Pages

Sunday, June 7, 2015

പ്രേമത്തിലായ ആട്ടിടയൻ

പ്രേമത്തിൽ വീണുപോയ ആട്ടിടയന്
അയാളുടെ വടി നഷ്ടമായി
ആടുകൾ കുന്നിൻചരിവിലാകെ ചിതറി
ചിന്തകളിൽ അത്രമേൽ സ്വയം നഷ്ടപ്പെട്ടതിനാൽ
അയാൾ ഓടക്കുഴൽ വായിക്കാനും മറന്നു
ആരും പുതുതായി വെളിപ്പെടുകയോ
ആരും കാഴ്ചയിൽ നിന്ന് മായുകയോ ചെയ്തില്ല
അയാൾ തന്റെ വടി കണ്ടെത്തിയതുമില്ല
മറ്റുള്ളവർ അയാൾക്കു മേൽ ശാപവചനങ്ങൾ ചൊരിഞ്ഞ്
ആടുകളെയെല്ലാം തെളിച്ചുകൂട്ടി
അവസാനമായപ്പോഴേക്കും  ആട്ടിടയന് പ്രേമം ഇല്ലെന്നുമായി
ചരിവുകളിൽ നിന്നും കപടസത്യത്തിൽ നിന്നും ഉണർന്നപ്പോൾ
എല്ലാമയാളുടെ കാഴ്ചയിൽ വന്നു
നിത്യഹരിതമായ ആ ഗംഭീര താഴ്‌വരകൾ
ഏതു വികാരമൃദുലതകളെക്കാളും സത്യമായ
അകലങ്ങളിലെ മഹാപർവതങ്ങൾ
ആകാശം,വായു,വയലുകൾ
അങ്ങനെ സമസ്ത യാഥാർത്ഥ്യങ്ങളും
അയാളുടെ അറിവിൽ വീണ്ടും സന്നിഹിതമായി
പിന്നെ കുറെനാളായി അയാൾക്ക് നഷ്ടമായിരുന്ന വായു
പുതിയൊരു പ്രസരിപ്പോടെ അയാളുടെ ശ്വാസകോശത്തിൽ പ്രവേശിച്ചു
വായുവിന്റെ ഒരിക്കൽക്കൂടിയുള്ള പ്രവേശം
കഠിനവേദനയോടെ അയാൾ അറിഞ്ഞു
സ്വാതന്ത്ര്യം
നെഞ്ചിൽ.

( ഫെർനാൺഡോ പെസ്സോവിന്റെ മറ്റൊരു കവിതയുടെ സ്വതന്ത്ര പരിഭാഷ)

No comments:

Post a Comment