Pages

Monday, June 12, 2017

രണ്ട് കഥകൾ

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2017 ജൂൺ 11-17ലക്കത്തിൽ പ്രസിദ്ധീകരിച്ച രാമച്ചി (വിനോയ് തോമസ്),തൊട്ടപ്പൻ (ഫ്രാൻസിസ് നെറോണ) എന്നീ കഥകൾ മലയാള ചെറുകഥ പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്ന മികച്ച രചനകളാ ണ്.ആധുനി കോത്തരതയുടെതായി  മനസ്സിലാക്കിയിരുന്ന അതികഥാതന്ത്രങ്ങൾ കാലഹരണപ്പെട്ടു തുടങ്ങുന്നതായി കുറച്ചു മുമ്പേ തന്നെ നാം തിരിച്ചറിഞ്ഞിരുന്നു.'രാമച്ചി'യിലെയും 'തൊട്ടപ്പനി'ലെയും കഥാവസ്തു,ആഖ്യാനരീതി, ഈ കഥകളിൽ ആവിഷ്‌കാരം നേടിയിരിക്കുന്ന ജീവിത പരിസരങ്ങൾ എല്ലാം വലിയൊരു വിച്ഛേദത്തെ വിളിച്ചറിയിരിക്കുന്നു.ചെറുകഥ എന്ന മാധ്യമം തന്നെ അപ്രസക്തമായിത്തുടങ്ങുന്നു എന്ന തോന്നലിലേക്ക് വായനക്കാരെ നയിക്കുന്ന ചില കഥകൾ അടുത്ത കാലത്ത് ലബ്ധപ്രതിഷ്ഠരിൽ നിന്നു തന്നെ ഉണ്ടായി.പുതിയ കഥാകാരന്മാരിൽ പലരും ഭേദപ്പെട്ട ചില കഥകളെഴുതിയെങ്കിലും കാലം ആവശ്യപ്പെടുന്ന കുതിപ്പ് അവയിൽ കാണാനായതുമില്ല.അങ്ങനെയൊക്കെ കഥവായന ഉന്മേഷരഹിതമായിക്കൊണ്ടിരിക്കയാണ് രാമച്ചിയും തൊട്ടപ്പനും വന്നത്.ചെറുകഥ തന്നെയാണ് മലയാളത്തിലെ ഏറ്റവും ഓജസ്സുറ്റ മാധ്യമമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.


No comments:

Post a Comment