ സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത.മറ്റ് ദോഷങ്ങളൊന്നും അയാളിൽ നിന്ന് /അവളിൽ നിന്ന് ഉണ്ടായില്ലെങ്കിൽത്തന്നെയും നീതിക്കുവേണ്ടി സാധാരണ ജനങ്ങൾ നടത്തുന്ന എല്ലാ സമരങ്ങളിലും അയാളുടെ/അവളുടെ നിൽപ് എതിർപക്ഷത്തായിരിക്കുമെന്ന് ഉറപ്പിക്കാം.ഏത് മേഖലയിലായാലും ജ്ഞാനം എങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്നു,അതിനെ ആര് എന്തൊക്കെ ആവശ്യങ്ങൾക്കു വേണ്ടി എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നിങ്ങനെയൊക്കയുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് സാങ്കേതിക വൈദഗ്ധ്യത്തേക്കാൾ പ്രധാനം തന്നെയാണ്.ആ അറിവിന്റെ അഭാവത്തിൽ വൈദഗ്ധ്യത്തിന്റെ വിനിയോഗം ഏത് ഘട്ടത്തിലും ജനവിരുദ്ധമായിത്തീരും.
ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നവരിലും ആ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും മാത്രമല്ല രാഷ്ട്രീയ നേതാക്കൾ,മാധ്യമ പ്രവർത്തകർ,ഡോക്ടർമാർ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും കേവലം സാങ്കേതിക വൈദഗ്ധ്യം മാത്രം കൈമുതലാക്കിയ പലരിലും കാണാറുള്ള അതേ ഉന്മേഷരാഹിത്യവും ഉത്തരവാദിത്വബോധമില്ലായ്കയും  ഇരുണ്ട നിർമമതയും കനം തൂങ്ങി നിൽക്കുന്നത് കാണാറുണ്ട്.തങ്ങളെ ഏൽപിച്ച ജോലി കൃത്യനിഷ്ഠയോടെ ചെയ്യുന്നതിലപ്പുറം ഒന്നും ചെയ്യാനില്ല എന്ന് ഭാവിക്കുന്ന ഇവർ ഏതെങ്കിലുമൊരു പ്രശ്‌നത്തിൽ നിലപാടെടുക്കേണ്ടി വരുമ്പോൾ  ആദ്യം കൈവിടുന്നത് നീതിബോധമായിരിക്കും. തങ്ങളുടെ പാർട്ടി തങ്ങളെ ഏൽപിച്ച ജോലി പാർട്ടിയുടെ അഭിമാനം കാത്തുരക്ഷിക്കും വിധം ചാനൽ ചർച്ചകളിൽ വീറോടെ അവതരിപ്പിക്കുന്ന വിവിധരാഷ്ട്രീയകക്ഷി പ്രതിനിധികൾ തങ്ങൾ പറയുന്നതിൽ ഏതളവ് വാസ്തവമുണ്ടായിരിക്കണം എന്നതിലല്ല  ആ പറച്ചിൽ എത്രത്തോളം പാർട്ടിക്ക് ഗുണകരമായിരിക്കണം എന്നതിൽ മാത്രമാണ് ഊന്നൽ നൽക്കുക.അതുകൊണ്ടു തന്നെ ആവശ്യമായ സന്ദർഭങ്ങളിൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ഏത് ഹിംസയെയും ഏത് അഴിമതിയെയും അവർക്ക് ന്യായീകരിക്കാനാവും.അവരുടെ വൈദഗ്ധ്യം കേവല സാങ്കേതിക വിദഗ്ധന്റെതിന് തുല്യമാണ്.അത് ആത്യന്തിക പരിഗണനയിൽ അധാർമികതയിൽ കവിഞ്ഞുള്ള ഒന്നും തന്നെയല്ലതാനും.
ഈ രാഷ്ട്രീയക്കാരുടെതിൽ നിന്ന് വളരെയൊന്നും മെച്ചമല്ല പല അക്കാദമിക് പണ്ഡിതന്മാരുടെയും നില.തങ്ങൾ വ്യാപരിക്കുന്ന വിഷയത്തെപ്പറ്റി ,ചിലപ്പോൾ അനേകം വിഷയങ്ങളെപ്പറ്റി അവർ ആധികാരികമായി സംസാരിച്ചെന്നു വരും.വസ്തുതകളുടെ കാര്യത്തിൽ അവർക്ക് പിഴവ് പറ്റില്ല.തങ്ങളുടെ വാദങ്ങൾ അവർ അവതരിപ്പിക്കുന്നത് നല്ല അടുക്കും ചിട്ടയോടും കൂടിയായിരിക്കും.എതിർവാദങ്ങളെ ഖണ്ഡിക്കുന്നതിൽ അവർ സമർത്ഥരായിരിക്കും. പക്ഷേ,പ്രായോഗിക പ്രശ്‌നങ്ങളുമായോ, സമൂഹത്തിൽ  നിലവിലുള്ള സംഘർഷങ്ങളുമായോ തങ്ങളുടെ നിരീക്ഷണങ്ങളെ ബന്ധപ്പെടുത്തുന്നതിൽ വലിയൊരളവോളം അവർ വിമുഖരായിരിക്കും.ഒരു സംസാരത്തെയോ സംവാദത്തെയോ  അക്കാദമിക് എന്നു വിശേഷിപ്പിക്കുമ്പോൾ മൗലികമായ പുതിയ ചിന്തകൾ ഇല്ലാത്തത്,വെറും സിദ്ധാന്തം പറച്ചിലിൽ ഒതുങ്ങുന്നത് എന്നൊക്കെ നാം അർത്ഥമാക്കുന്നത് ഈ വസ്തുത മുൻനിർത്തിയാണ്.സാഹിത്യവും മാനവിക വിഷയങ്ങളുമായി ബന്ധപ്പെടുന്ന നിരീക്ഷണങ്ങൾ രൂപപരമായ അല്ലെങ്കിൽ സാങ്കേതികമായ തികവാണ് പരമ പ്രധാനം എന്ന ധാരണയോടെ അവതരിപ്പിക്കുന്നവർ ജ്ഞാനത്തിന്റെ പ്രയോജനത്തെ കുറിച്ചുള്ള ധാരണയുടെ ഏറ്റവും താഴ്ന്ന പടിയിലാണ് നിൽക്കുന്നത്.തങ്ങളുടെ നിരീക്ഷണങ്ങളെ സ്വാധീനിക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഘടകങ്ങളെ കുറിച്ച് അവർ തികച്ചും അജ്ഞരായിരിക്കും.അതുകൊണ്ടു തന്നെ അവരുടെ നിരീക്ഷണങ്ങൾക്ക്  പരിമിതികൾ ഏറെയായിരിക്കും.
അറിവിനെ കേവലം പ്രൊഫഷണൽ താൽപര്യത്തോടെ മാത്രം സമീപിക്കുന്ന അധ്യാപകരും ഗവേഷകരും എഴുത്തുകാരും എണ്ണത്തിൽ വളരെ കൂടുതലാണിന്ന്.അറിവിന്റെ സാമൂഹ്യമായ അർത്ഥം,രാഷ്ട്രീയം എന്നൊക്കെ കേൾക്കുമ്പോൾ അവർക്ക് വിറളി പിടിക്കും.അറിവ് സാങ്കേതിക വിദ്യയിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും അറിവിന്റെ അവതരണവും പകർന്നേകലും നിയമാനുസൃതമാകുന്നതിനേക്കാൾ പ്രധാനം സർഗാത്മകമാവുക എന്നതാണെന്നും അവർക്ക് മനസ്സിലാകില്ല.റൊമിലാ ഥാപ്പറെ ഉദ്ധരിക്കാം:
'I have the feeling that, these days,there are many professionals who are essentially technicians,whether of the natural sciences or the social sciences,and that we forget that there are philosophies and knowledge systems behind any investigation and that these are more than just technology '. – ( The public intellectual in india -p.142-)

സർഗാത്മകതയെ മാറ്റി നിർത്തി ജ്ഞാനത്തെ സമീപിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെട്ടു കൂടാത്തതാണ്.സ്‌കൂളുകൾ ഹൈടെക് ആക്കുമ്പോഴും ടെകനോളജിക്ക് പുറത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്നും ഓരോ മനുഷ്യന്റെയും വൈകാരിക ജീവിതത്തിന്റെ പരിപോഷണത്തിലും മനുഷ്യർ തമ്മിലുള്ള പരസ്പര ധാരണയുടെയും സ്‌നഹത്തിന്റെയും വളർച്ചയിലും  സാഹിത്യത്തിനും  ഇതര കലകൾക്കുമുള്ള പങ്ക് എത്രയോ വലുതാണെന്നും പുതിയ തലമുറയെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം.ചെയ്യുന്ന ജോലി ഏതായാലും ആ ജോലി ആവശ്യപ്പെടുന്ന സാങ്കേതികജ്ഞാനം കൊണ്ടു മാത്രം ഒരാൾ തൃപ്തിപ്പെടുന്ന അവസ്ഥ അഭിമാനകരമല്ല.മനുഷ്യാവസ്ഥയുടെ ഏറ്റവും വലിയ സൗഭാഗ്യം കലയുടെ നിർമാണത്തിനും ആസ്വാദനത്തിനുമുള്ള ശേഷിയാണ്.അത് ജന്മവാസനകളിൽ ഒന്നു തന്നെയാണ് (Art Instinct). ഈ ജന്മവാസനയ്ക്ക് ഏറ്റവും മനോഹരവും അർത്ഥപൂർണവുമായ ആവിഷ്‌കാരം സാധ്യമാക്കാനുള്ള പരിശീലനം വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ഭാഗം തന്നെയായിരിക്കണം.ടെക്‌നോളജിയെ അതിന് പകരം വെക്കാമെന്ന തെറ്റിദ്ധാരണയാവരുത് വിദ്യാലയങ്ങളെ ഹൈടെക് ആക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്.ഇക്കാര്യത്തിൽ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും നിർബന്ധബുദ്ധി കാണിക്കുന്നില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് ഇതിനകം തന്നെ വലിയൊരളവോളം അന്യമായിക്കഴിഞ്ഞ സർഗാത്മകതയുടെ സൗന്ദര്യം ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടമാവുക തന്നെ ചെയ്യും.






7 comments:

  1. ശാസ്ത്രമാണ്,ശാസ്ത്രം മാത്രമാണ് മനുഷ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്ന ധാരണ തികച്ചും അശാസ്ത്രീയമാണ്

    ReplyDelete
  2. സ്വതന്ത്രചിന്തയുടെയും ഭാവനയുടെയും ലോകങ്ങളെ അനാവശ്യമെന്ന് വിധിച്ച് തള്ളാനും ജീവിതത്തിന്റെ ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നാനും പഠിപ്പിക്കപ്പെടുന്ന വിദ്യാർത്ഥി ഭാവിയിൽ സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത.

    ReplyDelete
  3. ഏത് മേഖലയിലായാലും ജ്ഞാനം എങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്നു,അതിനെ ആര് എന്തൊക്കെ ആവശ്യങ്ങൾക്കു വേണ്ടി എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നിങ്ങനെയൊക്കയുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് സാങ്കേതിക വൈദഗ്ധ്യത്തേക്കാൾ പ്രധാനം തന്നെയാണ്.ആ അറിവിന്റെ അഭാവത്തിൽ വൈദഗ്ധ്യത്തിന്റെ വിനിയോഗം ഏത് ഘട്ടത്തിലും ജനവിരുദ്ധമായിത്തീരും.

    ReplyDelete
  4. തങ്ങളെ ഏൽപിച്ച ജോലി കൃത്യനിഷ്ഠയോടെ ചെയ്യുന്നതിലപ്പുറം ഒന്നും ചെയ്യാനില്ല എന്ന് ഭാവിക്കുന്ന ഇവർ ഏതെങ്കിലുമൊരു പ്രശ്‌നത്തിൽ നിലപാടെടുക്കേണ്ടി വരുമ്പോൾ ആദ്യം കൈവിടുന്നത് നീതിബോധമായിരിക്കും.

    ReplyDelete
  5. പക്ഷേ,പ്രായോഗിക പ്രശ്‌നങ്ങളുമായോ, സമൂഹത്തിൽ നിലവിലുള്ള സംഘർഷങ്ങളുമായോ തങ്ങളുടെ നിരീക്ഷണങ്ങളെ ബന്ധപ്പെടുത്തുന്നതിൽ വലിയൊരളവോളം അവർ വിമുഖരായിരിക്കും.ഒരു സംസാരത്തെയോ സംവാദത്തെയോ അക്കാദമിക് എന്നു വിശേഷിപ്പിക്കുമ്പോൾ മൗലികമായ പുതിയ ചിന്തകൾ ഇല്ലാത്തത്,വെറും സിദ്ധാന്തം പറച്ചിലിൽ ഒതുങ്ങുന്നത് എന്നൊക്കെ നാം അർത്ഥമാക്കുന്നത് ഈ വസ്തുത മുൻനിർത്തിയാണ്.

    ReplyDelete
  6. അറിവ് സാങ്കേതിക വിദ്യയിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും അറിവിന്റെ അവതരണവും പകർന്നേകലും നിയമാനുസൃതമാകുന്നതിനേക്കാൾ പ്രധാനം സർഗാത്മകമാവുക എന്നതാണെന്നും അവർക്ക് മനസ്സിലാകില്ല.

    ReplyDelete
  7. Very good. I had posted a different opinion in my facebook page. Those who opposed computerisation in the name of job-loss are championing the cause of making class rooms high-tech through digitalization. What is the motive? All digital equipments can be assembled using component kits at a very small cost. The assembled gadget is very costly. So there is huge margin. This huge margin allows the manufacturer to give big kick-backs or bribes to get the contract or order. That bribe is the prime motive behind making class rooms high tech.The other side of the picture is that our schools doesn't have toilets, benches, desks, table, black boards, strong and safe roofs and even hygienic drinking water.

    ReplyDelete