Pages

Wednesday, November 9, 2016

ഏത് ഭാഷ സംസാരിക്കണം?

'പൊലയാടിമോനേ ,നമ്മള് സംസാരിക്കുന്നതു പോലെ സംസാരിക്കെടാ,ഞാനാ പറയ്ന്ന് ' അരുൺകാംബ്ലേ എന്ന മറാത്തി കവിയുടെ ഒരു  കവിതയിലെ കുട്ടിയോട് മുതുകിൽ പാരമ്പര്യത്തിന്റെ ഭാരവുമായി അവന്റെ ഉള്ളിൽ കഴിയുന്ന മുത്തച്ഛൻ അലറുന്നു. നെയ് തേച്ച് മിനുക്കിയ ഉച്ചിക്കുടുമയുമായി ക്ലാസിലെത്തുന്ന ബ്രാഹ്മണനായ അധ്യാപകൻ ഇതേ കുട്ടിയോട് 'മണ്ടാ, ഭാഷ ശരിയായി ഉപയോഗിക്കൂ' എന്ന് പറയുന്നു.
Which Language should I speak ? എന്ന ശീർഷകത്തിൽ പ്രിയ ആധാർകർ ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയ ഈ കവിതയിലെ കുട്ടി നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ് : 'ഏത് ഭാഷയാണ് ഞാൻ സംസാരിക്കേണ്ടത്?'
കവിതയിലെ മുത്തച്ഛൻ ഉപയോഗിക്കുന്ന ഭാഷയും അധ്യാപകൻ ഉപയോഗി ക്കുന്ന ഭാഷയും വിരുദ്ധകോണുകളിൽ നിൽക്കുന്ന രണ്ട് അനുഭവലോ കങ്ങ ളെയും സംസ്‌കാരങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.അവയ്ക്കു പിന്നിലെ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കൃത്യമായി മനസ്സിലാക്കിയെങ്കിലേ ഏത് ഭാഷയാണ് സ്വീകാര്യം എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ പരിസരങ്ങളിലേക്ക് ചെന്നെത്താനാവുകയുള്ളൂ.
ഇന്ത്യൻ ഭാഷകളിൽ ഓരോന്നിലെയും പദങ്ങളുടെ പദവി,ഓരോ പദത്തിന്റെ യും ശരിയായ രൂപം, ശരിയായ ഉച്ചാരണം ഈ വക കാര്യങ്ങളിൽ അവസാ നവാക്ക് പറയുന്നതിനുള്ള അധികാരം കയ്യാളിയിരുന്നത് അതാത് ഭാഷകൾ സംസാരിക്കുന്നവരുടെ സമൂഹത്തിൽ ജാതീയമായും സാമ്പത്തികമായും മേൽക്കോയ്മ നേടിയിരുന്നവരാണ്.കീഴാളരുടെ ഭാഷ അവരുടെ ജീവിത പരിതോവസ്ഥകൾ പോലെ തന്നെ പല തലങ്ങളിലും നിറം കെട്ടും മുരടിച്ചുമാണ് ഇരുന്നിരുന്നത്. പരമ ദരിദ്രരായിരിക്കുമ്പോഴും അവർ ആടുകയും പാടുകയും അതിലൂടെ ജീവിതത്തിലെ ഇല്ലായ്മകൾക്ക് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തിയതായി സ്വയം വിശ്വസി പ്പിക്കുകയും ചെയ്തിരുന്നു.തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതമയമായ ജീവിതത്തിനു പകരം മറ്റൊരു ജീവിതം സാധ്യമാണ് എന്നതിനെ കുറിച്ച് അവർ കാര്യമായി ആലോചിച്ചിരുന്നില്ല.അങ്ങനെ ആലോചിക്കാനുള്ള പ്രേരണ യുണ്ടാകുന്ന ബൗദ്ധിക പരിസരത്തിലല്ല അവരുടെ ജീവിതം നിലനിന്നിരുന്ന ത്.ഈ ആലോചനയില്ലായ്കയും അജ്ഞതയുമാണ് അനേകം അനീതികൾക്ക് ഇരയായിക്കൊണ്ടിരുന്ന സ്വജീവിതത്തെ അവർക്ക് സഹ്യമാക്കിത്തീർത്തത്.
ഭാഷയുടെ കാര്യത്തിലും ഈ പരിമിതിയുണ്ടായിരുന്നു.അവരുടെ അനുഭവ ങ്ങൾ അവർത്തന സ്വഭാവമുള്ളതും അതിന്റെ  ഭൗതികപരിസരങ്ങൾ മിക്ക പ്പോഴും വൈവിധ്യരഹിതവുമായിരുന്നു.  ദൈനജീവിതവ്യവഹാരങ്ങൾക്കപ്പുറത്തേക്ക് ചെല്ലുന്ന ബൗദ്ധിക വ്യവഹാ രങ്ങളും ദാർശനികപ്രശ്‌നങ്ങളും അവരുടെ മാനസികജീവിതത്തിന്റെ ഭാഗമാ യിരുന്നില്ല.അതൊക്കെക്കൊണ്ട് ഭാഷയിലൂടെ ആവിഷ്‌ക്കരിക്കേണ്ടുന്ന അനുഭവങ്ങൾക്ക് പരിമിതികളുണ്ടായിരുന്നു. 'അടിത്തട്ടിലുള്ളവരുടെ ഭാഷ വലിയ സാധ്യതകളെ അനുവദിക്കുന്നുണ്ടെങ്കിലും അത് അമൂർത്ത കല്പ നകളെക്കാൾ അധികമായി  വിവരണാത്മകസ്വഭാവമുള്ള പരികല്പ നകളിലേക്ക് കൂടുതൽ കൂടുതലായി ചായുന്നതാണെന്ന്' ബ്രിട്ടീഷ് സാമൂഹ്യ ശാസ്ത്രകാരനും ഭാഷാശാസ്ത്രകാരനുമായ ബാസിൽ ബേസ്റ്റീൻ (Basil Berstein) നിരീക്ഷിച്ചിട്ടുണ്ട്.തൊഴിലാളികളും കീഴ്ത്തട്ടിലുള്ളവരും  അധികമായി ഉപയോഗിക്കുന്നതും Restricted code എന്ന് ബാസിൽ പേരിട്ടതുമായ ഭാഷാ സ്വരൂപം സാമാന്യവൽക്കരണങ്ങളിലേക്ക് ചെല്ലുന്നതിനേക്കാൾ സവിശേഷ സ്വഭാവമുള്ള വസ്തുതകളും അനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്നതിലാണ് ഊന്നുന്നത്.അതിന്റെ വ്യാപന മേഖലയിൽ തൊഴിൽ കൊണ്ടും സാമ്പത്തി കസ്ഥിതി കൊണ്ടും അനുഭവങ്ങൾ കൊണ്ടും  ഏറെക്കുറെ തുല്യനിലയിലു ള്ളവരാണ് ഉള്ളതെന്നതുകൊണ്ട് പല കാര്യങ്ങളും നേരത്തെ എല്ലാവർക്കും അറിയുന്നതാണല്ലോ എന്ന മുൻധാരണയോടെയാണ് ആ ഭാഷ പ്രയോഗി ക്കപ്പെടുന്നത്.സൂചനകൾക്കും ധ്വനിപ്രയോഗങ്ങൾക്കും പഞ്ഞമുണ്ടാ വില്ലെങ്കിലും അത് അമൂർത്തവൽക്കരണത്തെ കഴിവതും അകറ്റി നിർത്തും.
ഉപരിവർഗത്തിൽ പെട്ട സവർണരുടെ ഭാഷയ്ക്കുമുണ്ടായിരുന്നു പല പരിമിതികളും. നേരിട്ടുള്ള അധ്വാനത്തിൽ നിന്നും അതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നുമെല്ലാം അകന്നു കഴിയുന്നവരായിരുന്നു അവർ.ആഹാരം, ,വസ്ത്രം,പാർപ്പിടം എന്നീ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിൽ അല്പമായ വേവലാതികൾ പോലും അവരെ അലട്ടിയിരുന്നില്ല.കൂടുതൽ കൂടുതൽ സുഖങ്ങളും സൗകര്യങ്ങളും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനെ പറ്റിയേ അവർക്ക് ആലോചി ക്കേണ്ടിയിരുന്നുള്ളൂ.. ഋതുക്കൾ പ്രകൃതിയിലും ജീവിതത്തിന്റെ ഭൗതിക പരിസരങ്ങളിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പാടത്ത് പണിയെടുക്കുന്ന ഒരാൾക്കുണ്ടാവുന്ന അറിവ് സമ്പന്നരുടെ അറിവിന്റെ പതിന്മടങ്ങായി രിക്കും.നാടൻകലകളുടെയും കളികളുടെയും ലോകവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും അടിത്തട്ടിലുള്ളവർ എത്രയോ മുന്നിലായിരിക്കും. ഈ വക കാര്യങ്ങളിലുള്ള സമ്പന്നരുടെ ഇല്ലായ്മകൾ അവരുടെ ഭാഷയിലും പ്രതിഫലിച്ചിരിക്കുന്നതായി കാണാം.
ശ്രോതാവിനോട് വളരെ അരികെ നിന്ന് സംസാരിക്കുന്ന അനുഭവം നൽകുന്നതിനു പകരം സാമാന്യ നിർദ്ദേശങ്ങളും വൈയക്തികതയുടെ സ്പർശമില്ലാത്ത വിവരണങ്ങളും നൽകുന്നതു പോലെയാണ് മേൽത്തട്ടുകാരുടെ ഭാഷ പ്രവർത്തിച്ചത്.അമൂർത്താശയങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനും വളരെ വേഗം സാമാന്യവൽക്കരണങ്ങളിലേക്ക് നീങ്ങുന്നതിനും സമർത്ഥമായിരുന്നു അത്. ആ ഭാഷയ്ക്ക് സ്പ്ർശിക്കാൻ സാധിച്ചിരുന്ന വിഷയങ്ങളും അനുഭവങ്ങളും ആശയങ്ങളും കീഴ്ത്തട്ടുകാരുടെ ഭാഷയെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു.
കീഴാളരുടെ ജീവിതം നിലനിന്നിരുന്ന പരിസരങ്ങളുടെ ശോച്യാവസ്ഥയും ആ ജീവിതങ്ങളെ വിടാതെ പിടികൂടിയിരുന്ന സംഘർഷാത്മകതയും അവരുടെ ഭാഷയിൽ ലളിതകോമളകാന്ത പദാവലികൾക്കു പകരം പരുക്കൻ പദങ്ങൾക്കും പ്രയോഗങ്ങൾക്കും ഇടം നൽകിയതിൽ അത്ഭുതമില്ല.അവരുടെ സാഹിത്യത്തിലെയും കലകളിലെയും ആവിഷ്‌ക്കാരങ്ങൾ  തികച്ചും അവിദഗ്ധമായും  വിരൂപമായും മേലാളർക്ക് അനുഭവപ്പെട്ടിരിക്കാം.അ വയൊക്കെയും തീരെ നിലവാരം കുറഞ്ഞവയാണെന്നും ഭാവുകത്വത്തിന്റെ താഴെ തട്ടിൽ നിൽക്കുന്നവർക്കു മാത്രമേ അവ സുന്ദരമായി അനുഭവപ്പെ ടുകയുള്ളൂ എന്നും അവർ വിധിക്കുകയും ചെയ്തു.തങ്ങൾ മൂല്യം കൽപിക്കുന്ന സാഹിത്യരചനകളിലും മറ്റ് കലാസൃഷ്ടികളിലും എത്രയെ ണ്ണമുണ്ട് ഉയർന്ന ഭാവുകത്വത്തെയും സാംസ്‌കാരിക ഔന്നത്യത്തെയും സാക്ഷ്യപ്പെടുത്തുന്നവയായി എന്ന് അവർ ആലോചിച്ചതുമില്ല.
                                   ഭാഷയിലെ ജനാധിപത്യം
രാജാധിപത്യത്തിനും നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനും ശേഷം ജനാധിപത്യത്തിന്റെ യുഗത്തിലേക്ക് നാം പ്രവേശിച്ചതോടെ ഭാഷയിൽ നിലനിന്നിരുന്ന അസമത്വങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യപ്പെട്ടുതുടങ്ങി. തങ്ങളുടെ സാമൂഹ്യപിന്നോക്കാവസ്ഥ സ്വയം വിളിച്ചറിയിക്കുന്നതിനായി കീഴാളർ ഉപയോഗിച്ചിരുന്ന വാക്കുകൾ ഒന്നൊന്നായി അപ്രത്യക്ഷമായി ത്തുടങ്ങി. ജാതി,മതം,തൊഴിൽ.സാമൂഹ്യപദവിയിലെ അന്തരം,പ്രദേശം  ഇവയുടെ അടിസ്ഥാനത്തിൽ നിലനിന്നിരുന്ന ഭാഷാഭേദങ്ങൾ അപ്പാടെ ഇല്ലാതായില്ലെങ്കിലും ആശയാവിഷ്‌കാരത്തിനും വിനിമയത്തിനുമായി എല്ലാവർക്കും ഉപയോഗിക്കാവുന്നതെന്ന പൊതുസമ്മതി നേടിയ മാനകഭാഷ ശക്തിപ്പെട്ടു.ഈ ഭാഷ അസമത്വങ്ങളെ മൂടിവെക്കുക മാത്രമാണ് ചെയ്യുന്നത് എന്നു പറഞ്ഞാൽ തികച്ചും തെറ്റല്ലെങ്കിലും ആ പ്രസ്താവം പൂർണമായും ശരില്ലെന്നതിലും സംശയമില്ല.മാനകഭാഷ  അസമത്വങ്ങൾക്കെതിരെ മനുഷ്യർക്കിടയിൽ ഐക്യപ്പെടലിന്റെ മനോഭാവവും സമത്വബോധവും  ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.ഈ യാഥാർത്ഥ്യത്തെ അവഗണിച്ചു കൊണ്ടു മാത്രമേ ഭാഷാഭേദങ്ങളെയെല്ലാം കരുതലോടെ പരിരക്ഷിക്കണമെന്നും ക്ലാസ്മുറികളിലെ ഉപയോഗത്തിലൂടെ അവയുടെ നഷ്ടപ്പെട്ടുതുടങ്ങിയ ആരോഗ്യം വീണ്ടെടുക്കണെന്നും പറയാനാവൂ.ലിപികൾ ഇല്ലാത്തതും പുതിയ തലമുറ ദൈനംദിന പ്രയോഗത്തിൽ മിക്കവാറും കയ്യൊഴിഞ്ഞതുമായ ആദിവാസിഭാഷകളെ വീണ്ടെടുത്ത് ആദിവാസികളായ വിദ്യാർത്ഥികൾക്ക് ആ ഭാഷയിൽ തന്നെ വിദ്യാഭ്യാസം നൽകണമെന്ന്  വാദിക്കുന്നതിൽ അടങ്ങിയിരിക്കുന്ന അപകടത്തെ കുറിച്ചുകൂടി ആലോചിക്കേണ്ടതുണ്ട്.അത് ആദിവാസികളിൽ ആത്മാഭിമാനം വളർത്തുന്നതിലാണോ അതല്ല അവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിലാണോ കലാശിക്കുക എന്ന കാര്യത്തെ കുറിച്ച് ബന്ധപ്പെട്ടവർ പിടിവാശികൾ ഏതുമില്ലാതെ ഉത്തരവാദിത്വബോധത്തോടെ പഠനം നടത്തണം. .
ഒന്നാം ക്ലാസിലെത്തുന്ന ആദിവാസിക്കുട്ടികൾ തങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമായ ശുദ്ധമലയാളം കേട്ട് അമ്പരക്കുന്ന അവസ്ഥ തീർച്ചയായും ഉണ്ടാകും.ഈ കുട്ടികൾക്ക് അവരുടെ പാട്ടും കഥകളും അവരുടെതായ ഭാഷയിൽ പാടാനും പറയാനും ഉള്ള അവസരം ഉണ്ടാകണം.അതേ സമയം അവർ ഏത് സമൂഹത്തിന്റെ ഭാഗമാണോ ആ സമൂഹത്തിലെ മഹാഭൂരിപക്ഷവും എഴുതാനും വായിക്കാനും പറയാനും ഉപയോഗിക്കുന്ന ഭാഷ പ്രധാനഭാഷയായി പഠിക്കുകയും വേണം.മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നവർ മലയാളം കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെയും ഭാഷയല്ല എന്ന കാര്യം ഓർക്കാറേയില്ല,മലയാളികൾക്ക് മലയാളത്തിൽ പഠിക്കാൻ അവസരം ലഭിക്കുന്നതു പോലെ ആദിവാസികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാനും അവസരം വേണം എന്ന് ശക്തിയായി വാദിക്കുന്നവർ ചില പ്രധാന വസ്തുതകൾ  ഓർമിക്കുക തന്നെ വേണം.ആദിവാസി ഭാഷകൾക്ക് ലിപിയില്ല,ആദിവാസഭാഷകൾ മിക്കതും ആദിവാസികൾ തന്നെ വീട്ടിനകത്തും അവരുടെ കൂട്ടായ്മകളിലും മാത്രമേ ഉപയോഗിക്കാറുള്ളൂ. നിത്യജീവിതത്തിൽ എത്രയോ തവണ പുറത്തുള്ളവരുമായി ആശയവിനിമയം സാധിക്കേണ്ടപ്പോഴെല്ലാം സ്വന്തം ഭാഷയെ അവർക്ക് മാറ്റി നിർത്തേണ്ടി വരുന്നുണ്ട്.
പണ്ട് സ്വസമുദായത്തിനു പുറത്ത് തങ്ങളുടെ ജന്മിമാരുമായി മാത്രം ആശയവിനമയം നടത്തേണ്ടി വന്നിരുന്ന കാലത്ത് ഭാഷാപ്രശ്‌നം അവരെ കാര്യമായി അലട്ടിയിട്ടുണ്ടാവില്ല.കാലം മാറി.വ്യാപാരികൾ,രാഷ്ട്രീയ പ്രവർത്തകർ,സഞ്ചാരികൾ,ഡോക്ടർമാർ,സർക്കാരുദ്യോഗസ്ഥന്മാർ,സാമൂഹ്യപ്രവർത്തകർ എന്നിങ്ങനെ പല തരക്കാരുമായി അവർക്ക് ബന്ധപ്പെടേണ്ടി വരുന്നുണ്ട്.അപ്പോഴെല്ലാം അവർക്ക് മലയാളത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.തങ്ങളുടെ ഭാഷയിലെ ചില പദങ്ങളും ഉച്ചാരണത്തിലെ ചില സവിശേഷതകളും നിലനിർത്തിക്കൊണ്ടു തന്നെ അവർ തൃപ്തികരമായി ആശയവിനിമയം നടത്തുന്നുമുണ്ട്.അവരുടെ പുതിയ തലമുറയാണെങ്കിൽ തങ്ങളുടെ ഗോത്രഭാഷ മിക്കവാറും മറന്ന മട്ടാണ്.ചില പാട്ടുകൾ,കഥകൾ,ആചാരാനുഷ്ഠാനുങ്ങളുമായും തങ്ങളുടേത് മാത്രമായ ജീവിതാനുഭവങ്ങളുമായും ബന്ധപ്പെട്ട ഏതാനും പദങ്ങൾ മലയാളത്തിന് പുറത്ത് ഇത്രയുമേ പല ആദിവാസിയുവജനങ്ങളും പ്രയോഗിച്ചു കാണുന്നുള്ളൂ.
വസ്തുത ഇതാണെങ്കിലും ആദിവാസിക്കുട്ടികൾക്ക് തങ്ങൾ വീട്ടിനകത്ത് ഉപയോഗിച്ചു വരുന്ന ഭാഷയെയും തങ്ങളുടെ പാട്ടുകളെയും കഥകളെയും കളികളെയും കുറിച്ച് അധമബോധം ഉണ്ടാവുന്ന ഒരു സാഹചര്യം സ്‌കൂളിനകത്ത് ഉണ്ടാവാൻ പാടില്ലാത്തതാണ്.അവർക്ക് അവരുടെ ഭാഷ ഉപയോഗിക്കാനും അവരുടെ പാട്ട് പാടാനുമൊക്കെയുള്ള സൗകര്യം സ്‌കൂളിൽ തന്നെ ലഭിക്കണം.പ്രൈമറി ക്ലാസുകളിൽ ദിവസവും ഒരു മണിക്കൂറെങ്കിലും അതിനു വേണ്ടി നീക്കിവെക്കണം. ഒരു സ്‌കൂളിൽ രണ്ടോ മൂന്നോ ആദിവാസിവിഭാഗങ്ങളിലുള്ള കുട്ടികൾ ഉണ്ടാവുകയും അവരുടെ എണ്ണം വളരെ കുറവായിരിക്കുകയും ചെയ്യുകയാണെങ്കിൽ ഓരോ വിഭാഗത്തിന്റെയും ഭാഷ ക്ലാസ് മുറിയിൽ പ്രയോഗിക്കുന്നതിനുള്ള അവസരം നിത്യവും ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നത് എത്രത്തോളം പ്രായോഗികമാവും എന്ന പ്രശ്‌നമുണ്ട്.എന്തായാലും സ്വന്തം ഭാഷയ്ക്ക് സ്‌കൂളിലും ഒരു ഇടമുണ്ട് എന്ന തോന്നൽ അവർക്ക് ഉണ്ടാവുക തന്നെ വേണം.ഹൊസ്‌കൂൾ തലം കഴിയുന്നതു വരെയെങ്കിലും ഇതിനുള്ള അവസരം അവർക്ക് ലഭിക്കണം.അങ്ങനെ വന്നു കഴിഞ്ഞാൽ തങ്ങളുടെ ഭാഷയെ ചൊല്ലി അവർക്ക് അധമബോധമുണ്ടാവാനുള്ള സാധ്യത നന്നേ കുറയും.മലയാളഭാഷ അവരുടെ ജീവിത പരിസരങ്ങളിൽ നിലനിന്നു വരുന്ന ഒന്നായതുകൊണ്ടും സ്‌കൂളിലെ സഹപാഠികളിൽ ഏറെ പേരും ആ ഭാഷ സംസാരിക്കുന്നവർ ആയതുകൊണ്ടും മലയാളം മാധ്യമമായുള്ള പഠനത്തിൽ അവർക്ക് വലുതായ ബുദ്ധിമുട്ടുണ്ടാവുകയുമില്ല.ആദിവാസികൾ കാലാകാലമായി നേരിട്ടു വരുന്ന അവഗണനയ്ക്കും വഞ്ചനക്കുമുള്ള പരിഹാരങ്ങൾ ക്ലാസ്മുറികൾക്ക് പുറത്തു തന്നെയാവാണ് ഉണ്ടാവേണ്ടത്.ക്ലാസ് മുറിയിലായിരിക്കുമ്പോഴും സ്‌കൂളിലെ കലാകായിക  പരിപാടികളിൽ പങ്കെടുക്കുമ്പോഴും അവർക്ക് ഏതെങ്കിലും തര ത്തിലുള്ള പകപ്പ് അനുഭവപ്പെടാതിരിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തു ന്നതിന്റെ ഉത്തരവാദിത്വം  മാത്രമേ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആസൂത്ര കർക്കും അധ്യാപകർക്കും ഏറ്റെടുക്കാനാവുകയുള്ളൂ.
( ജനശക്തി വാരിക )


No comments:

Post a Comment