Pages

Sunday, February 15, 2015

മലക്കം മറിച്ചിൽ

 ഇടതുപക്ഷത്തിന്റെ കൂടെ നിന്നിരുന്നവർ ഏതെങ്കിലും ഘട്ടത്തിൽ ഏതെങ്കിലും പ്രത്യേക പ്രശ്‌നത്തിന്റെ പേരിലോ നിലപാടുകൾ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലോ വേർപിരിഞ്ഞു പോയാൽ അധികം വൈകാതെ അവർ ഏറ്റവും കടുത്ത പിന്തിരിപ്പന്മാരുടെ താവളങ്ങളിൽ എത്തിച്ചേർന്ന് തികച്ചും വിനാശകരമായ രാഷ്ട്രീയ പ്രവർത്തനശൈലി സ്വീകരിക്കുകയാണ് പതിവ്.മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾക്ക് പുറത്തുള്ള ചെറുപാർ്ട്ടികളും ഗ്രൂപ്പുകളും ബഹുജന സമ്പർക്കം തീരെ കുറഞ്ഞവരാണെന്നതാണ് പ്രധാന പ്രശ്‌നം.ഇവയിൽ പലതിന്റെയും രാഷ്ട്രീയം തീർത്തും സംശയകരവുമാണ്. നിർണായക ഘട്ടങ്ങളിൽ അവ കോൺഗ്രസ്സിനോടോ ബി.ജെ.പിയോടോ ഐക്യപ്പെടുന്നതായാണ് കണ്ടുവരുന്നത്.കമ്യൂണിസ്റ്റ് പാർട്ടികളോട് മാത്രമല്ല ആം ആദ്മി പാർട്ടിയോടുപോലും അവർ പുച്ഛവും ശത്രുതയും പുലർത്തും.
ആജന്മ കമ്യൂണിസ്റ്റ് വിരുദ്ധരായ പലരും ഉണ്ട്. അവരിൽ കുറേയേറെ പേർ ഫ്യൂഡൽ പാരമ്പര്യമുള്ളവരോ ജന്മിമാരുടെ കാര്യസ്ഥന്മാർ/ ഗുണ്ടകൾ ആയിരുന്നവരുടെ പിന്മുറക്കോരോ ആയിരിക്കും. അത് പരസ്യമായി പറയാനാവാത്തതു കാരണം അവർ അതിവിപ്ലവകാരികളായോ സർവനിഷേധികളായ അഭിനയിക്കും. ഇക്കൂട്ടരുമായി കൈകോർത്തു പോകാൻ യാതൊരു മടിയുമില്ലാത്തവരാണ്  ആദ്യം പറഞ്ഞ കൂട്ടർ.
പക്ഷേ.ഈ വക കാര്യങ്ങൾ  ചൂണ്ടിക്കാണിച്ച് ഇടതുപക്ഷ പാർട്ടികൾക്ക് പല തലങ്ങളിലുള്ള തങ്ങളുടെ നിശ്ചലാവസ്ഥക്ക് ന്യായീകരണം ചമയ്ക്കാനാവില്ല.പ്രത്യയശാസ്ത്രപരമായി സ്വയം നവീകരിക്കാനും പുതിയ കാലത്തിന്റെ രാഷ്ട്രീയഭാഷ  സ്വായത്തമാക്കാനും ബൗദ്ധികമായ ഉണർവ് ബോധ്യപ്പെടുത്താനും കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരുടെ മേൽ കുറ്റാരോപണം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിൽ കാര്യല്ല.
15/2/2015

No comments:

Post a Comment