Pages

Sunday, May 14, 2017

ഒരു സ്വതന്ത്ര സാംസ്‌കാരികവേദി

ഒരു സ്വതന്ത്ര ഇടതുപക്ഷ സാംസ്‌കാരികവേദി അത്യാവശ്യമായിരിക്കയാണെന്ന് പലരും പറയാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി.കേരളത്തില്‍ എവിടെ ചെന്നാലും ഈ ആശയം പങ്കുവെക്കു ന്ന കുറച്ചു പേരെയെങ്കിലും കണ്ടുകിട്ടാതിരിക്കില്ല.കഴിഞ്ഞ മൂന്നു നാല് വര്‍ഷത്തിനിടയില്‍ ചിലേടത്ത് ചെറിയ ചില കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തിരുന്നു.പക്ഷേ,അവയില്‍ ഒന്നു പോലും ഏറെക്കാലം നിലനിന്നില്ല.പിരിച്ചുവിടപ്പെടാത്ത അവസ്ഥയില്‍ ചിലതെല്ലാം ഇപ്പോഴും ഉണ്ടെന്നു പറയാം.രണ്ടോ മൂന്നോ മാസം കൂടുമ്പോഴെങ്കിലും കൂട്ടായ്മയിലെ അംഗങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി ആശയവിനിമയത്തിന് തയ്യാറാവാത്ത നിലയ്ക്ക് അവ ഉണ്ടെന്നു പറയുന്നതില്‍ വിശേഷിച്ച് കാര്യമൊന്നുമില്ല.
സെക്രട്ടറിയും പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മറ്റിയുമൊക്കെയായി പ്രവര്‍ത്തിക്കുന്ന പുതിയ ഒരു സാംസ്‌കാരിക സംഘടനയെപ്പറ്റി ആലോചിക്കാതിരിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായക്കാ രനാണ് ഞാന്‍.ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ തണലില്‍ ചെന്നു പറ്റുന്ന സംഘടനയും ആവശ്യ മില്ല.ഇടതുപക്ഷ വീക്ഷണം ഉയര്‍ത്തിപ്പിടിച്ച് തികച്ചും അനൗപചാരികമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്രസാംസ്‌കാരിക സംഘടന;അതേ ആവശ്യമുള്ളൂ.രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും സംഘടനയിലെ അംഗങ്ങള്‍ ഒന്നിച്ചിരുന്ന് അപ്പപ്പോഴത്തെ  സാംസ്‌കാരിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യട്ടെ. സര്‍ഗാത്മകാവിഷ്‌കാരത്തിന്റെ പുതിയ സാധ്യതകള്‍ ആന്വേഷി ക്കട്ടെ.ഇത്രയും മുടക്കം വരുത്താതെ ചെയ്യാന്‍ പറ്റുന്ന കൂട്ടായ്മകള്‍ പലേടത്തായി ഉണ്ടായി വരികയാണെങ്കില്‍ പിന്നീടൊരു ഘട്ടത്തില്‍ അവയുടെ ഏകോപനത്തെ പറ്റി ആലോചിക്കാം.അത്രയേ വേണ്ടൂ.
കേരളത്തില്‍ ഇപ്പോള്‍ പുസ്തകപ്രസാധകര്‍ക്കോ ആനുകാലികങ്ങള്‍ക്കോ യാതൊരു ക്ഷാമ വുമില്ല.വായനയില്‍ താല്‍പര്യമുള്ളവരായി ലക്ഷക്കണക്കിനാളുകള്‍ ഇവിടെ ഉണ്ടെന്നും ന്യായ മായും കരുതാം.പലരും പല ഗണങ്ങളില്‍ പെട്ട പുസ്തകങ്ങളും ആനുകാലികങ്ങളുമായിരിക്കും വായനക്കായി തിരഞ്ഞെടുക്കുന്നത്.അത് അങ്ങനെയാവുന്നതാണ് സ്വാഭാവികം.നമ്മുടെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും സാംസ്‌കാരിക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വലിയ താല്‍പ ര്യം കാണിക്കാറില്ലെങ്കിലും അപ്പാടെ അവഗണിക്കുന്നു എന്ന ആരോപണം സാധ്യമല്ല.നഗരങ്ങ ളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെയായി സാഹിത്യചര്‍ച്ചകളും പുസ്തകപ്രകാശനച്ചടങ്ങുകളുമൊക്കെ നടന്നുവരുന്നുമുണ്ട്.ഇതെല്ലാം ഉണ്ടായിരിക്കെത്തന്നെയാണ് തങ്ങള്‍ അര്‍ത്ഥവത്തായ ഒരാശയവി നിമയവും സാധിക്കാത്ത ഒരിടത്താണ് ജീവിക്കുന്നത് എന്ന തോന്നല്‍ കേരളത്തിലെ അനേകാ യിരങ്ങളെ ബാധിച്ചിരിക്കുന്നത്.ആധുനികതയുടെ കാലത്ത് ദാര്‍ശനിക ശൂന്യത,സത്താപരമായ അരക്ഷിതത്വം എന്നൊക്കെ പലരും പറഞ്ഞിരുന്നു.അന്ന് ആ പറച്ചിലിനു പിന്നിലെ അനുഭവം കുറച്ചു പേര്‍ക്കിടയിലെങ്കിലും പങ്കുവെക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.ഇപ്പോള്‍ ചിന്താലോകത്ത് നിലനില്‍ക്കുന്ന അങ്കലാപ്പും ആശങ്കകളും പങ്കുവെക്കപ്പെടുന്നില്ല.രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി എന്ത്?,കേരളസമൂഹത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?, ഇപ്പോഴത്തെ അവസ്ഥയില്‍ സാഹിത്യത്തിന് എന്തു ചെയ്യാനാവും?കല കലയ്ക്കു വേണ്ടി എന്ന് ഇടതുപക്ഷക്കാര്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ ഒരു സ്ഥലത്ത് ഇനി സാഹിത്യത്തിന്റെ സാമൂഹ്യപ്രസക്തിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് എന്താണ് പ്രസക്തി?മലയാളിയുടെ സാഹിത്യഭാവുകത്വം എഴുത്തുകാരുടെ ചിഹ്നമൂല്യത്തിനു പുറകെ ആലോചനാരഹിതമായി പാഞ്ഞുനടക്കുകയാണോ?പുതിയ കവികളും കഥാകാരന്മാരും എന്തൊക്കെയാണ് പറയാന്‍ ശ്രമിക്കുന്നത്?അവരുടെ എഴുത്തിന് അത് അര്‍ഹിക്കുന്ന ശ്രദ്ധകിട്ടുന്നുണ്ടോ?കേരളത്തില്‍ സാക്ഷരരുടെ എണ്ണം നന്നേ കുറവായിരുന്ന കാലത്തുപോലും സാഹിത്യം ഒരു സാമൂഹ്യാനുഭവമായിരുന്നു.നാടകം കാണാനും കഥാപ്രസംഗം കേള്‍ക്കാനും അന്നൊക്കെ ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു.ആ ആവേശം എങ്ങനെ ഇല്ലാതായി?ഇങ്ങനെ ഒട്ടധികം ചോദ്യങ്ങളും സംശയങ്ങളും നമ്മുടെ മുന്നിലുണ്ട്.അവയെ ആര്‍ജവത്തോടെ അഭിമുഖീകരിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ഈ സമൂഹം അവനവനെ മാത്രം സ്‌നഹിക്കാന്‍ കഴിയുന്ന അല്‍പന്മാരുടെ നാടായി മാറും.ആ അല്‍പന്മാര്‍ക്ക്,സെല്‍ഫികള്‍ക്കും സെല്‍ഫിച്ചിക ള്‍ക്കും യഥാര്‍ത്ഥമായ ആത്മഹര്‍ഷം തീര്‍ത്തും അപ്രാപ്യമായിത്തീരുകയും ചെയ്യും.

No comments:

Post a Comment