Pages

Wednesday, May 17, 2017

ഒരു സൗഹൃദസംഗമത്തിൽ പങ്കുവെച്ച ആലോചനകൾ

ഇന്നലെ നീലേശ്വരത്തായിരുന്നു.കണ്ണൂർ സർവകലാശാലയുടെ  ഡോ.പി.കെ.രാജൻ സ്മാരക കാമ്പസ്സിൽ  .ഇവിടെ 2017  ഫെബ്രുവരി 13 മുതൽ മാർച്ച് 6 വരെ കേരളത്തിലെ സർവകലാശാലകളിലെയും കോളേജുകളിലെയും  മലയാളം അധ്യാപകർക്കു വേണ്ടി നടത്തിയ റിഫ്രഷർ കോഴ്‌സിൽ പങ്കെടുത്തവരുടെ സൗഹൃദസംഗമവും  ഈ അധ്യാപകരുടെ പ്രബന്ധങ്ങളുടെ സമാഹാരമായ 'എഴുത്തടയാളങ്ങൾ' (സമാഹരണം:ഡോ.എ.എം.ശ്രീധരൻ) എന്ന പുസ്‌കത്തിന്റെ പ്രകാശനവും നടന്നു.ഉച്ച തിരിഞ്ഞ് സംവാദവും.
'എഴുത്തടയാളങ്ങൾ' പ്രകാശനം ചെയ്തുകൊണ്ട് ഞാൻ ഒരു മണിക്കൂറോളം സംസാരിച്ചു.വ്യക്തിപരമായ ഓർമകൾ മാറ്റി നിർത്തിയാൽ കോളേജ് ക്ലാസുകളിലെ മലയാളം അധ്യാപനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയുള്ള ചില വിചാരങ്ങളുടെയും പരിഹാരനിർദ്ദേശങ്ങളുടെയും അവതരണമായിരുന്നു എന്റെ പ്രസംഗം.മലയാളഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് കോളേജിൽ പഠിക്കുന്നവർക്ക് പഴയ അളവിലുള്ള അധമബോധവും ആശങ്കകളും ഇന്നില്ല.പക്ഷേ,പാഠ്യപദ്ധതിയിൽ എന്തൊക്കെ ഉൾപ്പെടണം,ഏറ്റവും പുതിയ സാഹിത്യസിദ്ധാന്തങ്ങളെയും അപഗ്രഥന സങ്കേതങ്ങളെയും എങ്ങനെ നമ്മുടെ സാഹചര്യങ്ങൾക്കിണങ്ങും പടി മാറ്റിത്തീർക്കണം,ആശയങ്ങളുടെയും നിലപാടുകളുടെയും പെരുപ്പം സാഹിത്യപഠനത്തെ തീർത്തും അവ്യവസ്ഥിതമാക്കിത്തീർക്കു ന്നുവെങ്കിൽ അതിനെ എങ്ങനെ വിജയകരമായി നേരിടണം തുടങ്ങി ഒട്ടുവളരെ പ്രശ്‌നങ്ങൾ അധ്യാപകരുടെ മുന്നിലുണ്ട്. ബിരുദപഠനത്തിനെത്തുന്നവരുടെ ഭാഷാബോധത്തിലും സാഹിത്യബോധത്തിലും കഴിഞ്ഞ പത്തുപതിനഞ്ചു വർഷക്കാലത്തിനിടയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട് എന്ന അസുഖകരമായ വാസ്തവത്തെയും അവർക്ക് അഭിമുഖീകരി ക്കേണ്ടതുണ്ട് . ഈ കാര്യങ്ങളെ കുറിച്ചെല്ലാമുള്ള ഗൗരവതരമായ ആലോചനകൾക്ക് തുടക്കം കുറിക്കാനും ആശാവഹമായ ചെറിയ ചില മുന്നേറ്റങ്ങളെങ്കിലും ഉണ്ടാക്കാനും നീലേശ്വരം കാമ്പസ്സിൽ നടന്ന സൗഹൃദസംഗമം സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്.
മലയാളത്തിലെ പഴയും പുതിയതുമായ മുഴുവൻ സാഹിത്യവും സാഹിത്യസിദ്ധാന്തങ്ങളും  പുതിയ കാലത്തെ പരസ്പരവിരുദ്ധമെന്നു പോലും പറയാവുന്ന അനേകം അപഗ്രഥനസങ്കേതങ്ങളും ബിരുദാനന്തര വിദ്യാർത്ഥികളുടെ മേൽ പോലും അടിച്ചേൽപ്പിക്കേണ്ട കാര്യമേയില്ല.പാഠ്യപദ്ധതി തയ്യാറാക്കുന്നവർ അവരുടെ അനുഭവപരിചയം നൽകുന്ന ധാരണകൾ പരമാവധി പ്രയോജനപ്പെടുത്തുകയും തികഞ്ഞ പ്രായോഗിക ബുദ്ധിയും യുക്തിബോധവും പ്രയോഗിക്കുകയും വേണം.കേരത്തിലെ വിദ്യാർത്ഥികൾക്ക്  അവരുടെ  ജീവിതസാഹചര്യങ്ങളിൽ
 തികച്ചും അപ്രസക്തവും അർത്ഥശൂന്യവുമായി തോന്നാനിടയുള്ള  ദർശനങ്ങളും സാഹിത്യസങ്കൽപങ്ങളും ക്ലാസ് മുറിയിൽ എങ്ങനെ അവതരിപ്പിക്കണമെന്നത് വളരെ ഉത്തരവാദിത്വപൂർണമായ വിചിന്തനം ആവശ്യമുള്ള സംഗതിയാണ്.കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും മലയാളസാഹിത്യപഠനം വലിയൊരു സാമൂഹ്യാവശ്യമാണെന്നും മലയാളികളുടെ ബോധനവീകരണത്തിനും പൊതുജീവിതത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനും  അത് ഒഴിച്ചു കൂടാൻ വയ്യാത്തതാണെന്നും എല്ലാവരെയും ബോധ്യപ്പെടുത്താൻ കഴിയണം.വിവിധ തലങ്ങളിൽ വിശദമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് പാഠ്യപദ്ധതിയിലും തുടർച്ചയായ മൂല്യനിർണയനത്തിന് അവലംബിക്കുന്ന രീതികളിലും പരീക്ഷകളിലുമെല്ലാം ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

No comments:

Post a Comment