Pages

Wednesday, August 22, 2012

കോതമഗലം സമരം

കോതമംഗലം മാര്‍ ബസേലിയസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ നേഴ്സുമാര്‍ നാല് മാസക്കാലത്തോളം നടത്തിയ സമരവും അതിന്റെ അന്ത്യവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം ഇന്നാട്ടിലെ മുഴുവനാളുകളെയും ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതാണ്.ഈ സമരത്തിന്റെ അവസാനഘട്ടത്തില്‍ സകലമാന രാഷ്ട്രീയപ്പാര്‍ട്ടികളും അനുഭാവികളുടെ വേഷം കെട്ടി രംഗത്തെത്തിയെങ്കിലും പ്രശ്നപരിഹാരത്തിനുള്ള ആത്മാര്‍ത്ഥമായ ഇടപെടല്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.സമരം ചെയ്യുന്ന നേഴ്സുമാര്‍ തങ്ങളുടെ പ്രതീക്ഷ മുഴുവന്‍ അര്‍പ്പിച്ചത് വി.എസ്.അച്യുതാനന്ദന്‍ എന്ന വ്യക്തിയിലാണ്.ചികിത്സയിലായിരുന്നിട്ടും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം മറികടന്ന് വൃദ്ധനായ ആ മനുഷ്യന്‍ വന്ന് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയതയോടെയാണ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന തീരുമാനത്തിലേക്ക് ആസ്പത്രി അധികൃതര്‍ എത്തിയത്.കേരളത്തിന്റെ സമീപകാല സമരചരിത്രത്തിലെ ഏറ്റവും വികാരപൂര്‍ണമായ അനുഭവമാണത്.
സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് നേരത്തെ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മാനേജ്മെന്റ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നേഴ്സുമാര്‍ക്ക് സമരരംഗത്തിറങ്ങേണ്ടി വന്നത്.ആ സമരം തികച്ചും ന്യായമാണ് എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം പ്രദേശത്തെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയം മറന്ന് നേഴ്സുമാര്‍ക്ക് പിന്തുണ നല്‍കാന്‍ മുന്നിട്ടിറങ്ങിയത്.അതിന്റെ ഭാഗമായാണ് അവര്‍ക്ക് പോലീസുമായി ഏറ്റുമുട്ടേണ്ടി വന്നത്.അക്കൂട്ടത്തില്‍ പെട്ട ചിലരെയാണ്  ഇപ്പോള്‍ പൊതുഗതാഗതം തടസ്സപ്പെടുത്തല്‍, പോലീസുകാരെ ആക്രമിക്കല്‍,ആത്മഹത്യാപ്രേരണ തുടങ്ങിയ കേസുകള്‍ ചുമത്തി അറസ്റ് ചെയ്തിരിക്കുന്നത്.
നേഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതിരുന്ന, അവരില്‍ മൂന്നുപേരെ ആത്മഹത്യാഭീഷണി മുഴക്കാന്‍ നിര്‍ബന്ധിതരാക്കിയ യാതാനാപൂര്‍ണമായ ഒരു ദീര്‍ഘസമരത്തിന് കാരണക്കാരായ  ആസ്പത്രി അധികൃതര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തപ്പെട്ടിട്ടില്ല.സമരത്തിന് പിന്തുണയുമായി എത്തിയ ജനങ്ങളെ മര്‍ദ്ദിച്ച പോലാസുകാര്‍ക്കെതിരെയും ഒരു നടപടിയും ഇല്ല.
കോതമംഗലം സമരത്തെ പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പ്രകോപനപരമായ മൌനം പാലിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ ജനങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്ന ആഭ്യന്തര വകുപ്പ് മന്ത്രിയുമെല്ലാം ഈ പ്രശ്നത്തെ സംബന്ധിച്ചിടത്തോളം കടുത്ത കുറ്റവാളികളാണ്.നേഴ്സുമാരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നു പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ നിന്ന് കുറ്റവാളികളെ കണ്ടെത്തുകയും യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്ത ആസ്പത്രി അധികൃതരെ സംരക്ഷിച്ചു നിര്‍ത്തുകയും  ചെയ്യുന്ന നടപടി അങ്ങേയറ്റത്തെ വഞ്ചനയാണ്.
കൊടിയ ചൂഷണങ്ങള്‍ക്ക് വിധേയരായി നമ്മുടെ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്നവരില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് മുന്നോട്ടു വരാന്‍ ഇന്നാട്ടിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും തയ്യാറല്ലെന്നാണ് കോതമംഗലത്തെ നേഴ്സുമാരുടെ സമരത്തില്‍ നിന്ന് വ്യക്തമായത്.അതേ സമയം പാര്‍ട്ടികളൊന്നും പിന്തുണക്കാനെത്തിയിലെങ്കിലും എല്ലാ പാര്‍ട്ടികളിലും പെട്ട സാധാരണജനങ്ങള്‍ തങ്ങളോടൊപ്പം ജീവിക്കുന്നവരുടെ അവകാശ സമരത്തെ പിന്തുണച്ച് അധികാരികള്‍ക്കെതിരെ തിരിയാന്‍ അറച്ചു  നില്‍ക്കില്ലെന്നും ഈ സമരത്തില്‍ നിന്ന് വ്യക്തമായി.കേരളസമൂഹം ജനകീയ സമരങ്ങളുടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയെന്ന് സംശയാതീതമായി വ്യക്തമാക്കിയ രണ്ട് സമീപകാല സമരങ്ങളില്‍ ഒന്നാണ് കോതമംഗലത്തെ നേഴ്സുമാരുടെ സമരം.മറ്റേത് വിളപ്പില്‍ശാല സമരവും.

2 comments:

  1. പണ്ട് വെള്ളം കലക്കിയെന്ന് പറഞ്ഞ് ഒരു ചെന്നായ് ആട്ടിന്‍ കുട്ടിയെ കൊന്ന് തിന്നിട്ടുണ്ട്

    ചരിത്രം ആവര്‍ത്തിക്കുന്നു

    ReplyDelete
  2. ഹിതിലും വല്യ അറാമ്പെറപ്പ് ചെയ്യണ ശെയ്താനാണ്‌ ഈ ഞാന്‍ എന്നോ മറ്റോ പറയണ സ്ഥലത്തെ പ്രധാനദിവ്യന്മാരിലൊരാളായ എട്ടുകാലിമമ്മൂഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് നമ്മുടെ മുഖ്യന്‍.

    ReplyDelete