Pages

Tuesday, May 2, 2017

മെയ് 2 -2017

ഡയറി എഴുതുന്നതിൽ കൃത്യനിഷ്ഠ പാലിക്കാൻ ഇന്നേ വരെ എനിക്ക് സാധിച്ചിട്ടില്ല.ഒരു ദിവസത്തെ കാര്യങ്ങൾ വളരെ താൽപര്യപൂർവം കുറിച്ചിടുന്ന ഞാൻ പിന്നെ ഡയറി തുറക്കുന്നത് മാസങ്ങൾ തന്നെ കഴിഞ്ഞായിരിക്കും.അങ്ങനെ ആയതുകൊണ്ടു തന്നെ ഡയറി ആ പേരിന് അർഹതയില്ലാത്ത,നല്ല പുറംചട്ടയുള്ള പുസ്തകം മാത്രമായി.
ഈ രീതിക്ക്  മാറ്റം വരണമെന്ന ആഗ്രഹം എന്നെ ബലമായി പിടികൂടിയിരിക്കുന്നു.അതിന്റെ അർത്ഥം ഇനിയങ്ങോട്ട് ഞാൻ ദിവസവും ഒരു നിശ്ചിത സമയത്ത് ഡയറി എഴുതും എന്നല്ല.വളരെ പ്രധാനപ്പെട്ടതായി എനിക്ക് അനുഭവപ്പെടുന്ന എന്തെങ്കിലുമൊരു കാര്യം ഉണ്ടാവുന്ന ദിവസം ഞാൻ ഡയറിയെഴുത്തിലേക്ക് തിരിയും.അത്രയേ ഉള്ളൂ.ഇന്ന് ഈ തീരുമാനമെടുക്കാനുള്ള പ്രേരണ ഉണ്ടായത് മലയാളത്തിലെ പുതുതലമുറയിലെ കഥയെഴുത്തുകാരിൽ ഏറ്റവും ശ്രദ്ധയനെന്ന് എനിക്ക് സംശയാതീതമായി ബോധ്യമുള്ള വിനോയ് തോമസ്സുമായി ഒരു മണിക്കൂറിലേറെ നേരം എഴുത്തും രാഷ്ട്രീയവുമൊക്കെയായി ബന്ധപ്പെട്ട പല കാര്യങ്ങളെ കുറിച്ചും ഉള്ള് തുറന്നുള്ള ആശയ വിനിമയം സാധ്യമായതിനെ തുടർന്നാണ്.അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.
ഈ ഡയറിക്കുറിപ്പിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ്,അതായത് ഏപ്രിൽ 27 ന് വ്യാഴാഴ്ച നടന്ന മറ്റൊരു കൂടിക്കാഴ്ചയെ കുറിച്ചു കൂടി എഴുതേണ്ടതുണ്ട്.അന്ന് കണ്ണൂർ നഗരത്തിലെ സിറ്റിസെന്ററിന്റെ ഒന്നാം നിലയിലെ ഒരു ബെഞ്ചിലിരുന്ന് ഞാനും ഒന്നാന്തരം വായനക്കാരനെന്ന് ഏതാനും വർഷങ്ങൾക്കു മുമ്പേ ഞാൻ തിരിച്ചറിഞ്ഞ ബെന്നിസെബാസ്റ്റ്യൻ എന്ന സുഹൃത്തും (മികച്ച കരാത്തേ അധ്യാപകനും നല്ല കർഷകനും കൂടിയാണ് ബെന്നി) സാഹിത്യ പ്രവർത്ത നവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് വളരെ ഗൗരവസ്വഭാവമുള്ള ഒരാശയ വിനമയം നടത്തി.അതിന്റെ ഫലങ്ങളെ കുറിച്ച് എഴുതാൻ സമയമായിട്ടില്ല.ബെന്നിയെയും വിനോയിയെയും പോലുള്ള ചില സുഹൃത്തുക്കൾ പകർന്നു തരുന്ന ആർജവം ഒട്ടും ചെറുതല്ലെന്നും എഴുത്തിലും മറ്റ് സാഹിത്യപ്രവർത്തനങ്ങളിലും  ഇതേ വരെ പിന്നിട്ടതിൽ നിന്ന് വ്യത്യസ്തമായ ചില വഴികളിലേക്ക് ഞാൻ പ്രവേശിക്കാൻ പോവുകയാണെന്നും മാത്രം തൽക്കാലം പറയാം. എന്റെ തീരുമാനത്തിന് കൂടുതൽ കരുത്തേകുന്ന മറ്റൊരു പ്രധാനപ്പെട്ട കൂടിക്കാഴ്ചയും ഇന്നു തന്നെ ഉണ്ടായി.അതേപ്പറ്റിയും കുറച്ചു കാലം കഴിഞ്ഞേ എഴുതാൻ പറ്റൂ.എന്തായാലും  ഡയറിയുമായി എപ്പോഴെങ്കിലുമൊക്കെ ഞാൻ ഈ 'ബ്ലോഗിട'ത്തിൽ എത്തുമെന്ന കാര്യം ഉറപ്പ്.

No comments:

Post a Comment