Pages

Saturday, December 17, 2011

സോവിയറ്റെന്നൊരു നാട്

‘യൂറി ഗഗാറിന്‍ ബഹിരാകാശത്തില്‍,യൂറി ഗഗാറിന്‍ ബഹിരാകാശത്തില്‍’ അരനൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒരു പത്രവില്പനക്കാരന്‍ അത്യാവേശത്തോടെ വിളിച്ചുപറഞ്ഞത് ഇപ്പോഴും എന്റെ കാതില്‍ കിടന്നുമുഴങ്ങുന്നുണ്ട്.നാട്ടിലെ ദേശാഭിമാനി ഏജന്റായ രാമേട്ടന്‍(താടിരാമന്‍ എന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ നല്‍കിയ പരിഹാസം കലര്‍ന്ന വിളിപ്പേര്) തോളിലെ പത്രക്കെട്ട് ഒരു കൈ കൊണ്ട് താങ്ങിപ്പിടിച്ച് മറുകയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ‘ദേശാഭിമാനി’ യുമായി വിയര്‍ത്തൊലിച്ച് കയറ്റം കയറി വരുന്ന ചിത്രവും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ‘യൂറി ഗഗാറിന്റെ വിജയം സോവിയറ്റ് യൂനിയന്റെ വിജയമാണ്.സോവിയറ്റ് യൂനിയന്റെ വിജയം ലോകതൊഴിലാളി വര്‍ഗത്തിന്റെ വിജയമാണ് ’;അതായിരുന്നു അധസ്ഥിത ജനകോടികളുടെ അന്നത്തെ വികാരം.1961 ല്‍ വെറും എട്ട് വയസ്സുകാരനായിരുന്ന ഞാനും ഏതോ അളവില്‍ അത് പങ്കുവെച്ചിരുന്നു.ഒരു പക്ഷേ അന്ന് ഞാന്‍ അനുഭവിച്ച അനന്യമായ ആ വികാരം ഓര്‍മയില്‍ അണയാതെ നിന്നതുകൊണ്ടാവാം 1989 ല്‍ സോവിയറ്റ് യൂനിയന്റെ 89,90,91 വര്‍ഷത്തെ കലണ്ടര്‍ ഒന്നിച്ച് ഒറ്റ കലണ്ടറായി കണ്ടപ്പോള്‍ വല്ലാത്തൊരാത്മബന്ധത്തിന്റെ തള്ളിച്ചയില്‍ ഞാനത് വാങ്ങിയതും പിന്നെ 20 വര്‍ഷക്കാലം സൂക്ഷിച്ചുവെച്ചതും.
കലണ്ടറിലെ അവസാനവര്‍ഷമാവുമ്പോഴേക്കും സോവിയറ്റ് യൂനിയന്‍ തകര്‍ന്നു.യു.എസ്.എസ്.ആറിന്റെ ഭാഗമായിരുന്ന 15 റിപ്പബ്ളിക്കുകളും സ്വതന്ത്രരാജ്യങ്ങളായി.പക്ഷേ,ഓര്‍മകള്‍ ഇപ്പോഴും ഇരമ്പിക്കൊണ്ടിരിക്കുന്നു. തുവെള്ളക്കടലാസ്സില്‍ അവസാനപേജുകളില്‍ കുട്ടികള്‍ക്കുള്ള രചനകളുമായി പുറത്തിറങ്ങിയിരുന്ന സോവിയറ്റ്നാട് എന്ന വലുപ്പം കൂടിയ മാസിക, യു.എസ്.എസ്.ആറിലെ വിവിധ റിപ്പബ്ളിക്കുകളിലെ കവികളും കഥാകാരന്മാരും ലേഖകന്മാരും ചിത്രകാരന്മാരും അണിനിരന്നിരുന്ന സോവിയറ്റ് ലിറ്ററേച്ചര്‍ മാസിക,ഗോപാലകൃഷ്ണനും ഓമനയും പരിഭാഷപ്പെടുത്തി പ്രോഗ്രസ് പബ്ളിഷേഴ്സും റാദുഗ പബ്ളിഷേഴ്സും പ്രസിദ്ധീകരിച്ച സോവിയറ്റ് ബാലസാഹിത്യരചനകള്‍,ഗോര്‍ക്കിയുടെ അമ്മ,ഷൊളോഖോവിന്റെ ഡോണ്‍ ശാന്തമായൊഴുകുന്നു എന്നീ നോവലുകള്‍,ടോള്‍സ്റോയ്,പുഷ്കിന്‍,ഡൊസ്റൊയേവ്സ്കി,മയക്കോവ്സകി തുടങ്ങിയ പേരുകളുടെ മാന്ത്രികപ്രഭാവം,ചെങ്കൊടിയുമായി മുന്നേറുന്ന ലെനിന്റെ വിഖ്യാതമായ ചിത്രം,ജര്‍മന്‍ ഫാസിസ്റുകള്‍ക്കെതിരെ സ്റാലിന്‍ നേടിയ വിജയത്തിന്റെ വീരകഥ.സോവിയറ്റ് യൂനിയന്‍ മഹത്തായ ഒരു സ്വപ്നത്തിന്റെയും ത്രസിപ്പിക്കുന്ന ഓര്‍മകളുടെയും പേരായിരുന്നു ഒരു കാലത്ത്.
“സോവിയറ്റെന്നൊരു നാടുണ്ടത്രെ
പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം!’’
എന്ന വരികളില്‍ കെ.പി.ജി കുറിച്ചുവെച്ചത് നാണിയുടെ സ്വപ്നം മാത്രമല്ല.പുരോഗമനം എന്നതിന് കമ്യൂണിസ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ സാര്‍വദേശീയ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ സ്ഥിതിസമത്വത്തിലേക്കുള്ള ലോകജനതയുടെ മുന്നേറ്റം എന്ന് അര്‍ത്ഥം കല്പിച്ചിരുന്ന മുഴുവന്‍ മലയാളികളും പങ്കുവെച്ചിരുന്ന ആഗ്രഹത്തിന്റെയും ആവേശത്തിന്റെയും നിരലംകൃതമായ അവിഷ്ക്കാരമാണത്.
കാലം മാറി.ജനകോടികളെ ഉത്തേജിപ്പിച്ച സ്വപ്നത്തിന്റെ ചില്ലുകൊട്ടാരം തകര്‍ന്നു.അതിന്റെ അകത്തളത്തില്‍ അസ്ഥികളും തലയോടുകളും കുന്നുകൂടിക്കിടക്കുന്നത് ലോകത്തിന് മുഴുവന്‍ ദൃശ്യമായി.ട്രോട്സ്കിയടക്കമുള്ള സമുന്നത നേതാക്കളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം, സൈബീരിയന്‍ തടവറകളിലെ പൈശാചികത, ഇരുമ്പു മറക്കുപിന്നില്‍ ഒരു ജനതയെ മുഴുവന്‍ ഭീരുക്കളും ആത്മവഞ്ചകരുമാക്കിയ പാര്‍ട്ടിഭരണം, എല്ലാം കഴിഞ്ഞ് ഒടുവില്‍ ബ്രഷ്നേവ്, ഗോര്‍ബച്ചേവ്, യെല്‍ട്സിന്‍ എന്നിങ്ങനെ ധൈഷണിക തലത്തിലും ഭരണത്തിന്റെ പ്രായോഗിക രംഗങ്ങളിലും കേവലം കോമാളികളെ പോലെ പെരുമാറിയ നേതാക്കള്‍.സോവിയറ്റ് യൂനിയനിലെയും മറ്റ് കമ്യൂണിസ്റ് രാഷ്ട്രങ്ങളിലെയും കൊടിയ അനീതികളെയും അസ്വാതന്ത്യ്രങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ സി.ഐ.എയുടെയും ബൂര്‍ഷ്വാമാധ്യമങ്ങളുടെയും കമ്യൂണിസ്റ് വിരുദ്ധ ബുദ്ധിജീവികളുടെയും കള്ള പ്രചാരണമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന എത്രയോ സഖാക്കള്‍ വാസ്തവമറിയാതെ മരിച്ച് മണ്ണടിഞ്ഞു.പക്ഷേ, നീതിക്കും സ്വാതന്ത്യ്രത്തിനും വേണ്ടി നിലകൊള്ളുന്ന ആര്‍ക്കും സ്വയം മറിച്ചൊന്നു ചിന്തിക്കാനാവാത്ത വിധം എണ്ണമറ്റ ക്രൂരസത്യങ്ങള്‍ ഏറ്റവും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് പിന്നീടെത്രയോ വട്ടം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വെളിപ്പെടുത്തപ്പെട്ടു.
തങ്ങളുടെ മഹാസ്വപ്നം പെറ്റുകൂട്ടിയ പാതകങ്ങളോര്‍ത്ത് ഏറ്റവുമധികം നടുങ്ങിയിട്ടുണ്ടാവുക അധികാരത്തിന്റെ സുഖസൌകര്യങ്ങളെയും ആജ്ഞാബലത്തെയും കുറിച്ച് തികച്ചും അജ്ഞരായിരുന്ന സാധാരണ കമ്യൂണിസ്റുകാര്‍ തന്നെയായിരിക്കും.ജാതിമതവംശദേശഭേദങ്ങള്‍ക്കതീതമായി മനുഷ്യരാശിയെ മുഴുവന്‍ സ്വാതന്ത്യ്രത്തിലേക്കും സമത്വത്തിലേക്കും മോചിപ്പിക്കാനുദ്ദേശിച്ച ഒരു ദര്‍ശനമായിരുന്നു അവരുടെ ജീവ:ശക്തി. ആ ദര്‍ശനത്തെ പ്രായോഗികമാക്കുന്നതിനുള്ള പ്രാരംഭപരിശ്രമങ്ങളെത്തന്നെ ഇത്രയും ഭീമമായ ഭരണകൂടഭീകരതയും പാര്‍ട്ടിഭീകരതയും പിന്‍പറ്റിയിരുന്നുവെന്ന വാസ്തവം ആദ്യമൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിഞ്ഞിരിക്കില്ല.പക്ഷേ,കമ്യൂണിസ്റ്പാര്‍ട്ടി ഒന്നിനുപുറകെ ഒന്നായി അനേകം രാഷ്ട്രങ്ങളില്‍ ഭരണത്തില്‍ നിന്ന് വലിച്ചെറിയപ്പെട്ടതും ആ രാഷ്ട്രങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും പുതിയ സാഹചര്യത്തില്‍ ജീവിതം പല തരത്തിലും പണ്ടത്തേതിനേക്കാള്‍ ക്ളേശപൂര്‍ണമായിരുന്നിട്ടുപോലും പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുന്നതിനെ അനുകൂലിക്കാതിരിക്കുന്നതും കഠിനമായ പല അപ്രിയ സത്യങ്ങളെയും അംഗീകരിക്കാന്‍ തീര്‍ച്ചയായും അവരെയും നിര്‍ബന്ധിതരാക്കിയിട്ടുണ്ടാവും.കമ്യൂണിസ്റുകാര്‍ പക്ഷേ, നിരാശരാവില്ല.ഭാവിലോകത്തിന്റെ നിര്‍മാണത്തില്‍ തങ്ങളുടെ ദര്‍ശനത്തിനുള്ള പങ്കിനെ അവര്‍ അവിശ്വസിക്കില്ല.'അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ' എന്ന് പുച്ഛിച്ചു തള്ളാവുന്നിടത്തല്ല ലോകം ഇന്നെത്തി നില്‍ക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും നമ്മുടെ കണ്മുന്നിലുണ്ട്.
സോവിയറ്റ് യൂനിയന്‍ ഉള്‍പ്പെടെയുള്ള പഴയ കമ്യൂണിസ്റ് രാഷ്ട്രങ്ങളിലെ ഭീകരാനുഭവങ്ങളുടെ
ഓര്‍മകളെല്ലാം പച്ചയായി നിലനില്‍ക്കെത്തന്നെ, അമേരിക്കയും യൂറോപ്പും കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ ഉലയുമ്പോള്‍, സമ്പന്ന രാഷ്ട്രങ്ങളില്‍ പോലും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ദരിദ്രരും ചൂഷിതരുമായി മാറുമ്പോള്‍ മാര്‍ക്സ്,ഏംഗല്‍സ്,ലെനിന്‍ തുടങ്ങിയ പേരുകള്‍ പല കോണുകളില്‍ നിന്ന് പിന്നെയും പിന്നെയും നാം കേട്ടുതുടങ്ങുന്നു.നാളിതുവരെ മാര്‍ക്സിസത്തിന് തങ്ങളുടെ ചിന്താലോകത്തിന്റെ നാലയലത്തുപോലും പ്രവേശനം നല്‍കാതിരുന്നവര്‍ പുതിയൊരാവേശത്തോടെ കമ്യൂണിസ്റ് മാനിഫെസ്റോ വായിക്കുന്നു.മാര്‍ക്സിന്റേതു തന്നെയാണ് ശരിയായ സാമ്പത്തികശാസ്ത്രമെന്ന് പറയുന്നു.കമ്യൂണിസ്റ് പാര്‍ട്ടികളില്‍ അംഗത്വം സ്വീകരിക്കുന്നതിനെ കുറിച്ച് നേരിയ ആലോചന പോലുമില്ലാതെ അവര്‍ സ്വയം കമ്യൂണിസ്റുകാരെന്ന് പ്രഖ്യാപിക്കുന്നു.
ചുവപ്പ് കൊടിയും വളണ്ടിയര്‍ മാര്‍ച്ചും സഖാവ് എന്ന വിളിയും ഉള്‍പ്പെടെ കമ്യൂണിസത്തിന്റെ ബാഹ്യചിഹ്നങ്ങളെല്ലാം അനതിവിദൂരഭാവിയില്‍ വളരെയേറെ അനാകര്‍ഷകമായിത്തീരാം.പാര്‍ട്ടി ഒരധികാരകേന്ദ്രമായി നിലകൊള്ളുന്നതിനെ ചെറിയ അളവില്‍ പോലും അനുവദിച്ചുകൊടുക്കാത്ത മനോനിലയിലേക്ക് കമ്യൂണിസ്റുകാര്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഒന്നടങ്കം മാറിയേക്കാം.പക്ഷേ,അപ്പോഴും മനുഷ്യവംശത്തിന്റെ ഭാവിയിലേക്കുള്ള പ്രയാണത്തിനു വേണ്ട ഊര്‍ജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സായി മാര്‍ക്സിസം നിലനിന്നേക്കാം.അത് ചരിത്രം ഒരു പാട് മാറ്റിത്തീര്‍ത്ത മാര്‍ക്സിസമായിരിക്കുമെന്നു തീര്‍ച്ച.മാറ്റമില്ലാത്തതായി ഒന്നു മാത്രമേ ഉള്ളൂ അത് മാറ്റമുണ്ട് എന്നതാണെന്ന് അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ മാര്‍ക്സിസം ലെനിനിസത്തെ കുറിച്ച് പ്രസംഗിക്കുന്നതിനെ ഭാവിജനത തീര്‍ച്ചയായും അനുവദിച്ചുകൊടുക്കില്ല.ഓരോ മനുഷ്യനില്‍ നിന്നും സമൂഹം അവന്റെ/അവളുടെ കഴിവിനനുസരിച്ച് സ്വീകരിക്കുകയും ഓരോ മനുഷ്യനും സമൂഹം അവന്റ/അവളുടെ ആവശ്യത്തിനനുസരിച്ച് തിരിയെ നല്‍കുകയും ചെയ്യുന്ന ഒരു ലോകത്തിലേക്കുള്ള യാത്രയില്‍ സംഘടനാതത്വത്തിന്റെ കാര്‍ക്കശ്യമോ നിരര്‍ത്ഥമായ മറ്റ് പിടിവാശികളോ അവര്‍ക്ക് തടസ്സം നില്‍ക്കില്ല. സോവിയറ്റ് കവിയായ ആന്ദ്രേവൊസ്നേസന്‍സ്കിയുടെ ഒരു കവിതയിലെ ഏതാനും വരികളുടെ പരിഭാഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം:
“ഞാന്‍ സ്വപ്നം കാണുന്നു
യുദ്ധത്തിന്റെ കെടുമണമകന്ന്
കിടങ്ങുകളും കാല്‍ച്ചങ്ങലകളും മറവിയിലമര്‍ന്ന്
ചെറുനാരകച്ചെടികളണിഞ്ഞ്
മധുമോഹിനിയായൊരു ലോകം
പ്രഭാമയമായ സ്വപ്നങ്ങളാല്‍
പരിപൂര്‍ണയായൊരു ലോകം
….. ….. .. .. .. .. .. .. .. .. .. .. .. .. .. ..
ചൊവ്വയിവെവിടെയോ ഒരു നാള്‍
ഭൂമിയില്‍ നിന്നൊരു വിരുന്നുകാരന്‍ ചെല്ലും
ഇളംചൂടുള്ള ഒരു പിടി മണ്ണ് വാരിയെടുക്കും
പിന്നെ
ഒരിക്കലും അകലെയല്ലാത്ത
എന്നും അരികെയായ
ഈ നീലഹരിതഗോളത്തെ
അയാള്‍ പ്രണയപൂര്‍വം നോക്കും.’’


മാതൃകാന്വേഷി മാസിക,ഡിസംബര്‍ 2011

Thursday, November 24, 2011

നിരാശ

ഹോ!
ഞാനൊരു പാപിയായിപ്പോയി
കഷ്ടം!
എത്രപേരെ കല്ലെറിയാമായിരുന്നു.
(ഇന്ന് മാസിക,2011 നവംബര്‍)

Wednesday, November 23, 2011

ഹൃദയരഹസ്യം

ഹൃദ്രോഗവിദഗ്ധന്റെ മുറിക്കുമുന്നില്‍
നെഞ്ചിടിപ്പോരോന്നോരോന്നുമെണ്ണി
എത്രയോ മണിക്കൂറായുള്ള കാത്തുനില്പ്
നേരം വൈകിയ നേരത്ത്
ഈ നാശം പിടിച്ച ഹൃദയം
ഇനി എന്തൊക്കെ രഹസ്യങ്ങളാവും
അദ്ദേഹത്തോട്പറയുക
മിടിച്ചുമിടിച്ച് മടുത്തിരിക്കുന്നുവെന്നോ
അങ്ങിങ്ങ് അഴുക്ക് കട്ടപിടിച്ചിരിക്കുന്നുവെന്നോ
ഒരു പാട് പേര്‍ കയറിയിറങ്ങി
ഒരു പുരാതനസത്രം പോലെ
നാനാവിധമായിരിക്കുന്നുവെന്നോ
ഒന്നു രോമാഞ്ചമണിഞ്ഞ കാലം
എന്നോ മറന്നുപോയെന്നോ
എന്തെന്തൊക്കെ പറഞ്ഞാലും
ഒന്നുമാത്രം അത് പറയാതെ വെക്കും
ഇപ്പോള്‍ താങ്കള്‍ കേട്ടുകൊണ്ടിരിക്കുന്നത്
ശൂന്യതയുടെ പിറുപിറുപ്പുകള്‍ മാത്രമാണെന്ന
ആ പരമമായ രഹസ്യം.

എന്റെ വായന

ആറാം ക്ളാസ് കഴിഞ്ഞുള്ള അവധിക്കാലം മുതല്‍ പ്രീഡിഗ്രിക്ക് കോളേജില്‍ ചേരുന്നതു വരെയുള്ള നാല് വര്‍ഷക്കാലത്തിനിടയിലാണ് ഞാന്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ വായിച്ചത്.മിക്കവാറും ഓരോ ദിവസവും ഓരോ പുതിയ പുസ്തകം.ഒഴിവുദിവസങ്ങളില്‍ ഈരണ്ടു പുസ്തകം. ഈയൊരളവിലായിരുന്നു അക്കാലത്തെ വായന.പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിന് പ്രത്യേക മാനദണ്ഡമൊന്നും സ്വീകരിച്ചിരുന്നില്ല.ഇന്ന് 'സ്ഥലത്തെ പ്രധാനദിവ്യ'നെങ്കില്‍ നാളെ 'പദ്യസാഹിത്യചരിത്രം',മറ്റന്നാള്‍ 'അണുബോംബ് വീണപ്പോള്‍' എന്ന പരിഭാഷാപുസ്തകം,അതിനടുത്ത ദിവസം 'ആരോഗ്യനികേതനം' അല്ലെങ്കില്‍ 'ചണ്ഡാലഭിക്ഷുകി'.ആര്‍ത്തി പിടിച്ച ആ വായന പത്താം ക്ളാസ് കഴിയുമ്പോഴേക്കും എന്റെ ആന്തരികജീവിതത്തിന് നല്ല ആഴവും പരപ്പും ഉണ്ടാക്കിത്തന്നിരുന്നു എന്നാണ് തോന്നല്‍.പക്ഷേ,അതിന് ശരിയായ ഒരു തുടര്‍ച്ചയുണ്ടായില്ല.അത്രയും ആസക്തിയോടും സമര്‍പ്പണബുദ്ധിയോടും കൂടിയ വായന പിന്നെ നാല് പതിറ്റാണ്ടു കാലത്തേക്ക് സാധ്യമായില്ല.
കോളേജില്‍ കയറിയതോടെ എന്റെ വായന വല്ലാതെ കുറഞ്ഞു.പിന്നീട് അധ്യാപകനായതിനു ശേഷവും അതിന് വേണ്ടത്ര ഗതിവേഗം വന്നില്ല.നിയമപ്രകാരം ജോലിയില്‍ നിന്ന് വിരമിക്കേണ്ടതിന് കുറച്ചുമുമ്പേ സ്വമേധയാ അധ്യാപകജോലി ഉപേക്ഷിച്ച് നാലഞ്ച് മാസം കഴിഞ്ഞ് മനസ്സ് ശുദ്ധവും ശാന്തവുമായപ്പോഴാണ് വായനക്ക് പഴയ ആര്‍ജവം വീണ്ടുകിട്ടിയത്.ഇപ്പോള്‍ പുതിയ ഒരു പുസ്തകത്തിന്റെയെങ്കിലും ഏതാനും പേജുകള്‍ മറിക്കാതെ ഒറ്റ ദിവസം പോലും കടന്നുപോവില്ലെന്നായിരിക്കുന്നു.സ്കൂള്‍ജീവിതകാലത്തെ അതേ ആവേശം പത്തുനാല്പത് വര്‍ഷം കഴിഞ്ഞ് തിരിയെ കിട്ടിയിരിക്കുന്നു.
ഏതെങ്കിലും ഒരു സാഹിത്യരൂപത്തിലോ വൈജ്ഞാനിക ഗണത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ല എന്റെ വായന.വ്യത്യസ്തമേഖലകളില്‍ നിന്നുള്ള ഒരു പാട് പുസ്തകങ്ങള്‍ ഒരേ സമയം ചുറ്റിലും വേണം.എങ്കിലേ അവയില്‍ നിന്ന് ഒരെണ്ണം കയ്യിലെടുത്ത് മനസ്സമാധാനത്തോടെ വായിച്ചുതുടങ്ങാന്‍ പറ്റൂ.അത് പൂര്‍ത്തിയാക്കിയതിനു ശേഷമേ മറ്റൊന്നിലേക്ക് കടക്കൂ എന്നില്ല.ഒരു ദിവസത്തിനുള്ളില്‍ തന്നെ മിക്കവാറും രണ്ടുമൂന്ന് പുസ്തകങ്ങളിലേക്ക് വായന ചെന്നെത്തുകയാണ് പതിവ്.കുമാരനാശാന്റെ ഒരു സ്തോത്രകൃതി കഴിഞ്ഞ് റോബര്‍ട്ടോ ബൊളാനോവിന്റെ കവിത,പിന്നെ ടാഗോര്‍ കൃതികളുടെ സമാഹാരത്തില്‍ നിന്ന് ഒരു ലേഖനം, ഈ മട്ടിലാണ് വായനയുടെ പോക്ക്.അതിനിടയില്‍ ആനുകാലികങ്ങളുടെ വായനയും മുടക്കം കൂടാതെ നടക്കുന്നു.
ഏത് രൂപത്തിലുള്ള എഴുത്തിലായാലും എഴുതുന്ന ആളും എഴുത്തും തമ്മിലുള്ള ആത്മബന്ധത്തിന്റെ അകൃത്രിമത്വം വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.ഭാഷയുടെയോ ഘടനയുടെയോ ആശയത്തിന്റെയോ തലത്തിലുള്ള മേനിനടിപ്പ് എന്നെ വളരെ വേഗം കൃതിയില്‍ നിന്ന് അകറ്റിക്കളയും.അമോസ് ടുട്വോളയുടെ 'കള്ളുകുടിയനി'ലേതുപോലുള്ള ശുദ്ധമായ ഭ്രമാത്കത എനിക്കിഷ്ടമാണ്.പക്ഷേ,വെറുതെ കൌതുകം ജനിപ്പിക്കാനോ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പുതുമയും ഗൌരവം കൃതിക്ക് ഉണ്ടാക്കാനോ ആയി ആഖ്യാനത്തെ വക്രീകരിക്കുന്ന രീതി വായനയില്‍ നിന്ന് പിന്തിരിയാന്‍ എന്നെ പ്രേരിപ്പിക്കും.അനാവശ്യം എന്ന് എനിക്ക് തോന്നിപ്പോവുന്ന വിശദാംശങ്ങളുടെ പെരുപ്പം,വിവരണങ്ങളിലെ ആഴക്കുറവ്,ദര്‍ശനത്തിന്റെ തലത്തില്‍ കൃതി അനുഭവപ്പെടുത്തുന്ന ഉപരിപ്ളവത ഇവയെയൊന്നും ഒരു ചെറിയ പരിധിക്കപ്പുറം സഹിച്ചുകൊടുക്കാന്‍ എനിക്ക് കഴിയാറില്ല.ആത്മീയാന്വേഷണങ്ങളുടെ ഗണത്തില്‍ പെടുന്ന കൃതികളില്‍ സാധാരണയിലും കവിഞ്ഞ ഭ്രമം പുലര്‍ത്തുന്നയാളാണ് ഞാന്‍.വളരെ നേരത്തേ തന്നെ ഈയൊരു താല്പര്യം എനിക്കുണ്ടായിരുന്നു.അത്തരം കൃതികളില്‍ മനുഷ്യജീവിതത്തിലെ ഭൌതിക പ്രശ്നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാന്‍ അന്വേഷിക്കാറില്ല.പക്ഷേ,സാധാരണ മനുഷ്യരെ അഭിസംബോധന ചെയ്യുന്നതായി ഭാവിക്കുകയും എന്നാല്‍ അവരുടെ ദൈനംദിനജീവിതത്തിലെ സര്‍വസാധാരണമായ പ്രതിസന്ധികളെ കുറിച്ച് അജ്ഞത ഭാവിച്ച് വെറുതെ വാചാലമാവുകയും ചെയ്യുന്ന ഒരു കൃതി എനിക്ക് അസഹനീയമായിത്തന്നെ അനുഭവപ്പെടും.വാചാലതയും രൂപകാത്മപ്രയോഗങ്ങളുടെ ആധിക്യവും ആത്മീയ രചനകളുടെ പൊള്ളത്തരത്തിനും കള്ളത്തരത്തിനുമുള്ള പിഴക്കാത്ത തെളിവാണെന്ന് ഞാന്‍ കരുതുന്നു.
ഒരു പുസ്തകം എന്നെ ആഴത്തില്‍ സ്പര്‍ശിക്കണമെങ്കില്‍ ഒന്നുകില്‍ അതിന്റെ ഉള്ളടക്കം എന്റെ ഉള്ളില്‍ തീക്ഷ്ണമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന താല്പര്യങ്ങളെയോ ജിജ്ഞാസകളെയോ അഭിസംബോധന ചെയ്യുന്നതായിരിക്കണം.(ഓരോ കാലത്തും അവ ഓരോന്നായിരിക്കും.)അല്ലെങ്കില്‍ അതിലെ ഏതെങ്കിലും സന്ദര്‍ഭങ്ങളോടോ മനോനിലകളോടോ അപൂര്‍ണമായെങ്കിലും ചാര്‍ച്ച പുലര്‍ത്തുന്ന എന്തെങ്കിലുമൊക്കെ എന്റെ ജീവിതത്തിലും എപ്പോഴെങ്കിലുമായി ഉണ്ടായിട്ടുണ്ടാവണം.ഈ രണ്ട് സംഗതികളും മുന്നുപാധികളായി വെച്ചുകൊണ്ടല്ല വായന തുടങ്ങുന്നത്.വായനക്കിടയില്‍ അവ ഏറ്റവും സ്വാഭാവികമായി അനുഭവവേദ്യമാവും.അത്ര തന്നെ.അങ്ങനെ സംഭവിക്കാത്ത കൃതികള്‍ക്ക് സാഹിതീയമോ വൈജ്ഞാനികമോ ആയ എന്തൊക്കെ മികവുകളുണ്ടായാലും അവയൊന്നും എന്റെ ആസ്വാദനത്തെയും മൂല്യനിര്‍ണയനത്തെയും അനുകൂലമായി സ്വാധീനിക്കാറില്ല.
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഞാന്‍ വായിച്ച കൃതികളില്‍ എന്നെ ഏറ്റവും അഗാധമായി സ്പര്‍ശിച്ച ഒന്ന് ഫെര്‍നാണ്‍ഡോ പെസ്സാഓവിന്റെ 'The Book of Disquiet' ആണ്.സര്‍ഗാത്മകതയുമായി ബന്ധപ്പെടുന്ന ആത്മരഹസ്യങ്ങളുടെ ഈ സമാഹാരത്തെ ലോകത്തെവിടെയുമുള്ള എഴുത്തുകാര്‍ നെഞ്ചോട് ചേര്‍ത്തുവെക്കുക തന്നെ ചെയ്യും.അലക്സാണ്ടര്‍ കോള്‍മാന്‍ എഡിറ്റ് ചെയ്ത ബോര്‍ഹസ്സിന്റെ തിരഞ്ഞെടുത്ത കവിതകളാണ് ഈ കാലയളവില്‍ വായിച്ച ഏറ്റവും ബ്രഹത്തും ഗംഭീരവുമായ കവിതാപുസ്തകം.ബൊളാനോയുടെ The Romantic Dogs ഉം ജീബാനന്ദദാസിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും(പ്രസാധകര്‍: പെന്‍ഗ്വിന്‍) വലിയ താല്പര്യത്തോടെ വായിക്കാന്‍ കഴിഞ്ഞ പുസ്തകങ്ങളാണ്.പ്രശസ്തരായ പല വിദേശ എഴുത്തുകാരുടെയും നോവലുകള്‍ പിന്നിട്ട രണ്ട് വര്‍ഷത്തിനിടയില്‍ വായിച്ചിട്ടുണ്ട്.പലതും മികച്ച വായനാനുഭവങ്ങള്‍ തന്നെയായിരുന്നു.എന്നാല്‍ കുടകുകാരിയായ സരിതാ മന്തണ്ണയുടെ Tiger Hills തന്ന അനുഭവം വളരെ വ്യത്യസ്തമായ ഒന്നാണ്.Tiger Hills ലൈ എഴുത്ത് പഴയ മട്ടിലുള്ളതാണ്.ഒരു കുടുംബകഥയുടെ നേര്‍രേഖീയമായ പറച്ചില്‍. ഭാഷയുടെയും ദര്‍ശനത്തിന്റെയും തലങ്ങളില്‍ ഔന്നത്യമൊന്നും അവകാശപ്പെടാനില്ല.എങ്കിലും ഈ വലിയ ജീവിതകഥയിലെ അനുഭവചിത്രീകരണങ്ങളില്‍ പലതും വല്ലാത്ത നെഞ്ചിടിപ്പോടെയാണ് ഞാന്‍ വായിച്ചത്.നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ മനോലോകങ്ങളുടെയും അവര്‍ കടന്നുപോവുന്ന ദുരന്തങ്ങളുടെയും ആവിഷ്ക്കാരത്തില്‍ എഴുത്തുകാരി കാണിച്ചിരിക്കുന്ന സരളമായ ആര്‍ജ്ജവം തിളങ്ങുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തിട്ടുണ്ട് ഈ കൃതിയില്‍.കുടക് പശ്ചാത്തലമായി ഇംഗ്ളീഷില്‍ എഴുതപ്പെട്ട രണ്ടാമത്തെ നോവലാണിത്.ആദ്യത്തേത് കാവേരി നമ്പീശന്റെ The Scent of Pepper . വളരെ കുറച്ച് വൈജ്ഞാനികകൃതികളേ സമീപകാലത്തായി വായിച്ചിട്ടുള്ളൂ.അവയില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് വിളയന്നൂര്‍ എസ്.രാമചന്ദ്രന്റെ The emerging mind ആണ്.സര്‍ഗാത്മകതയുടെ മസ്തിഷ്കപ്രേരണകളെയും കാരണങ്ങളെയും അന്വേഷിക്കുന്ന ഈ കൃതിയുടെ വായന ഓജസ്സും പ്രസാദവും നിറഞ്ഞ അനുഭവം തന്നെയായിരുന്നു.
വായനയില്‍ വന്ന വിദേശഭാഷാ കൃതികളെ കുറിച്ചു മാത്രമാണ് ഇത്രയും പറഞ്ഞത്. ഞാന്‍ കൂടുതല്‍ വായിക്കുന്നത് തീര്‍ച്ചയായും മലയാളകൃതികള്‍ തന്നെയാണ്.നമ്മുടെ കഥകളും നോവലുകളും കവിതകളും വൈദേശികകൃതികളോളം നിലവാരമില്ലാത്തവയാണെന്നോ ഇവിടുത്തെ എഴുത്തുകാര്‍ താരതമ്യേന കുറഞ്ഞ സര്‍ഗാത്മകതയുള്ളവരാണെന്നോ ഞാന്‍ കരുതുന്നില്ല.എന്നാല്‍ നമ്മുടേത് ഇപ്പോഴും പല തലങ്ങളിലും അടഞ്ഞുകിടക്കുന്ന ഒരു സമൂഹമാണ്.അനുഭവങ്ങളുടെ തുറന്നെഴുത്തിന് സര്‍ഗാത്മകസൌന്ദര്യവും ഗാംഭീര്യവും കൈവരുന്ന ഒരു എഴുത്തുരീതി ഇനിയും ഇവിടെ വികസിച്ചുവന്നിട്ടില്ല.മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ അനുഭവങ്ങളുടെ ആവിഷ്ക്കാരം അശ്ളീലമോ അസുന്ദരമോ ആയി അനുഭവപ്പെടുന്ന ഒരു ഭാഷാസാംസ്കാരിക പരിസരത്താണ് നമ്മുടെ എഴുത്ത് നിലനില്‍ക്കുന്നത്. പുറമെ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും അകമേ ആവര്‍ത്തനസ്വഭാവമുള്ള അനുഭവങ്ങളുടെ ഉന്മേഷരഹിതമായൊരു പരമ്പരയാണ് ഇന്നാട്ടിലെ സാധാരണ ജനജീവിതം.എഴുത്തുകാരുടെയും ചിന്തകന്മാരുടെയും ജീവിതവും വളരെയൊന്നും വ്യത്യസ്തമല്ല.ഇതുകൊണ്ടു തന്നെ മലയാളത്തിലെ ബഹുഭൂരിപക്ഷം സാഹിത്യരചനകള്‍ക്കും പല തലങ്ങളിലും ഒരു തരം തെളിച്ചക്കുറവും ചലനശേഷിയില്ലായ്കയും ആഴമില്ലായ്മയുമെല്ലാം വന്നുപോവുന്നുണ്ട്.വളരെ മൌലികവും വിപ്ളവകരവും ഉത്തരവാദിത്വപൂര്‍ണവുമായ പരീക്ഷണങ്ങള്‍ക്കു വേണ്ടി അതിയായി ദാഹിച്ചുകൊണ്ടിരിക്കുന്നുണ്ട് നമ്മുടെ സാഹിത്യം എന്ന തോന്നല്‍ ഓരോ ദിവസം കഴിയുന്തോറും എന്നില്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുന്നുണ്ട്.

(മാതൃകാന്വേഷി മാസിക(ചെന്നൈ),നവംബര്‍ 2011)

Sunday, November 20, 2011

അല്‍പപ്രാണന്‍

വലിയ വാക്കുകള്‍
ഉരുള്‍പൊട്ടലിലെ പാറക്കല്ലുകള്‍ പോലെ
വന്നുവീണാല്‍
ദൈവമേ,എന്റെ കവിത ചതഞ്ഞരഞ്ഞ്
ചത്തുപോകും
ചെറിയ മനുഷ്യര്‍ക്കൊപ്പം
അവരുടെ അറിവുകേടുകള്‍ക്കൊപ്പം
അരിഷ്ടിച്ചരിഷ്ടിച്ചു വളര്‍ന്ന
അല്‍പപ്രാണനാണത്
കഠിനമായൊരു പദം,ധ്വനിഭാരം
ചുമക്കുന്ന ഒരുചിഹ്നം,
മനസ്സിന്റെ കൈകള്‍ക്ക്
പരസഹായമില്ലാതെ
എടുത്തുയര്‍ത്താനാവാത്ത ഒരു ബിംബം
ഒന്നിനെയും അതിന് താങ്ങാനാവില്ല
അല്പപ്രാണനാണത്.

കൊതി

റോസാച്ചെടിയില്‍ റോസാപ്പൂവേ വിരിയൂ
മുല്ലവള്ളിയില്‍ മുല്ലയും
എനിക്ക് പക്ഷേ ഒരു പൂന്തോട്ടമാകാനാണ്
അല്ല,കാട് തന്നെയാകാനാണ് കൊതി.

Saturday, November 19, 2011

പിന്നെയും

എഴുതിത്തീര്‍ന്ന കവിതയുടെ
അവസാനവരിയിലെ പൂര്‍ണവിരാമം
എന്നെ തിരിയെ വിളിച്ചു
ഈ ലോകത്തില്‍
അനീതകള്‍ ഒരുപാട് ബാക്കിയുണ്ടല്ലോ
എന്ന എടുത്താല്‍ പൊങ്ങാത്ത ചോദ്യം
അതെന്റെ നെഞ്ചത്തേറ്റി വെച്ചു.
വേച്ചുവേച്ച് നടക്കുന്ന
വാക്കുകളുടെ തെരുവില്‍
പിന്നെയും ഞാന്‍ മലര്‍ന്നടിച്ചുവീണു.