Pages

Thursday, December 23, 2010

രണ്ട് കാര്യങ്ങള്‍

മലയാളം ഒന്നാം ഭാഷയാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേത്വത്തില്‍ 22-12-2010 ന് ബുധനാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന നിരാഹാരസത്യഗ്രഹത്തില്‍ എഴുപതിലധികം പേര്‍ പങ്കെടുത്തിരുന്നു.പ്രൊഫ.നൈനാന്‍ കോശിയാണ് സത്യഗ്രഹം ഉത്ഘാടനം ചെയ്തത്.കാനായി കുഞ്ഞിരാമൻ, പി.ഗോവിന്ദപിള്ള,ഉമ്മന്‍ചാണ്ടി,പി.ടി.കുഞ്ഞുമുഹമ്മദ്,സൈമണ്‍ബ്രിട്ടോ,സി.പി.മുഹമ്മദ്(പട്ടാമ്പി എം.എല്‍.എ),പി.പവിത്രന്‍,ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍,ഡോ.പി.സോമന്‍,ഡോ.സുനില്‍ പി.ഇളയിടം,പാലോട് രവി,വൈക്കം വിശ്വന്‍ എന്നിവര്‍ സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.സി.പി.മുഹമ്മദ് രാവിലെ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്ക്ുകയും ചെയ്തിരുന്നു.
കാനായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ സത്യഗ്രഹത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.ഏറെ സമയവും കാനായിയുടെ അടുത്ത സീറ്റില്‍ തന്നെ ഇരുന്നിരുന്നതു കാരണം അദ്ദേഹവുമായി കലയെയും മറ്റനേകം കാര്യങ്ങളെയും കുറിച്ച് വളരെ സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള സൗകര്യമുണ്ടായി.ഈ സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒന്നുരണ്ട് കാര്യങ്ങള്‍ പറഞ്ഞു:
ഒന്ന് :കലയുടെ ഏത് രൂപത്തിലായാലും ഒരാള്‍ തന്റെ സ്റ്റൈല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അത് ഡിസൈന്‍ ആയി മാറും.ഡിസൈനില്‍ കലയില്ല.അതിന് സര്‍ഗാത്മകതയുമായി യാതൊരു ബന്ധവുമില്ല.സാഹിത്യത്തിലും ചിത്രകലയിലുമെല്ലാം ഇക്കാര്യം ഓര്‍ക്കാതെയാണ് പലരും പണിയെടുക്കുന്നത്.
രണ്ട് :നിങ്ങള്‍ ഒരെഴുത്തുകാരനാണെങ്കില്‍ വാക്കുകള്‍ ഉപയോഗിക്കുന്ന എല്ലാ ആവിഷ്‌ക്കാര മാധ്യമങ്ങളിലും സ്വയം ആവിഷ്‌ക്കരിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാവും.വാര്‍ത്ത മുതല്‍ കവിത വരെ എല്ലാറ്റിലും.അതാണ് സ്വാഭാവികം.നോവലെഴുതുന്നു എന്ന കാരണം കൊണ്ടു മാത്രം നിങ്ങള്‍ കവിത എഴുതാതിരിക്കുന്നുവെങ്കില്‍ അത് അനാവശ്യമായ ഒരസ്വാതന്ത്ര്യം സ്വയം അടിച്ചേല്‍പ്പിക്കലാണ്.അത് ചെയ്യാന്‍ പാടില്ലാത്തതാണ്.
കാനായി പറഞ്ഞ ഈ രണ്ടു സംഗതികളും പലപ്പോഴായി ഞാനും ആലോചിച്ചുട്ടള്ളവ തന്നെയായിരുന്നു.അതുകൊണ്ടു തന്നെയാവാം അവിചാരിതമായി അവ അദ്ദേഹത്തില്‍നിന്നു കേള്‍ക്കാനിടയായപ്പോള്‍ ഉള്ളില്‍ സുഖകരമായൊരു തെളിച്ചമുണ്ടായി.

2 comments:

  1. പങ്കുവെച്ചതില്‍ സന്തോഷം. ധര്‍ണയില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ മാഷിന്റെ പേര് കണ്ടു വലിയ സന്തോഷം തോന്നി.

    ReplyDelete