Pages

Tuesday, October 11, 2011

മൃഗപ്രജ്ഞ

വേട്ടകാരന്‍ വരുന്നതും കാത്തിരിക്കുന്ന ഈ മൃഗം
വിഡ്ഡിയാനല്ല
എന്തിന് വെറുതെ എന്നൊരാലോചനയിലാണത്
പുല്ലൊരുപാട് തിന്നു,വെള്ളമെത്രയോ കുടിച്ചു
ഒരുപാട് ഇണചേര്‍ന്നു
ഒരുപാട് വട്ടം മരണത്തിന്റെ കനല്‍ക്കണ്ണുകളില്‍ നിന്ന്
കുതിച്ചകന്നു
കുന്നും വയലും കാട്ടിലെ നീരൊഴുക്കും മടുക്കില്ല
എന്നിരിക്കലും ഒരുനാള്‍ ചന്ദ്രനില്‍ തന്റെ ഇണയെ കണ്ടുപോയ നിലക്ക്
ഇനി മറ്റൊന്നിലും മനസ്സുറക്കില്ല
അമ്പിന്‍മുനയിലാണ് അങ്ങോട്ടേക്കുള്ള വഴിയെന്നത് കാറ്റില്‍ മണംപിടിക്കുന്നതുപോലെ
താനേ അറിഞ്ഞുപോയതാണ്
അറിഞ്ഞുപോയ സത്യത്തില്‍ നിന്ന് കുതറിയോടാന്‍
മനുഷ്യനെ കഴിയൂ
മൃഗത്തിന് ഓരോ പുതിയ അറിവും ഓരോ കെണിയാണ്
വേട്ടക്കാരന്റെ കെണി അവസാനത്തേതും.

(മാധ്യമം വാരിക 2011 ഒക്ടോബര്‍ 10)

No comments:

Post a Comment