Pages

Thursday, October 13, 2011

എന്റെ രാഷ്ട്രീയം

ഞാനൊരു മധ്യവര്‍ഗ ജീവിയാണ്.അതിന്റെ നാനാവിധമായ പരിമിതികള്‍ക്കുള്ളിലായിരുന്നു നാളിതുവരെയുള്ള ജീവിതം.അതുകൊണ്ടു തന്നെ എന്റെ രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് ഒട്ടൊക്കെ ഭീരുവായ ഒരു സാധാരണപൌരന്റെ സാമൂഹ്യനിരീക്ഷണങ്ങള്‍ എന്നതിനപ്പുറം പ്രാധാന്യമൊന്നുമില്ല.
സാഹിത്യം,ചരിത്രം,സംസ്കാരപഠനം എന്നിവയുടെയെല്ലാം ബാലപാഠങ്ങള്‍ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചത് കോണ്‍ഗ്രസ് അനുകൂലികളുടെ ഒരു കൂട്ടായ്മക്കകത്തു നിന്നാണ്.ഒന്നൊന്നര വര്‍ഷത്തോളമേ ആ ബന്ധം നിലനിന്നുള്ളൂ.പിന്നെ ഞാന്‍ മാര്‍ക്സിസ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെയും ബാലസംഘത്തിന്റെയും കലാസാഹിത്യസംഘടനയുടെയുമൊക്കെ പ്രവര്‍ത്തകനായി. അന്നു തുടങ്ങിയ ബന്ധം മാനസിക തലത്തില്‍ ഈയടുത്ത കാലം വരെയും ഞാന്‍ നിലനിര്‍ത്തി.എം.എന്‍.വിജയന്റെ ശിഷ്യനായ ഞാന്‍ മാര്‍ക്സിസ്റ് പാര്‍ട്ടി അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തിത്തുടങ്ങിയ കാലം മുതല്‍ക്കാണ് പാര്‍ട്ടിയോടുള്ള അനുഭാവം കൈവിട്ടുതുടങ്ങിയത് എന്നാണ് പലരും കരുതിപ്പോരുന്നത്. ഇത് തെറ്റാണ്.വിജയന്‍മാഷുടെ എതിര്‍പ്പ് മാര്‍ക്സിസ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ ചില നീക്കങ്ങള്‍ക്കു നേരെയായിരുന്നു.പാര്‍ട്ടിയുടെ സംഘടനാതത്വത്തെ കുറിച്ചോ സൈദ്ധാന്തികനിലപാടുകളെ കുറിച്ചോ അദ്ദേഹം ഒരു വിയോജിപ്പും പ്രകടിപ്പിച്ചിരുന്നില്ല.പാര്‍ട്ടി അതിന്റെ ജീവശാസ്ത്രമായ സംഘടനാതത്വത്തില്‍ വിള്ളലുണ്ടാക്കി അതിലേക്ക് കാറ്റും വെളിച്ചവും കടത്തരുത് എന്ന പക്ഷക്കാരനായിരുന്നു മാഷ്.വെള്ളത്തില്‍ ജീവിക്കുന്ന മീനിനെ കരയുടെ സ്വാതന്ത്യ്രത്തിലേക്ക് മോചിപ്പിച്ചാലുള്ള അവസ്ഥയാവും ഡമോക്രാറ്റിക് സെന്‍ട്രലിസം എന്നസംഘടനാതത്വത്തിന് പുറത്തു കടക്കുന്ന പാര്‍ട്ടിയുടേതും എന്ന് മാഷ് പറഞ്ഞു. മാഷുടെ ആ നിലപാടിനോട് യോജിക്കണമെന്ന് അന്നുതൊട്ടേ എനിക്ക് തോന്നിയിരുന്നില്ല.ഡമോക്രാറ്റിക് സെന്‍ട്രലിസം എന്നത് പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലെ അതിസമര്‍ത്ഥരായ ചിലരുടെ താല്പര്യങ്ങള്‍ക്കും ധാരണകള്‍ക്കും പാര്‍ട്ടി സംവിധാനത്തെ ആകെ കീഴ്പ്പെടുത്തുന്ന ഏര്‍പ്പാടായിട്ടാണ് ലോകത്തെല്ലായിടത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്.അതിന് മാറ്റം വരുത്തുന്ന എന്തെങ്കിലും കണ്ടെത്തുകയാണ് പ്രധാനം.വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പാര്‍ട്ടിയുടെ തന്നെ ചരിത്രത്തില്‍ നിന്നും അനുഭവങ്ങളില്‍നിന്നും പാഠം പഠിച്ച് സിദ്ധാന്തത്തിലും പ്രയോഗത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്താനുള്ള ധീരത നേടുക എന്നതാണ്.ടെക്നോളജിയുടെ വികാസം വഴി സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും നിര്‍മാണത്തിലും വിതരണത്തിലും സംഭവിച്ചിരിക്കുന്ന അഭൂത പൂര്‍വമായ മാറ്റങ്ങളും വിവിധ വിജ്ഞാനശാഖകളുടെ വളര്‍ച്ചയിലൂടെ പ്രപഞ്ചത്തെയും മനുഷ്യജീവിതത്തിന്റെ സമസ്ത തലങ്ങളെയും കുറിച്ച് കൈവന്നിരിക്കുന്ന പുത്തന്‍ അറിവുകളും ആഗോളീകരണ കാലത്തെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുമെല്ലാം കണക്കിലെടുത്തുകൊണ്ട് തന്നെ വേണം തിരുത്തലുകള്‍ക്ക് മുതിരാന്‍.പകരം ഊഹക്കച്ചവടങ്ങള്‍ക്കും ബഹുരാഷ്ട്രഭീമ•ാരുടെ മറ്റ് വ്യവഹാരങ്ങള്‍ക്കും അനുസൃതമായി സ്വയം പാകപ്പെടുക എന്ന ലാഭകരമായ എളുപ്പപ്പണിയുടെ മാര്‍ഗം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയെ ജനങ്ങള്‍ അധികകാലം ചുമന്ന് നടക്കില്ല.
കമ്യൂണിസ്റ് പാര്‍ട്ടി അധികാരം കയ്യാളിയ ഇടങ്ങളിലെല്ലാം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ പാര്‍ട്ടിയിലെ അധികാരകേന്ദ്രങ്ങള്‍ ജനവിരുദ്ധമായി തീരുകയുണ്ടായി.സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ജനങ്ങള്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതിന്റെ പ്രാഥമിക കാരണം അമേരിക്കയുടെയും മറ്റ് മുതലാളിത്ത രാജ്യങ്ങളുടെയും പ്രേരണയും പ്രോത്സാഹനവും ഉപജാപങ്ങളുമൊന്നുമല്ല.ഓരോ ഇടത്തെയും ജനങ്ങള്‍ താന്താങ്ങളുടെ നാട്ടിലെ പാര്‍ട്ടിനേതാക്കളുടെ അഴിമതിക്കും അധികാരപ്രമത്തതയ്ക്കുമെതിരെ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു.കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഘടനയില്‍ അതൊരു ഫാസിസ്റ് ശക്തിയായിത്തീരാനുള്ള സാധ്യത എന്നും എവിടെയും നിലനിന്നിട്ടുണ്ട്.ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമേ അധികാരം അനുഭവിക്കാന്‍ ഇടയായുള്ളൂ എന്നതുകൊണ്ടാവാം ഈ സാധ്യത ഇവിടെ ഭീഷണാകാരം പൂണ്ട് വളരാതിരുന്നത്.ഇക്കാര്യം കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷവും മാര്‍ക്സിസ്റ് പാര്‍ട്ടിക്കു നേരെ അല്പമായ അനുഭാവം പോലും നിലനിര്‍ത്തുന്നത് തെറ്റല്ലേ എന്ന് ഞാന്‍ പല കുറി സ്വയം ചോദിച്ചിട്ടുണ്ടണ്‍്.ചില ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.എല്ലാവര്‍ക്കും എല്ലാ ജീവിതാവശ്യങ്ങളും മാന്യമായി നിറവേറ്റാനുള്ള സാമ്പത്തിക സാഹചര്യങ്ങളും അവസരസമത്വവും ഉണ്ടായിരിക്കേണ്ടതാണ് എന്ന ആദര്‍ശത്തെയും ആ ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിന് ആവശ്യമായ പ്രായോഗിക നടപടികളെയും കുറിച്ച് ഗൌരവമായി ആലോചിച്ച് ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം ലോകത്തെവിടെയും അല്പകാലത്തേക്കെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞത് കമ്യൂണിസ്റുകാര്‍ക്ക് മാത്രമാണ്.ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനെ പോലെ രാജ്യം മുഴുക്കെ വിപുലമായ ജനകീയാടിത്തറയുള്ള ഒരു പാര്‍ട്ടിക്ക് നിസ്വാര്‍ത്ഥരായ കുറച്ച് നേതാക്കളെയും പ്രവര്‍ത്തകരെയും അങ്ങിങ്ങായി ചൂണ്ടിക്കാണിക്കാനുണ്ടാവും.പക്ഷേ സ്വാതന്ത്യ്രപൂര്‍വ കാലം മുതല്‍ക്കേ ഉപരിവര്‍ഗം കോണ്‍ഗ്രസ്സില്‍ ആധിപത്യം സ്ഥാപിക്കുകയും പിന്നീടിങ്ങോട്ട് ഭരണകൂടത്തിന്റെ മുഖ്യപരിഗണന ആ വര്‍ഗത്തിന്റെ താലപര്യസംരക്ഷണമാക്കിത്തീര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ജാഗരൂകമാവുകയും ചെയ്തു എന്നതാണ് സത്യം. കമ്യൂണിസ്റ് പാര്‍ട്ടിയുടെ നിലപാടും പാര്‍ട്ടി നേതൃത്വം നല്‍കിയ സംസ്ഥാന ഗവണ്മെന്റുകളുടെ പ്രവര്‍ത്തനവും ഒരു ഘട്ടത്തിലും ഈയൊരു രാഷ്ട്രീയം സ്വീകരിച്ചിരുന്നില്ല.പക്ഷേ, അധികാരത്തിനും പാര്‍ട്ടി എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും വേണ്ടി ഉപരിവര്‍ഗത്തിലെ പല കണ്ണികളുമായി പല ഘട്ടങ്ങളില്‍ പല തലങ്ങളില്‍ ചെയ്തു പോന്ന നീക്കുപോക്കുകള്‍ പാര്‍ട്ടിനേതൃത്വത്തിലെ അങ്ങേയറ്റം വലുതും ഇങ്ങേയറ്റം ചെറുതുമായ എല്ലാം അധികാരകേന്ദ്രങ്ങളിലും അഴിമതിയും അരാഷ്ട്രീയതയും വ്യാപിപ്പിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ അടിത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ സത്യസന്ധതയോടെ ഏറ്റെടുക്കാനുള്ള ശേഷി വലിയൊരളവോളം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.ഈ അവസ്ഥയില്‍ നിന്നുള്ള മോചനം അടുത്ത കാലത്തെങ്ങും സാധ്യമാവുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാനാവില്ല.
വസ്തുത ഇതായിരിക്കുമ്പോഴും രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിയെ കുറിച്ചെല്ലാമുള്ള ഗൌരവപൂര്‍ണമായ ആലോചനകള്‍ക്കുള്ള ഉപകരണങ്ങളും ബഹുരാഷ്ട്ര മൂലധനശക്തികളുടെ സര്‍വാധിപത്യത്തെ ചെറുക്കാന്‍ പരിമിതമായ അളവിലെങ്കിലുമുള്ള സന്നദ്ധതയും ഇപ്പോഴും കമ്യൂണിസ്റുകാരുടെ കയ്യില്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ടു തന്നെ നമ്മുടെ പൊതുജീവിതത്തില്‍ അവര്‍ തീര്‍ത്തും അപ്രസക്തരായിക്കഴിഞ്ഞിട്ടില്ല. പാര്‍ട്ടി എങ്ങനെയൊക്കെ മാറിയാലും വരുംകാലത്തും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങളിലെല്ലാം സത്യസന്ധവും പുരോഗമനപരവുമായ പുതിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്നത് കമ്യൂണിസ്റ് ദര്‍ശനത്തെ ആഴത്തില്‍ അറിഞ്ഞവര്‍ തന്നെയായിരിക്കും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. തങ്ങളുടെ ഫ്യൂഡല്‍ പശ്ചാത്തലത്തിന്റെ ഓര്‍മകളും അതിനോടുള്ള കൂറും കൈവിടാനാവാത്ത ധാരാളം ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും അക്കാദമീഷ്യന്മാരും കേരളത്തിലുണ്ട്.ഇടതുപക്ഷത്തിന്റെ രൂക്ഷവിമര്‍ശകരും എതിരാളികളുമായിരിക്കെ തന്നെ ഇടതുപക്ഷത്തിലെ അധികാരകേന്ദ്രങ്ങളുടെ ഒത്താശക്കാരായും ഇവര്‍ പ്രവര്‍ത്തിക്കാറുണ്ട്.പൊതുബോധത്തില്‍ ചില കലക്കങ്ങളുണ്ടാക്കുന്നതിനപ്പുറം ഇക്കൂട്ടര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെന്ന തോന്നല്‍ ഇന്നേവരെ എനിക്കുണ്ടായിട്ടില്ല.വ്യവസ്ഥാപിതകമ്യൂണിസ്റ് പാര്‍ട്ടികളുടെ നേതൃവൃന്ദത്തെപ്പോലെ ഇക്കൂട്ടരും കാലഹരണപ്പെട്ട ഒരു രാഷ്ട്രീയഭാഷ ഉപയോഗിച്ചാണ് സംസാരിക്കുന്നത്.അധികാരഗര്‍വിലും പരപുച്ഛത്തിലും കമ്യൂണിസ്റ് പ്രമാണിമാരുടേതിനേക്കാള്‍ ഒട്ടും ഭേദമല്ല ഇക്കൂട്ടരുടെ നില.
രാഷ്ട്രീയ പാര്‍ട്ടികള്‍,ഇന്ത്യന്‍ സാഹചര്യത്തില്‍ വിശേഷിച്ചും സി.പി.ഐ(എം) ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍മാറുമ്പോള്‍ ആ ഒഴിവിടത്തിലേക്ക് കടന്നുവരുന്നത് സന്നദ്ധ സംഘടനകളാണ്.സന്നദ്ധ സംഘടനാരാഷ്ട്രീയം ഫണ്ടിംഗിനെ ആശ്രയിച്ച് നിലകൊള്ളുന്നതും മൂര്‍ത്തമായ ഓരോരോ പ്രശ്നങ്ങളുടെ പരിഹാരം ഉന്നം വെച്ച് പ്രവര്‍ത്തിക്കുന്നതുമാണ്.അതില്‍ അഴിമതിക്കും വഞ്ചനയ്ക്കുമെല്ലാമുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാല്‍ ജനങ്ങളെ താല്‍ക്കാലികമായി സഹായിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരളവ് വരെ പരിഹാരം കാണുന്നതിനും ആ രാഷ്ട്രീയം സഹായകമാവുന്നുവെന്നതു കൊണ്ടു തന്നെ മുഖ്യധാരാരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയും ആളുകള്‍ അതിനെ പിന്തുണക്കും.എങ്കിലും അറിഞ്ഞുകൊണ്ട് ഒരു ഘട്ടത്തിലും ആ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
വിദേശത്തോ സ്വദേശത്തോ ഉള്ള കുത്തകകളില്‍ നിന്ന് പണം വാങ്ങിക്കൊണ്ടല്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുമായും സാഹിത്യസാംസ്കാരിക പ്രസ്ഥാനങ്ങളുമായും സഹകരിക്കുക,സാമൂഹ്യപ്രശ്നങ്ങളെയും കലയെയും സാഹിത്യത്തെയുമെല്ലാം മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മാര്‍ക്സിയന്‍ ദര്‍ശനം തന്നെയാണ് കൂടുതല്‍ സഹായകമാവുന്നത് എന്നതുകൊണ്ട് ആ വക കാര്യങ്ങള്‍ക്ക് ആകാവുന്നിടത്തോളം അതിനെ ആശ്രയിക്കുക,ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമാകാതെയും ഒന്നിനും വിധേയനാകാതെയും എഴുത്തുജീവിതം സ്വതന്ത്രമായി മുന്നോട്ട് കൊണ്ട്പോവുക ഇത്രയുമൊക്കെയാണ് എന്റെ പൊതുജീവിതം സംബന്ധിച്ച് ഞാന്‍ എത്തിച്ചേര്‍ന്ന തീരുമാനങ്ങള്‍.
അധികാരകേന്ദ്രങ്ങളില്‍ നിന്ന് യാതൊരു തരത്തിലുള്ള അംഗീകാരവും ഞാന്‍ ആഗ്രഹിക്കുന്നില്ല.ഒരു പദവിയും എന്റെ പരിഗണനയില്‍ വരുന്നില്ല.ചരിത്രത്തെ മാനിച്ചും വര്‍ത്തമാനത്തെ കഴിവതും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചും ഞാന്‍ മുന്നോട്ട് പോവും.ഒരു ശുദ്ധസാഹിത്യകാരന്റെ പരിവേഷം എനിക്കാവശ്യമില്ല.എനിക്ക് താല്‍പര്യം തോന്നുന്നതും എന്റെ പ്രതികരണത്തിന് എന്തെങ്കിലും പ്രസക്തിയുണ്ട് എന്ന് തോന്നുന്നതുമായ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ പ്രശ്നങ്ങളില്‍ എഴുത്തുകാരനെന്ന നിലയില്‍ ഇനിയും ഞാന്‍ ഇടപെടും.പക്ഷം പിടിക്കും.രാഷ്ട്രീയത്തിലെന്ന പോലെ സാഹിത്യത്തിലും അധികാരകേന്ദ്രങ്ങളുണ്ട്.ആദ്യത്തേത് പ്രത്യക്ഷവും രണ്ടാമത്തേത് പ്രച്ഛന്നവുമാണ്.രണ്ടിനും ഞാന്‍ വഴങ്ങിക്കൊടുക്കുകയില്ല.

(മാതൃകാന്വേഷി മാസിക ഒക്ടോബര്‍ 2011)

2 comments:

  1. തീ ആളിപടര്‍ന്നുകൊന്ടെയിരിക്കും..

    ReplyDelete
  2. മാഷ്‌,
    എഴുത്തിനോടും അതിന്റെ ദാര്‍ശനികമായ മാനത്തോടും ഉള്ള കമിറ്റ്‌മെന്റാണ് മാഷെ സമകാലികരായ മറ്റ്‌ എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സമകാലിക ജീവിതത്തെ, അതിന്റെ രാഷ്ട്രീയവും തത്വശാസ്ത്രപരമായ അടരുകളെ ഇത്രമാത്രം ജാഗ്രതയോടും സൂക്ഷ്മതയോടെയും നിരീക്ഷിക്കുന്ന മറ്റാരാണ് ഇപ്പോള്‍ ഉള്ളത്? ഇത് കേവലമായുള്ള ഒരു സ്തുതിയായി കണ്ടു പരിഹസിക്കരുത്. ചിലപ്പോള്‍ മാഷെക്കാളും ഭംഗിയുള്ള കഥകള്‍ എഴുതുന്നവര്‍ എത്രയോ ഉണ്ടാകും. ഭംഗിയുള്ള ഭാഷയും ഇമേജുകളും ആഖ്യാനതന്ത്രങ്ങളും പ്രയോജനപ്പെടുത്തി ഒന്നാന്തരം കഥാശില്‍പ്പങ്ങള്‍ ഒരുക്കുന്നവര്‍ ഉണ്ടാകാം.പക്ഷെ ഇത്രമാത്രം ഉത്തരവാദിത്വത്തോടു കൂടി കൃത്യമായ ദര്‍ശനത്തോടെ എഴുതുന്നവര്‍ ആരാണ് ഉള്ളത്. സാമൂഹികമായ ഓരോ തീര്‍പ്പുകളിലും ഉള്ളുപൊള്ളുന്ന സര്‍ഗ്ഗാത്മകരചയിതാക്കള്‍ ആരാണ് ഉള്ളത്. മാഷുടെ കുറിപ്പ് വായിച്ചപ്പോള്‍ അവശം കൊണ്ടതാണ്. ക്ഷമി.

    താങ്കളുടെ സമീപത്തേക്ക് വരുവാന്‍ എത്രകാലമായി ആഗ്രഹിക്കുന്നു.

    ReplyDelete