Pages

Friday, March 23, 2012

കവിതാഡയറി

1
കുറുക്കിയെഴുതിയാല്‍ കവിതയാവുമെന്ന് കേട്ടിട്ടുണ്ട്
കവിതയാവാന്‍ വേണ്ടിയല്ലെങ്കിലും കുറുക്കിയെഴുതുന്നു
പറന്നുപോവുന്ന ദിവസങ്ങളുടെ നിഴലും നഖപ്പാടും
കൊഴിഞ്ഞ തൂവലുകളും;അത്രയേ ഉദ്ദേശിക്കുന്നുള്ളൂ.

15-3-2012
2
രാഷ്ട്രീയം പറഞ്ഞുപറഞ്ഞ് ഞങ്ങള്‍ കാട്കയറി
കാട്ടില്‍ പുലിയും പാമ്പും
കാട്ടിയും കാട്ടുപന്നിയും
ആനയും ചെന്നായുമുണ്ട്   
അതിനാല്‍ അപ്പോഴേ തിരിച്ചിറങ്ങി
നാട്ടിലെത്തി നാല് നേതാക്കളെ കണ്ട് തലചൊറിഞ്ഞ്
'മാപ്പാക്കണം,രക്ഷിക്കണം' എന്നൊക്കെ പറഞ്ഞ്
താന്താങ്ങളുടെ വീട്ടിലേക്ക് മടങ്ങി.
16-3-2012
3
തീവണ്ടിയില്‍ ഉറങ്ങിപ്പോയ
കന്യാസ്ത്രീയെ
ചെകുത്താന്‍ വന്ന്
ഏദന്‍ തോട്ടത്തിലേക്ക്
കൂട്ടിക്കൊണ്ടുപോയി
ഉണര്‍ന്നപ്പോള്‍ അവരുടെ മുഖത്തുകണ്ട
വേദനയും വെപ്രാളവും
അവിടെ നിന്ന് പുറത്താക്കപ്പെട്ടതിന്റെതാണെന്ന്
സഹയാത്രികരാരും തിരിച്ചറിഞ്ഞില്ല
അവര്‍ക്ക് ഇറങ്ങാനുള്ള സ്റേഷന്‍
കടന്നുപോയിരിക്കാമെന്നോര്‍ത്ത്
അവരെല്ലാം സഹതപിച്ചു.
17-3-2012
4
മാലിന്യം തള്ളുന്നിടത്ത് വീട് വെക്കാന്‍
നിങ്ങളോടാരു പറഞ്ഞു?
ചേരിയില്‍ പോയി താമസിക്കാന്‍
നിങ്ങളോടാരു പറഞ്ഞു?
ശമ്പളം തരാത്ത ആശുപത്രിയില്‍
നേഴ്സിന്റെ പണിക്കുപോകാന്‍ നിങ്ങളോടാരു പറഞ്ഞു?
ചോദ്യങ്ങള്‍ പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു
എല്ലാ ചോദ്യങ്ങള്‍ക്കും മുകളില്‍ അവസാനമായി
ഒരു ചോദ്യം ഉയര്‍ന്നുകേട്ടു:
അവനവന്റെ പണിയും ചെയ്ത്
അടങ്ങിയൊതുങ്ങിയിരുന്നാ-
നന്ദിക്കാമെന്നിരിക്കെ
അന്യരെ കുറിച്ചാലോചിക്കാന്‍
നിങ്ങളോടാരു പറഞ്ഞു?
22-3-2012



1 comment:

  1. ഇമ്മാതിരി കവിത എഴുതാന്‍ നിങ്ങളോടാരു പറഞ്ഞു?
    ഇഷ്ടപ്പെട്ടു.

    ReplyDelete