Pages

Thursday, December 9, 2010

നിലപ്പന

ഏകാന്തതയില്‍ വായിക്കേണ്ടവയാണ് ബിജോയ് ചന്ദ്രന്റെ 'നിലപ്പന'(പ്രസാ:തോര്‍ച്ച,മൂവാറ്റുപുഴ)യിലെ കവിതകള്‍.സ്വപ്‌നത്തിന്റെ നിറങ്ങള്‍ നന്നേ നേര്‍പ്പിച്ചെടുത്ത് വരച്ച നിനവുകളുടെ ചിത്രങ്ങളാണ് ഏറെയും.ഇല്ലായ്മകളുടെ ഓര്‍മകള്‍ക്കുപോലും കടും വര്‍ണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.കേരളത്തിലെ പ്രകൃതിയുടെയും തികച്ചും കേരളീയമായ ഗാര്‍ഹികാന്തരീക്ഷത്തിന്റെയും സൗഹൃദത്തിന്റെയുമെല്ലാം വെയില്‍പ്പാളികള്‍ വീണുകിടക്കുന്ന വീട്ടുമുറ്റത്തൂടെയും തൊണ്ടിലൂടെയും തെങ്ങിന്‍പാലത്തിലൂടെയും വയല്‍വരമ്പിലൂടെയും ക്ലാസ്മുറിയിലൂടെയുമെല്ലാം വിശേഷിച്ചൊന്നും ഭാവിക്കാതെയെന്ന പോലെ ഈ കവിതകള്‍ കടന്നുപോവുന്നു.ഫലേച്ഛയില്ലാത്ത ഏകാന്തമനനം തന്നെയാണ് അവ ഉല്പാദിപ്പിക്കുന്ന സൗന്ദര്യാനുഭൂതിയിലേക്കുള്ള വഴി.സൂക്ഷ്മമായവയെ ഓര്‍ത്തെടുക്കുന്നതിന്റെയുംവാക്കുകളുടെ അനാര്‍ഭാടമായ ചേരുവയിലൂടെ അനുഭവിച്ചറിയുന്നതിന്റെയും ആനന്ദം;അതാവാം ഈ പുസ്തകം വായനക്കാരില്‍ അവശേഷിപ്പിക്കുന്ന അനുഭൂതികളില്‍ ഏറ്റവും സാന്ദ്രമായത്.

ചരക്ക്

ബിജു.സി.പിയുടെ 'ചരക്ക് '(ഡി.സി.ബുക്‌സ്2009)വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു കഥാസമാഹാരമാണ്.വളരെ വ്യത്യസ്തമായ നല്ല ചില കഥകളുണ്ട് ഈ പുസ്തകത്തില്‍.ഒരു ഹോം നേഴ്‌സിന്റെ കഥ,ജൂനിയര്‍ മോസ്റ്റ്,വാനില ചില ചെയ്തറിവുകള്‍,മനശ്ശാസ്ത്രജ്ഞന്് ഒരു കത്ത് എന്നിവയാണ് കൂട്ടത്തില്‍ ഏറ്റവും നന്നായി തോന്നിയത്.അനുഭവത്തിന്റെ വൈകാരികതലത്തിന് ഒട്ടും കീഴടങ്ങിക്കൊടുക്കാതെ അല്പം അകന്നുമാറിയുള്ള കാഴ്ചയുടെ താളം സ്വീകരിക്കുന്ന ആഖ്യാനശൈലിയാണ് സമകാലികജീവിതത്തിന്റെ അന്ത:സത്ത വെളിപ്പെടുത്തുന്നതിന് ഏറ്റവും സമര്‍ത്ഥമാവുക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.വൈകാരികമായും ബൗദ്ധികമായും അത്രമേല്‍ ലാഘവത്തോടെയാണ് പൊതുവെ മലയാളി സമൂഹം ജീവിതത്തെ സമീപിക്കുന്നത്.ഉപരിവര്‍ഗവും മധ്യവര്‍ഗവും മാത്രമല്ല അടിത്തട്ടിലുള്ളവരും ഏറെക്കുറെ ഈയൊരു സമീപനം സ്വീകരിക്കുന്നവരാണ്.അപവാദമായി വ്യക്തികളും ജീവിതസന്ദര്‍ഭങ്ങളും ഉണ്ടെന്നത് മറക്കുന്നില്ല.
മലയാളിജീവിതത്തില്‍ കാണുന്ന ഈ ലാഘവത്തെ കഥയിലേക്ക് കൊണ്ടുവരിക അത്രയൊന്നും എളുപ്പമല്ല.കഥ കേവലം തമാശയുടെയോ വെടിപറച്ചിലിന്റെയോ വളി്പ്പിന്റെ തന്നെയോ തലത്തില്‍ എത്തിച്ചേരാം.ഈ അപകടസാധ്യതകളെ മറികടക്കുന്ന എഴുത്തിന്റെ നല്ലൊരു മാതൃക സക്കറിയയുടെ ' പ്രെയ്‌സ് ദി ലോര്‍ഡ് ' എന്ന ലഘുനോവലില്‍ നാം കണ്ടതാണ്.ബിജുവിന്റെ 'വാനില ചില ചെയ്തറിവുകള്‍' ആ നോവലിനെ ഓര്‍മിപ്പിക്കുന്നുമുണ്ട്.ഈ കഥാകൃത്തിന്റെ എഴുത്തിന് പ്രത്യേകമായുള്ള ഒരു ഗുണം അവ നമ്മുടെ പൊതുജീവിതത്തിലെ വൈകാരികരക്തക്ഷയത്തെ കുറേക്കൂടി അടുത്തു നിന്നും കുറേക്കൂടി സൂക്ഷ്മമായും ജാഗ്രത്തായും നിരീക്ഷിക്കുന്നു എന്നതാണ്.നിര്‍വികാരമെന്നോ ഉദാസീനമെന്നോ ഒക്കെ തോന്നിക്കുന്ന ആഖ്യാനശൈലിയിലൂടെ തന്നെ സമകാലിക ജീവിതാവസ്ഥയിലെ യിലെ കടുത്ത ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വായനക്കാരെ വൈകാരികമായി ഉണര്‍ത്താന്‍ കഴിയുന്നുണ്ട് കഥാകാരന്.ജൂനിയര്‍മോസ്റ്റിലും ഒരു ഹോംനേഴ്‌സിന്റെ കഥയിലുമൊക്കെ ഈ എഴുത്ത് രീതി കൈവരിച്ചിരിക്കുന്ന അനായാസ വിജയം മികച്ച വായനാനുഭവമാണ് നല്‍കുന്നത്.

അപനിര്‍മാണം

അര്‍ത്ഥം മാത്രമല്ല
അഭിപ്രായവും ആശങ്കയും
പ്രതിഷേധവും പ്രതികരണവുമെല്ലാം
അനന്തമായി നീട്ടിവെക്കാം
അങ്ങനെയാണ് മാഷേ
നമ്മളൊക്കെ ജീവിച്ചുപോവുന്നത്.

Monday, December 6, 2010

മാപ്പ് തരില്ല

രാഷ്ട്രീയക്കാര്‍ രാസവിദ്യ കൊണ്ടും
കവികള്‍ വാറ്റുവേലകൊണ്ടും
മതമേധാവികള്‍ പുളിപ്പിച്ചെടുത്തുമുണ്ടാക്കുന്ന
കടുകടുത്ത സാധനങ്ങള്‍
കുടിച്ച് ബോധംകെട്ട് വീഴുന്നവരെ
അപ്പപ്പോള്‍ കടപ്പുറത്തേക്കോ
കാറ്റുള്ള മൈതാനത്തേക്കോ
മറ്റുള്ള തുറസ്സുകളിലേക്കോ എത്തിക്കാന്‍
ചാടിപ്പിടിച്ചുവരുന്ന എന്നെ
കുപ്പിയൊന്നും കയ്യിലില്ലാത്തതിന്റെ പേരില്‍
കുത്തിയും വെട്ടിയും ഓടിക്കാന്‍ പുറപ്പെടുന്നവരേ
ദൈവം പോയിട്ട് ചെകുത്താന്‍ പോലും
നിങ്ങള്‍ക്ക് മാപ്പ് തരില്ല.

ചിറകടിച്ചിരുന്നു

കഴിഞ്ഞ രാത്രിയില്‍ ഉറങ്ങാന്‍ നേരത്ത്
ഒരു കവിത വന്ന് നെഞ്ചില്‍ ഏറെ നേരം ചിറകടിച്ചിരുന്നു
ഇപ്പോള്‍ അതിന്റെ കുഞ്ഞിക്കാലുകളുടെ സ്പര്‍ശം പോലും
ഓര്‍ത്തെടുക്കാനാവുന്നില്ല
ആദ്യത്തെ പറക്കലില്‍ തന്നെ
ആലിപ്പഴം വീണ്ചിറകൊടിഞ്ഞ്
മണ്ണില്‍ വീണ് മഞ്ഞില്‍ മൂടിപ്പോയ
ശലഭത്തെപ്പോലെ പാവം ആ കവിത.

ഉപദേശം

ആരോടും ഒന്നിനോടും ഇടയരുത്
നേരുകേടും നെറികേടും നോക്കരുത്
വഴിമാറുക,വഴുതിമാറുക
വഴുവഴുപ്പാണ് മകനേ
വിജയത്തിന്റെ മഹാരഹസ്യം.

Thursday, December 2, 2010

വായന,കാഴ്ച,വിചാരം

കുറിപ്പ്

കേരളസമൂഹത്തില്‍ ദൂരവ്യാപകമായ വിപരീതഫലങ്ങളുണ്ടാക്കാന്‍ പോന്ന പരിഷ്ക്കരണങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ നടന്നുവരുന്നത്.പുതിയ വിദ്യാഭ്യാസത്തിന്റെ ആധാരമായി വര്‍ത്തിക്കുന്ന രണ്ട് നിലപാടുകള്‍ മാത്രം പരിശോധിച്ചാല്‍ മതി ഇക്കാര്യം ബോധ്യമാവാന്‍.താഴെ പറയുന്നവയാണ് അവ:
1. വിദ്യാഭ്യാസമെന്നത് വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ സ്വയം കണ്ടെത്തി ഗ്രഹിക്കലാണ്.അധ്യാപകന്റെ /അധ്യാപികയുടെ സ്ഥാനം അതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്ന ആളുടേതു മാത്രമാണ്.
2. വിദ്യാര്‍ത്ഥി പഠിക്കുന്ന ഏത് കാര്യത്തിനും കൃത്യമായി ചൂണ്ടിക്കാണിക്കാനാവുന്ന ഉപയോഗിതാമൂല്യം വേണം.ഒരു കവിത പഠിക്കുമ്പോള്‍ അത് കേരളീയജീവിതത്തിലെ ഏത് പ്രശ്നമേഖലയുമായി ബന്ധപ്പെടുന്നു എന്ന കാര്യം വിദ്യാര്‍ത്ഥിക്ക് സംശയരഹിതമായി ബോധ്യം വരണം.
ഒന്നാമത്തെ നിലപാടിന്റെ ഫലം വിദ്യാര്‍ത്ഥി ലോകത്തിലെ ഏത് കാര്യവും തനിക്ക് പരസഹായമില്ലാതെയും എളുപ്പത്തിലും ഗ്രഹിക്കാവുന്നതാണ് എന്ന ധാരണയില്‍ എത്തിച്ചേരും എന്നതാണ്.ഏത് വിജ്ഞാനശാഖയ്ക്കും അതിന്റേതായ ചരിത്രമുണ്ട്.ഓരോ അറിവിനു പിന്നിലും നാളിതുവരെയുള്ള തലമുറകളുടെ അനുഭവങ്ങളും അന്വേഷണങ്ങളുമുണ്ട്.ഇവയെയൊക്കെ ഒറ്റയടിക്ക് നിസ്സാരമായി കാണുകയും എല്ലാം താനൊരാള്‍ ഒറ്റയ്ക്ക് കണ്ടെത്തുന്നതാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ചരിത്രത്തോടും മനുഷ്യന്റെ ബൌദ്ധികാധ്വാനങ്ങളോട് ആകെത്തന്നെയും പുച്ഛം തോന്നും.ഇത് അവരെ വളരെ ആപല്‍ക്കരമായ സ്വാത്മകേന്ദ്രീകരണത്തിലേക്കും അഹന്തയിലേക്കും പരപുച്ഛത്തിലേക്കും നയിക്കും.കഴുത്തറുപ്പന്‍ മത്സരം നടക്കുന്ന വ്യാപാരമേഖലയില്‍ മറ്റുള്ളവരുടെ താല്പര്യങ്ങളും പൊതുസമൂഹത്തിന്റെ നന്മയും തരിമ്പും പരിഗണിക്കാതുള്ള കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ട് മുന്നേറാന്‍ നാളത്തെ പൌരന്മാരെ അത് സഹായിച്ചേക്കും.അതല്ലാതെ മഹത്തായ യാതൊരു ലക്ഷ്യത്തിന്റെയും പരിസരങ്ങളില്‍ പോലും വിദ്യാഭ്യാസത്തെ കൊണ്ടുചെന്നെത്തിക്കാന്‍ ഇതുകൊണ്ട് സാധ്യമാവില്ല.
രണ്ടാമത്തെ നിലപാടും വളരെ പ്രകടമായിത്തന്നെ ജ്ഞാനവിരുദ്ധമാണ്. മനുഷ്യവംശം നാളിതുവരെ നടത്തിയ ബൌദ്ധികാന്വേഷണങ്ങളും സര്‍ഗാത്മകപ്രവൃത്തികളും ദൈനംദിനജീവിതത്തില്‍ ഉടനടി പ്രത്യക്ഷമാവും വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്ന നിര്‍ബന്ധബുദ്ധിയോടെ നിര്‍വഹിക്കപ്പെട്ടവയല്ല.പലതിന്റെയും,വിശേഷിച്ചും കല,സാഹിത്യം,ദര്‍ശനം തുടങ്ങിയ മേഖലകളില്‍ നടന്നിട്ടുള്ള പല അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും ഫലങ്ങള്‍ അക്കമിട്ട് ചൂണ്ടിക്കാണിക്കാവുന്നവയുമല്ല.കൃത്യമായി വ്യവച്ഛേദിച്ചറിയാവുന്ന ഉപയോഗിതാമൂല്യമില്ലാത്ത ഒന്നും നിലനില്‍ക്കേണ്ടതില്ല എന്ന വിധി ലാഭേച്ഛ മാത്രം ലാക്കാക്കി പ്രവൃത്തിക്കുന്ന ഒരു സമൂഹത്തിന് മാത്രം സ്വീകാര്യമാവുന്നതും തീര്‍ത്തും മനുഷ്യത്വരഹിതവുമാണ്.ഉപയോഗിതാമൂല്യത്തെ മാത്രം അടിസ്ഥാനമാക്കി വിഷയങ്ങളെ സമീപിക്കുമ്പോള്‍ അവയുടെ ഏറ്റവും കാതലായ വശം ഒഴിവാക്കപ്പെടും.അങ്ങനെയാണ് കോളേജ്തലത്തിൽ നിലവിൽ വന്ന ഫങ്ഷനൽ ഇംഗ്ളീഷ് കോഴ്സിൽ ഷെയ്ക്സ്പിയറുടെയും ചാള്‍സ് ഡിക്കന്‍സിന്റെയും ബ്ളെയ്ക്കിന്റെയും ഷെല്ലിയുടെയും കീറ്റ്സിന്റെയുംമെല്ലാം സ്ഥാനം നാമമാത്രമാവുകയും ബിസിനസ് ഇംഗ്ളീഷും മറ്റും പ്രഥമപരിഗണന നേടുകയും ചെയ്യുന്നത്.
സെമിസ്റര്‍ സമ്പ്രദായം നടപ്പിലാക്കിത്തുടങ്ങിയ ഘട്ടം മുതല്‍ക്കാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് തകര്‍ച്ച ആരംഭിച്ചത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ അനേകം കാര്യങ്ങള്‍ ഉപരിപ്ളവമായി പഠിക്കുകയും തൊട്ടടുത്ത സെമസ്ററില്‍ അവയ്ക്കൊന്നും തുടര്‍ച്ചയില്ലാതാവുകയും ചെയ്യുന്ന ദുരവസ്ഥയാണ്ഒട്ടു മിക്ക കോഴ്സുകളുടെയും കാര്യത്തിൽ സെമസ്റര്‍ വഴി സൃഷ്ടിക്കപ്പെട്ടത്.ഇപ്പോള്‍ നടപ്പിലാക്കിവരുന്ന ചോയ്സ്ബെയ്സ്ഡ് ക്രെഡിറ്റ് സമ്പ്രദായം കാര്യങ്ങളെ പതിന്മടങ്ങ് വഷളാക്കിയിരിക്കുന്നു.ആഴത്തിലുള്ള പരിജ്ഞാനത്തെ കുറിച്ച് ആലോചിക്കാന്‍ പോലും ശേഷിയില്ലാതെ അനേകം വിഷയങ്ങളെപ്പറ്റി വാചകമടിക്കാന്‍ പറ്റുന്ന ബിരുദധാരികളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം ആ പേരിനു തന്നെ അര്‍ഹമല്ല. വിദ്യാഭ്യാസത്തെ ആകമാനം ബുദ്ധിശൂന്യവും അതേസമയം മുതലാളിത്താനുകൂലമായ വികസനത്തിന് അനകൂലവുമാക്കി തീര്‍ക്കുന്ന വലിയ ഒരു ചതിപ്പണിയാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.അല്പമായ ചരിത്രബോധം പോലുമില്ലാതെയും തീര്‍ത്തും മനുഷ്യത്വരഹിതമായും കാര്യങ്ങളെ സമീപിക്കുന്ന ഒരു തലമുറയുടെ,പല തലമുറകളുടെ സൃഷ്ടിയായിരിക്കും ഇതിന്റെ ഫലം.