Pages

Monday, March 24, 2014

സമയം

താന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ നിലനില്‌പ്‌,തിരഞ്ഞെടുപ്പില്‍ അതിന്റെ സാധ്യതകള്‍,തല്‍ക്കാല പരിതസ്ഥിതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പോരാട്ടം മുന്നോട്ടു കൊണ്ടുപോകാവുന്നതിന്റെ അവസാനപരിധി  എന്നിവയൊക്കെ പരിഗണിച്ചാണ്‌ ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നടത്തിയതായി അവകാശപ്പെടുന്ന അന്വേഷണത്തെ പറ്റി വി.എസ്‌ അഭിപ്രായം പറഞ്ഞത്‌.ആ പറച്ചില്‍ അതിര്‌ വിട്ടു എന്നതും അതില്‍ അദ്ദേഹത്തെ പോലുള്ള ഒരാളില്‍ നിന്ന്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മിതത്വവും മാന്യതയും കാണാനായില്ല എന്നതും വേദനാജനകമായ ഒരു വസ്‌തുതയാണ്‌.എങ്കിലും അത്‌ വളരെ വലിയ ഒരു കുറ്റമായിപ്പോയി എന്നു ഞാന്‍ കരുതുന്നില്ല.ചില കടത്തിപ്പറച്ചിലുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ആര്‍ക്കും സംഭവിച്ചുപോകാവുന്നതാണ്‌.പിന്നെ പ്രായോഗികതയുമായി ബന്ധപ്പെട്ട പരിഗണനകളാണ്‌ വി.എസ്‌ ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും അഭിപ്രായ രൂപീകരണത്തെ അന്തിമമായി സ്വാധീനിക്കുന്നത്‌.അവരില്‍ നിന്ന്‌ അതില്‍ കൂടുതലായി വലിയ അളവില്‍ ഒന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.വി.എസ്സിന്റെ നിലപാടുകളെ ആശ്രയിച്ചല്ല ആര്‍.എം.പി അതിന്റെ രാഷ്ട്രീയഭാവിയെ കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണേണ്ടത്‌. സ്വന്തമായി ഒരു രാഷ്ട്രീയ ദര്‍ശനം കരുപ്പിടിപ്പിക്കാനാവുമോ എന്ന വലിയ വെല്ലുവിളിയാണ്‌ ആര്‍.എം.പിയുടെ മുന്നിലുള്ളത്‌.അത്‌ സാധ്യമാവുന്നതിന്റെ ലക്ഷണങ്ങളൊന്നും ആ പാര്‍ട്ടി പ്രകടിപ്പിക്കുന്നതായി കാണുന്നില്ല.ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ്‌ ദര്‍ശനത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെയും പഴയ ചാലുകളില്‍ നിന്ന്‌ വഴി മാറി നടക്കാന്‍ തയ്യാറാവാത്ത ഒരു പാര്‍ട്ടിക്കും ഇപ്പോള്‍്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഉള്ള അത്രയും പിന്തുണ നേടാനാവില്ല.ടി.പി യുടെ കൊലപാതകം കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും.അതിന്റെ വേദനയില്‍ നിന്നും രോഷത്തില്‍ നിന്നും അദ്ദേഹത്തിന്റെ പഴയ സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മോചനം സാധ്യമാവുകയുമില്ല.പക്ഷേ,അതില്‍ നിന്നു മാത്രം ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക്‌ ജനപിന്തുണ നേടി വളരാനാവില്ല.1964 ലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പരിപാടിയില്‍ മുറുകെ പിടിച്ച്‌ ഇക്കാലത്ത്‌ ഒരു പ്രസ്ഥാനത്തിന്‌ അതിന്റെ പ്രസക്തി ബോധ്യപ്പെടുത്താനാവില്ല.
രൂപീകരണ ഘട്ടത്തിലെ എല്ലാ അവശതകളും അവ്യവസ്ഥിതത്വും പ്രകടിപ്പിക്കുന്ന ആം ആദ്‌മി പാര്‍ട്ടി അതിന്റെ ബാലാരിഷ്ടതകളില്‍ നിന്ന്‌ മോചനം നേടാന്‍ എടുക്കുന്ന സമയമായിരിക്കും പുതിയ സാഹചര്യത്തില്‍ രാജ്യത്തെ യഥാര്‍ത്ഥ ജനകീയ രാഷ്ട്രീയത്തിന്റെ രൂപീകരണത്തിനു വേണ്ടി വരുന്ന സമയം.സ്വയം നിര്‍ണയനത്തിന്റെയും വളര്‍ച്ചയുടെയും ഭാഗമായി ആം ആദ്‌മിയുടെ ദര്‍ശനത്തിലും ഘടനയിലുമെല്ലാം ഒരു പാട്‌ മാറ്റങ്ങള്‍ വരേണ്ടതുണ്ട്‌.തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലെ അനുഭവപാഠങ്ങള്‍ അത്തരം മാറ്റങ്ങളെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.
23/3/2014 

1 comment:

  1. പ്രായോഗികതയുമായി ബന്ധപ്പെട്ട പരിഗണനകള്‍ ചീയുകയും നാറുകയും ചെയ്യാറുണ്ട്

    ReplyDelete