Pages

Friday, June 2, 2017

അടിയന്തിര പ്രാധാന്യമുള്ള ഒരു സാംസ്‌കാരികാവശ്യം

'സാഹിത്യം സമൂഹത്തെ സ്വാധീനിച്ച ഒരു ഘട്ടമുണ്ടായിരുന്നു.വർത്തമാനകാലത്ത് അത്തരമൊരു സ്വാധീനമില്ല.വായന വേരറ്റു പോയിരിക്കുന്നു.ഇപ്പോൾ എല്ലാവർക്കും സെൻസേഷനലായ വായനകൾ മാത്രം മതി എന്നു വന്നു…………സാഹിത്യം അപ്രസക്തമായി മാറുന്ന കാലമാണിത്. ക്ലാസിക് കൃതികളൊക്കെ ഇനി ചലച്ചിത്രങ്ങളായി കണ്ടാൽ മതിയല്ലോ?''
സുഗതകുമാരിയുടെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്(പ്രസാധകൻ മാസിക 2017ജൂൺ).സാഹിത്യ ത്തിലെ പുതിയ ചലനങ്ങളെയും മാറ്റങ്ങളെയുമെല്ലാം താൽപര്യപൂർവം നിരീക്ഷിച്ചു വരുന്നവരിൽ വളരെയേറെപ്പേരുടെ ഉള്ളിലുള്ള വിചാരങ്ങൾ തന്നെയാണ് സുഗതകുമാരി വായനക്കാരുമായി പങ്കുവെച്ചിരിക്കുന്നത്.സാഹിത്യത്തിന് നമ്മുടെ സമൂഹത്തിലുള്ള സ്വാധീനം നാൾക്കുനാൾ കുറഞ്ഞു വരികയാണെന്ന തോന്നൽ എല്ലാവർക്കുമുണ്ട്.വായന മരിക്കുന്നു എന്ന് ആളുകൾ പറയാൻ തുടങ്ങിയിട്ടാണെങ്കിൽ ഒന്നു രണ്ട് ദശകക്കാലമായി.ക്ലാസിക് കൃതികൾക്ക് ഇനി വായനക്കാരു ണ്ടാവുമോ എന്ന സംശവും പുതിയതല്ല.
പുസ്തകങ്ങളുടെ ആവശ്യക്കാർക്കിടയിൽ അമ്പത് വയസ്സിന് താഴെയുള്ളവർ വളരെ കുറവാണെന്നും ധാരാളം ഗ്രന്ഥാലയങ്ങൾ ഉള്ളതുകൊണ്ടു മാത്രമാണ് കേരളത്തിലെ പ്രസാധകർ ജീവിച്ചു പോവുന്ന തെന്നും പലരും പറയാറുണ്ട്.ആ പറച്ചിൽ അപ്പാടെ തെറ്റല്ലെങ്കിലും വായന ഷഷ്ടിപൂർത്തിയോട ടുത്തവരും ഷഷ്ടിപൂർത്തി കഴിഞ്ഞവരും മാത്രം വ്യവഹരിക്കുന്ന ഒരു മേഖലയാണെന്ന് കരുതാൻ ഞാൻ ഒരുക്കമല്ല.എഴുത്തിലും വായനയിലും പുസ്തകപ്രസാധനത്തിലുമെല്ലാം മുമ്പില്ലാതിരുന്ന പല പ്രശ്‌നങ്ങളും ഉണ്ടായി വന്നിട്ടുണ്ട്.അവയുടെ സൂക്ഷ്മവിശകലനം   അടിയന്തിര പ്രാധാന്യമുള്ള ഒരു സാംസ്‌കാരികാവശ്യമായിത്തീർന്നിരിക്കയാണ്.ഔപചാരികതയ്ക്ക് മുൻതൂക്കം ലഭിക്കുന്ന സാഹിത്യസമ്മേളനങ്ങളോ സർഗസംവാദങ്ങളോ കേവല വാദപ്രതിവാങ്ങളോ ഈ ആവശ്യ ത്തിന്റെ നിർവഹണത്തിന് ഉതകുകയില്ല. പ്രശ്‌നത്തെ തികഞ്ഞ ഉത്തരവാദിത്വത്തോടെ സമീപിക്കുന്ന സ്വതന്ത്ര സാഹിത്യക്കൂട്ടായ്മകളിലൂടെയേ അത് സാധിക്കൂ.
പുസ്തകങ്ങൾ ഇല്ലാതാവില്ല,വായന മരിക്കില്ല എന്നൊക്കെ സംശയരഹിതമായി നമുക്ക് പറയാം.പക്ഷേ,സാഹിത്യത്തിന്റെ സാമൂഹ്യസ്വാധീനം എന്തുകൊണ്ട് കുറയുന്നു?മലയാളികളുടെ എണ്ണം മൂന്നരക്കോടിയിലധികമായിട്ടും ഒരു മികച്ച കവിതാസമാഹാരത്തിന്റെയോ നോവലിന്റെ യോ പോലും ആയിരം കോപ്പി വിറ്റെടുക്കാൻ ഗ്രന്ഥശാലാസംഘത്തിന്റെ എക്‌സിബിഷൻ വരെ പ്രസാധകർക്ക് എന്തുകൊണ്ട് കാത്തിരിക്കേണ്ടി വരുന്നു? എന്നിങ്ങനെയുള്ള അസുഖകരമായ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നതിൽ കാര്യമില്ല.

No comments:

Post a Comment