Pages

Wednesday, May 31, 2017

ഓർമ

ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഞാൻ പറശ്ശിനിക്കടവിൽ നിന്ന് രണ്ടോ മൂന്നോ മാസത്തി ലൊരിക്കൽ പഴയങ്ങാടിയിലേക്ക് ബോട്ടിൽ വരുമായിരുന്നു. എന്റെ ബന്ധു കൂടിയായ ബോട്ട് ഡ്രൈവർ ബോട്ട് വളപട്ടണത്തെത്തിയാൽ  ജെട്ടിക്ക് വളരെ അടുത്തുള്ള ചെറിയൊരു ഹോട്ടലിൽ നിന്ന് എനിക്കൊരു വെള്ളയപ്പവും ചായയും വാങ്ങിത്തരുമായിരുന്നു.ആ വെള്ളയപ്പത്തിന്റെ രൂചി എന്റെ ഓർമയിൽ ഇല്ലെങ്കിലും ഉണ്ടെന്ന് സങ്കൽപിച്ചു പോവുകയാണ്.
വളപട്ടണം പുഴയുടെ പരപ്പിലൂടെ മുന്നോട്ടു പോവുന്ന ബോട്ട് ഒരേ ക്രമത്തിൽ വെള്ളത്തിൽ സൃഷ്ടിച്ചു കൊണ്ടിരുന്ന അലകൾ,ജെട്ടിയിൽ നിൽക്കാറാവുമ്പോൾ ബോട്ടിന്റെ ശബ്ദത്തിൽ വരുന്ന മാറ്റം, ബോട്ടിൽ മുഴങ്ങുന്ന മണിയടി, ജെട്ടിയിൽ അടുക്കുന്ന ബോട്ടിൽ നിന്ന് കയ്യിൽ കമ്പക്കയറുമായി ചാടിയിറങ്ങുന്ന ഒരാൾ ബോട്ടിനെ ജെട്ടിയിലെ മരക്കുറ്റികളിൽ കെട്ടിയിടുന്നത് എല്ലാം കുട്ടിക്കാലത്ത് കണ്ടതു പോലെ വീണ്ടും ഞാൻ കാണുന്നു.ഞാൻ എന്റെ ഓർമയെ നിർമിച്ചെടുക്കുക മാത്രമാണെന്ന് മറ്റൊരാൾക്ക് പറയാൻ കഴിഞ്ഞേക്കും.അയാൾ പറയുന്നത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ.എന്റെ ഓർമകൾ എനിക്ക് തരുന്ന ആനന്ദത്തിന്റെ വിശുദ്ധിയെ സംശയിക്കാനുള്ള ബാധ്യത എന്തായാലും എനിക്കില്ല.

31/5/2017

No comments:

Post a Comment