Pages

Friday, May 12, 2017

മഹർഷിമേട് മാഹാത്മ്യം

റഷ്യൻ ഫോക് ലോറിസ്റ്റ് സൊക്കോളോവിന്റെ '  Folklore is an echo of the past,but at the same time it is also the vigourous voice of the present.' എന്ന വാക്യം ഫോക് ലോർ പഠിതാക്കൾക്ക് സുപരി ചിതമാണ്.ഈ വാക്യത്തിലെ ആശയം പ്രത്യക്ഷാനുഭവത്തിന്റെ തലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഹാസ്യാത്മക വിശദീകരണം പോലെ അനുഭവപ്പെടും അയ്മനം ജോണിന്റെ 'മഹർഷിമേട് മാഹാത്മ്യം' എന്ന കഥ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്,2017മെയ് 14-20)
ഒരു കാലത്ത് മഹർഷിമേട് എന്നും പിന്നീട് കടുവാക്കുന്ന് എന്നും അറിയപ്പെട്ട കുന്നിൻ പ്രദേശത്ത് ആദ്യം ടൈഗർഹിൽ അപ്പാർട്‌മെന്റ് എന്ന പേരിൽ ഒരു പാർപ്പിടക്കൂട്ടം ഉയർന്നു വരുന്നതും പിന്നീട് നേരത്തേ മഹർഷിമാർ മൗനികളായി പാർത്തിരുന്ന പൂർവവിപിനം,ദക്ഷിണ വിപിനം,പശ്ചിമ വിപിനം,ഉത്തരവിപിനം എന്നീ കുട്ടി വനങ്ങളുടെ സ്ഥാനത്ത് യഥാക്രമം ഈസ്റ്റ് ഫോർട്ട്,സൗത്ത് ഫോർട്ട്,വെസ്റ്റ് ഫോർട്ട്,നോർത്ത് ഫോർട്ട് എന്നീ കൊട്ടാര സദൃശമായ വില്ലകൾ മഹർഷിമാരുടെ വംശത്തെ അതിജീവിച്ച് നിലനിന്ന കടുവകളുടെ പിൻതുടർച്ചക്കാർ എന്ന് പറയാവുന്ന ക്രിമിനൽ വക്കീലിനും  ഫൈനാൻസിയർക്കും ജുവലർക്കും സ്റ്റോക്‌ബ്രോക്കർക്കും വേണ്ടി പണിയിക്കപ്പെട്ടതുമാണ് കഥയുടെ കേന്ദ്രസ്ഥാ നത്ത് വരുന്ന സംഭവം.ഫോക് ലോറിന്‌വർത്തമാനകാലത്ത് സംഭവിക്കുന്ന അർത്ഥപരിണാമ ത്തെ കുറിച്ച് പറയുമ്പോൾ ആമുഖമായി പരാമർശിക്കാവുന്ന കഥയാണ് 'മഹർഷിമേട് മാഹാത്മ്യം'.അയ്മനം ജോണിന്റെ മറ്റ് പല കഥകളുടെയും ഒതുക്കവും ഭംഗിയും ഈ കഥയ്ക്ക് അവകാശപ്പെടാനാവില്ല.എങ്കിലും ശക്തമായ ഒരു പ്രമേയത്തിലൂടെ ഈ കഥയും ശ്രദ്ധേയമായിത്തീർന്നിരിക്കുന്നു.

No comments:

Post a Comment