Pages

Thursday, March 17, 2011

കേരളത്തിന്റെ രാഷ്ട്രീയഭാവി

വി.എസ്.അച്യുതാനന്ദന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുക വഴി സി.പി.ഐ(എം) പ്രഖ്യാപിച്ചിരിക്കുന്ന നിലപാട് കേരളരാഷ്ട്രീയത്തില്‍ സാരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കും.അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നവയായിരിക്കും.

1.മാര്‍ക്സിസിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയം ബഹുരാഷ്ട്രമുതലാളിത്തം ആഗ്രഹിക്കുന്ന രീതിയിലുള്ള വികസനത്തിന് തികച്ചും അനുകൂലമാണ് എന്നതിനെ കുറിച്ച് ആര്‍ക്കും ഇനി ഒരു സംശയവും ബാക്കി നില്‍ക്കില്ല.മാര്‍ക്സിസം മുറുകെ പിടിക്കുന്നതിലോ അതിനെ കാലോചിതമായി നവീകരിക്കുന്നതിലോ ഒന്നുമല്ല മുതലാളിത്തത്തിന്റെ ദല്ലാളന്മാര്‍ക്ക് പരമാവധി ലാഭമുണ്ടാക്കാന്‍ അവസരം നല്‍കിക്കൊണ്ടു തന്നെ ജനജീവിതത്തിന്റെ ഭൌതികനിലവാരത്തില്‍ ചില മിനുക്കു പണികള്‍ ചെയ്യുന്നതിലായിരിക്കും മാര്‍ക്സിസിസ്റ്റ് പാര്‍ട്ടി ഇനി ശ്രദ്ധിക്കുക.ഭരണം കിട്ടിയാല്‍ (ഈ തിരഞ്ഞെടുപ്പില്‍ അതിനുള്ള സാധ്യത നന്നേ കുറവാണെന്ന് സകലര്‍ക്കും അറിയാം.)സാമാന്യജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പലതും ലഭിക്കും.ആശ്വാസനടപടികള്‍ പലതും സര്‍ക്കാര്‍ കൈക്കൊള്ളും.അക്കാര്യത്തിലൊക്കെ യു.ഡി.എഫ് ഗവണ്‍മെന്റിനേക്കാള്‍ മെച്ചമായിരിക്കും കാര്യങ്ങള്‍.പക്ഷേ അഴിമതിയുടെ സംസ്കാരം വ്യാപിപ്പിക്കുന്നതിലും മുതലാളിത്ത ജീവിതബോധത്തിന് പൊതുവായ അംഗീകാരം കൈവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും എല്‍.ഡി.എഫ് യു.ഡി.എഫിനേക്കാള്‍ ഒരു ചുവട് പോലും പുറകിലായിരിക്കില്ല.ഈ വസ്തുത തിരിച്ചറിയുന്ന ജനങ്ങള്‍ തല്‍ക്കാലത്തേക്ക് അധികാരം ലക്ഷ്യമാക്കാതെ തന്നെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംസ്കാരത്തിനു വേണ്ടി സംഘടിച്ചു തുടങ്ങും.തീര്‍ച്ചയായും അതിന്റെ പുരോഗതി വളരെ മന്ദഗതിയിലായിരിക്കും.ആ ഒരു രാഷ്ട്രീയത്തിന് വ്യക്തത കൈവരാന്‍ തന്നെ കുറച്ചു സമയമെടുക്കും.കാരണം ഇപ്പോള്‍ മാര്‍ക്സിസ്ററ് പാര്‍ട്ടിയുടേതിന് വിരുദ്ധമായ രാഷ്ട്രീയം കൈക്കൊള്ളുന്നവരില്‍ കേവല വരട്ടുതത്വവദികളും കാല്പനികരും പാര്‍ട്ടിയുടെ ആദ്യകാലവിശുദ്ധിയെ പറ്റിയുള്ള ഗൃഹാതുരത കൊണ്ട് വീര്‍പ്പുമുട്ടുന്നവരും ശുദ്ധ ആദര്‍ശവാദികളുമെല്ലാമാണുള്ളത്.മാര്‍കിസിയന്‍ സാമ്പത്തിക ദര്‍ശനം ഉള്‍പ്പെടെ എല്ലാം കാലോചിതമായി നവീകരിക്കപ്പെടേണ്ടതാണെന്നും ജനാധിപത്യബോധം കൈവെടിഞ്ഞുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയെ ഇനിയങ്ങോട് ജനങ്ങള്‍ ഒരര്‍ത്ഥത്തിലും പിന്തുണക്കില്ലെന്നും സ്വയം മാറുക എന്നതിന് മുതലാളിത്ത വികസന തന്ത്രങ്ങള്‍ക്കനുസരിച്ച് പാകപ്പെടുക എന്നല്ല അര്‍ത്ഥമെന്നുമൊക്കെയുള്ള
ബോധ്യത്തിലേക്കുണര്‍ന്ന്മുന്നോട്ട് പോകുന്ന യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനം സാവകാശത്തിലേ രൂപപ്പെട്ടു വരികയുള്ളൂ.അതിലേക്കുള്ള കേരളജനതയുടെ പ്രയാണത്തിന്റെ എല്ലാ ഘട്ടങ്ങളും ഇപ്പോഴേ തീരുമാനിച്ചുവെക്കാനാവില്ല.
2.കല,സാഹിത്യം,ബൌദ്ധികാന്വേഷണങ്ങള്‍ എന്നിവയുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കക്ഷിരാഷ്ട്രീയത്തിലുള്ള അല്പമായ താല്പര്യം പോലും ഉപേക്ഷിക്കും.വെറുതെ സമയം മിനക്കെടുത്തുന്ന പണിക്ക് ഇനിഅവരെ കിട്ടില്ല.രാഷ്ട്രീയവിമര്‍ശനത്തിനു വേണ്ടി പോലും അവര്‍ സമയം പാഴാക്കില്ല.നന്നേ കഴിവ് കുറഞ്ഞ കേവലം കരിയറിസ്റുകളായ കുറച്ചുപേര്‍ പാര്‍ട്ടികളുടെ പിന്നാലെ നടക്കാന്‍ ഉണ്ടാവും.അവര്‍ കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധജീവികളുമാണെന്നൊക്കെ തെറ്റിദ്ധരിക്കുന്ന കുറച്ചാളുകളും ഉണ്ടാവും.ഉത്തരവാദിത്വപൂര്‍ണവും യഥാര്‍ത്ഥത്തില്‍ സര്‍ഗാത്മകവുമായ കല അവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത അത്രയും അകലെയായിരിക്കും.

No comments:

Post a Comment